മേരി കോം എന്നും മാഗ്നിഫിസന്റ് മേരി എന്നും അറിയപ്പെടുന്ന മാംഗ്തേ ചുങ്നേയിജാംഗ് മേരി കോം ഇന്ത്യൻ ജനതയുടെ, പ്രത്യേകിച്ച് ഇന്ത്യൻ വനിതകളുടെ, അഭിമാനവും ആവേശവുമാണ്. ലോകവനിതാ ബോക്സിംഗിൽ ആറാമതും സ്വർണം നേടി രാജ്യാന്തര റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു എന്നതു മാത്രമല്ല ഈ മുപ്പത്തഞ്ചുകാരിയെ നമ്മുടെ ആവേശമാക്കുന്നത്. അനുപമമായ പോരാട്ടവീര്യത്തിന്റെയും പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കിത്തീർക്കുന്ന ആത്മവിശ്വാസത്തിന്റെയും പര്യായംകൂടിയാണ് അവർ.
2001ൽ അമേരിക്കയിൽ നടന്ന ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി നേടി അരങ്ങുറപ്പിച്ച മേരി കോം 2002, 2005, 2006, 2008, 2010 വർഷങ്ങളിലെ സ്വർണനേട്ടം കഴിഞ്ഞ് എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആറാം സ്വർണം നേടി റിക്കാർഡ് കുറിച്ചിരിക്കുന്നത്. ലോക ചാന്പ്യൻഷിപ്പിൽ മേരിയും അയർലൻഡിൽനിന്നുള്ള കാത്തി ടെയ്ലറും അഞ്ചു സ്വർണവുമായി ഇതുവരെ ഒപ്പത്തിനൊപ്പമായിരുന്നു. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ലോകചാന്പ്യൻഷിപ്പ് സ്വന്തം മണ്ണിൽത്തന്നെ മേരിയുടെ നിർണായക നേട്ടത്തിനു വേദിയായി. പുരുഷവിഭാഗത്തിൽ ആറു സ്വർണവും ഒരു വെള്ളിയും നേടിയിട്ടുള്ള ക്യൂബൻ താരം ഫെലിക്സ് സാവോണിന്റെ റിക്കാർഡിനൊപ്പവുമെത്തിയിരിക്കുന്നു മേരി.
മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കഴിയുമായിരുന്ന മേരി കോമിന്റെ ആഗോളനേട്ടത്തിനു പിന്നിൽ കഠിനമായ അധ്വാനത്തിന്റെയും വെല്ലുവിളികളെ മുട്ടുകുത്തിക്കുന്ന പോരാട്ടവീര്യത്തിന്റെയും ഉജ്വലമായ അധ്യായങ്ങളുണ്ട്. അതാണ് ഇന്ത്യൻ കായിക ലോകത്തിനും യുവതലമുറയ്ക്കും മാതൃകയും മാർഗദീപവുമാകേണ്ടത്. മണിപ്പൂരിലെ കാംഗത്തേയി എന്ന കുഗ്രാമത്തിലായിരുന്നു എം.സി. മേരി കോമിന്റെ ജനനം. മാതാപിതാക്കൾ കൃഷിക്കാരായിരുന്നു. കൃഷിപ്പണിയിൽ മാതാപിതാക്കളെ സഹായിച്ചു സാധാരണ ഗ്രാമീണ കുട്ടികളുടേതുപോലുള്ള ബാല്യജീവിതം.
