ഏറെ കേമന്മാരെന്നു ഭാവിക്കുമെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ തട്ടിപ്പിനിരയാകുന്നതു മലയാളികളാണെന്നു തോന്നുന്നു. അബദ്ധത്തിൽപ്പെടുന്നവർ മാത്രമല്ല, അത്യാഗ്രഹം കൊണ്ടു കബളിപ്പിക്കപ്പെടുന്നവരും ഇവിടെ ധാരാളം. മണിചെയിനും നോട്ടിരട്ടിപ്പും ആട്-തേക്ക്- മാഞ്ചിയവുമൊക്കെ കേരളത്തിലെ തട്ടിപ്പുകളുടെ ഫ്ലാഷ് ബാക്കുകളാണെങ്കിൽ ഇന്നു നിറഞ്ഞാടുന്നത് ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ന്യൂജെൻ തട്ടിപ്പുകളാണ്.
ബാങ്കിൽനിന്നെന്നു പറഞ്ഞു ഫോണിൽ വിളിച്ച് ഒടിപി(വൺ ടൈം പാസ്വേഡ്) വാങ്ങി കോട്ടയത്തെ ഒരു കോളജധ്യാപകന്റെ 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നു. എസ്ബിഐയുടെ പുതിയ എടിഎം കാർഡ് വന്നിട്ടുണ്ടെന്ന മൊബൈൽ സന്ദേശമായിരുന്നു തട്ടിപ്പു തിരക്കഥയുടെ തുടക്കം. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തട്ടിപ്പുകാരൻ കൃത്യമായി പറഞ്ഞതിനാൽ അക്കൗണ്ടുടമയായ അധ്യാപകനു സംശയമുണ്ടായില്ല. കാർഡ് ആക്ടിവേറ്റ് ചെയ്യാനുള്ള ഒടിപി നന്പർ സൂത്രത്തിൽ കൈവശപ്പെടുത്തിയ തട്ടിപ്പുകാരൻ മണിക്കൂറുകൾക്കുള്ളിലാണ് ഒന്നര ലക്ഷത്തോളം രൂപ പിൻവലിച്ചത്. സംശയം തോന്നി അധ്യാപകൻ ഇന്റർനെറ്റ് ബാങ്കിംഗിലൂടെ അക്കൗണ്ടിലെ വിവരങ്ങൾ നോക്കിയപ്പോൾത്തന്നെ 19,900 രൂപയുടെ കുറവു കണ്ടിരുന്നു. അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനു നിർദേശം കൊടുക്കുന്നതിനകം ബാക്കി തുകയും തട്ടിപ്പുകാർ കൈക്കലാക്കി. ഒരധ്യാപികയ്ക്കും ഇത്തരത്തിൽ നല്ലൊരു തുക നഷ്ടപ്പെട്ടിരുന്നു. പുറത്തുവരാത്ത തട്ടിപ്പു കഥകൾ പലതുമുണ്ടാവാം.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പു സംഘത്തിന്റെ കേരളത്തിലെ കണ്ണികളായ മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് ഈയിടെ പിടികൂടി. ഇവരിൽനിന്നു പലപേരുകളിലുള്ള അറുപതോളം എടിഎം കാർഡുകളും മൂന്നു ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽനിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന നഗരങ്ങളിലെ എടിഎം കൗണ്ടറുകൾക്കു സമീപത്തും പരിസരങ്ങളിലും പോലീസ് മഫ്തിയിൽ നിരീക്ഷണം നടത്തിയാണു മൂന്നു തട്ടിപ്പുകാരെ പിടികൂടിയത്. തട്ടിപ്പുകാരും അവരുടെ ഏജന്റുമാരും കേരളത്തിൽ പലേടത്തും പ്രവർത്തിക്കുന്നതായി സംശയമുണ്ട്.
