ഏഴു പതിറ്റാണ്ടായി ഇന്ത്യ അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്നതാണു ജനാധിപത്യ വ്യവസ്ഥയും കുറ്റമറ്റ പൊതുതെരഞ്ഞെടുപ്പു സന്പ്രദായവും. ബൂത്തുപിടിത്തവും തെരഞ്ഞെടുപ്പ് അതിക്രമങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസ്വീകാര്യതയും ആധികാരികയും കാത്തുസൂക്ഷിക്കാൻ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു കഴിഞ്ഞു. ക്രിമിനലുകൾ തെരഞ്ഞെടുപ്പുരംഗം കൈയടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം(ഇവിഎം) നടപ്പിലാക്കിയതോടെ വോട്ടെടുപ്പിൽ കൃത്രിമങ്ങൾ നടക്കാനുള്ള സാധ്യത ഇല്ലാതായി എന്നു നാം കരുതി. പക്ഷേ, ആ ധാരണ തെറ്റാണെന്നു തെളിയിക്കുന്ന ചില സംഭവങ്ങളുണ്ടായപ്പോൾ പഴയ ബാലറ്റ് സംവിധാനത്തിലേക്കു തിരിച്ചുപോകണമെന്ന അഭിപ്രായം ശക്തമായി. അതു സംബന്ധിച്ച വിവാദം ഇപ്പോഴും തുടരുന്നു.
ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശിലെ ഭോപ്പാലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലേക്കുള്ള വൈദ്യുതിവിതരണം നിലയ്ക്കുകയും സിസിടിവി കാമറകൾ പ്രവർത്തനരഹിതമാകുകയും ചെയ്ത സംഭവം ഏറെ ഗൗരവമുള്ളതാണ്. സംഭവം തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂമിലേക്കു പുറത്തുനിന്നുള്ള വൈദ്യുതി ബന്ധം നിലച്ചാൽ പകരം ഇൻവേർട്ടറോ ജനറേറ്ററോ പ്രവർത്തിപ്പിച്ചു വൈദ്യുതി വിതരണം തടസപ്പെടാതെ നോക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമായിരുന്നു. അവർ അതു ചെയ്തില്ല. ഇതു ബോധപൂർവമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പ്രതിപക്ഷ കക്ഷികൾ ഇത്തരം തിരിമറികളുടെ സാധ്യതയെക്കുറിച്ചു നേരത്തേതന്നെ പരാതിപ്പെട്ടിരുന്നതാണ്.
സ്ട്രോംഗ് റൂമിലെ വൈദ്യുതി വിതരണം നിലച്ചതിനാൽ സിസിടിവിയിൽ ഒരു മണിക്കൂറിലേറെ സമയം റിക്കാർഡിംഗ് നടന്നില്ല. കനത്ത സുരക്ഷാ ഏർപ്പാടുകൾ നിർദേശിച്ചിരുന്നെന്നും വൈദ്യുതി പ്രശ്നമുണ്ടായാൽ ഉപയോഗിക്കാൻ ജനറേറ്ററും ഇൻവേർട്ടറും നൽകിയിരുന്നെന്നും ജില്ലാ കളക്ടർ പറയുന്നു. എന്നിട്ടും വൈദ്യുതിയില്ലാതെയും സിസിടിവി കാമറകൾ പ്രവർത്തിക്കാതെയും വന്നുവെന്നതു ശക്തമായ സംശയം ഉളവാക്കുന്നു.
മധ്യപ്രദേശിൽ ഇത്തവണ നിയമസഭയിലേക്കു ചൂടേറിയ തെരഞ്ഞെടുപ്പാണു നടന്നത്. ഭരണപക്ഷമായ ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും ഇതര കക്ഷികളും വളരെ വാശിയോടെയാണു പ്രചാരണം നടത്തിയത്. ആരോപണ-പ്രത്യാരോപണങ്ങൾ പലതുണ്ടായി. എന്നാൽ, വോട്ടെടുപ്പു നിഷ്പക്ഷവും സുതാര്യവുമായി നടത്തേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയാണ്. അതിനു സംസ്ഥാന സർക്കാരിന്റെ ശക്തമായ പിന്തുണയുമുണ്ടാകണം. പോലീസും പോളിംഗ് ഉദ്യോഗസ്ഥരും നിഷ്പക്ഷമായും നീതിപൂർവകമായും വോട്ടിംഗ് പ്രക്രിയ കൈകാര്യം ചെയ്യണം. അവർ ആ ഉത്തരവാദിത്വം മറക്കുന്നത് ആപത്കരമാണ്.