എന്നാൽ, സ്പോർട്സിൽ താത്പര്യമുണ്ടായിരുന്നു. ഫുട്ബോളും വോളിബോളും ജാവലിനുമൊക്കെ പരിശീലിച്ചു. അത്ലറ്റിക്സിലായിരുന്ന കൂടുതൽ കന്പം. ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കാരൻ ഡിങ്കോ സിംഗ് ബോക്സിംഗിൽ സ്വർണം നേടിയതു മേരിയെ ആവേശംകൊള്ളിച്ചു. കളം മാറിച്ചവിട്ടാൻ ആ പെൺകുട്ടി തീരുമാനിച്ചു. അന്തർദേശീയ തലത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന വിജയം നാട്ടിലെ എത്രയോ ചെറുപ്പക്കാരെയാണു സ്വാധീനിക്കുന്നത്? ആയിടയ്ക്കു ധാരാളം ചെറുപ്പക്കാർ ബോക്സിംഗിലേക്കു പുതുതായി കടന്നുവന്നു. പരന്പരാഗത സ്പോർട്സ് ഇനങ്ങളിൽനിന്നു പുതിയ ഇനങ്ങളിലേക്കു കൂടുമാറാൻ പല കായികതാരങ്ങൾക്കും അന്നന്നത്തെ പ്രവണതകൾ കാരണമാകാറുണ്ട്. നമ്മുടെ യുവാക്കൾക്ക് ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര മാർഗനിർദേശം ലഭിക്കുന്നില്ലെന്നതു പോരായ്മയാണ്. ഹയർ സെക്കൻഡറി കഴിയുന്ന വിദ്യാർഥികൾ കൂട്ടമായി എൻട്രൻസ് പരീക്ഷയ്ക്കുപോയി ഡോക്ടറോ എൻജിനിയറോ ആകാൻ ശ്രമിക്കുന്നതുപോലെയാണു കായികരംഗത്തെയും കാര്യം. ഇനം തെരഞ്ഞെടുക്കുന്നതിലോ ഇനം മാറുന്നതിലോ എത്ര കുട്ടികൾക്കു മാർഗനിർദേശം ലഭിക്കുന്നുണ്ട്, അല്ലെങ്കിൽ അതിനുള്ള അവസരം ലഭിക്കുന്നുണ്ട്?
അത്ലറ്റിക്സിൽ കേരളം ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പക്ഷേ, ഇതര ഇനങ്ങളിൽ കാര്യമായി ശോഭിക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയുന്നില്ല. ഒരുപക്ഷേ നല്ല മാർഗനിർദേശവും മികച്ച പരിശീലനവും ലഭിച്ചാൽ നമ്മുടെ പല കായികതാരങ്ങൾക്കും അന്തർദേശീയ തലത്തിൽത്തന്നെ മികവു പ്രകടിപ്പിക്കാൻ കഴിഞ്ഞേക്കും. പതിനഞ്ചു വയസ് പ്രായമുള്ളപ്പോഴാണു മേരി ബോക്സിംഗിൽ പരിശീലനം തുടങ്ങിയത്. പഴയ ഗുസ്തിക്കാരനായ പിതാവ് മാംഗ്തേ തോൻപാകോമിന് മകൾ ബോക്സിംഗ് പഠിക്കാൻ പോകുന്നതിൽ അത്ര താത്പര്യമില്ലായിരുന്നു. കുട്ടിക്കു പരിക്കേൽക്കുമോ, വിവാഹത്തിനു തടസമുണ്ടാകുമോ എന്നൊക്കെയായിരുന്നു ആ പിതാവിന്റെ ഉത്കണ്ഠ. പക്ഷേ, മത്സരങ്ങളിൽ പങ്കെടുത്തു മകൾ മെഡലുകളുമായി വീട്ടിലെത്തിയപ്പോൾ അദ്ദേഹം സന്തോഷിച്ചു; മകളെ പ്രോത്സാഹിപ്പിച്ചുതുടങ്ങി.
കഠിനാധ്വാനം ഏറെ ആവശ്യമുള്ള ഇനമാണു ബോക്സിംഗ്. വനിതകൾക്ക് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരും. എന്നാൽ മേരി ഏതു വെല്ലുവിളിയും നേരിടാൻ സന്നദ്ധയായിരുന്നു. കൊസാന മീത്താനയുടെ ശിക്ഷണത്തിൽ ബോക്സിംഗിന്റെ ബാലപാഠങ്ങൾ മേരി വശമാക്കി. ഇതിനിടെ പഠനവും മുന്നോട്ടു കൊണ്ടുപോയി. ബിരുദം നേടി. വിവാഹവും കഴിഞ്ഞു. ഇരട്ടക്കുട്ടികളുൾപ്പെടെ മൂന്നു മക്കളുടെ അമ്മയാണവരിപ്പോൾ. 2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയ മേരി കോം അടുത്ത വർഷം ലോകചാന്പ്യനായി. 2013ലാണു മൂന്നാമത്തെ കുട്ടി പിറന്നത്. അതിനടുത്ത വർഷം ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ മേരിക്കായിരുന്നു സ്വർണം.ഒരുദിവസംപോലും മുടങ്ങാതെ പരിശീലനം നടത്തുന്ന താരമാണവർ. അതു തുടരാനാവുന്നിടത്തോളം കാലം താൻ പിന്നോക്കം പോവില്ലെന്ന ആത്മധൈര്യം മേരിക്ക് ഉണ്ട്.
