സത്യാനന്തരകാലത്താണു നാം ജീവിക്കുന്നതെന്നാണു പറയപ്പെടുന്നത്. സത്യവും യാഥാർഥ്യവും മറച്ചുവച്ച്, അസത്യവും വ്യാജവും ചർച്ചാവിഷയമാക്കി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതാണു സത്യാനന്തരകാലത്തിന്റെ സ്വഭാവം. ഏറിയും കുറഞ്ഞും ഇതു മിക്ക നാടുകളിലും എല്ലാക്കാലത്തും കണ്ടുവരുന്നതാണ്. കേരളവും അതിൽനിന്നു വ്യത്യസ്തമല്ലെന്നു സമീപകാലത്തുതന്നെ പല കാര്യങ്ങളിലും വ്യക്തമായി.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒടുവിൽ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ഒരു വനിതാമതിൽ പണിയുന്നതിൽ എത്തിനിൽക്കുകയാണല്ലോ. ഈ മതിലുമായി ബന്ധപ്പെട്ടു സർക്കാർതലത്തിലും അല്ലാതെയും നവോത്ഥാനം സംബന്ധിച്ച ധാരാളം ചർച്ചകൾ നടക്കുകയും പ്രചാരണങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇവ ശ്രദ്ധിക്കുന്പോൾ ഏതാനുംപേരിലോ ചില സമുദായങ്ങളിലോ മാത്രം നവോത്ഥാനത്തിന്റെ പൈതൃകം അടിച്ചേൽപ്പിക്കാനുള്ള ഗൂഢശ്രമം മനസിലാകും. നവോത്ഥാനം എന്ന പ്രതിഭാസത്തെ ശരിയായി മനസിലാക്കാതെയോ മനസിലാക്കിയെങ്കിലും മറ്റൊരുവിധം ചർച്ച വഴിതിരിച്ചുവിടണമെന്ന ഉദ്ദേശ്യത്തിലോ ആയിരുന്നു ഇതെന്നു കരുതണം.
നവോത്ഥാനം എന്നത് ഒറ്റപ്പെട്ട ഒന്നല്ല. യൂറോപ്പിലാണു നവോത്ഥാന പ്രതിഭാസവും ചിന്തയും ആദ്യം വളർന്നത്. സമൂഹത്തെ സമഗ്രമായി ബാധിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ചിന്തകളുടെയും പ്രവണതകളുടെയും ഫലമാണു നവോത്ഥാനം. വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ, മനുഷ്യരുടെ തുല്യത തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിലേക്കു സന്നിവേശിപ്പിക്കുന്പോൾ സംഭവിക്കുന്നതാണു നവോത്ഥാനം.
കേരളത്തിൽ അതിന്റെ കുത്തക ഒരുവിഭാഗം ആൾക്കാർക്കു പതിച്ചുകൊടുക്കുന്നവിധം ഔദ്യോഗിക മാധ്യമങ്ങൾവരെ പ്രചാരണം അഴിച്ചുവിട്ടതിനെത്തുടർന്നാണു ദീപിക ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇതേപ്പറ്റി ലേഖനപരന്പര പ്രസിദ്ധീകരിച്ചത്. പത്തൊന്പതാം നൂറ്റാണ്ടിലെ കേരളീയ നവോത്ഥാന പരിശ്രമങ്ങളുടെ സന്തതിയായി 1887ൽ പിറവിയെടുത്തതാണു ദീപിക (അന്നു "നസ്രാണിദീപിക'). 132 വർഷക്കാലം നവോത്ഥാനത്തിനു സാക്ഷിയായി സാമൂഹിക വികാസത്തെ രേഖപ്പെടുത്തുക മാത്രമല്ല ദീപിക ചെയ്തത്; ഒട്ടേറെ മേഖലകളിലെ നവോത്ഥാനപരിശ്രമങ്ങൾക്കു വെളിച്ചം നൽകുകയും പല മാറ്റങ്ങൾക്കും മുന്നിൽനിന്നു പ്രവർത്തിക്കുകയും ചെയ്ത ദീപിക ഈ നവോത്ഥാന പ്രക്രിയയിൽ വലിയ ഭാഗഭാഗിത്വം വഹിച്ചു. അഭിമാനപൂർവം എടുത്തുപറയാവുന്ന ആ ചരിത്രദൗത്യത്തോടു നീതിപുലർത്താൻവേണ്ടിക്കൂടിയാണു "നവോത്ഥാനം ചിലരുടെ കുത്തകയോ?' എന്ന പരന്പര പ്രസിദ്ധീകരിച്ചത്.
