കാലചക്രം ഒരുവട്ടംകൂടി കറങ്ങിത്തീരുന്നു. കടന്നുപോകുന്ന 2018 ഒരു സാധാരണ വർഷമായിരുന്നുവെന്നു പറയാനാവില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു ഈ വർഷം. അപ്രതീക്ഷിതവും അസാധാരണവുമായ സംഭവങ്ങളാൽ ചരിത്രത്താളുകളിൽ പ്രത്യേകമായി കുറിക്കപ്പെടാവുന്ന വർഷം. കേരള ചരിത്രത്തിൽ 2018നെ അവിസ്മരണീയമാക്കുന്നതു പ്രധാനമായും മഹാപ്രളയംതന്നെ. കൊല്ലവർഷം 99ലെ വെള്ളപ്പൊക്കം ഏറ്റവും മുതിർന്ന തലമുറയുടെ ശൈശവകാല ഓർമയിൽ മങ്ങിക്കിടപ്പുണ്ടാവും.
എന്നാൽ അതിനെയും കവച്ചുവയ്ക്കുന്ന പ്രളയമായിരുന്നു 2018 ഓഗസ്റ്റിലേത് എന്നു കരുതപ്പെടുന്നു. അപ്രതീക്ഷിതമായെത്തിയ ഈ കൊടുംവിപത്തിനെ നേരിടുന്നതിൽ കേരളം കാട്ടിയ കൂട്ടായ്മ ലോകസമൂഹത്തിനു മുന്നിൽ നമുക്ക് അഭിമാനമായി. എല്ലാ ഉച്ചനീചത്വങ്ങളും വേർതിരിവുകളും ഒഴുകിയൊലിച്ചുപോയ നാളുകൾ. വസ്തുവകകളെല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്രയം നൽകാൻ പൊതുസമൂഹം കൈകോർത്ത ദിവസങ്ങൾ. പ്രളയകാലത്തെ പരസ്പരസഹായങ്ങൾ കേരളത്തിന്റെ മഹത്തായ സൗഹൃദസംസ്കാരം ഇല്ലാതായിട്ടില്ലെന്നതിനു തെളിവായി.
എന്നാൽ, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോൾ നാം പഴയ മനോഭാവത്തിലേക്കു തിരിച്ചുപോയി. പ്രളയകാലത്തെ കൂട്ടായ്മയുടെ ചൈതന്യം നഷ്ടമാക്കുംവിധമുള്ള പോരുകൾ വളരെ വേഗം പുനരാരംഭിച്ചു. സമൂഹത്തെ അസ്വസ്ഥമാക്കിക്കൊണ്ട് അവ തുടരുന്നു.
പ്രളയത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിച്ചെങ്കിലും നാടിന്റെ പുനർനിർമിതി ഇനിയും ഉണ്ടായിട്ടില്ല. പരസ്പരം പഴിചാരിയോ ഏകപക്ഷീയമായി നേട്ടം ഏറ്റെടുത്തോ നടത്തേണ്ടതല്ല പുനർനിർമാണം. അത് എല്ലാവിഭാഗം ജനങ്ങളുടെയും ആത്മാർഥമായ സഹകരണത്തിലൂടെ മാത്രമേ സാധ്യമാവൂ.
കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ കേരളത്തെ വല്ലാതെ പേടിപ്പിച്ച ഒന്നായിരുന്നു നിപാ വൈറസിന്റെ ആക്രമണം. എബോളയ്ക്കുശേഷം ലോകം കണ്ട ഏറ്റവും അപകടകാരിയായ പകർച്ചപ്പനിയെന്നു ലോകാരോഗ്യസംഘടന വിലയിരുത്തിയ നിപായെ നേരിടാനും നിയന്ത്രിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്കു വലിയൊരു പരിധിവരെ കഴിഞ്ഞു. പൊതുജനാരോഗ്യരംഗത്തു നാം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇത്തരം അവിചാരിത പ്രശ്നങ്ങളെ നേരിടാൻ നമുക്കു സാധിക്കുമെന്ന് അങ്ങനെ തെളിഞ്ഞു. ആതുരശുശ്രൂഷാരംഗത്ത് നമുക്കൊരു കെടാവിളക്കിനെ നിപാ സമ്മാനിച്ചു-ലിനി എന്ന നഴ്സ്. നിപാ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ച് അവസാനം രോഗത്തിനു കീഴടങ്ങേണ്ടിവന്ന ലിനിയുടെ ജീവത്യാഗം ലോകാരോഗ്യസംഘടനയും ആദരവോടെ കുറിച്ചു. ലോകമെന്പാടും സേവനത്തിന്റെ നെയ്ത്തിരിവിളക്കുകളായി ശോഭിക്കുന്ന മലയാളി നഴ്സുമാർക്കെല്ലാം ആദരവു വാങ്ങിക്കൊടുക്കുന്നതായി ലിനിയുടെ ജീവത്യാഗം.
മതവിശ്വാസവും ആചാരങ്ങളും ഏറെ വിവാദങ്ങളുയർത്തിയ വർഷമാണു കടന്നുപോകുന്നത്. ശബരിമല യുവതീപ്രവേശന വിഷയം ഇപ്പോഴും ആളിക്കത്തുന്നു. വിശ്വാസ സംരക്ഷണത്തിന്റെയും കോടതിവിധിയുടെയും പേരിലുള്ള തർക്കങ്ങൾ തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. അപവാദപ്രചാരണങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളെ സംബന്ധിച്ച അവകാശതർക്കങ്ങളും അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നു.
സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീശക്തീകരണത്തിനുംവേണ്ടിയുള്ള ശ്രദ്ധേയമായ നീക്കങ്ങൾക്കും ഈ വർഷം സാക്ഷിയായി. സിനിമയിലെ വിമൻ കളക്ടീവ്, മീ ടൂ വെളിപ്പെടുത്തലുകൾ എന്നിവ കേരളത്തിൽ ചെറുതല്ലാത്ത ചലനങ്ങളാണുണ്ടാക്കിയത്. ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ അത്യുത്സാഹമാണു പ്രകടിപ്പിച്ചത്. മാധ്യമങ്ങളുടെ പക്ഷപാതിത്വവും അപവാദപ്രചാരണത്വരയും രഹസ്യ അജൻഡകളുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട വർഷമാണു കടന്നുപോകുന്നത്. സത്യത്തോടും നീതിയോടും പ്രതിബദ്ധതയില്ലാത്ത വാചാടോപ മാധ്യമപ്രവർത്തനം സമൂഹത്തിനു വലിയ ദോഷം ചെയ്യുമെന്നു കേരളം മനസിലാക്കിത്തുടങ്ങിയിട്ടേയുള്ളൂ.
വികസനത്തിന്റെ വലിയ നേട്ടങ്ങളൊന്നും പറയാനില്ലാതെയാണു വർഷം കടന്നുപോകുന്നത്. നിപായെയും പ്രളയത്തെയുമൊക്കെ നേരിട്ടുവെന്നു സർക്കാർ അവകാശപ്പെടുന്നുവെങ്കിലും ആ വിജയങ്ങൾ ജനകീയ മുന്നേറ്റഫലമെന്നു പറയുന്നതാവും കൂടുതൽ ശരി. സർക്കാരിന്റെ മാർഗനിർദേശങ്ങളും നേതൃത്വവും കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നതിനു സഹായകമായിട്ടുണ്ടെന്നതു വസ്തുതയാണ്.
ദേശീയതലത്തിലും സംഭവബഹുലമായിരുന്നു വർഷം. റഫാൽ വിമാന ഇടപാടു സംബന്ധിച്ച ആരോപണങ്ങൾ കേന്ദ്ര സർക്കാരിനു കുരുക്കു തീർത്തപ്പോൾ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടു മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നു. രാജ്യത്തെ എന്നും മുൾമുനയിൽ നിർത്തുന്ന കാഷ്മീർ പ്രശ്നം കൂടുതൽ രൂക്ഷമായി. കാഷ്മീരിലെ പിഡിപി-ബിജെപി സഖ്യം തകർന്നു. തുടർന്നുണ്ടായ ചില സഖ്യനീക്കങ്ങളിലൂടെ അധികാരം പിടിക്കാൻപ്രതിപക്ഷം നടത്തിയ ശ്രമങ്ങളാകട്ടെ വിജയിച്ചുമില്ല. തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും നിരന്തരം അസ്വസ്ഥമാക്കുന്ന കാഷ്മീരിന്റെ പേരിൽ പാക്കിസ്ഥാൻ പതിവുപോലെ, അന്താരാഷ്ട്രവേദികളിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽനിർത്താൻ ശ്രമിക്കുന്നു. എന്നാൽ, കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്തുത കാഷ്മീരിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഉയർത്തിപ്പിടിക്കുന്നുവെന്നത് ആശ്വാസകരംതന്നെ.
അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണു ചിത്രീകരിക്കപ്പെട്ടത്. അധികാരം ആരുടെയും കുത്തകയല്ലെന്നും തങ്ങളുടെ വികാരത്തെ മാനിക്കാത്ത ഒരു ഭരണകൂടത്തെയും ജനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ ജനവിധി.
കാർഷികമേഖല ആകെ സംഘർഷഭരിതമായിരുന്നു. മുംബൈയിലും ഡൽഹിയിലുമൊക്കെ നടന്ന കൂറ്റൻ കർഷകറാലികൾ കർഷകസമൂഹത്തിന്റെ കരുത്തു കാട്ടി. എന്നാൽ, കർഷകശബ്ദത്തിനു കേന്ദ്രം ചെവികൊടുക്കാൻ തെരഞ്ഞെടുപ്പു തിരിച്ചടി വേണ്ടിവന്നു.
ആഗോളതലത്തിൽ ഈ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ടത് യുഎസ്-ഉത്തര കൊറിയ സമാധാനക്കരാറാണ്. ആണവനിർവ്യാപനവുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാർ ഇനിയും പൂർണതയിലെത്തിയിട്ടില്ല. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വേർപിരിയലായ ബ്രെക്സിറ്റ് ചരിത്രവഴിയിലെ നാഴികക്കല്ലായി. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട പന്ത്രണ്ടു കുട്ടികളെയും അവരുടെ കോച്ചിനെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംഗിന്റെ വിയോഗം 2018ന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്.
ഘടികാരസൂചികൾ ഇന്നു രാത്രി പന്ത്രണ്ടിലെത്തുന്പോൾ വിടപറയുന്നത് സംഭവബഹുലമായൊരു സംവത്സരമാണ്. പിറക്കുന്നതു സമാധാനമുള്ളൊരു വർഷമാകട്ടെ.
കൊഴിയുന്ന വർഷം ചരിത്രത്തിൽ കോറിയിടുന്നത്
12:36 AM Dec 31, 2018 | Deepika.com