മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ടുകൊണ്ട് അധികാരത്തിൽ ചോദ്യം ചെയ്യപ്പെടാതെ തുടരാം എന്നൊരു ഭരണാധികാരിയോ ഭരണകൂടമോ തീരുമാനിച്ചാൽ അതു ഫാസിസമാണ്. ഫാസിസം ഒരു ഭരണാധികാരിയെയും രക്ഷിച്ച ചരിത്രമില്ല. മാധ്യമങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട് ഏറെക്കാലം മുന്നോട്ടുപോകാനും ഭരണാധികാരികൾക്കു സാധിക്കില്ല. എവിടെ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവോ അവിടെ ജനാധിപത്യം മാത്രമല്ല മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെടുന്നു.
കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും മാധ്യമങ്ങളെ സ്വന്തം വരുതിക്കു നിർത്താൻ നിയമങ്ങളുണ്ടാക്കുകയും ഉത്തരവുകളിറക്കുകയും ചെയ്യുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഈ കളി നടക്കുന്നു. എന്നിട്ടു പൊതുസമൂഹത്തിനു മുന്നിൽ തങ്ങളാണ് ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യ സംരക്ഷകർ എന്നു നടിക്കുകയും ചെയ്യും.
കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ള പ്രമുഖരുമായി സംസാരിക്കുന്നതിനു മാധ്യമങ്ങൾ മുൻകൂർ അനുമതി നേടണമെന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. സെക്രട്ടേറിയറ്റിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലേക്ക് അക്രെഡിറ്റേഷനോ പ്രവേശനപാസോ ഉള്ളവർക്കു മാത്രമേ പ്രവേശനാനുമതി നൽകൂ എന്നും പറയുന്നു. വിമാനത്താവളം, ഗസ്റ്റ്ഹൗസ് തുടങ്ങിയ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ നേതാക്കൾക്കും ഭരണാധികാരികൾക്കും പ്രത്യേക സ്ഥലം ഒരുക്കാൻ പിആർഡിയോടു സർക്കാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവിലെ മാധ്യമസ്വാതന്ത്ര്യവിരുദ്ധതയ്ക്കെതിരേ പരക്കേ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ സർക്കുലറിൽ അപാകതയുണ്ടോയെന്നു പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അത്രയും ആശ്വാസം. ദൃശ്യമാധ്യമങ്ങൾക്കും മറ്റും കൂടുതൽ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണു സർക്കുലർ പുറപ്പെടുവിച്ചതെന്ന് ആഭ്യന്തര വകുപ്പു ന്യായം പറയുന്നുണ്ടെങ്കിലും അത് ഏറെപ്പേർ വിശ്വസിക്കുന്നില്ല.
മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കുതിരകയറാനുള്ള ആരുടെയും ശ്രമത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത് ഉത്തരവും ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തും. ജനാധിപത്യ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ ഇത്തരം കുത്സിത ശ്രമങ്ങൾക്കു കൂട്ടുനിൽക്കുന്നതാണത്ഭുതം.
പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടുമൊക്കെ അപ്രിയ ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കാനുള്ള തന്ത്രം ഈ സർക്കുലറിനു പിന്നിൽ കാണാനാവും. പൊതുജനം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളാണു മാധ്യമപ്രവർത്തകർ ജനനേതാക്കളോടും ഭരണാധികാരികളോടും ചോദിക്കുന്നത്. തങ്ങൾക്കു നേരിട്ട് അധികാരികളോടു ചോദിക്കാൻ കഴിയാത്തവയാണു മാധ്യമങ്ങൾ ചോദിക്കുന്നതെന്നു ജനങ്ങൾക്കറിയാം. ജനങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിൽനിന്നു വിട്ടുനിൽക്കാനുള്ള കുറുക്കുവഴിയാണോ സർക്കാർ തേടുന്നത്? പൊതുസ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർ, പ്രത്യേകിച്ചു ദൃശ്യമാധ്യമപ്രവർത്തകർ, മന്ത്രിമാരുടെയും മറ്റും പ്രതികരണം ആരായുന്നതു വിഐപി സുരക്ഷയ്ക്കു ഭംഗംവരുത്തുമെന്ന ആഭ്യന്തര വകുപ്പിന്റെ നിഗമനമാണത്രേ ഇപ്പോഴത്തെ ഉത്തരവിനു നിദാനം. ഉന്നതോദ്യോഗസ്ഥർ മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കാനും തീരുമാനിച്ചിരുന്നു.