ഓരോ വോട്ടർക്കും തന്റെ വോട്ടവകാശം വിലപ്പെട്ടതാണ്. തന്റെ വോട്ട് സുരക്ഷിതമായിരിക്കണമെന്ന് ഓരോ പൗരനും ആഗ്രഹിക്കുന്നു. വോട്ടിംഗ് സംവിധാനത്തിന്റെ ഏതെങ്കിലും പിഴവുകൊണ്ട് ഒരാളുടെ വോട്ട് അയാൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കല്ല ലഭിക്കുന്നതെങ്കിൽ അതു തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കാൻ പോന്നതാണ്. വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നതായി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതിപ്പെടുന്നു. ഇരു പാർട്ടികളുടെയും പ്രവർത്തകർ ഭോപ്പാലിലെ സ്ട്രോംഗ് റൂമിനു കാവൽ നിൽക്കുന്നുമുണ്ട്. ഈ സാഹചര്യം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു. അതിനുള്ള സജ്ജീകരണം ഒരുക്കേണ്ടതു സംസ്ഥാന സർക്കാരാണ്.
മധ്യപ്രദേശിലെ റേവാ ജില്ലാ ആസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് ആരെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ ഉടൻ വെടിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവു നൽകിയിരിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് അവിടത്തെ കോൺഗ്രസ് സ്ഥാനാർഥി ജില്ലാ കളക്ടർക്കു പരാതി നല്കിയിരുന്നു.
വോട്ടിംഗ് യന്ത്രത്തിനു കേടുവന്നതിനെക്കുറിച്ചുയർന്ന പരാതികൾ മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തള്ളിക്കളയുകയാണു ചെയ്തത്. സാഗർ, ഖാർഗാവ് എന്നിവിടങ്ങളിൽനിന്നു സമാനമായ പരാതികൾ ലഭിച്ചിരുന്നുവെന്നും എന്നാൽ പരിശോധനയിൽ അവ ശരിയല്ലെന്നു തെളിഞ്ഞതായും അദ്ദേഹം പറയുന്നു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചു പരാതിയുണ്ടാവുകയെന്നത് ഒട്ടും അഭിലഷണീയമല്ല.
ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയും അതിന്റെ നടത്തിപ്പും അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയിട്ടുള്ളതാണ്. സുതാര്യതയും ആധികാരികതയും ഉള്ളതായി അത് അറിയപ്പെടുന്നു. ഇന്ത്യയിൽനിന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പല വിദേശരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ നിരീക്ഷകരായി പോകാറുമുണ്ട്.
വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികതയെക്കുറിച്ച് ആദ്യം സംശയം ഉന്നയിച്ചതു ബിജെപിയാണ്. 2009ലെ തെരഞ്ഞെടുപ്പിൽ യുപിഎയ്ക്കു വിജയമുണ്ടായപ്പോൾ അന്നു ബിജെപി അധ്യക്ഷനായിരുന്ന നിതിൻ ഗഡ്കരിയും എൽ.കെ. അഡ്വാനിയും വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ രൂക്ഷമായി ചോദ്യം ചെയ്തു. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വർഷം പതിമ്മൂന്നു പ്രതിപക്ഷ കക്ഷികൾ ചേർന്നു രാഷ്ട്രപതിക്കു നിവേദനം സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം പഴയ ബാലറ്റ് സന്പ്രദായംതന്നെ ഏർപ്പെടുത്തണമെന്നു കോൺഗ്രസ് പ്ലീനറി സമ്മേളനം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി ആരോപിക്കുകയുണ്ടായി. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താനാവുമെന്നു തെളിയിക്കാമെന്ന് ആം ആദ്മി പാർട്ടി നേതാവും ഐഐടി ബിരുദധാരിയുമായ അരവിന്ദ് കേജരിവാൾ വെല്ലുവിളിക്കുകയും ചെയ്തു. പക്ഷേ വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികത തെളിയിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ തെരഞ്ഞെടുപ്പു കമ്മീഷൻ നിർവാചൻ സദനിലേക്കു ക്ഷണിച്ചെങ്കിലും ചെന്നതു രണ്ടു പാർട്ടികളുടെ പ്രതിനിധികൾ മാത്രമാണ്.
ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക അതിപ്രധാനമാണ്. യന്ത്രസംവിധാനങ്ങളിൽ തിരിമറി നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അധികാരത്തിലിരിക്കുന്നവർ ഇത്തരം തിരിമറികൾക്കുള്ള സാധ്യതകൾ ഉപയോഗിച്ചെന്നുവരാം. വോട്ടിംഗ് നടപടിക്രമങ്ങൾ കുറ്റമറ്റതാണെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പു വരുത്തേണ്ടതുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷയും ഏറെ പ്രധാനമാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പുതന്നെ ഇക്കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയകക്ഷികളും ചേർന്ന് ആലോചന നടത്തുകയും സമവായമുണ്ടാക്കുകയും വേണം.
വോട്ടിംഗ് അട്ടിമറിക്കാൻ ആരെയും അനുവദിക്കരുത്
12:55 AM Dec 04, 2018 | Deepika.com