ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ ആകാശംമുട്ടെയുയർന്ന തിരമാലകൾ ജീവനപഹരിച്ച മനുഷ്യരും തീരത്ത് അവരെ കാത്തിരുന്നു കരഞ്ഞു കണ്ണീർ വറ്റിയവരും വീണ്ടുമൊരിക്കൽക്കൂടി നമ്മുടെ സ്മൃതിപഥത്തിലേക്കു കടന്നുവരുന്നു. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും പ്രകൃതിയുടെ ആ ആഘാതത്തിൽനിന്നു തീരദേശം മുക്തമായിട്ടില്ല. കേരളത്തിന് ഈ ചുഴലിക്കാറ്റിൽ നഷ്ടമായതു 143 മത്സ്യത്തൊഴിലാളികളെയാണ്. അതിൽ 52 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എന്നേക്കുമായി കാണാതായവരുടെ ചിത്രങ്ങൾ സഹിതമുള്ള കുറിപ്പുകൾ ദുരന്തത്തിന്റെ നൂറാം ദിനത്തിൽ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്നാട്ടിലെ തൂത്തൂർ മുതൽ തിരുവനന്തപുരം അഞ്ചുതെങ്ങു വരെ 288 പേർക്കാണ് ഓഖിയിൽ ജീവാപായം ഉണ്ടായത്.
കാറ്റും മഴയും സംഹാരതാണ്ഡവമാടിയ ആ ദിനം കേരളത്തിലെ തീരവാസികളുടെ മനസിൽനിന്നു മാഞ്ഞുപോവില്ല. പതിവുപോലെ വള്ളവും വലയുമായി ആഴക്കടലിലേക്കു മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണു പ്രകൃതിയുടെ കടുത്ത ക്ഷോഭത്തിന് ഇരകളായത്. ചുഴലിക്കാറ്റിനെക്കുറിച്ച് യഥാസമയം മുന്നറിയിപ്പു ലഭിക്കാതിരുന്നതും രക്ഷാപ്രവർത്തനങ്ങൾ വൈകിയതും ഇപ്പോഴും മനസിൽ രോഷമുയർത്തുന്നുണ്ടെങ്കിലും രോഷത്തിലോ ദുഃഖത്തിലോ ആണ്ട് നിഷ്ക്രിയരായിരിക്കാൻ തീരവാസികൾ തയാറല്ല. ഉപജീവനത്തിനുവേണ്ടി ഓരോ ദിവസവും അധ്വാനിക്കേണ്ടവരാണ് അവർ. അതുകൊണ്ട് അവർ പഴയതുപോലെ ഇപ്പോഴും കടലിലും തീരത്തും അധ്വാനിക്കുന്നു.
ദുരന്തത്തിനുശേഷം അനേകം നല്ല മനുഷ്യർ സഹായഹസ്തങ്ങൾ നീട്ടിയത് അവർ നന്ദിയോടെ സ്മരിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ ധനസഹായം 143 കുടുംബങ്ങൾക്കു ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിഹിതമായി 20 ലക്ഷം രൂപയും കേന്ദ്രസർക്കാരിന്റേതായി രണ്ടു ലക്ഷവുമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. സാധാരണഗതിയിൽ സഹായധനങ്ങൾ വിതരണം ചെയ്യുന്പോഴുണ്ടാകുന്ന കാലതാമസമോ ചുവപ്പുനാടയോ ഇക്കാര്യത്തിൽ ഉണ്ടായില്ല എന്നതു സന്തോഷകരമാണ്. കാണാതായവരെ മരിച്ചവരായി കണക്കാക്കിയുള്ള നഷ്ടപരിഹാര വിതരണത്തിനും സാങ്കേതികത്വത്തിന്റെ നൂലാമാലകൾ ഉണ്ടായില്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും മുകളിലാണല്ലോ മനുഷ്യത്വം. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് 20 വർഷത്തേക്കു സർക്കാർ വഹിക്കുന്ന പദ്ധതി ഏറെ പ്രയോജനകരമാണ്. തീരദേശത്തെ പുതിയ തലമുറ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളി യുവാക്കളെ തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡൻ തസ്തികയിൽ നിയമിക്കാനുള്ള തീരുമാനം നല്ല പ്രതികരണമാണുണ്ടാക്കിയത്. ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരിൽ തൊഴിലില്ലാത്ത 42 പേർക്കു മുട്ടത്തറയിലെ മത്സ്യഫെഡിന്റെ വലനിർമാണ ഫാക്ടറിയിൽ ജോലി നൽകിയത് ആ കുടുംബങ്ങൾക്കു വലിയ ആശ്വാസമായി.
ഓഖി ചില പാഠങ്ങൾ നമുക്കു തന്നു. അതിൽ പ്രധാനമാണു കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നൽകണമെന്നത്. അക്കാര്യത്തിൽ നാം ഇപ്പോഴും പിന്നോക്കമാണ്. കാലാവസ്ഥാ പ്രവചനങ്ങൾ പതിവായി തെറ്റുന്നു. ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള മുൻകരുതലുകളാണു മറ്റൊരു കാര്യം. ചില കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 900 പേരുടെ സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. മൂന്നു മറൈൻ ആംബുലൻസുകൾ വാങ്ങാനുള്ള തുകയും ഓഖി ഫണ്ടിൽനിന്ന് അനുവദിച്ചു.
