ആൾക്കൂട്ട ക്രൂരതയുടെ വാർത്തകൾ രാജ്യത്തു വർധിച്ചുകൊണ്ടിരിക്കുന്പോൾ, ഈ രാജ്യം 21-ാം നൂറ്റാണ്ടിൽത്തന്നെയോ എന്ന കാര്യത്തിൽ സംശയം തോന്നുന്നു. മതിയായൊരു കാരണവുമില്ലാതെ ആൾക്കൂട്ടം സംശയത്തിന്റെയോ തോന്നലിന്റെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ ഏതെങ്കിലും പ്രേരണയാലോ തെറ്റിദ്ധാരണയാലോ, ഒരു മനുഷ്യനെ കൊല്ലുക എന്നത് അത്യന്തം പൈശാചികവും ഭയാനകവുമാണ്. പരിഷ്കൃതമെന്നു ഭാവിക്കുന്ന ഒരു സമൂഹത്തിൽ അങ്ങനെ ഒരു സംഭവമുണ്ടാകുന്നത് അക്ഷന്തവ്യമാണ്. അത്തരം പല സംഭവങ്ങളുണ്ടായാൽ ആ സമൂഹത്തെ പ്രാകൃതമെന്നു വിളിക്കേണ്ടിവരും. മഹാവീരന്റെയും ശ്രീബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാട് ഈ നൂറ്റാണ്ടിൽ ഈ ദുഷ്കീർത്തിയിലേക്കോ എത്തുന്നത്?
ഗോവധത്തിന്റെ പേരിൽ അടുത്തകാലത്ത് ഉത്തരേന്ത്യയിൽ പലേടത്തും കിരാതമായ അക്രമങ്ങൾ നടന്നു. അതിലൊന്നായിരുന്നു ഉത്തർപ്രദേശിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്നയാളെ ഒരു സംഘമാളുകൾ തല്ലിക്കൊന്ന സംഭവം. അഖ്ലാഖ് കൈവശം വച്ചതു പശുവിറച്ചിയല്ലെന്നു പിന്നീടു തെളിഞ്ഞു. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സബ് ഇൻസ്പെക്ടർ സുബോധ് കുമാർ കഴിഞ്ഞദിവസം ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുപി ബുലന്ദ്ഷഹർ ജില്ലയിലെ സയാനാ മേഖലയിലുള്ള ചിങ്ക്രാവതിയിൽ തിങ്കളാഴ്ച പട്ടാപ്പകലായിരുന്നു സംഭവം.
മഹാവ് ഗ്രാമത്തിലെ വനത്തിനടുത്തു പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതാണു ചിലരെ പ്രകോപിപ്പിച്ചത്. അവർ ആ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ പശുവിനെ കൊന്നതാണെന്നായിരുന്നു അവരുടെ ആരോപണം. കൊന്നവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആളുകൾ ഒത്തുകൂടി, പ്രക്ഷോഭമായി. പ്രകടനക്കാർ പോലീസിനു നേരേ കല്ലേറു നടത്തുകയും വാഹനങ്ങൾക്കു തീവയ്ക്കുകയും ചെയ്തു. ഈ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് എസ്എെ സുബോധ് കുമാർ കൊല്ലപ്പെട്ടത്. പോലീസ് വെടിവയ്പിൽ ഒരു സംഘപരിവാർ പ്രവർത്തകനും കൊല്ലപ്പെട്ടു. ദാദ്രി സംഭവത്തിൽ 2015 സെപ്റ്റംബർ 28 മുതൽ നവംബർ ഒന്പതുവരെ അന്വേഷണോദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട എസ്ഐ സുബോധ്കുമാർ. ഈ കാലയളവിൽ അദ്ദേഹം കേസുമായി ബന്ധപ്പെട്ടു പലരെയും അറസ്റ്റ് ചെയ്തിരുന്നു. സുബോധ് കുമാറിനെ പ്രക്ഷോഭകർ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നതായി പറയപ്പെടുന്നു. മതവൈരം സൃഷ്ടിക്കാനുള്ള മനഃപൂർവശ്രമം അക്രമത്തിനു പിന്നിൽ ഉണ്ടായിരുന്നതായും ആരോപിക്കപ്പെടുന്നു.