നവോത്ഥാനത്തെ ശരിയായി മനസിലാക്കാനും "ആസ്ഥാന' ചരിത്രമെഴുത്തുകാർ അവഗണിച്ച വിഭാഗങ്ങളിൽ ചിലതിന്റെ നവോത്ഥാന സംഭാവനകൾ ഒരിക്കൽക്കൂടി എടുത്തുപറയാനുമായിരുന്നു ആ പരന്പര. അതു ബന്ധപ്പെട്ടവരുടെ ശ്രദ്ധയാകർഷിച്ചു എന്നതിൽ ഞങ്ങൾക്കു ചാരിതാർഥ്യമുണ്ട്.
സമീപകാലത്തു കാണുന്ന ചില ധർണകളും സമരങ്ങളും ഹർത്താലുകളുമൊക്കെപ്പോലെ എന്തെല്ലാമോ നടത്തി ഉണ്ടാക്കിയെടുത്തതാണു നവോത്ഥാനം എന്നൊരു തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലായിരുന്നു ഈയിടത്തെ നവോത്ഥാനസംരക്ഷണ പ്രചാരണം. വിവിധ സാംസ്കാരിക ധാരകളുമായും നാഗരികതകളുമായുമുള്ള സന്പർക്കവും നവീനവിജ്ഞാനവും ശാസ്ത്രീയവീക്ഷണവും പകരുന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണു കേരളം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ കൈവരിച്ച പുരോഗതിയുടെ ആകത്തുക. ഇതിലേക്കു സംഭാവന ചെയ്തതിൽ ഇവിടത്തെ എല്ലാ മതവിഭാഗങ്ങൾക്കും തൊഴിൽ വിഭാഗങ്ങൾക്കും പങ്കുണ്ട്. ഇവിടത്തുകാരല്ലാത്ത, ഇവിടെ വന്ന് ഇന്നാട്ടിലെ സാംസ്കാരിക-വൈജ്ഞാനിക മണ്ഡലങ്ങളെ പ്രോജ്ജ്വലിപ്പിച്ച ക്രൈസ്തവ മിഷനറിമാരുടെ വലിയ സംഭാവനയും അതിലുണ്ട്. പാശ്ചാത്യ വിജ്ഞാനവും പുതിയ ജീവിതവീക്ഷണവും പകരുന്നതിൽ ക്രൈസ്തവസഭകൾ മുൻകൈയെടുത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് നിസാരവത്കരിക്കാനോ തമസ്കരിക്കാനോ ഉള്ള ശ്രമങ്ങൾ ചരിത്രയാഥാർഥ്യങ്ങൾക്കു നേരേ പുറംതിരിഞ്ഞുനിൽക്കുന്ന മനോഭാവത്തെയാണു കാണിക്കുന്നത്.
