പോലീസ് അതിക്രമങ്ങളെക്കുറിച്ചു രോഷത്തോടെ സംസാരിക്കുന്ന നാം പോലീസിനെ ആക്രമിക്കുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന ക്രിമിനലുകളെക്കുറിച്ചും അവർക്ക് ഒത്താശ ചെയ്യുന്ന അധികാരകേന്ദ്രങ്ങളെക്കുറിച്ചും പലപ്പോഴും നിശബ്ദത പാലിക്കുന്നു. വരാപ്പുഴയിലും നെയ്യാറ്റിൻകരയിലും പോലീസ് അതിക്രമത്തിൽ രണ്ടു യുവാക്കൾക്കു ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ കേരളത്തിലുടനീളം ജനരോഷമുയർത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ പ്രതിയായ ഡിവൈഎസ്പി ജീവനൊടുക്കി.
വരാപ്പുഴ കേസിൽ പ്രതികളെക്കുറിച്ചുള്ള സംശയം പോലീസിനും സർക്കാരിനും ഇനിയും നീങ്ങിയിട്ടില്ല. ഈ സംഭവങ്ങളിൽ പൊതുസമൂഹവും മാധ്യമങ്ങളും പോലീസിനെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരുന്നു. എന്നാൽ, പോലീസിനുനേരേ നടക്കുന്ന അതിക്രമങ്ങളിൽ അത്രകണ്ടു രൂക്ഷമായ പ്രതികരണം ഉണ്ടായിക്കാണുന്നില്ല. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന ന്യായമായിരിക്കും ചിലർ ഇതിനു ചൂണ്ടിക്കാണിക്കുക. എന്നാൽ കൊടുക്കുന്നവരല്ല, ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരാവും പലപ്പോഴും അതിക്രമങ്ങൾക്ക് ഇരയാവുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരമധ്യത്തിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ ക്രൂരമായി മർദിച്ച സംഭവം ഗർഹണീയമായ രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ ഉദാഹരണമാണ്. ട്രാഫിക് സിഗ്നൽ ലംഘിച്ചു മുന്നോട്ടുപോയ ബൈക്ക് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തടഞ്ഞതാണു വിദ്യാർഥി രാഷ്ട്രീയക്കാരെ പ്രകോപിപ്പിച്ചത്. തലസ്ഥാന നഗരിയിൽ ഭരണ സിരാകേന്ദ്രത്തിനും ജനപ്രതിനിധിസഭയ്ക്കും അധികമകലെയല്ലാതെ പാളയം യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച വൈകുന്നേരമാണു പോലീസുകാർക്കു നേരേ ആക്രമണം നടന്നത്. ട്രാഫിക്ചട്ടം ലംഘിച്ചു യു ടേൺ എടുത്ത ബൈക്ക് യാത്രക്കാരനെ തടഞ്ഞ കോൺസ്റ്റബിളിനെ ബൈക്കുകാരൻ യുവാവ് പിടിച്ചു തള്ളി.
സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാർകൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ യുവാവ് ഫോണിൽ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇരുപതോളം പേർ പോലീസുകാരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. നാട്ടുകാർ കണ്ടുനിൽക്കേയായിരുന്നു ഈ ആക്രമണം. മർദകരിൽനിന്നു രക്ഷപ്പെട്ടോടിയ ഒരു പോലീസുകാരൻ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്നു കൂടുതൽ പോലീസെത്തിയാണു മർദനമേറ്റ് അവശരായി റോഡിൽ കിടന്ന രണ്ടു പോലീസുകാരെ ആശുപത്രിയിലാക്കിയത്. പോലീസ് അക്രമികളെ പിടികൂടിയെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്ഐ നേതാക്കൾ പോലീസുകാരെ വിരട്ടി പ്രതികളെ മോചിപ്പിച്ചു. കൂടുതൽ വിദ്യാർഥികളും നേതാക്കളും സംഘടിച്ചു സ്ഥലത്തെത്തിയതോടെ പോലീസിനു പിന്മാറാതെ വഴിയില്ലായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ ചില കോളജുകൾ കേന്ദ്രീകരിച്ചു കലാപ രാഷ്ട്രീയം പല തവണ ആളിക്കത്തിയിട്ടുണ്ട്. സർക്കാരിന്റെ മൂക്കിനു താഴെ നടക്കുന്ന ഈ അതിക്രമങ്ങൾക്ക് ഉന്നത നേതാക്കളുടെപോലും പിന്തുണ ലഭിക്കുന്നു. സമരം നടത്താനും പോലീസിനെ കല്ലെറിയാനും പരിശീലനം നേടിയവർ തക്കം കിട്ടുന്പോൾ സ്വന്തം കാര്യത്തിനും ഏതു നിയമവിരുദ്ധ പ്രവർത്തനത്തിനും ആക്രമണത്തിനുമുള്ള ധാർഷ്ട്യം പ്രകടിപ്പിക്കുന്നു. എന്തു നിയമലംഘനവും അക്രമവും കാട്ടാൻ മടിയില്ലാത്ത കുറെപ്പേരെ വളർത്തി സംരക്ഷിക്കുന്നത് എന്തു രാഷ്ട്രീയമാണെന്നു നേതാക്കൾ ചിന്തിച്ചാൽ കൊള്ളാം.
