നിയമസഭയുടെയും പാർലമെന്റിന്റെയും വിലയേറിയ സമയം കാര്യമാത്രപ്രസക്തമായ ചർച്ചകൾക്കും നിയമനിർമാണങ്ങൾക്കുമായാണു ചെലവഴിക്കേണ്ടത്. ജനപ്രതിനിധികളിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഈ ഉത്തരവാദിത്വത്തെക്കുറിച്ച് അവരിൽ പലർക്കും ശരിയായ ബോധ്യമുണ്ടോയെന്നു സംശയമാണ്. പാർലമെന്റിലും സംസ്ഥാന നിയമനിർമാണസഭകളിലും നടക്കുന്ന കാര്യങ്ങൾ കാണുന്പോൾ ഈ സംശയം ആരിലും ഉണരും.
നിരവധി വർഷത്തെ പാർലമെന്ററി പരിചയമുള്ള നേതാക്കൾപോലും നിയമനിർമാണ സഭയുടെ അന്തസും അന്തഃസത്തയും ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്ന ത് അസാധാരണമല്ലാതായിരിക്കുന്നു. വാക്കേറ്റം മൂത്തു കൈയേറ്റം വരെയായ സംഭവങ്ങൾ പലതുണ്ട്. ഇത്തരം സംഭവങ്ങൾ ജനങ്ങളിൽ രാഷ്ട്രീയക്കാരെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചും ഉണ്ടാക്കുന്ന അവമതി വളരെ വലുതാണ്.
കേരള നിയമസഭയിൽ കുറെ ദിവസങ്ങളായി നടന്നുവരുന്ന സഭാ ബഹിഷ്കരണവും ബഹളവും സർക്കാരിന്റെ അനങ്ങാപ്പാറ നയവും പാർലമെന്ററി ജനാധിപത്യത്തിനു ചേരുന്നതല്ല. കേരളീയരുടെ രാഷ്ട്രീയബോധത്തെക്കുറിച്ചും സാംസ്കാരിക നിലവാരത്തെക്കുറിച്ചും നാം അഭിമാനംകൊള്ളാറുണ്ട്. എന്നാൽ, നിയമസഭാ സമ്മേളനങ്ങളിൽ പല കാര്യങ്ങളിലും താണ നിലവാരമാണു നാം പുലർത്തുന്നതെന്നു പറയാതെ വയ്യ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, 2015 മാർച്ചിൽ, ബജറ്റവതരണവേളയിൽ നിയമസഭയിൽ അരങ്ങേറിയ രംഗങ്ങൾ ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെതന്നെ ഏറ്റവും നാണംകെട്ട ഏടുകളിലൊന്നാണ്.
ആധുനിക വാർത്താവിനിമയ സൗകര്യങ്ങളാൽ ജനങ്ങൾ ഇത്തരം രംഗങ്ങൾ തത്സമയം നേരിട്ടെന്നപോലെ കാണുകയും ചെയ്യുന്നു. എന്നിട്ടും, സ്പീക്കറുടെ പോഡിയത്തിൽ കയറി കസേര മറിച്ചിട്ടവരും മുണ്ടു മടക്കിക്കുത്തി അഭ്യാസപ്രകടനം നടത്തിയവരും അടുത്ത തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളാവുകയും ട്രഷറി ബെഞ്ചുകളിലും സുപ്രധാന കസേരകളിലും ഇരിപ്പുറപ്പിക്കുകയും ചെയ്തു. ജനവിധിയെ ഇത്തരം സംഭവങ്ങളൊന്നും സ്വാധീനിക്കില്ലെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ വിലയിരുത്താം. എല്ലാം ജനങ്ങൾക്കുവേണ്ടി ചെയ്യുന്നുവെന്നാണല്ലോ ജനപ്രതിനിധികളുടെ വാദം.
ഏതു ഭരണം വന്നാലും ഇത്തരം അസഹിഷ്ണുതയ്ക്കും മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തികൾക്കും കുറവൊന്നുമില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും ബാനർ ഉയർത്തി പ്രതിഷേധവും ഒച്ചപ്പാടും വാക്കൗട്ടും കവാടത്തിൽ സത്യഗ്രഹവും എല്ലാം അവസാനമില്ലാതെ തുടരുന്നു. അധികാരത്തിലിരിക്കുന്പോൾ ഒരു നിലപാട്, പ്രതിപക്ഷത്തിരിക്കുന്പോൾ അതേ വിഷയത്തിൽ കടകവിരുദ്ധമായ നിലപാട് എന്നതു രാഷ്ട്രീയകക്ഷികളിലുള്ള ജനവിശ്വാസം ഇടിക്കുകതന്നെ ചെയ്യും. പുതിയ തലമുറ രാഷ്ട്രീയത്തോടു കാണിക്കുന്ന അകൽച്ച ഒരുപക്ഷേ ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാകാം.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതിപക്ഷ ബഹളത്തെത്തുടർന്ന് 17-ാം മിനിറ്റിൽ സഭ നടപടികൾ പൂർത്തിയാക്കി പിരിയുകയായിരുന്നു. പല ദിവസങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. നിയമസഭ ഒരു ദിവസം സമ്മേളിക്കുന്നതിനു ലക്ഷക്കണക്കിനു രൂപ ചെലവുണ്ട്. ഇതു ജനങ്ങളുടെ പണമാണ്. അതു ചെലവഴിക്കുന്നവർക്കു സമൂഹത്തോട് ഉത്തരവാദിത്വമുണ്ടായിരിക്കണം. ദിവസം ഒരു മണിക്കൂർപോലും പ്രവർത്തിക്കാതെ സഭ പിരിയുന്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന സാന്പത്തികനഷ്ടം മാത്രമല്ല പരിഗണിക്കേണ്ടത്. എത്രയോ നിർണായക നിയമനിർമാണങ്ങളാണു വേണ്ടത്ര ചർച്ചയില്ലാതെ പാസാക്കുന്നത്? എത്ര അടിയന്തര ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു? ചോദ്യോത്തരവേള റദ്ദാക്കുന്നു. ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളുമെല്ലാം ഒഴിവാക്കപ്പെടുന്നു. ഓർഡിനൻസുകളും ബില്ലുകളും ചർച്ച കൂടാതെ പാസാകുന്നു. പാർലമെന്റിലും സ്ഥിതി പലപ്പോഴും വ്യത്യസ്തമല്ല.
