കാർഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന വേളയിലെ കർഷകദിനമാണു കടന്നുപോയത്. മുൻ പ്രധാനമന്ത്രിയും കർഷകനേതാവുമായിരുന്ന ചൗധരി ചരൺസിംഗിനോടുള്ള ആദരവിന്റെ സൂചകമായാണു ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നത്. കർഷകരെ അനുസ്മരിക്കാനും ആദരിക്കാനും അന്നു പല പരിപാടികളും സംഘടിപ്പിക്കപ്പെടാറുണ്ട്. എന്നാൽ, ഈ വർഷത്തെ കർഷകദിനം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയി.
കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, വായ്പാബാധ്യത തുടങ്ങി ധാരാളം പ്രശ്നങ്ങൾ കർഷകരെ വരിഞ്ഞുമുറുക്കുകയാണ്. കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം ഇനിയും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാവർക്കും ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താനുള്ള ചരിത്രപ്രധാനമായ നിയമമായിരുന്നു അത്. നിയമനിർമാണം നടന്ന് അഞ്ചു വർഷം പിന്നിട്ടെങ്കിലും ഈ നിയമം ലക്ഷ്യമിടുന്ന ഭക്ഷ്യസുരക്ഷ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പു വരുത്താൻ കഴിഞ്ഞിട്ടില്ല.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിൽ ചില സംസ്ഥാനങ്ങൾ അമാന്തം കാട്ടിയെങ്കിലും ഇപ്പോൾ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്. 81.34 കോടി ജനങ്ങളാണു ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കീഴിൽ വരേണ്ടത്. ഇതിൽ 80.57 കോടി ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും പദ്ധതി ഇനിയും കാര്യക്ഷമമായിത്തീർന്നിട്ടില്ല.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൊതുവിതരണ സന്പ്രദായം ഇപ്പോഴും ശക്തമല്ല. കേരളത്തിലും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പൊതുവിതരണ സന്പ്രദായത്തിന്റെ കാര്യക്ഷമത ഭക്ഷ്യസുരക്ഷ പ്രാവർത്തികമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ഇതു രാജ്യവ്യാപകമായി കാര്യക്ഷമമാക്കാൻ ഇനിയും ഏറെ ശ്രമം ആവശ്യമാണ്. പാർലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം രാഷ്ട്രീയകാരണങ്ങളാൽ ആദ്യഘട്ടത്തിൽ ഗുജറാത്തിൽ നടപ്പാക്കാതിരുന്നതു സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനു കാലാവധി നീട്ടിനൽകില്ലെന്നു മോദി മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാൻ താക്കീതു നൽകിയശേഷമാണു പ്രധാനമന്ത്രിയുടെ സംസ്ഥാനം ഇക്കാര്യം ഗൗരവത്തിലെടുത്തത്.
ഭക്ഷ്യസുരക്ഷാ പദ്ധതി നിർദിഷ്ട മാനദണ്ഡങ്ങളോടെ നടപ്പാക്കിയാൽ അർഹതയുള്ളവർക്കെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കടുത്ത ഉത്തരവാദിത്വരാഹിത്യം ഉണ്ടാകുന്നുണ്ട്. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇതു ചൂണ്ടിക്കാട്ടുന്നു. പതിനാറു സംസ്ഥാനങ്ങളിൽ മാത്രമാണു സ്വതന്ത്ര ഭക്ഷ്യ കമ്മീഷനുകൾ ഇതുവരെ രൂപവത്കരിച്ചിട്ടുള്ളത്. ആറു സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സമയപരിധി 2014 ജൂലൈ നാലിന് അവസാനിച്ചതാണ്.
എന്നാൽ, ആ പ്രക്രിയ പൂർണമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പോഷകാഹാരക്കുറവു പോലുള്ള പ്രശ്നങ്ങൾ ഗ്രാമീണരായ അനേകം കുട്ടികളിൽ ഇപ്പോഴും ഗുരുതരമാണ്. ആദിവാസി-പിന്നോക്ക മേഖലകളിൽ പട്ടിണി മരണവും മറ്റും ഉണ്ടാകുന്നതു ഭക്ഷ്യസുരക്ഷ അവിടെയൊന്നും കടന്നുചെന്നിട്ടില്ല എന്നതിനു തെളിവാണ്.
