വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ പതിവു വാർത്തയാണെങ്കിലും ഉത്സവസീസണുകളിൽ അവ വളരെ കൂടുതലാണ്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടുന്നതു കർശനമാക്കിയതോടെ അത്തരം അപകടങ്ങൾ കുറഞ്ഞെങ്കിലും മറ്റു തരത്തിലുള്ള വാഹനാപകടങ്ങൾക്ക് ഒരു കുറവുമില്ല.
ക്രിസ്മസിനോടടുത്തു കോട്ടയം ജില്ലയിൽ മാത്രം വിവിധ അപകടങ്ങളിലായി അഞ്ചുപേർ മരിച്ചു; മുപ്പതോളം പേർക്കു പരിക്കേറ്റു. തൃശൂർ ജില്ലയിൽ പലേടത്തുമായി ആറു വയസുകാരിയടക്കം ഏഴുപേരാണ് ആ ദിവസങ്ങളിൽ വാഹനാപകടങ്ങളിൽ മരിച്ചത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചു മടങ്ങുംവഴി ബൈക്ക് മറിഞ്ഞു യുവാവു മരിച്ച ദാരുണ സംഭവവും തൃശൂരിലുണ്ടായി. ഇന്നലെ കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യബസ് സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ കയറിയപ്പോൾ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. ദീർഘദൂര ബസുകൾ സ്റ്റാൻഡിലേക്കു കയറുന്നത് അമിതവേഗത്തിലാണെന്നു പരാതിയുള്ളതാണ്. കുന്നമംഗലത്തുനിന്നു ചാത്തമംഗലത്തേക്കു ബൈക്കിൽ പോയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു മരിച്ചതും കഴിഞ്ഞദിവസമാണ്. കൊടുവള്ളി മോഡേൺ ബസാറിൽ ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു മറ്റൊരു യുവാവു മരിച്ചു. മീനങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇരുപതുകാരൻ മരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അപകടങ്ങളുണ്ടായി. അമിതവേഗവും അശ്രദ്ധയുമാണു പ്രധാന കാരണം.
റോഡുകളുടെ ദുരവസ്ഥ എക്കാലവും അപകടങ്ങൾക്കു കാരണമായിരുന്നു. എന്നാൽ റോഡുകൾ നന്നായപ്പോഴും അപകടങ്ങൾ വർധിക്കുന്നു. കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്(കെഎസ്ടിപി) വഴി കേരളത്തിൽ നടപ്പാക്കിയ റോഡ് നവീകരണ പദ്ധതി പലേടത്തും റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തി. എന്നാൽ അപകടങ്ങൾ കുറയുന്നില്ല. റോഡ് നല്ലതായപ്പോൾ പലർക്കും ഡ്രൈവിംഗിൽ ജാഗ്രത കുറഞ്ഞതാണിതിനു കാരണം. വലിയ വളവുകളിലും മറ്റും അമിതവേഗത്തിൽ പായുന്പോൾ വാഹനങ്ങൾ, വിശിഷ്യ, ഇരുചക്രവാഹനങ്ങൾ, തെന്നിമറിയാനുള്ള സാധ്യത ഏറെയാണ്. അത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാവുന്നു. ഉണങ്ങിക്കിടക്കുന്ന റോഡിൽ പെട്ടെന്നു മഴവെള്ളം വീഴുന്പോൾ വാഹനങ്ങൾ തെന്നിമറിയാനിടയുണ്ട്. അപ്രതീക്ഷിതമായ മഴ ഇപ്പോൾ സാധാരണവുമാണ്. ഇത്തരം അവസരങ്ങളിൽ വാഹനമോടിക്കുന്നവർ വേഗം കുറച്ചും ശ്രദ്ധ വർധിപ്പിച്ചും അപകടങ്ങളൊഴിവാക്കണം.
മൂവാറ്റുപുഴ- പുനലൂർ സംസ്ഥാന പാതയിൽ പൊൻകുന്നം മുതൽ പാലാ വരെയുള്ള 20 കിലോമീറ്ററിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അന്പതോളം മരണങ്ങളാണ് ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ നൂറിലേറെ. ഈ റോഡിന്റെ നിർമാണത്തിലും ടാറിംഗിലും തകരാറുള്ളതായി നാറ്റ്പാക് റിപ്പോർട്ട് നൽകിയിരുന്നു. വളവുകളിൽ വാഹനങ്ങൾക്കു നിയന്ത്രണം നഷ്ടപ്പെടുന്നു. വളവുകളിലെ ചെരിവ് ക്രമപ്പെടുത്തി 50 കിലോമീറ്ററായി വേഗപരിധി പരിമിതപ്പെടുത്തണമെന്നും നാറ്റ്പാക് നിർദേശിച്ചിരുന്നു. ചില സ്ഥലങ്ങളിൽ സ്പീഡ് ഗവർണറുകൾ വച്ചിട്ടുണ്ടെങ്കിലും ആവശ്യമുള്ള പലേടത്തും മുന്നറിയിപ്പു ബോർഡുകൾ ഇല്ല. സ്പീഡ് ഗവർണറുകൾക്കിടയിൽ കാറും ബസും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചത് ഏതാനും ദിവസം മുന്പാണ്. ദിവസം ശരാശരി ഒരു അപകടവും ആഴ്ചയിൽ ഒരു മരണവും എന്ന അവസ്ഥയിലേക്ക് ഈ ചെറിയ ദൂരം റോഡ് മാറിയപ്പോൾ പോലീസ് ഇടപെട്ടാണു നാറ്റ്പാകിനെ റോഡ് പരിശോധനയ്ക്കായി വിളിച്ചത്. പൊൻകുന്നം മുതൽ കൂരാലി വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ മൂന്നു വർഷത്തിനുള്ളിൽ 28 പേരാണ് അപകടത്തിൽ മരിച്ചത്.
