പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങൾ പരിസ്ഥിതിലോല(ഇഎസ്എ) പരിധിയിൽ പെടുത്തി ജനങ്ങളെ വിഷമവൃത്തത്തിലാക്കിയ കേന്ദ്രസർക്കാർ ഇപ്പോൾ അവർക്കു ചെറിയൊരു ആശ്വാസം നൽകിയിരിക്കുന്നു. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിൽ വരുത്തിയ ഭേദഗതിയാണ് ഈ ആശ്വാസത്തിനടിസ്ഥാനം. ഇതോടെ കേരളത്തിലെ പരിസ്ഥിതിലോല മേഖല 9993.7 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഡോ. ഉമ്മൻ വി. ഉമ്മൻ സമിതി പരിസ്ഥിതിലോലമെന്നു കണ്ടെത്തിയ ഈ പ്രദേശത്തു മാത്രമാവും ഇനി നിയന്ത്രണങ്ങൾ.
കേരളത്തിലെ 123 വില്ലേജുകളിൽപ്പെട്ട 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമായിരുന്നു പരിസ്ഥിതി ലോല മേഖലയായി കസ്തൂരിരംഗൻ റിപ്പോർട്ടിൽ കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2013 നവംബർ 13ന് ഉത്തരവിറക്കി. അതിനെതിരേ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ അന്നത്തെ യുഡിഎഫ് സർക്കാർ പ്രശ്നം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ സമിതിയാണ് 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര മേഖലയും മാത്രം പരിസ്ഥിതിലോല പ്രദേശമായി പരിഗണിക്കണമെന്നു നിർദേശിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിച്ചതിനെക്കാൾ 3115 ചതുരശ്ര കിലോമീറ്റർ കുറവാണിത്. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ഇഎസ്എ പരിധിയിൽ മാറ്റം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽനിന്നു വനേതര മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല.
ഏതായാലും ഇപ്പോഴത്തെ വിജ്ഞാപനത്തിലെ ഇളവ് വലിയൊരു ഭാഗം ജനങ്ങളുടെ വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിന്റെ ഫലവും അവർ അനുഭവിച്ചുകൊണ്ടിരുന്ന തീവ്രമായ ഉത്കണ്ഠയ്ക്ക് ആശ്വാസവുമാണ്. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും നേതാക്കളും സമിതികളും ഇക്കാര്യത്തിൽ ജനങ്ങൾക്കനുകൂലമായി ശക്തമായ നിലപാടാണു സ്വീകരിച്ചത്. കേന്ദ്ര സർക്കാരിൽനിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടാകാൻ കഠിനമായി പ്രയത്നിച്ച ധാരാളം പേരുണ്ട്. ഹൈറേഞ്ച് സംരക്ഷണസമിതിയും പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും നടത്തിയ ശ്രമം എടുത്തുപറയേണ്ടിയിരിക്കുന്നു. ഈ സമിതികൾ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി സമരപരന്പരകൾ നടത്തി.
ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ കഴിഞ്ഞ മാസവും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനെ കണ്ടു കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വൈകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ കേരളത്തിലെ ഭരണകർത്താക്കളുടെയും മുൻ സർക്കാരിന്റെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആത്മാർഥമായ ശ്രമമുണ്ട്. ഇഎസ്എ പ്രശ്നം കേരള ജനതയിലെ നല്ലൊരു ഭാഗം പേരുടെ ജീവിതപ്രശ്നമാണെന്ന തിരിച്ചറിവാണ് ഈ കൂട്ടായ പരിശ്രമത്തിനു കാരണമായത്. എന്നാൽ, കൂട്ടായ പരിശ്രമം ഇപ്പോഴത്തെ കേന്ദ്ര തീരുമാനത്തോടെ അവസാനിപ്പിക്കേണ്ടതല്ല. അന്തിമ വിജ്ഞാപനം ഇനിയും വരേണ്ടിയിരിക്കുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച് കേരളം നടത്തിയപോലെ ആധികാരികമായ പഠനം മറ്റൊരു സംസ്ഥാനവും നടത്തിയിട്ടില്ല. ഇവിടെ 121 പഞ്ചായത്തുകളിലായുള്ള 123വില്ലേജുകളിൽ ഏറിയ പങ്കും