മേരിയുടെ അടുത്ത ലക്ഷ്യം ഒളിന്പിക് മെഡലാണ്. 2020ൽ ടോക്കിയോയിൽ രാജ്യത്തിനുവേണ്ടി ആ നേട്ടം കൈവരിക്കണം. ഇത് അത്ര എളുപ്പമല്ലെന്നു മേരിക്ക് അറിയാം. പ്രായം തനിക്കു തീർക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു നല്ല ബോധ്യമുണ്ട്. പക്ഷേ, അക്ഷീണമായ പരിശ്രമവും നിരന്തരമായ പരിശീലനവും എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള കരുത്തു നൽകുമെന്നാണു മേരിയുടെ വിശ്വാസം. 2012ലെ ലണ്ടൻ ഒളിന്പിക്സിൽ വനിതാ ബോക്സിംഗ് ആദ്യമായി ഏർപ്പെടുത്തിയ അവസരത്തിൽത്തന്നെ ഇന്ത്യക്കു വെങ്കലം നേടിത്തരാൻ മേരിക്കു കഴിഞ്ഞിരുന്നു.
നിരന്തരമായ പരിശീലനത്തിനിടയിലും കുടുംബത്തിനുവേണ്ടി സമയം കണ്ടെത്താൻ മേരി പ്രത്യേകം ശ്രദ്ധിക്കുന്നു. ഫുട്ബോൾ താരമായ ഭർത്താവ് കാരുംഗ് ഒൺലർ അവർക്കു പൂർണപിന്തുണ നൽകുന്നുണ്ട്. കുഞ്ഞുങ്ങളെ വളർത്താൻവേണ്ടി അല്പം ഇടവേളയെടുത്തെങ്കിലും എട്ടുവർഷത്തിനുശേഷം ലോക ചാന്പ്യൻഷിപ്പിൽ വീണ്ടും ജേതാവാകുന്പോൾ മേരി കോം പകർന്നു നൽകുന്ന ഉദാത്തമായ ഉത്സാഹം ഇന്ത്യൻ കായികരംഗത്തിനു വലിയ ഊർജം പകരുന്നതാണ്.
ക്രിക്കറ്റിലും ഹോക്കിയിലും മാത്രം തളച്ചിടപ്പെടാതെ നമ്മുടെ കായികരംഗം മറ്റു സാധ്യതകൾകൂടി അന്വേഷിക്കണം, തീവ്രമായി. ഒളിന്പിക്സ് ഉൾപ്പെടെയുള്ള ലോക കായികവേദികളിൽ ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യത്തിന്റെ നില തീർത്തും മോശമാണ്. ലോക സാന്പത്തിക ശക്തികളുടെ മുൻനിരയിലേക്കു കുതിക്കുന്ന ഇന്ത്യക്ക് കായികരംഗത്ത് അന്തർദേശീയതലത്തിൽ ഏറെ നേട്ടങ്ങൾ കൈവരിക്കാനാവും. മേരി കോമിനെപ്പോലുള്ളവരുടെ വിജയം രാജ്യത്തിനു നൽകുന്നത് വളരെ വലിയ ആത്മവിശ്വാസമാണ്, മത്സരവീര്യമാണ്.
അനുപമം ഈ ആത്മവിശ്വാസം, പ്രായം തളർത്താത്ത പോരാട്ടവീര്യം
12:31 AM Nov 26, 2018 | Deepika.com