മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിലമരുകയാണു കേരളം. ഇടതുപക്ഷ സർക്കാർ അധികാരമേറ്റശേഷം മദ്യനയത്തിൽ വരുത്തിയ ഇളവുകൾ മദ്യലഭ്യത വളരെയേറെ വർധിപ്പിച്ചു. മദ്യം യഥേഷ്ടം കിട്ടുമെന്നായിട്ടും മറ്റു ലഹരിവസ്തുക്കളുടെ ഉപഭോഗം തെല്ലും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഏറെ വർധിക്കുകയും ചെയ്യുന്നു. എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവോ വിവിധയിനം മയക്കുമരുന്നുകളോ പിടികൂടുന്ന വാർത്തകളില്ലാത്ത ദിവസങ്ങൾ ചുരുക്കം. ഇവ വിൽക്കുന്ന ധാരാളം പേർ പിടിയിലായിട്ടും വിൽപ്പന തുടരുന്നുവെങ്കിൽ അവരുടെ ശൃംഖല എത്ര വിപുലമെന്ന് ആശങ്കപ്പെടണം.
മദ്യം ലഭ്യമാക്കാനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും എക്സൈസ് വകുപ്പിനാണു ചുമതല. ഇതിൽ ആദ്യത്തേത് അവർ വളരെ ഭംഗിയായി നിർവഹിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. ബിവറേജസ് കോർപറേഷൻ വിൽക്കുന്ന വിദേശനിർമിത വിദേശമദ്യങ്ങൾ ബാറുകൾ വഴിയും വിൽക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ളതാണീ സർക്കുലർ.
ഇതുവരെ ബാറുകളിൽ സ്വദേശ നിർമിത വിദേശ മദ്യം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബിയർ-വൈൻ പാർലറുകളിലും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നവ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇനി ബാറുകളിലും പാർലറുകളിലും വിദേശ നിർമിതമായവതന്നെ ലഭിക്കും. കൂടുതൽ പണം മുടക്കണമെന്നു മാത്രം. അതിന്റെ നേട്ടം മദ്യക്കച്ചവടക്കാർക്കു ലഭിക്കും. അതിന്റെ വിഹിതം ആർക്കൊക്കെ കിട്ടുമെന്നതു രഹസ്യം.
ശബരിമല യുവതീപ്രവേശനം, ആശ്രിത നിയമനം, സാലറി ചലഞ്ച്, പ്രളയദുരിതം തുടങ്ങി നിരവധി പ്രശ്നങ്ങൾ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കേ അവയ്ക്കിടയിലൂടെ ജനരോഷ സാധ്യതയുള്ള തീരുമാനങ്ങൾ ആരുമറിയാതെ നടപ്പാക്കുന്നു. ആരെങ്കിലും പ്രശ്നം കുത്തിപ്പൊക്കിയില്ലെങ്കിൽ ഒതുക്കത്തിൽ കാര്യം നടത്താം. ഇനി പ്രശ്നമുണ്ടായാൽത്തന്നെ, തീർത്തും നിവൃത്തിയില്ലെന്നു കണ്ടാൽ ഉത്തരവങ്ങു പിൻവലിക്കും; അതോടെ രംഗം ശുഭം. പ്രതിപക്ഷത്തിനും ഇതൊക്കെ മതിയെന്നു തോന്നുന്നു. വിവാദത്തിന് എപ്പോഴും ഏതെങ്കിലും വിഷയം ഉണ്ടാവുമെന്നതിനാൽ അല്പം മുഷിഞ്ഞ വിഷയങ്ങളൊക്കെ അവർ ചവറ്റുകുട്ടയിലിടും.
