വാഗ്ദാനങ്ങൾ പാലിക്കുകയെന്നതു സാമാന്യമര്യാദയാണെങ്കിലും രാഷ്ട്രീയത്തിൽ അങ്ങനെയൊരു മര്യാദ ഏതാണ്ട് ഇല്ലാതായിരിക്കുന്ന കാലമാണിത്. ചുരുക്കം ചിലപ്പോൾ മാത്രമാണു രാഷ്ട്രീയകക്ഷികൾ സ്വന്തം വാക്കുകൾ പാലിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നിരവധി വാഗ്ദാനങ്ങൾ ഒഴുകി.
വിവാദമുളവാക്കിയ വാഗ്ദാനങ്ങളും ഇതിലുൾപ്പെടും. ഉത്തരേന്ത്യയിൽ പലയിടത്തും കർഷകസമരം ജ്വലിച്ചുനിന്ന അന്തരീക്ഷത്തിലായിരുന്നു തെരഞ്ഞെടുപ്പുകൾ. കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, വായ്പാബാധ്യത തുടങ്ങി പല പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്ന കർഷകർക്ക് ആശ്വാസം നൽകാൻ സർക്കാരുകളൊന്നും തയാറായിരുന്നില്ല. ചില വാഗ്ദാനങ്ങൾ മാത്രം നൽകി സമരം തണുപ്പിക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിച്ചത്. പക്ഷേ, കർഷകരുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങളിലൊന്ന് കോൺഗ്രസ് അധികാരത്തിലേറിയാൽ പത്തു ദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു. തെരഞ്ഞെടുപ്പിനെത്തുടർന്നു മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തി.
മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ വാഗ്ദാനം പാലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നു- ദേശസാത്കൃത ബാങ്കുകളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നും കർഷകർ എടുത്ത രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളിക്കൊണ്ടുള്ള പ്രഖ്യാപനം. കമൽനാഥ് മുഖ്യമന്ത്രിയെന്ന നിലയിൽ ഒപ്പുവച്ച ആദ്യത്തെ ഉത്തരവും ഇതുതന്നെ. പിന്നീടു ഛത്തീസ്ഗഡിലും വായ്പ എഴുതിത്തള്ളിക്കൊണ്ടു പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പ്രഖ്യാപനമുണ്ടായി. രാജസ്ഥാനിലും ഈ പ്രഖ്യാപനം ഉടനേയുണ്ടാകും.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും കാർഷികമേഖലയാണു രാജ്യത്തിന്റെ അടിസ്ഥാന മേഖലയെന്നും സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല നേതാക്കൾ മനസിലാക്കിയിരുന്നു. രാജ്യത്തിന്റെ സ്പന്ദനങ്ങൾ നേരിട്ടറിഞ്ഞ ജനകീയ നേതാക്കളായിരുന്നു അവർ. എന്നാൽ കാലം മാറിയപ്പോൾ രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടായി. ഗ്രാമങ്ങളെയും കർഷകരെയും അവർ മറന്നു. ഉദാരവത്കരണവും ആഗോളവത്കരണവും ലോകസാന്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുളവാക്കിയപ്പോൾ ഇന്ത്യയിലും അവ പ്രതിഫലിച്ചു.
കോർപറേറ്റുകളും അന്താരാഷ്ട്ര മൂലധനവുമൊക്കെ വൻപ്രാധാന്യം നേടിയപ്പോൾ കാർഷികമേഖല ക്രൂരമായി ചവിട്ടിയരയ്ക്കപ്പെട്ടു. ജീവിക്കാൻ വരുമാനമില്ലാതെയും കടക്കെണിയിൽപെട്ടും അടുത്തകാലത്തു നിരവധി കർഷകർ ജീവനൊടുക്കി. എന്നിട്ടും സർക്കാർ അനങ്ങിയില്ല. ഒട്ടുമിക്ക കാർഷിക ഉത്പന്നങ്ങൾക്കും വില കുത്തനേ ഇടിഞ്ഞപ്പോൾ അവ തെരുവിൽ തള്ളിക്കൊണ്ടാണ് ഈയിടെ കർഷകർ പ്രതിഷേധിച്ചത്. ഉത്പാദനച്ചെലവു പോലും ഉത്പന്നങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ കർഷകർ എന്തു ചെയ്യും? മുംബൈയിലും ഡൽഹിയിലുമൊക്കെ കർഷക റാലികളുടെ രോഷം ഇരന്പി. പടുകൂറ്റൻ റാലികൾ. എന്നിട്ടും സർക്കാരിൽനിന്നു കാര്യമായ ഇടപെടലൊന്നും ഉണ്ടായില്ല.