സഭാനടപടികൾ തടസപ്പെടുന്നതിൽ പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്. നിയമസഭയിൽ കഴിഞ്ഞ മാസം 27ന് ആരംഭിച്ചു നാളെ അവസാനിക്കുന്ന പതിമ്മൂന്നാം സമ്മേളനം ചടങ്ങു മാത്രമായി മാറിയതു പാർലമെന്ററി ജനാധിപത്യത്തിനു നാണക്കേടാണ്. കടുംപിടിത്തങ്ങൾ ഉപേക്ഷിക്കുകയും ചർച്ച നടത്തേണ്ട വിഷയങ്ങളിൽ അതിനു സന്നദ്ധമാവുകയും ചെയ്യേണ്ടതു പ്രധാനമായും ഭരണപക്ഷമാണ്. അധികാരത്തിന്റെ അവകാശങ്ങൾ ജനങ്ങൾ സർക്കാരിനു നൽകുന്പോൾ പ്രതിപക്ഷത്തിരിക്കുന്ന ജനപ്രതിനിധികൾക്കു സർക്കാർ വേണ്ടത്ര പരിഗണന നൽകേണ്ടതുണ്ട്. ധാർഷ്ട്യമോ താൻപോരിമയോ അല്ല, തന്ത്രജ്ഞതയും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവുമാണ് ഒരു നല്ല ഭരണാധികാരിക്കുണ്ടാകേണ്ടത്.
സദുദ്ദേശ്യത്തോടെ അവതരിപ്പിക്കുന്ന ബില്ലുകൾ വിശദമായി ചർച്ച ചെയ്തുതന്നെ മുന്നോട്ടു പോകട്ടെ. ചോദ്യോത്തരങ്ങളും സബ്മിഷനുകളുമൊക്കെ ജനങ്ങൾക്കുവേണ്ടിയാണ് ഉന്നയിക്കപ്പെടുന്നതെന്ന ബോധ്യം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നതു ഭരണകർത്താക്കൾക്കും ജനപ്രതിനിധികൾക്കും വിഷമമുണ്ടാക്കുന്നില്ലായിരിക്കും. പക്ഷേ, ജനങ്ങളുടെ പ്രശ്നങ്ങളാണു ചർച്ച ചെയ്യപ്പെടാതെ പോകുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ടാണു മൂന്നു പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം. ഇതേ വിഷയം ഉന്നയിച്ചു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരവും നടത്തുന്നു. ഈ വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യാനുള്ള മനോഭാവം പോലും സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്നാണു പ്രതിപക്ഷ നേതാവിന്റെ പരാതി. 144 പിൻവലിക്കേണ്ടതു നിയമം നടപ്പാക്കുന്ന ഏജൻസികളാണെന്നാണു സർക്കാരിന്റെ വാദം.
എന്നാൽ ഈ ഏജൻസികൾ സർക്കാരിന്റെ നിർദേശാനുസരണമാണു പ്രവർത്തിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്? ഇത്തരം കാര്യങ്ങളിൽ ധാർഷ്ട്യം കലർന്ന അവഗണന കാട്ടുന്നത് ഒരു ജനകീയ സർക്കാരിനു ചേർന്നതല്ല. ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്നവരും ഇത്തരം നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളവരാണെന്ന കാര്യം വിസ്മരിക്കരുത്.
പാർലമെന്റിലും നിയമസഭകളിലും നടക്കുന്ന ഏറ്റുമുട്ടലുകളുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും പകർപ്പാണു നമ്മുടെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അരങ്ങേറാറുള്ളത്. പഞ്ചായത്ത് പ്രസിഡന്റിനെയും കോർപറേഷൻ മേയറെയുമൊക്കെ അവഹേളിക്കുന്ന സംഭവങ്ങൾ എത്രയോ നടന്നിരിക്കുന്നു. ജനാധിപത്യം താഴത്തെ തലം മുതൽ ശക്തമായെങ്കിൽ മാത്രമേ സമൂഹം പൊതുവായ പുരോഗതി കൈവരിക്കൂ. കൈയൂക്കും താൻപോരിമയുമല്ല സ്വതന്ത്ര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ജനാധിപത്യം വിജയിക്കണമങ്കിൽ ജനങ്ങളോടു പ്രതിബദ്ധതയുള്ള ജനപ്രതിനിധികളുണ്ടാവണം. ജനങ്ങളാണ് അവസാന വിധികർത്താക്കൾ എന്ന കാര്യം ആരും മറക്കരുത്. കഴിഞ്ഞദിവസം പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളും ഇതാണു നമ്മെ ബോധ്യപ്പെടുത്തുന്നത്.
ജനങ്ങളെ മറക്കുന്ന നിയമനിർമാണസഭകൾ
01:37 AM Dec 13, 2018 | Deepika.com