ഉത്തരവുപ്രകാരം, മന്ത്രിമാരോടു മാധ്യമങ്ങൾക്കു സംസാരിക്കണമെങ്കിൽ വിവരം മുൻകൂട്ടി പിആർഡിയെ അറിയിക്കണം. പത്രസമ്മേളനം വിളിച്ചുകൂട്ടാനുള്ള ഇടപാടുകൾ പിആർഡി ചെയ്യും. പത്രസമ്മേളനങ്ങൾ സുഗമമാക്കാനാണീ സർക്കുലർ എന്നായിരുന്നു മന്ത്രി ഇ.പി. ജയരാജന്റെ വിശദീകരണം. എന്നാൽ സർക്കുലറിനോടു ഭരണമുന്നണിയിൽനിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്നു. മാധ്യമ നിയന്ത്രണം അംഗീകരിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. തികച്ചും അപകടകരമെന്നാണു മാധ്യമ നിയന്ത്രണത്തെക്കുറിച്ചു പ്രതിപക്ഷനേതാവു പറഞ്ഞത്. ബിജെപിയും ഉത്തരവിനെ എതിർത്തു. പക്ഷേ, ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടാറുള്ള പല സാമൂഹ്യ- സാംസ്കാരിക നായകരും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചു. മാധ്യമസ്വാതന്ത്ര്യം പോയാലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതായാലും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടാലും ചില സാംസ്കാരിക പ്രവർത്തകർക്കു രാഷ്ട്രീയം വിട്ടൊരു ശബ്ദമില്ലല്ലോ.
ഇറാക്ക്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമങ്ങൾ കൊടിയ പീഡനത്തിനാണിരയാകുന്നത്. എന്നിട്ടും ആ രാജ്യങ്ങളിൽനിന്നു മനുഷ്യാവകാശധ്വംസനങ്ങളുടെ റിപ്പോർട്ടുകൾ ലോകത്തിനു മുന്നിലെത്തിക്കാൻ ജീവൻ പണയംവച്ചും മാധ്യമപ്രവർത്തകർ ശ്രമിക്കുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരിൽ അഭിമാനം കൊള്ളുന്ന ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ശ്രമം നടക്കുന്നു. രാജസ്ഥാനിൽ മാധ്യമമാരണ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം കടുത്ത എതിർപ്പിനെത്തുടർന്നാണു പിൻവലിക്കപ്പെട്ടത്. ഇന്ത്യയിലെ മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടപ്പെടുന്നതായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
മാധ്യമങ്ങൾ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഇന്ത്യയിൽ ആ സ്ഥിതി മാറിയത് അടിയന്തരാവസ്ഥയോടെയാണ്. മാധ്യമസ്വാതന്ത്ര്യം വിലക്കിയതാണു തനിക്കു പറ്റിയ അബദ്ധം എന്ന് അധികാരത്തിൽനിന്നു തൂത്തെറിയപ്പെട്ടപ്പോൾ ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. കുനിയാൻ ഇന്ദിര പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ മാധ്യമങ്ങളുണ്ടെന്ന് അടിയന്തരാവസ്ഥയ്ക്കുശേഷം വാർത്താവിതരണ -പ്രക്ഷേപണ മന്ത്രിയായി അധികാരമേറ്റ എൽ. കെ.അഡ്വാനി പറഞ്ഞു. രാജ്യത്ത് ഇന്നും അത്തരം ധാരാളം മാധ്യമങ്ങളുണ്ട്. മാധ്യമപ്രവർത്തനമെന്ന പേരിൽ അധികാരികളുടെ വിഴുപ്പു ചുമക്കുന്നവ.
ഭരണകർത്താക്കൾ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ കരുക്കൾ നീക്കുന്പോൾ അതിനെതിരേ ശക്തമായ പ്രതിരോധം തീർക്കുന്നതിനൊപ്പം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു ബോധ്യം പുലർത്തുകയുംവേണം. മാധ്യമപ്രവർത്തനം സത്യത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കണം. അനീതിക്കെതിരേ പോരാടേണ്ടവയാണു മാധ്യമങ്ങൾ. പൊതുജന നന്മയ്ക്കായി പോരാടുന്ന മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാനല്ല, കുതിപ്പേകാനാണു ജനകീയ സർക്കാരുകൾ ശ്രമിക്കേണ്ടത്.
മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്; പുനരാലോചന സ്വാഗതാർഹം
01:10 AM Dec 03, 2018 | Deepika.com