രാജ്യത്തെ ജനങ്ങൾക്കാവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാതെയും അവർക്കു പിടിച്ചുനിൽക്കാനെങ്കിലുമുള്ള വഴിയൊരുക്കാതെയും ഭക്ഷ്യ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷാ നിയമവുമൊന്നും ഫലപ്രദമായി നടപ്പാവില്ല. നിസാര കാരണങ്ങളുടെ പേരിൽ ഇത്തരം നിർണായകപദ്ധതികളിൽ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥർ ജനങ്ങളോടു കടുത്ത ദ്രോഹമാണു ചെയ്യുന്നത്.
ഹിന്ദി ഹൃദയഭൂവിലെ മൂന്നു സംസ്ഥാനങ്ങളിൽ ജനങ്ങൾ ബിജെപിയെ പുറന്തള്ളിയതു കേന്ദ്ര സർക്കാരിന്റെ കണ്ണു തുറപ്പിച്ചെന്നു തോന്നുന്നു. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ കർഷക പ്രക്ഷോഭങ്ങൾ കണ്ടില്ലെന്നു നടിച്ച സർക്കാർ ഇപ്പോൾ ചില കർഷകക്ഷേമ പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പുതിയ സർക്കാരുകൾ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളി. മറ്റു ചില സംസ്ഥാന ഭരണകൂടങ്ങളും ഈ മാതൃക പിഞ്ചെല്ലുന്നുണ്ട്. കടക്കെണിയിൽനിന്നു സാധാരണ കർഷരെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
കർഷകർ നേരിടുന്ന മറ്റു പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനം നടത്തുകയും വേണം. വിത്തും വളവും യഥാസമയം ലഭ്യമാക്കാനുള്ള നടപടികൾ പല സംസ്ഥാനത്തും ഇനിയും സ്വീകരിച്ചിട്ടില്ല. കാർഷികമേഖലയിലെ പ്രശ്നങ്ങൾക്കു ദീർഘകാല പരിഹാരം കണ്ടെത്തണം. കർഷകർക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി വരുമാനം ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കാകരുത്.
“ഭക്ഷണം പൗരന്റെ ജന്മാവകാശമാണ്, അതു സർക്കാരിന്റെ ഔദാര്യമല്ല’’ എന്നതാണു ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അന്തഃസത്ത. രാജ്യത്തെ 67 ശതമാനം ജനങ്ങൾക്കു സബ്സിഡി നിരക്കിലും അല്ലാത്തവർക്കു സബ്സിഡി ഇല്ലാതെയും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം. അതോടൊപ്പം റേഷൻ കാർഡ് ഉടമ ഗൃഹനാഥ ആയിരിക്കണമെന്ന നിബന്ധനയും നിലവിൽവന്നു. 2011ലെ സെൻസസ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അർഹരുടെ മുൻഗണനപ്പട്ടിക ഉണ്ടാക്കേണ്ടിയിരുന്നത്. ഗർഭിണികൾ, നവജാതശിശുക്കൾ, പ്രായമായവർ എന്നിവർക്കു പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കണമെന്നും ഭക്ഷ്യസുരക്ഷാനിയമം ലക്ഷ്യമിട്ടിരുന്നു.
ഭക്ഷ്യവിതരണ ശൃംഖല കുറ്റമറ്റതാക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടേതാണ്. ഇക്കാര്യത്തിൽ പല സംസ്ഥാനങ്ങളും വീഴ്ച വരുത്തി. പൊതുവിതരണ സന്പ്രദായത്തിൽ കംപ്യൂട്ടർവത്കരണം നടപ്പാക്കിയതു ചോർച്ച ഒഴിവാക്കാനും അർഹിക്കുന്നവർക്കു സൗജന്യം നിഷേധിക്കപ്പെടാതിരിക്കാനുമാണ്. വിതരണ രംഗത്തെ അപാകതകൾ പരിഹരിച്ച്, അർഹരായ എല്ലാവർക്കും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോജനം പൂർണമായും ലഭ്യമാക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം മുപ്പതു ലക്ഷത്തിലേറെ വരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള മാർഗങ്ങളും ഈ നിയമത്തിലുണ്ട്.
ഭക്ഷ്യസുരക്ഷയും കർഷകക്ഷേമവും പരസ്പര പൂരകങ്ങളായിത്തീരണം. രാജ്യം നേരിടുന്ന കാർഷികപ്രതിസന്ധി അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഭക്ഷ്യസുരക്ഷ ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ല. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ രാജ്യം നേടിയ മുന്നേറ്റം നിലനിർത്തുകയും അതിനായി അധ്വാനിക്കുന്ന കർഷകരെ സംരക്ഷിക്കുകയും വേണം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖല ശക്തമാകണം
12:57 AM Dec 24, 2018 | Deepika.com