രാഷ്ട്രീയത്തിന്റെ പേരിൽ കൊലവിളി നടത്തുന്നവർ കത്തിയൊന്നു താഴെ വയ്ക്കുന്പോൾ അവരേക്കാളേറെ ആവേശത്തോടെ വർഗീയ കാപാലികർ കത്തികളുമായി പാഞ്ഞുനടക്കുകയാണ്. വിവിധ മതവിശ്വാസങ്ങളും ആരാധനാരീതികളും ജീവിതരീതികളും ഭാഷകളും സംസ്കാരങ്ങളുമുള്ള രാജ്യമാണിത്. ഈ വൈവിധ്യം ഈ രാജ്യത്തിന്റെ സന്പത്തായാണു വിവേകമതികൾ കണക്കാക്കിപ്പോന്നത്. വൈവിധ്യമാർന്ന സമുദായങ്ങളെ ഒരേ ചരടിൽ കോർത്തുകൊണ്ടുപോകാൻ കഴിയുന്നു എന്നതാണു രാജ്യത്തിന്റെ മഹത്ത്വം. ആ മഹത്ത്വം ഇല്ലാതാക്കാനും ഐക്യത്തിന്റെ ചരടു പൊട്ടിക്കാനും ഈ രാജ്യത്തെ ചിതറിക്കാനും പോരുന്നതാണു വർഗീയമായ അക്രമങ്ങൾ. ഉത്തർപ്രദേശിലാണ് ഇത്തരം അക്രമങ്ങൾ കൂടുതലായി അരങ്ങേറുന്നത്. യോഗി ആദിത്യനാഥ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന ഭരണകൂടത്തിന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രിതന്നെ പലപ്പോഴും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയാണു മുഖ്യമന്ത്രിയെന്ന നിലയിൽ തന്നിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭരണഘടനാ ധർമം എന്നത് അദ്ദേഹം മറന്നുപോകുന്നു.
കന്നുകാലികളെ കടത്തിയെന്നാരോപിച്ചു യുപിയിലെ ഭോലാപുർ-ഹിന്ദോലിയാ ഗ്രാമവാസിയായ ഷാരൂഖ് ഖാനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയതു കഴിഞ്ഞ ഓഗസ്റ്റിലാണ്. ദുബായിയിൽ തയ്യൽ തൊഴിലാളിയായിരുന്ന ഖാൻ നാട്ടിൽ അവധിക്കെത്തിയതായിരുന്നു. പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പൽവാൽ ജില്ലയിൽ ഏതാനും മാസം മുന്പ് ഒരാളെ അടിച്ചുകൊന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതെന്ന സംശയത്തിൽ മനോരോഗിയായ ഒരു യുവതിയെ മധ്യപ്രദേശിലെ മോർബയിലുള്ള ബോഷ് ഗ്രാമത്തിൽ ആൾക്കൂട്ടം കൊല ചെയ്തു. ഇതിന് ഏതാനും ആഴ്ചകൾക്കുമുന്പ് ഇതേ സംശയത്തിന്റെ പേരിൽ മഹാരാഷ്ട്രയിൽ അഞ്ചു നാടോടികളെ ജനക്കൂട്ടം തല്ലിക്കൊന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നു സുപ്രീംകോടതി ഈയിടെ നിർദേശിച്ചിരുന്നു. ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെ ആൾക്കൂട്ട ഭരണത്തിന്റെ ഭീകരത എന്നാണു സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഇത്തരം അക്രമങ്ങൾ തടയുന്നതിനും ശിക്ഷ നിശ്ചയിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങളും കോടതി നൽകിയിരുന്നു.
വിദ്യാഭ്യാസമില്ലാത്തവരാണ് ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നതെന്നു പറയാനാവില്ല. സംഘടിത ശക്തി അവയ്ക്കു പിന്നിലുണ്ട്. ചിലതൊക്കെ ആസൂത്രിതവുമാകാം. സംസ്കാരസന്പന്നമെന്നും പുരോഗമനാത്മകമെന്നും പറയുന്ന കേരളത്തിൽപോലും ആൾക്കൂട്ട ഭീകരത അന്യമല്ല. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച സംഭവം മറക്കാനാവില്ല. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിലാണ് ഈ പാവത്തെ ആൾക്കാർ കെട്ടിയിട്ടു മർദിച്ചത്. ഇടുക്കി മാങ്കുളത്ത് എഴുപതുകാരനായ മത്സ്യവ്യാപാരിയെ ഒരു സംഘമാളുകൾ ചേർന്നു മർദിച്ചവശനാക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. നവംബർ മുപ്പതിനായിരുന്നു സംഭവം.
ഇത്തരം കിരാത കൃത്യങ്ങളിലേർപ്പെടുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്തു ക്രൂരത കാട്ടുന്നവരെയും സഹായിക്കാനും രക്ഷപ്പെടുത്താനും ചില രാഷ്ട്രീയക്കാർ തയാറാവും. തങ്ങളുടെ പ്രവർത്തകരോ അനുഭാവികളോ ആയ ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർ സമൂഹത്തെ ദ്രോഹിക്കുകയാണ്. കൂട്ടുചേർന്ന് അക്രമങ്ങളും കൊലകളും നടത്തുന്നവർക്കെല്ലാം കഠിനശിക്ഷതന്നെ നൽകണം. അതിന് ഇപ്പോഴുള്ള നിയമങ്ങൾ പോരെങ്കിൽ, സുപ്രീംകോടതി ആവശ്യപ്പെട്ടതുപോലെ പുതിയ നിയമവകുപ്പുകൾ എത്രയും വേഗം ഉണ്ടാകട്ടെ. നിയമം വന്നാലും മനുഷ്യരുടെ മനസിൽ തിന്മ ശക്തിപ്പെട്ടാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നതു വേറേ കാര്യം.
ആൾക്കൂട്ടങ്ങളുടെ ക്രൂരത കിരാതം, അപമാനകരം
01:03 AM Dec 05, 2018 | Deepika.com