പുതിയ മദ്യശാലകൾ ഇവിടെ ധാരാളം തുറക്കുന്നു. മദ്യത്തിന്റെ വില കൂട്ടുന്നു. ഇതിലൂടെ സർക്കാരിന്റെ വരുമാനം കൂടുന്നു. ജനങ്ങളുടെ പോക്കറ്റ് കാലിയാവുന്നു. പല കുടുംബങ്ങളും തകരുന്നു. മദ്യനയത്തെക്കുറിച്ച് ഇടതുമുന്നണി പറയുന്നത്, തങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയാണെന്നാണ്. മദ്യനിരോധനമല്ല, മദ്യവർജനമാണു ലക്ഷ്യമെന്നു സർക്കാർ പറയുന്നെങ്കിലും ആര്, എവിടെ മദ്യവർജനം നടപ്പാക്കുന്നു? മദ്യസുലഭതയാണു നടപ്പാക്കപ്പെടുന്നത്. രാജ്യത്തു നിർമിക്കുന്ന മദ്യമാണു ബാറുകളിൽ ഇതുവരെ കിട്ടിയിരുന്നതെങ്കിൽ ഇനി അവിടെയൊക്കെ വിദേശനിർമിത മദ്യങ്ങളും കിട്ടും. ബിയർ പാർലറുകളിൽ വിദേശനിർമിത ബിയറും വൈനും കിട്ടും. ആർക്കാണിതിന്റെ നേട്ടം? ആർക്കാണു നഷ്ടം? നികുതിയിനത്തിൽ സർക്കാരിനു വരുമാനം വർധിക്കും. കൂടുതൽ വില നൽകി മുന്തിയ ഇനം മദ്യം കഴിക്കുന്നവരിൽനിന്നു ബാറുടമകൾ മാത്രമല്ല സർക്കാരും വലിയ വരുമാനമുണ്ടാക്കും.
വിലകൂടിയ മദ്യം സന്പന്നർ മാത്രമേ ഉപയോഗിക്കൂ എന്നു പറയാനാവില്ല. വിദേശ നിർമിത "സാധനം' എന്തെന്നു പരീക്ഷിക്കാനെങ്കിലും സന്പന്നരല്ലാത്തവർപോലും അതു വാങ്ങി അകത്താക്കിയെന്നുവരും- വരുമാനത്തിന്റെ സിംഹഭാഗവും തീർത്തുകൊണ്ട്. വിദേശ ഉത്പന്നങ്ങളോടു മലയാളിക്കു പ്രത്യേക കന്പവും ഉണ്ടല്ലോ. കള്ളും പട്ടച്ചാരായവും സുലഭമായിരുന്ന കാലത്തും ബ്രാൻഡിക്കും വിസ്കിക്കും ആവശ്യക്കാരുണ്ടായിരുന്നു.
കേരളത്തിലെ മദ്യോപയോഗത്തിന്റെ ഗ്രാഫ് ഓരോ വർഷവും മുകളിലേക്കു തന്നെ. പ്രതിശീർഷ മദ്യോപഭോഗത്തിൽ പഞ്ചാബുകാരെ പിന്തള്ളി നാം പണ്ടേ ഒന്നാം സ്ഥാനത്തെത്തി. സർക്കാർ ഖജനാവിലേക്ക് ഇന്ധനവിലയിൽനിന്നു കിട്ടുന്ന നികുതിവരുമാനത്തേക്കാൾ കൂടുതലാണു മദ്യവിൽപ്പനയിൽനിന്നുള്ള നികുതി വരുമാനം. സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ നിലവാരം ഇതിൽ സൂചിതമാണ്. വിദേശനിർമിത മദ്യവും ബിയറും വൈനും എല്ലാ ചില്ലറ വിൽപ്പനശാലകളിലും എത്തുന്നതോടെ വിൽപ്പനക്കാരുടെയും സർക്കാരിന്റെയും വരുമാനം കുതിച്ചുയരും. ആ പണമത്രയും വരുന്നതു പണമുള്ളവരും പണമില്ലാത്തവരുമായ മദ്യപരുടെ പോക്കറ്റിൽനിന്ന്.