പാളയത്തു ട്രാഫിക് പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ ആറു പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തിട്ടുണ്ട്. അവർ ഒളിവിലാണത്രേ. ഇനി അവരെ പിടികൂടണമെങ്കിൽ സംരക്ഷകരാരെങ്കിലും കനിയണം. നഗരത്തിലെ പ്രധാന പ്രദേശങ്ങളിലൊന്നാണു പാളയം. അവിടെ സിസിടിവി കാമറകളുണ്ട്. അവ പരിശോധിച്ചാൽ അക്രമത്തിന്റെയും അക്രമികളുടെയും ദൃശ്യങ്ങൾ ലഭിക്കും. ചില മാധ്യമങ്ങളിൽ അവ വന്നുകഴിഞ്ഞു. പക്ഷേ, പിടിയിലായ പ്രതികൾപോലും കൈവിട്ടുപോയ സാഹചര്യത്തിൽ കാമറയിൽ പതിഞ്ഞവരെ തിരിച്ചറിഞ്ഞാലും വലിയ പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. വേണ്ടപ്പെട്ടവരുടെ നിർദേശമില്ലാതെ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ.
പോലീസിനു സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയണം. ഈ സ്വാതന്ത്ര്യം ജനങ്ങളുടെമേൽ കുതിരകയറാനുള്ളതല്ല. വാഹനപരിശോധനയിലും സമാന സന്ദർഭങ്ങളിലും ശരിയായ പരിശോധനാ രീതിയും പെരുമാറ്റവും ഉറപ്പു വരുത്താൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു മണിക്കൂർ അടിയന്തര പരിശീലനം നൽകാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരെയും അമിതവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരെയും എങ്ങനെയാണു പരിശോധിക്കേണ്ടതെന്നും അപ്പോഴുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്നും മറ്റുമുള്ള കാര്യങ്ങളിൽ പോലീസുകാർക്കു പ്രായോഗിക പരിശീലനം നൽകിയെന്നാണറിയുന്നത്.
എപ്പോഴും ജനമധ്യത്തിൽ നിൽക്കുന്നവരാണു പോലീസുകാർ. ജനങ്ങളിൽനിന്ന് അവർ അപമാനം ഏറ്റുവാങ്ങേണ്ടിവരരുത്. പക്ഷേ, പോലീസ് സേന തികഞ്ഞ ആത്മസംയമനത്തോടെയും അച്ചടക്കത്തോടെയും പ്രവർത്തിക്കേണ്ടതുണ്ട്. പുതിയതായി പോലീസ് സേനയിലേക്കു കടന്നുവരുന്നവരിൽ നല്ലൊരു പങ്കും മികച്ച വിദ്യാഭ്യാസ നിലവാരമുള്ളവരാണ്. ബി.ടെക്. കഴിഞ്ഞവരും ബിരുദാനന്തര ബിരുദധാരികളുമൊക്കെ ഏറെയുള്ള പുതിയ പോലീസ് സേനയാണ് ഇപ്പോൾ പാസ് ഔട്ടായി വരുന്നത്. വിദ്യാഭ്യാസം പോലീസിന്റെ കർമശേഷിയെ മാത്രമല്ല, പെരുമാറ്റത്തെയും സ്വാധീനിക്കും. എന്നാൽ, മർദനവും അസഭ്യാഭിഷേകവുമൊക്കെ കാലഹരണപ്പെട്ടതാണെന്നു പോലീസിൽ ചിലരെങ്കിലും മറന്നുപോകുന്നു.
പല സർക്കാർ ഉദ്യോഗസ്ഥരെയുംകാൾ മാന്യതയും മര്യാദയും സഹാനുഭൂതിയും കാട്ടുന്ന ധാരാളം പോലീസുകാർ ഉണ്ടെന്നുള്ളതു സത്യമാണ്. പെരുമഴയത്തു സ്വകാര്യ ബസ് നിർത്തുന്നില്ലെന്നു പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന സ്കൂൾ കുട്ടിയുടെ തല തുവർത്തിക്കൊടുക്കുന്ന പോലീസുകാരനും നിവൃത്തികേടുകൊണ്ട് 20 രൂപ അപഹരിച്ച മോഷ്ടാവിനോടു കാരുണ്യം കാണിക്കുന്ന പോലീസുമൊക്കെ നമ്മുടെയിടയിലുണ്ട്. പക്ഷേ, നടുറോഡിൽ പോലീസുകാരെ ചിലർ വളഞ്ഞിട്ടു തല്ലുന്ന സാഹചര്യം ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കു തികഞ്ഞ നാണക്കേടാണ്. ഇത്തരം കേസുകളിൽ പ്രതികളെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ നിലയ്ക്കുനിർത്താൻ കഴിയാത്തവർ നാട്ടിൽ എങ്ങനെ നവോത്ഥാനമുണ്ടാക്കും?
പോലീസിനെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ ഗുണ്ടായിസം
12:53 AM Dec 14, 2018 | Deepika.com