ഇങ്ങനെ ദ്രോഹിക്കപ്പെടാൻ ജനം എന്തപരാധമാണു ചെയ്തത്? യാത്ര മുടങ്ങി. കച്ചവടം ഇല്ലാതായി. ഭക്ഷണം കിട്ടാൻ ഹോട്ടലുകൾ ഇല്ലായിരുന്നു. ഹർത്താൽ ചെയ്യുന്ന ദ്രോഹം ഇതിലെങ്ങും ഒതുങ്ങുന്നില്ല. ഒരു ദിവസം ജനജീവിതം സ്തംഭിക്കുന്നതിന്റെ നഷ്ടം എത്ര ഭീമമാണ്! വീണ്ടും വീണ്ടും ഇക്കാര്യം പറയേണ്ടിവരുന്നതു ഗതികേടുതന്നെ. ഏതു രാഷ്ട്രീയകക്ഷിക്കാണിതിലൊക്കെ കുണ്ഠിതമുള്ളത്? രാഷ്ട്രീയ പാർട്ടിയായാൽ കഴിയുന്നത്ര ഹർത്താലുകൾ നടത്തണമെന്നാണു "പ്രബുദ്ധരായ' ജനനേതാക്കൾ ധരിച്ചുവച്ചിരിക്കുന്നതെന്നു തോന്നുന്നു. ഇന്നലത്തെ ഹർത്താൽ ഓർക്കാപ്പുറത്തുള്ളതായിരുന്നു.
ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ മിന്നൽഹർത്താൽ. ഒരു മുൻകരുതലുമെടുക്കാൻ ആർക്കും സമയം കിട്ടിയില്ല. ജനജീവിതം സ്തംഭിക്കണമെന്നതാണല്ലോ എല്ലാ ഹർത്താലുകളുടെയും അടിസ്ഥാന പ്രമാണം. അതുപ്രകാരം ഇന്നലത്തെ ഹർത്താലുകാർക്കും സംതൃപ്തിയടയാം. പൊതുവണ്ടികളൊന്നും ഓടിയില്ല.സർക്കാർ ഓഫീസുകളിലെ കസേരകൾ ഒഴിഞ്ഞുകിടന്നു. തെരുവുകൾ വിജനമായി. അടിയന്തരാവശ്യങ്ങൾപോലും തടസപ്പെട്ടു ജനങ്ങൾ കഷ്ടപ്പെട്ടു. പഴം-പച്ചക്കറി കച്ചവടക്കാർക്കും മത്സ്യക്കച്ചവടക്കാർക്കും നല്ല നഷ്ടമുണ്ടായി. ദിവസക്കൂലികൊണ്ടു ജീവിക്കുന്നവർക്കു നിനച്ചിരിക്കാതെ ഒരു ദിവസം കളഞ്ഞുപോയി. രാഷ്ട്രീയക്കാർ ഇത്രയൊക്കെ ജനസേവനം ചെയ്താൽ പോരേ?
രാഷ്ട്രീയക്കാരുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പാകാനുള്ളതല്ലെന്നാണു പൊതുവായ ധാരണ. എന്നാൽ ഏതു പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചാലും അതു നടപ്പായിരിക്കും, വിജയിച്ചിരിക്കും, തീർച്ച. അതുകൊണ്ടു പാർട്ടികൾ പതിവായി ഹർത്താൽ പ്രഖ്യാപിക്കുന്നു. പക്ഷേ, മാസത്തിൽ നാലും അഞ്ചും ദിവസം ഹർത്താലായാൽ എന്തു ചെയ്യും?
ജനം ആകെ വലഞ്ഞിരിക്കുന്നു. അവരുടെ രോഷം ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമായി. കോഴിക്കോട്ട് വ്യാപാരിസമൂഹം തെരുവിലിറങ്ങി, ഇനിയൊരു ഹർത്താൽ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. തിരുവനന്തപുരം പാങ്ങോട്ട് കടയടപ്പിക്കാൻ ചെന്ന ഹർത്താൽ അനുകൂലികളെ നാട്ടുകാർ ചെറുത്തു. ഇത്തരം എതിർപ്പുകൾ കേരളത്തിൽ പതിവില്ലായിരുന്നു. ഏതു ഹർത്താലും ജനം സഹിച്ചുകൊള്ളും എന്ന ധാരണ രാഷ്ട്രീയക്കാർ വെടിയേണ്ട കാലമായിരിക്കുന്നുവെന്നല്ലേ സൂചന?