കഴിഞ്ഞ സർക്കാരിനെ ആകെ വരിഞ്ഞുമുറുക്കിയ വിഷയമായിരുന്നു മദ്യനയം. സംസ്ഥാനത്തെ മദ്യോപഭോഗം കുറയ്ക്കുന്നതിനു മുൻ സർക്കാർ ചില പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഓരോ വർഷവും സർക്കാരിന്റെ മദ്യവില്പനശാലകളുടെ പത്തു ശതമാനം വീതം പൂട്ടുക എന്നതായിരുന്നു അവയിൽ പ്രധാനം. മദ്യശാലകൾക്ക് അനുമതി നൽകുന്ന കാര്യത്തിലും ചില കർശന നിലപാടുകളെടുത്തു. അങ്ങനെ മദ്യോപയോഗം കാര്യമായി കുറഞ്ഞെങ്കിലും മുൻ യുഡിഎഫ് സർക്കാരിന്റെ പതനത്തിന് അതു വഴിയൊരുക്കി എന്നതു ചരിത്രം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ പല ബാറുകളും അടുത്തകാലത്തു ത്രീസ്റ്റാർ പദവിയിലേക്കുയർന്ന് ലൈസൻസ് സന്പാദിച്ചുകഴിഞ്ഞു. മുന്നൂറിലേറെ ബാറുകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ദേശീയ, സംസ്ഥാന പാതകളുടെ ദൂരപരിധി നിയന്ത്രണം കോടതി ഇളവു ചെയ്തതും മദ്യശാലകളുടെ എണ്ണം വർധിക്കാനിടയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയിൽനിന്ന് 200മീറ്റർ അകലത്തിൽ മാത്രമേ മദ്യശാല പാടുള്ളൂ എന്നത് 50 മീറ്ററാക്കിചുരുക്കുകയും ചെയ്തു.
അപേക്ഷിക്കുന്നവർക്കെല്ലാം ബിയർ-വൈൻ പാർലർ അനുവദിക്കാൻ തുടങ്ങിയതോടെ അവയുടെ എണ്ണം എണ്ണൂറു കഴിഞ്ഞിരിക്കുന്നു. ബിയർ പാർലറുകൾ കൂട്ടത്തോടെ അനുവദിച്ചപ്പോൾ മദ്യപർക്ക് ആവശ്യത്തിനു ബിയർ കിട്ടാനില്ലാതായി. അതു പരിഹരിക്കാനാണത്രേ ബ്രൂവറികൾക്ക് അനുമതി കൊടുത്തത്. ബിയർ അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്നതു കുറയ്ക്കുക എന്നതും ഇതിന്റെ ഉദ്ദേശ്യമായിരുന്നു. ഏതായാലും ബ്രൂവറി അനുമതി നടപ്പാക്കാനായില്ല.
എല്ലാവിധത്തിലും മദ്യോപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിനെതിരേ ഇപ്പോൾ ദുർബല ശബ്ദങ്ങളേ ഉയരുന്നുള്ളൂ. ഈ ദുർബലശബ്ദങ്ങൾ നാടിന്റെ മനഃസാക്ഷിയുടെ സ്വരമാണ്. സമൂഹത്തെ തകർക്കരുതെന്നുള്ള രോദനമാണത്. അതു കേൾക്കാതെ പോകരുത്. നവകേരള നിർമാണമെന്നതു മദ്യമൊഴുകുന്ന കേരളത്തിന്റെ നിർമാണമാകരുത്. അഴിമതിവിമുക്ത കേരളവും ശുചിത്വകേരളവുമൊക്കെ വളരെ നല്ല മുദ്രാവാക്യങ്ങൾതന്നെ. അവയേക്കാളൊക്കെ നന്നായിരിക്കും മദ്യമുക്ത കേരളം.
വിവാദപ്പെരുമഴക്കാലത്ത് മദ്യപ്പുഴയൊഴുകുന്നു
12:40 AM Dec 07, 2018 | Deepika.com