ഇത്തരം അപകടക്കെണികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. റോഡ് കുറുകെ കടക്കുക എന്നത് ജീവൻ കൈയിലെടുത്തുകൊണ്ടുള്ള പാച്ചിലായി മാറിയിട്ടുണ്ട്. പ്രായമേറിയവർക്കു റോഡിനു മറുവശം കടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം അത്യാവശ്യമാണ്. റോഡ് നിർമാണം പൂർത്തിയായിടത്തുപോലും സീബ്രാ ക്രോസിംഗും മുന്നറിയിപ്പു ബോർഡുകളും വേണ്ടത്ര ഇല്ല.
മുൻകരുതലുകൾ കുറയുന്പോഴും അശ്രദ്ധ വർധിക്കുന്പോഴുമാണ് അപകടങ്ങൾ പെരുകുന്നത്. ഓരോ മൂന്നര മിനിറ്റിലും ഇന്ത്യയിലെ തെരുവുകളിൽ ഒരു ജീവൻ പൊലിയുന്നു എന്ന കണക്ക് ഭീതി ജനിപ്പിക്കുന്നു. മരിക്കുന്നവരിൽ ഏറിയപങ്കും പതിനെട്ടിനും മുപ്പത്തഞ്ചിനും മധ്യേ പ്രായമുള്ളവരാണ്. 67 ശതമാനം അപകടങ്ങൾക്കു കാരണം വാഹനങ്ങളുടെ അമിതവേഗമാണെന്നു പഠനങ്ങൾ കാട്ടുന്നു.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടു വയസാണെങ്കിലും ആ പ്രായത്തിൽ താഴെയുള്ളവരും വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നത് അസാധാരണമല്ല. രക്ഷാകർത്താക്കൾ അറിയാതെയാവാം കൗമാരപ്രായക്കാർ വാഹനമോടിക്കുന്നത്. മാതാപിതാക്കളുടെ അറിവോടെ നിയമലംഘനം നടത്തുന്ന കുട്ടികളുമുണ്ട്. കുട്ടികളുടെ സാമർഥ്യം പ്രകടിപ്പിക്കാനുള്ള അരങ്ങല്ല റോഡുകൾ എന്നു രക്ഷിതാക്കൾ മറക്കരുത്.
റോഡപകടങ്ങളുടെ കാര്യത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്തുള്ള സംസ്ഥാനമാണു കേരളം. അടുത്തകാലത്തു സംസ്ഥാനത്തുണ്ടായ വാഹനപ്പെരുപ്പം ആശങ്കാജനകമാണ്. ഹെൽമറ്റ് പരിശോധന പോലീസ് കർശനമാക്കിയിട്ടും ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഇവിടെ ഏറെയാണ്. ഹെൽമറ്റിനുള്ളിൽ മൊബൈൽ തിരുകി ബൈക്ക് ഓടിക്കുന്നവരുണ്ട്. ഹോൺ ഉൾപ്പെടെ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ അവരുടെ ചെവിയിൽ പതിയില്ല. മൊബൈൽ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അപകടം വിളിച്ചുവരുത്തും. ഇയർഫോണിൽ പാട്ടു കേട്ട് ഡ്രൈവ് ചെയ്യുന്നത് തീർച്ചയായും ഒഴിവാക്കണം.
ഡിവൈഡറുകളാണു പുതിയ റോഡുകളിലെ മറ്റൊരു അപകടക്കെണി. തീർത്തും വീതി കുറഞ്ഞ ഭാഗങ്ങളിൽപ്പോലും ആവശ്യത്തിലേറെ സ്ഥലമെടുത്ത് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇവയിൽ കയറി അപകടമുണ്ടാവുന്നതു പതിവാണ്. ഇത്തരം ഡിവൈഡറുകൾക്കു നിശ്ചിതദൂരം മുന്പ് അറിയിപ്പു ബോർഡുകളും ഡിവൈഡറുകളിൽ റിഫ്ലക്ടറുകളും സ്ഥാപിക്കണം. രാത്രികാലങ്ങളിൽ നമ്മുടെ പല ഡിവൈഡറുകളും ഇരുട്ടിൽ മൂടിക്കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ തെരുവുവിളക്കുകൾപോലും ഉണ്ടാവാറില്ല.
റോഡ് നിയമങ്ങൾ പാലിക്കാൻ കാൽനടക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായി റോഡ് കുറുകെ കടക്കുന്നത് അവരെ മാത്രമല്ല വാഹനങ്ങളിലുള്ളവരെയും അപകടപ്പെടുത്താം. ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിരവധിപേർ അപകടത്തിൽപ്പെട്ട സംഭവങ്ങൾ കുറവല്ല. ട്രാഫിക് സിഗ്നലുകളിൽപോലും ചില ഡ്രൈവർമാർ അസഹിഷ്ണുക്കളാണ്. മുന്നിൽ കിടക്കുന്ന വാഹനം അല്പമൊന്നു വൈകിയാൽ കാതടപ്പിക്കുന്ന ഹോൺ മുഴക്കലായി. പരക്കംപാച്ചിൽ അപകടത്തിലേക്കുള്ള പാച്ചിലാകാമെന്നു മറക്കരുത്.
ജീവൻ അപഹരിക്കുന്ന അമിതവേഗം, അശ്രദ്ധ
12:30 AM Dec 28, 2018 | Deepika.com