ഓഖിക്കു ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലുണ്ടായ കൊടിയ പ്രളയത്തിൽ തീരദേശവാസികളായ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം ഏറെ പ്രശംസനീയമായിരുന്നു. ആയിരക്കണക്കിനാളുകളെ അവർ രക്ഷപ്പെടുത്തി. ഓഖി ചുഴലിക്കാറ്റിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടവരും ഇതിൽ പങ്കാളികളായി. ജീവൻ പണയംവച്ചുള്ള സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ലോകമെന്പാടുമുള്ള മലയാളികളുടെ ആദരവും സ്നേഹവും ഈ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നേടിയെടുത്തു.
മത്സ്യത്തൊഴിലാളികൾക്കു ലൈഫ് ജാക്കറ്റ്, സാറ്റലൈറ്റ് ഫോൺ എന്നിവ നൽകുന്ന പദ്ധതി, കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി അറിയാൻ ഐഎസ്ആർഒയുമായി ചേർന്നുള്ള നാവിക് ഉപകരണ വിതരണ പദ്ധതി ഇവയൊക്കെ വരുംകാല പ്രകൃതിക്ഷോഭങ്ങളെ ഒട്ടൊക്കെ ഫലപ്രദമായി നേരിടാൻ സഹായിക്കും. ഇത്തരത്തിൽ പല നല്ല പദ്ധതികളും തുടങ്ങിവച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വേണ്ടവിധം പൂർത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ ശാസ്ത്രീയവും കുറ്റമറ്റതുമാകണം. കടലിൽ പോകരുതെന്നു കാർമേഘം കണ്ടാലുടൻ മുന്നറിയിപ്പു നൽകുന്ന പുതിയ രീതി മാറണം. തുടർച്ചയായി മൂന്നുനാലു ദിനം കടലിൽ പോകാതിരുന്നാൽ പട്ടിണിയിലാകുന്നവയാണു തീരദേശത്തെ മിക്ക കുടുംബങ്ങളും. ഉപജീവനത്തിന് അവർക്കു കടലിനെ ആശ്രയിക്കാതെ തരമില്ല.
തീരദേശവാസികൾക്കുവേണ്ടി മുന്പുതന്നെ ഏറെ പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത, ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ ഓഖി ദുരന്തബാധിതർക്കുവേണ്ടി സ്തുത്യർഹമായ വളരെക്കാര്യങ്ങൾ ചെയ്തു. ഓഖിയിൽ ജീവൻ നഷ്ടപ്പെട്ടവരേറെയും ഈ അതിരൂപതയിൽപ്പെട്ടവരായിരുന്നു. സർക്കാർ പദ്ധതികളുമായി ചേർന്നും സ്വന്തമായും അതിരൂപത നിരവധി പദ്ധതികളാണു തയാറാക്കി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിലും സഹായം എത്തത്തക്കവിധമുള്ളവയാണു സഹായ, സാന്ത്വന പദ്ധതികൾ.
ഓഖി ദുരന്തത്തെ അതിജീവിച്ച പലരും പഴയ വിധത്തിൽ ജോലി ചെയ്യാനുള്ള സ്ഥിതിയിലെത്തിയിട്ടില്ല. ശാരീരികവും മാനസികവുമായി അവർ ദുർബലരായിരിക്കുന്നു. അവർക്കു പ്രത്യേക കൈത്താങ്ങ് ആവശ്യമാണ്. അതിരൂപത ഇതിനു ചില പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും സർക്കാർ സഹായവും ഇവർക്കു വളരെ ആവശ്യമാണ്.
ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനും തീരദേശമേഖലയുടെ പുനർനിർമാണത്തിനുമായി 7340 കോടി രൂപയുടെ സഹായമാണു കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രത്തിൽനിന്ന് ഇതുവരെ കിട്ടിയതു 169.6 കോടി രൂപ മാത്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയതു 107 കോടി രൂപ. ആകെ കിട്ടിയ 276.6 കോടി രൂപയിൽ 231.69 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. ചെയ്യേണ്ടതായ കാര്യങ്ങൾ ഇനിയും ഏറെയുണ്ട്. പദ്ധതികൾ തുടർന്നുപോകാൻ പണം വേണം. കേന്ദ്രസഹായം കൈയയച്ചുണ്ടായേ തീരൂ. അതിനായി കേരളം ഒന്നിച്ചു ശബ്ദിക്കണം. സംസ്ഥാന സർക്കാർ അമാന്തമൊന്നും കാട്ടരുത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുനഃസംഘടിപ്പിക്കാനുള്ള വിദഗ്ധസമിതി നിർദേശം സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം സൈന്യമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ച തീരദേശ തൊഴിലാളികളെ സംരക്ഷിക്കുക നാടിന്റെ ധർമമാണ്.
ഇതു നമ്മുടെ സ്വന്തം സേന; ഇവരെ പരിരക്ഷിക്കണം
12:49 AM Nov 29, 2018 | Deepika.com