ബംഗളൂരു കേന്ദ്രീകരിച്ച് ഇത്തരമൊരു ഓൺലൈൻ തട്ടിപ്പു സംഘം ഊർജിതമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഏജന്റുമാർ സാന്പത്തികശേഷി കുറഞ്ഞ ആളുകൾക്കു പണം നൽകി അവരെക്കൊണ്ട് അക്കൗണ്ട് തുറപ്പിക്കും. എന്നിട്ട് പാസ് ബുക്കും എടിഎം കാർഡുമെല്ലാം ഏജന്റുമാർ വഴി സംഘം കൈക്കലാക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചു കാർഡുകളുടെ പിൻനന്പർ മാറ്റിയാണു സംഘം തട്ടിപ്പു നടത്തുന്നത്.
കേരളത്തിൽ ധാരാളം പേർക്കു പിൻനന്പരും മറ്റും ചോദിച്ചുകൊണ്ടുള്ള ഫോൺ സന്ദേശങ്ങൾ എത്തുന്നുണ്ട്. പലരും കബളിപ്പിക്കപ്പെടുന്നു. ഏതാനും മാസം മുന്പു തിരുവനന്തപുരത്തെ ഒരു വനിതാ ഡോക്ടറുടെ അക്കൗണ്ടിൽനിന്നു തട്ടിപ്പുകാർ ഒറ്റദിവസം അഞ്ചുതവണയായി മുപ്പതിനായിരം രൂപ പിൻവലിച്ചു. ഡോക്ടർ ഓപ്പറേഷൻ തിയറ്ററിൽ ഡ്യൂട്ടിയിലായിരുന്ന ദിവസമാണ് ഈ തട്ടിപ്പു നടന്നത്. ഓൺലൈൻ ലോട്ടറിയുടെ പേരിൽ 11 കോടി രൂപയുടെ തട്ടിപ്പു നടത്തിയയാൾ കുറെനാൾ മുന്പു കൊല്ലത്തു പിടിയിലായി. മുന്പൊരിക്കൽ ഇതേതരം തട്ടിപ്പിന് ഇരയായ അയാൾ അനുഭവജ്ഞാനംനേടി കുറെക്കൂടി വിപുലമായ തോതിൽ തട്ടിപ്പു നടത്തി കോടികൾ കൈവശപ്പെടുത്തുകയാണു ചെയ്തത്.
ഓൺ ലൈൻ ലോട്ടറിയിൽ സമ്മാനം അടിച്ചുവെന്നും അതിന്റെ നികുതിയിനത്തിൽ പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു പണം തട്ടുന്നവരും അതിന് ഇരയാകുന്നവരും ഏറെയുണ്ടെന്നതു രഹസ്യമല്ല.
"ഫിഷിംഗ്' എന്നറിയപ്പെടുന്ന ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായിക്കൊണ്ടിരിക്കേ ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു കൂടുതൽ കാര്യക്ഷമമായ സൈബർ അന്വേഷണ സംഘങ്ങൾ രൂപവത്കരിക്കേണ്ടിയിരിക്കുന്നു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയെടുക്കാനുതകുന്ന ഫിഷിംഗ് കുതന്ത്രങ്ങൾ വിദഗ്ധമായി പ്രയോഗിക്കുന്ന സംഘങ്ങൾ ആഗോളതലത്തിലും പ്രാദേശികതലത്തിലും വേരുകൾ പടർത്തിയിട്ടുണ്ട്. സാന്പത്തിക ഇടപാടുകൾ മാത്രമല്ല, രഹസ്യസ്വഭാവമുള്ള കാര്യങ്ങളും രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുമൊക്കെ ഇപ്രകാരം ചോർത്തിയെടുക്കപ്പെടാം.
സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ നമുക്കുള്ള സംവിധാനങ്ങൾ തികച്ചും പരിമിതമാണ്. ഈ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടത് അടിയന്തരാവശ്യമാണ്. അതോടൊപ്പം ജനങ്ങൾ ജാഗ്രത പുലർത്തുകയും വേണം. യാതൊരു കാരണവശാലും ബാങ്കിംഗ് സംബന്ധമായ വിവരങ്ങൾ അപരിചിതർക്കു കൊടുക്കരുതെന്നു പല മാർഗങ്ങളിലൂടെയും ബാങ്കുകൾ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. എന്നിട്ടും എടിഎം കാർഡ് നന്പരും ഒടിപിയും എന്തിന് പിൻനന്പർപോലും ഫോണിൽ ആവശ്യപ്പെട്ടാൽ വേറൊന്നും ആലോചിക്കാതെ കൊടുക്കുന്നവരുണ്ടെന്നത് അദ്ഭുതകരമാണ്. തിരുവനന്തപുരത്തുള്ള എടിഎം വെരിഫിക്കേഷൻ സെന്ററിൽനിന്നാണു വിളിക്കുന്നതെന്നൊക്കെ പറയുന്പോൾ പലരും വിശ്വസിച്ചുപോയേക്കാം.
സാന്പത്തിക തട്ടിപ്പുകൾ മാത്രമല്ല, ജീവനുതന്നെ അപകടകരമായ ചില കാര്യങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കൗമാരക്കാരെയും യുവജനങ്ങളെയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന ഓൺലൈൻ ചലഞ്ചുകൾ വ്യാപകമാണിന്ന്. കേരളത്തിലും അതു ചിലരുടെ ജീവനെടുത്തു. ബ്ലൂ വെയിൽപോലുള്ള ഓൺലൈൻ ഗെയിമുകളുടെ അവിശ്വസനീയ സ്വാധീനം വിദ്യാസന്പന്നരായ യുവാക്കളെപ്പോലും അപകടച്ചുഴിയിൽ എത്തിക്കാൻ പോന്നതാണ്.
കേരളത്തിൽ ഏറ്റവും പുതുതായി പ്രചരിച്ചിരിക്കുന്നതു ടിക് ടോക് എന്ന മൊബൈൽ ആപ് വഴിയുള്ള ചലഞ്ചുകളാണ്. അപകടങ്ങൾക്കു മാത്രമല്ല, സംഘർഷങ്ങൾക്കും ഇവ വഴിയൊരുക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ "നില്ല് നില്ല്' ചലഞ്ച് കഴിഞ്ഞ ദിവസം തിരൂരിൽ സംഘർഷത്തിനു കാരണമായി. ഹെൽമറ്റ് കൊണ്ടു മുഖം മറച്ച കുറെപ്പേർ വാഹനങ്ങൾ തടഞ്ഞുനിർത്തി മരച്ചില്ലകൾ കൈയിലേന്തി പാടുകയും ആടുകയും ചെയ്യുന്നതാണ് ഈ ചലഞ്ച്. വേഗത്തിൽവരുന്ന വാഹനത്തിനു മുന്നിൽ പെട്ടെന്നു ചാടിവീണുള്ള ഈ നൃത്തം അപകടം വിളിച്ചുവരുത്തുന്നതാണ്. അപകടമുണ്ടാക്കിയില്ലെങ്കിൽത്തന്നെ ഇതു ട്രാഫിക് തടസത്തിനു കാരണമാകും. ബൈക്കിൽ കൂട്ടമായി യാത്ര ചെയ്തുള്ള ചില ചലഞ്ചുകളും പ്രചരിക്കുന്നുണ്ട്.
യാത്ര മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിലിടും. വെറും കൗതുകമായി ഇവയെ അവഗണിക്കാനാവില്ല. അച്ചടക്കമില്ലാത്ത ഇത്തരം തമാശകൾ വരുത്തുന്ന വിന വളരെ വലുതായിരിക്കും. ഓൺലൈൻ സാന്പത്തിക തട്ടിപ്പുകൾപോലെതന്നെ അപകടകരമായ ഓൺലൈൻ ചലഞ്ചുകളും അവസാനിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണ്.
ഓൺലൈൻ തട്ടിപ്പു വലകൾ വിപുലം
12:44 AM Dec 06, 2018 | Deepika.com