യാത്ര തടയുകയെന്നതാണു ഹർത്താലിന്റെ പ്രാഥമിക "സേവനം'. എന്തിനാണിങ്ങനെയുള്ള ഹർത്താലുകൾ? ഹർത്താൽ നടത്തിയതുവഴി ഏതെങ്കിലും പാർട്ടിക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ? ഇല്ലെന്നതാണു വാസ്തവം. തിരുവനന്തപുരത്ത് ഒരാൾ ആത്മാഹുതി ചെയ്തതാണ് ഇന്നലത്തെ ഹർത്താലിനു ഹേതുവായ വിഷയം. ആത്മാഹുതിയുടെ കാരണത്തെക്കുറിച്ചു തർക്കമുണ്ട്. വ്യക്തിപരമാണു കാരണമെന്ന് ഒരു വിഭാഗം പറയുന്പോൾ, ബിജെപി ആ സംഭവം ശബരിമല വിഷയത്തിലുള്ള സമരത്തിന്റെ ഭാഗമാക്കി രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നു.
സംസ്ഥാനത്തു കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഹർത്താൽ ആഹ്വാനം നടത്തിയ രാഷ്ട്രീയപാർട്ടികളിൽ ഒന്നാം സ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും രണ്ടാം സ്ഥാനത്തു സംസ്ഥാനം ഭരിക്കുന്ന പ്രധാന കക്ഷിയുമാണ്. ഭരണത്തിലിരുന്നുകൊണ്ടു ഹർത്താൽ നടത്തുന്നതാണോ ജനസേവനം? ജനക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനവുമൊക്കെയാണ് ഒരു സർക്കാരിനെ ജനങ്ങളുടെ മുന്നിൽ സ്വീകാര്യമാക്കുന്നത്; ഹർത്താലിലൂടെയുള്ള ശക്തിപ്രകടനമല്ല. ഹർത്താലും അക്രമങ്ങളും ഏതു പാർട്ടിയെയും ജനങ്ങളിൽനിന്ന് അകറ്റുകയേ ഉള്ളൂ.
ഏതാനും മാസം മുന്പു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സർവകക്ഷിയോഗം ഹർത്താലിൽനിന്നു ടൂറിസം മേഖലയെ ഒഴിവാക്കണമെന്നൊരു സമവായത്തിലെത്തിയിരുന്നു. പക്ഷേ, ഇതെങ്ങനെ സാധിക്കുമെന്നതാണു പ്രശ്നം. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കുന്നതായി മുന്പൊക്കെ പ്രസ്താവനയിറക്കുമായിരുന്നു. ഇപ്പോൾ ആ സാമാന്യ മര്യാദ പോലും രാഷ്ട്രീയക്കാർ കാണിക്കുന്നില്ല. അതെങ്ങനെയാണ്, അർധരാത്രിക്കുശേഷം പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ എന്തു മുന്നറിയിപ്പാണു ജനത്തിനു ഗുണം ചെയ്യുക?
വൈകി പ്രഖ്യാപിക്കുന്ന ഹർത്താലുകൾ വലിയ ക്രൂരതയാണ്. മിക്ക വീടുകളിലും ഭക്ഷണസാധനങ്ങൾപോലും വാങ്ങിയിട്ടുണ്ടാവില്ല. രാവിലെ കടയിലെത്തി സാധനങ്ങൾ വാങ്ങാമെന്നു കരുതി ഉറങ്ങാൻ പോകുന്നവർ പിറ്റേദിവസം ഉറക്കമുണർന്നുവരുന്പോഴാവും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നുവെന്ന കാര്യം അറിയുക.