കേരള നവോത്ഥാനം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി സംഭവിച്ചതാണെന്ന തെറ്റായ ധാരണ പരത്താൻ പലരും ശ്രമിക്കുന്നുണ്ട്. ഒരു ദീർഘ ജൈവപ്രക്രിയയുടെ ഭാഗമാണു നമ്മുടെ നവോത്ഥാനം എന്നു സമ്മതിക്കാനുള്ള വൈമുഖ്യമാണ് അതിൽ കാണുന്നത്. ചില വിഭാഗങ്ങൾ മാത്രമാണ് ഇവിടെയുള്ളതും ഉണ്ടായിരുന്നതും എന്ന മട്ടിലുള്ള ചരിത്രരചനയാണ് അവരുടേത്. ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നവരെ വിമർശിക്കുന്ന വിഭാഗങ്ങൾ തന്നെ കേരളത്തിൽ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതിലെ വൈരുധ്യം കാണാതിരുന്നുകൂടാ. ചരിത്രത്തിന്റെ അതിർവരന്പുകളിലേക്ക്, ചിലപ്പോൾ അതിനു പുറത്തേക്കും, ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നടങ്കം മാറ്റിനിർത്തുന്നതാണു ചിലരുടെ ശൈലി. അതിലെ പിശകു ചൂണ്ടിക്കാട്ടുന്പോൾ നോട്ടപ്പിശകു മുതൽ പല ന്യായീകരണങ്ങളും നടത്തും. വീണ്ടും അവസരം വരുന്പോൾ പഴയതുപോലെ കുറേപ്പേരെ ഒഴിവാക്കി രചന നടത്തും.
നവോത്ഥാന ചരിത്രരചനയിൽ മാത്രമല്ല ഈ പ്രവണത. മൊത്തം ചരിത്രരചനയിലും ചില സമുദായങ്ങളെ അവഗണിച്ചോ അവരുടെ സംഭാവനകൾ നിസാരവത്കരിച്ചോ ഉള്ള സമീപനം വ്യാപകമാണ്. കേരള ചരിത്രരചനയിൽ വിദേശങ്ങളുമായുള്ള വാണിജ്യം, ആഭ്യന്തരരംഗത്തെ വ്യാപാരങ്ങൾ, കൃഷി എന്നിവയ്ക്കു മതിയായ പരിഗണന ലഭിക്കാത്തത് പ്രത്യക്ഷ ഉദാഹരണമാണ്. അവയെപ്പറ്റി വിശദമായി പ്രതിപാദിച്ചാൽ വിവിധ ന്യൂനപക്ഷ സമുദായങ്ങൾ നൽകിയ സംഭാവനയും അവരുടെ പങ്കാളിത്തവും എടുത്തുപറയേണ്ടിവരും. രാജാക്കന്മാരുടെ ചരിത്രമല്ല, സാമാന്യജനതയുടെ ജീവിതചരിത്രമാണു യഥാർഥ ചരിത്രം എന്നവകാശപ്പെട്ടു ചരിത്രമെഴുതിയവരും ഇക്കാര്യങ്ങളിൽ തമസ്കരണവിദ്യ പ്രയോഗിച്ചു.
ഏതായാലും കേരളീയ നവോത്ഥാനചരിത്രം ചുരുക്കം ചിലരുടെ മാത്രം കഥയായി മാറ്റാൻപറ്റില്ല. നൂറ്റാണ്ടുകളായി ഇവിടെ മാറ്റത്തിന്റെ കാറ്റിന് അരങ്ങൊരുക്കിപ്പോന്ന നിരവധി മഹാവ്യക്തിത്വങ്ങളുണ്ട്; അതിനായി പ്രവർത്തിച്ച പ്രസ്ഥാനങ്ങൾ ഉണ്ട്. അവരുടെയും അവയുടെയും സംഭാവനകൾക്ക് അർഹമായ ആദരം ലഭിക്കണം. രേഖപ്പെടുത്തുന്ന ചരിത്രത്തിൽ അവർക്കും ആ പ്രസ്ഥാനങ്ങൾക്കും ഇടം കിട്ടണം. യഥാർഥ മാർഗദർശികളെ തമസ്കരിച്ച്, ദ്വിതീയ ഘട്ടത്തിലെ ചിലരുടെ ശിരസിലേക്ക് ഈ നവോത്ഥാന ചരിത്രമത്രയും ചാർത്തിക്കൊടുക്കുന്നത് ആവർത്തിക്കാനിടയാകരുത്.
നവോത്ഥാന സംഭാവന വിസ്മരിക്കപ്പെടരുത്
01:04 AM Dec 27, 2018 | Deepika.com