കേരളത്തിനു പ്രളയദുരിതാശ്വാസമായി കേന്ദ്ര സർക്കാരിൽനിന്നു 2500 കോടി രൂപകൂടി കിട്ടാനുള്ള വഴി തെളിഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച ശിപാർശ നൽകി. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടൻ തുക ലഭിക്കും. ഉന്നതോദ്യോഗസ്ഥരടങ്ങുന്ന കേന്ദ്രസംഘം സംസ്ഥാനം സന്ദർശിച്ചു തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണീ സഹായം. കേന്ദ്രസഹായത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള പരാതികൾക്ക് ഈ സഹായം ഭാഗികമായെങ്കിലും പരിഹാരമാകും. എങ്കിലും കേരളത്തിനുണ്ടായ വലിയ നഷ്ടം കണക്കാക്കുന്പോൾ കൂടുതൽ കേന്ദ്ര സഹായത്തിന് അർഹതയുണ്ട് എന്നത് അവിതർക്കിതമാണ്.
പ്രളയകാലത്തെയും ഓഖി ദുരന്തകാലത്തെയും രക്ഷാപ്രവർത്തനങ്ങളിൽ സേനാ വിമാനം ഉപയോഗിച്ചതിനും അരി ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾ എത്തിച്ചതിനും കേന്ദ്ര സർക്കാർ തുക ഈടാക്കുന്നതു കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ വിമാനസേവനം നൽകുന്നതിനു പണം ഈടാക്കുന്നതു സാധാരണ നടപടിയാണെന്ന നിലപാടാണു കേന്ദ്രസർക്കാരിന്. ഇത്തരമൊരു വിവാദം ഇപ്പോൾ ഉയർന്നതു ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും അതു ഫലപ്രദമായി നേരിടുന്നതിനും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ച നല്ല നാളുകളുടെ ശോഭ കെടുത്തുന്നതായിപ്പോയി.
അസാധാരണമായൊരു പ്രളയക്കെടുതിയാണു സംസ്ഥാനം നേരിട്ടത്. നാനൂറിലേറെപ്പേർക്കാണു ജീവഹാനി സംഭവിച്ചത്. 26,718 കോടി രൂപയുടെ നഷ്ടമുണ്ടെന്നും പുനർനിർമാണത്തിന് 31,000 കോടി രൂപ വേണമെന്നുമാണു ഐക്യരാഷ്ട്രസഭ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. വിവിധ മാർഗങ്ങളിലൂടെ ഈ പണം കണ്ടെത്താനുള്ള ശ്രമത്തിലാണു സർക്കാർ.
സാലറി ചലഞ്ച് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,688.48 കോടി രൂപയാണു നവംബർ 27 വരെ ലഭിച്ചത്. ഇതിൽ 688.48 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിനും പുതിയവ നിർമിക്കുന്നതിനും 1357.78 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽനിന്നുള്ള സഹായവാഗ്ദാനം കേന്ദ്ര സർക്കാരിന്റെ നിലപാടുമൂലം വാങ്ങിയെടുക്കാൻ കഴിഞ്ഞില്ല. മന്ത്രിമാർ വിദേശത്തുപോയി അവിടെയുള്ള പ്രവാസി സമൂഹങ്ങളിൽനിന്നു ധനസമാഹരണം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രാനുമതി ലഭ്യമാകാത്തതിനാൽ അതിനു കഴിഞ്ഞില്ല. ഇത്തരം തർക്കവിതർക്കങ്ങൾക്കിടയിലാണ് രക്ഷാപ്രവർത്തനത്തിനുപയോഗിച്ച വ്യോമസേനാ വിമാനത്തിനും അടിയന്തര ഭക്ഷ്യസഹായത്തിനും പണം അടയ്ക്കണമെന്ന നിർദേശംവന്നിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കുറെക്കൂടി ഉദാരമായ സമീപനം ആവശ്യമാണ്. എയർഫോഴ്സ് അക്കൗണ്ട്സ് ഡയറക്ടറേറ്റിൽനിന്നു ഓഗസ്റ്റ് 11 വരെയുള്ള ബില്ലനുസരിച്ച് സംസ്ഥാന സർക്കാർ 33.79 കോടി രൂപയാണ് അടയ്ക്കേണ്ടത്. അതിനുപിന്നാലെയാണ് വലിയ പ്രളയം ഉണ്ടായത്. അതിനാൽ തുക ഇനിയും കൂടും.