കാർഷിക വായ്പ തിരിച്ചടയ്ക്കാൻ യാതൊരു മാർഗവുമില്ലാതെ കർഷകർ നട്ടംതിരിഞ്ഞു. എങ്ങനെ വായ്പയടയ്ക്കാൻ? മുതൽമുടക്കെങ്കിലും കിട്ടിയാലല്ലേ അതു സാധ്യമാവൂ. പക്ഷേ, ബാങ്കുകാരുണ്ടോ വിടുന്നു. അവർ നോട്ടീസും ജപ്തിയുമായി മുന്നോട്ടു പോയി. അനേകം കർഷകരുടെ ജീവിതം വഴിമുട്ടി. കർഷകരുടെ ചെറിയ വായ്പ തിരിച്ചുപിടിക്കാൻ ബാങ്കുകൾ കടുത്ത നിലപാടെടുക്കുന്പോൾ മറുവശത്തു കോർപറേറ്റുകളും വൻകിടക്കാരും ബാങ്കുകളിൽനിന്നു കോടികൾ വായ്പയെടുത്തു. വായ്പ ഉപയോഗിച്ചു ബിസിനസ് വളർത്തിയവരിലും വായ്പകൊണ്ടു ബിസിനസ് നടത്തി പൊളിഞ്ഞവരിലും കുറെപ്പേർ വായ്പ തിരിച്ചടയ്ക്കാൻ സന്നദ്ധരായില്ല. ചില ബാങ്കുകളുടെ നിലനില്പിനെപ്പോലും ബാധിക്കുംവിധം വായ്പാ കുടിശിക കുതിച്ചുകയറി. ബിസിനസുകാർ വന്പന്മാരായതിനാൽ അവർക്കെതിരേ നടപടിക്കു ബാങ്കുകൾ മടിച്ചു. ബാങ്ക് അധികൃതരുടെ നിക്ഷിപ്ത താത്പര്യങ്ങളും കെടുകാര്യസ്ഥതയും സ്ഥിതി കൂടുതൽ വഷളാക്കി. വായ്പകളുടെ നല്ലൊരു ശതമാനം നിഷ്ക്രിയ ആസ്തിയായി മാറി.
പൊതുമേഖലാ ബാങ്കുകൾ നൽകിയ മൊത്തം വായ്പയുടെ ചെറിയൊരു ഭാഗം മാത്രമാണു കർഷകർക്കു ലഭിച്ചത്. ഈ വായ്പകളിൽ മിക്കതും ഒന്നോ രണ്ടോ ലക്ഷം രൂപയുടേതാണ്. ഒരു ഏക്കർ(0.40ഹെക്ടർ) ഈടിന്മേൽ കർഷകർക്കു നൽകുന്ന വായ്പ ഒരു ലക്ഷം രൂപയാണ്. ഇതു കിട്ടണമെങ്കിൽ തന്നാണ്ടത്തെ കരമടച്ച രസീത്, കൈവശരേഖ തുടങ്ങിയവ ഹാജരാക്കണം. പലിശ ഏഴു ശതമാനം. കൃത്യസമയത്തു വായ്പയും പലിശയും തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ ഇളവു കിട്ടും.
കാർഷിക കടങ്ങൾ എഴുതിത്തള്ളിയാൽ ആകെ കുഴപ്പമാകുമെന്നും അതു സന്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നുമൊക്കെ പറഞ്ഞു ചില സാന്പത്തിക വിദഗ്ധർ നെറ്റി ചുളിച്ചേക്കാം. അവർക്കുള്ള ഉത്തരം വായ്പാ അനുപാതം പരിശോധിച്ചാൽ ലഭിക്കും. മൊത്തം ബാങ്ക് വായ്പയുടെ പത്തു ശതമാനം പോലും കാർഷികമേഖലയ്ക്കു നൽകിയിട്ടില്ല. ബാക്കി സിംഹഭാഗവും അടിച്ചുമാറ്റിയിരിക്കുന്നതു വൻകിടക്കാരാണ്. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, ജിതിൻ മേത്ത തുടങ്ങിയവർ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടു. ഇവർക്കു സുഗമമായി വായ്പയെടുക്കാനും സുരക്ഷിതമായി നാടുവിടാനും ആരാണ് ഒത്താശ ചെയ്തത്? കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പതിനഞ്ചോളം വന്പൻ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളിയെന്നാണു കോൺഗ്രസ് പറയുന്നത്.
വായ്പ വാങ്ങിയവരുടെ ഉന്നതബന്ധങ്ങളും അവർ നൽകിയ ഈടുമൊക്കെ പരിശോധിച്ചാൽ തട്ടിപ്പിന്റെ വഴികൾ വ്യക്തമാകും. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ ആറുകോടിരൂപ പോലും ആസ്തിയില്ലാത്ത കന്പനിക്കു 97.35 കോടി രൂപയുടെ വായ്പ നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
കൃഷിനാശവും കാർഷിക വിലയിടിവും കടക്കെണിയും ദുരിതത്തിലാക്കിയ കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതുകൊണ്ടു ബാങ്കുകൾക്കു വലിയ നഷ്ടം ഉണ്ടാകാനില്ല. വൻകിടക്കാരിൽനിന്നു കുറെ വായ്പയെങ്കിലും തിരിച്ചുപിടിച്ചാൽ ഈ നഷ്ടം തീരും. രാജ്യം സ്വതന്ത്രമായപ്പോൾ ജനങ്ങൾക്കെല്ലാം കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങൾ ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. ഭക്ഷ്യക്കമ്മി പരിഹരിക്കാൻ പല ദശകങ്ങളിൽ നടന്ന ഭഗീരഥയത്നം നല്ല ഫലമുണ്ടാക്കി. ഇന്നു നാം ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. അതിനു പിന്നിൽ വിയർപ്പൊഴുക്കിയ കോടിക്കണക്കിനു കർഷകരെ രാജ്യം വിസ്മരിക്കരുത്. വായ്പയിളവു മാത്രമല്ല, പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതുപോലെ, ഉത്പാദനച്ചെലവിന്റെ ഇരട്ടി വരുമാനം കിട്ടാനുള്ള സാഹചര്യങ്ങളും കർഷകർക്കു ലഭ്യമാക്കണം.
പ്രതീക്ഷയുടെ നാന്പുണർത്തി കർഷക കടാശ്വാസം
12:55 AM Dec 19, 2018 | Deepika.com