പ്രാദേശിക ഹർത്താലാണ് ഇപ്പോഴത്തെ ഒരു പരിഷ്കാരം. ജില്ല, താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിൽ മാത്രമല്ല, വാർഡ് അടിസ്ഥാനത്തിൽപ്പോലും ഹർത്താൽ പ്രഖ്യാപിക്കപ്പെടുന്നു. പൊതുനിരത്തുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഏതെങ്കിലും ഹർത്താൽ പ്രദേശത്തു ചെന്നുപെട്ടാൽ യാത്ര അവതാളത്തിലായതുതന്നെ. എത്രയോ അത്യാവശ്യ യാത്രകൾ ഹർത്താലെന്ന മാരണം മൂലം മുടങ്ങിയിരിക്കുന്നു. ജനം എത്ര കഷ്ടപ്പെട്ടിട്ടും രാഷ്ട്രീയക്കാർക്കു ലവലേശം കുലുക്കമില്ല.
ഏറ്റവും കൂടുതൽ ഹർത്താലുകൾ നടക്കുന്ന സംസ്ഥാനമെന്ന പദവി തീർച്ചയായും കേരളത്തിനു തന്നെയാവും. ദേശീയ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെടുന്പോൾ ന്യൂഡൽഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിലൊക്കെ ജനജീവിതം സാധാരണ നിലയിൽത്തന്നെയായിരിക്കും; വാഹനങ്ങൾ പതിവുപോലെ സർവീസ് നടത്തുകയും കടകന്പോളങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യും. കേരളത്തിലാകട്ടെ ഹർത്താലിന്റെ തലേ രാത്രിതന്നെ ജനജീവിതം സ്തംഭിക്കുന്നു.
ആരുടെയും ജീവിതം സ്തംഭിപ്പിച്ചും ആരെയും ബുദ്ധിമുട്ടിച്ചുമല്ല പൊതുവിഷയങ്ങൾ ഉന്നയിക്കേണ്ടത്. ഹർത്താലും അതുപോലുള്ള സമരങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നതു സമൂഹത്തിലെ ദുർബലവിഭാഗങ്ങളെയാണ്. നേതാക്കൾ പലരും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾ ഹർത്താൽ ദിനത്തിൽ യാതൊരു തടസവും കൂടാതെ സാധിക്കുന്നു. ഇന്നലെയും ഹർത്താലാഹ്വാനം ചെയ്ത പാർട്ടിയുടെ നേതാവു സ്വന്തം കാര്യത്തിനു ഹർത്താൽ മറന്നു. ജനങ്ങൾക്കൊരു നീതി, നേതാവിനു മറ്റൊരു നീതി എന്നത് എത്രയോ അപമാനകരമാണ്.
ഹർത്താലുകൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ വളരെ ദോഷകരമായി ബാധിച്ചു. അതുകൊണ്ടാണല്ലോ ടൂറിസം മേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചത്. എന്നാൽ ഹർത്താൽതന്നെ നിരോധിക്കണമെന്ന ആവശ്യത്തോടു യോഗത്തിൽ പങ്കെടുത്ത പലർക്കും യോജിപ്പില്ലായിരുന്നു. ഹർത്താലില്ലെങ്കിൽ തങ്ങളില്ല എന്ന ചില രാഷ്ട്രീയക്കാരുടെ ഭയമാണ് ഈ ശാപം തുടരാൻ കാരണമാകുന്നത്. കാലത്തിന്റെ സ്വരം ശ്രവിക്കാൻ സാധിക്കാത്തവരാണു പഴയ സമരമുറകളുമായി ഇന്നും സമൂഹത്തെ വേട്ടയാടുന്നത്. അതിനൊരന്ത്യം കുറിക്കാൻ പുതിയൊരു തലമുറ ഉദയം ചെയ്യേണ്ടിയിരിക്കുന്നു.
ഹർത്താലിനെതിരേ പ്രതിരോധമുയരണം
01:59 AM Dec 15, 2018 | Deepika.com