കേന്ദ്രം ഇതുവരെ നൽകിയത് അറുന്നൂറു കോടി രൂപ മാത്രമാണ്. കേന്ദ്ര ഫണ്ടു വിനിയോഗത്തിന് കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അതു ലഭിക്കുന്നതിനു കാലതാമസവുമുണ്ടാകാം. പ്രളയദുരിതാശ്വാസത്തിനു കേരളത്തിനു പരമാവധി ഫണ്ട് അനുവദിക്കുമെന്നു തന്നെ സന്ദർശിച്ച പ്രതിനിധി സംഘത്തിനു രാജ്നാഥ് സിംഗ് ഉറപ്പു നൽകിയിരുന്നു. പ്രധാനമന്ത്രിയും കേരളത്തിലെ സാഹചര്യം നേരിട്ടു മനസിലാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തിനുണ്ടായ വൻനഷ്ടം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരും ശ്രദ്ധിച്ചു. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും നാവിക- വ്യോമസേനകളുടെ സേവനം ഏറെ വിലപ്പെട്ടതായിരുന്നു. രണ്ടാം നിലവരെ വെള്ളത്തിൽ മുങ്ങിയ വീടുകളിൽ ഒറ്റപ്പെട്ടുപോയ പലരെയും രക്ഷപ്പെടുത്തുകയും ജീവൻ പണയംവച്ചും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സൈനികരെയും മത്സ്യത്തൊഴിലാളികളെയുമൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
രക്ഷാപ്രവർത്തനത്തിനു സേനാവിമാനം ഉപയോഗിച്ചതിനു നൽകാനുള്ള തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ദുരന്ത പ്രതികരണനിധിയിൽനിന്ന് ഈ തുക നൽകാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഓഖി ദുരന്ത സമയത്ത് വിമാനം ഉപയോഗിച്ചതിന്റെ 5.63 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അടിയന്തര ദുരന്ത നിവാരണ ജോലികൾക്ക് പണം നൽകുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാകണം.
പ്രളയകാലത്ത് റേഷൻ സഹായം തന്ന ഇനത്തിലും വൻതുക തിരിച്ചുപിടിക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്. ഇതും ഇളവുചെയ്തു കിട്ടേണ്ടതാണ്. മറ്റു പല സംസ്ഥാനങ്ങളുടെയും കാര്യത്തിൽ ഇത്തരം അധികബാധ്യതകൾ വരുന്പോൾ കൂടുതൽ ഉദാരമായ നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളും ഇതിനു പിന്നിലുണ്ടാവാം. കർണാടകയിൽ ഒരു പ്രദേശത്തു മാത്രം മഴക്കെടുതി ഉണ്ടായപ്പോൾ അഞ്ഞൂറു കോടിയിലേറെ രൂപയാണു കേന്ദ്ര സർക്കാർ അനുവദിച്ചത്. ഉത്തരാഖണ്ഡിലും വലിയ തോതിൽ കേന്ദ്ര സഹായം എത്തി. ഗജ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടത്തിനു തമിഴ്നാടും സഹായം ആവശ്യപ്പെട്ടിരിക്കയാണ്.
പ്രളയത്തിനുശേഷമുള്ള പുനർനിർമാണ പദ്ധതികൾ സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തെക്കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. പ്രകൃതി സംരക്ഷണവും അതിന്റെ ഭാഗമാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനു പ്രത്യേക പദ്ധതികൾ ആവശ്യമാണ്. വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആവർത്തിച്ചുണ്ടാകുന്ന പ്രദേശങ്ങളിൽ കഴിയുന്നവരുടെ പുനരധിവാസത്തിനും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ സാന്പത്തിക സംവിധാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും ഇത്തരം ബൃഹത്തായ പദ്ധതികൾക്കു ഭാഗികമായേ തുണയാകൂ. കേന്ദ്ര സർക്കാരിന്റെ ഉദാരമായ സഹായം പ്രധാനമാണ്. ഇപ്പോൾ നിർദേശിച്ചിരിക്കുന്ന 2500 കോടി രൂപയുടെ ധനസഹായം എത്രയുംവേഗം വാങ്ങിയെടുക്കുകയും അതനുസരിച്ചുള്ള പുനർനിർമാണ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും വേണം.
കണക്കു പറയാം, പക്ഷേ കരുണ കാട്ടണം
01:37 AM Dec 01, 2018 | Deepika.com