ജനവാസ മേഖലയാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റികൾ ജനങ്ങളെ പരിഗണിക്കാതെ പരിസ്ഥിതിക്കു മാത്രം പരിഗണന നൽകിയാണു റിപ്പോർട്ട് സമർപ്പിച്ചത്. അവർ ചൂണ്ടിക്കാട്ടിയ പല പരിസ്ഥിതി പ്രശ്നങ്ങളും പ്രസക്തമാണെങ്കിലും ജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള നിർദേശങ്ങൾ അംഗീകരിക്കാനാവില്ല. മലയോരജനത ആശങ്കാകുലരായി സമരരംഗത്തിറങ്ങിയപ്പോൾ അവരുടെ ഉത്കണ്ഠ ഉൾക്കൊണ്ട ദീപിക അവരോടൊപ്പം നിന്നു പോരാടി. പശ്ചിമഘട്ടത്തിലെ യഥാർഥ പ്രശ്നങ്ങളും ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ നിജസ്ഥിതിയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ദീപിക പഠനപരന്പരകളിലൂടെയും മറ്റും ശ്രമിച്ചു. പരിസ്ഥിതി നശിപ്പിക്കാനല്ല, ജനങ്ങളെയും പരിസ്ഥിതിയെയും ഒരേപോലെ സംരക്ഷിക്കാനായിരുന്നു ദീപികയുടെ ശ്രമം.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിൽ മലയോര മേഖലയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന അനേകം പേർക്കു കിടപ്പാടംപോലും ഇല്ലാതാവുമായിരുന്നു. റിപ്പോർട്ടുകൾ വന്നപ്പോൾത്തന്നെ അനേകം കുടുംബങ്ങളുടെ ജീവിതവ്യാപാരങ്ങൾ അനിശ്ചിതത്വത്തിലായി. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സാന്പത്തിക ഉന്നമനത്തിനും മലയോര കർഷകർ നൽകിയ സംഭാവനകൾ പാടേ വിസ്മരിച്ച് അവരെയെല്ലാം കൈയേറ്റക്കാരും പരിസ്ഥിതി സംഹാരകരുമായി ചിത്രീകരിക്കാൻ പരിസ്ഥിതി പ്രവർത്തകർ മാത്രമല്ല സാംസ്കാരിക പ്രവർത്തകരുമുണ്ടായി. എന്നാൽ, പശ്ചിമഘട്ടമേഖലയുടെ സംരക്ഷണവും അവിടത്തെ പ്രകൃതിസംരക്ഷണവും ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനായി പ്രവർത്തിച്ചതും ഈ കർഷകരാണെന്നതാണു യാഥാർഥ്യം. അവിടെ പ്രകൃതി ചൂഷണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനു കർഷകരല്ല ഉത്തരവാദികൾ. കുന്നും മലകളും ഇടിച്ചുനിരത്തിയതും പരിസ്ഥിതിദ്രോഹ പ്രവർത്തനങ്ങൾ നടത്തിയതും കർഷകരല്ലെന്ന കാര്യം പരിസ്ഥിതിവാദികൾ മറച്ചുവച്ചു.
പരിസ്ഥിതി നിയമത്തിലെ ഇപ്പോഴത്തെ ഭേദഗതിയെ ചിലർ ഹരിത ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. പട്ടയമായാലും പശ്ചിമഘട്ടമായാലും ജനങ്ങൾക്ക് അനുകൂലമായ നീക്കങ്ങൾ ഉണ്ടാകുന്പോൾ അതിനെതിരേ നിയമയുദ്ധത്തിനു കച്ചകെട്ടിയിറങ്ങുന്നതു ചിലരുടെ ശീലമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി അന്തിമവിജ്ഞാപനം വരുന്നതുവരെ 2013ലെ ഉത്തരവു നിലനിൽക്കണമെന്നു ട്രൈബ്യൂണലിന്റെ ഉത്തരവുണ്ട്. അതുകൊണ്ടുതന്നെ അന്തിമവിജ്ഞാപനത്തിനായുള്ള പോരാട്ടം ഇനിയും തുടരണം.
നിർമാണപ്രവർത്തനങ്ങൾക്കു ലഭിച്ചിരിക്കുന്ന ഇളവ് ഇടുക്കി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വികസനപദ്ധതികൾക്കു ഗുണകരമാണ്. എന്നാൽ, കർഷകരുടെ പേരിൽ ഉത്തരവിന്റെ ദുരുപയോഗം ഉണ്ടാകാൻ പാടില്ല. ഇത്തരം ഉത്തരവുകൾ ഉപയോഗിച്ചു സ്വാധീനത്തിന്റെ ബലത്തിൽ നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിച്ചേക്കാം. അത് അനുവദിക്കരുത്. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ നൽകിയിരിക്കുന്ന ഇളവ് ജനങ്ങളുടെ നന്മയ്ക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കും ഉതകുന്ന രീതിയിൽ ഉപയോഗിക്കണം. അതോടൊപ്പം അന്തിമ വിജ്ഞാപനത്തിനായി എല്ലാവരും ഒരുമിച്ചു ശബ്ദമുയർത്തുകയും വേണം.
പരിസ്ഥിതിലോല ഇളവ് ആശ്വാസം; പക്ഷേ, പോരാട്ടം തീരുന്നില്ല
12:49 AM Dec 10, 2018 | Deepika.com