മഹാപ്രളയത്തിനുശേഷം നൂറു ദിനം പിന്നിടുന്പോൾ കേരളം എവിടെ നിൽക്കുന്നു? വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സന്പാദ്യമെല്ലാം നഷ്ടപ്പെട്ട നിരവധിപേരുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരും ഏറെ. സാധാരണജീവിതത്തിലേക്കു കടന്നുവരാൻ അവരിൽ ചുരുക്കംപേർക്കേ കഴിഞ്ഞിട്ടുള്ളൂ. ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ അറ്റകുറ്റപ്പണിയെങ്കിലും നടത്താൻ സാധിക്കാതെ ഞെരുങ്ങുന്നവർ ഏറെ. ഇവർക്കെല്ലാം സഹായപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീടു നഷ്ടപ്പെട്ടവർക്കു നാലു ലക്ഷം രൂപ ധനസഹായം, കൃഷിക്കു നഷ്ടപരിഹാരം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പതിനായിരം രൂപവീതം അടിയന്തര സഹായം, നെൽക്കർഷകർക്കു വിത്തുവിതരണം അങ്ങനെപോകുന്നു പദ്ധതികൾ. ഇവയിൽ കുറെയൊക്കെ നടപ്പായിട്ടുണ്ട്. അത്യാവശ്യമായി ചെയ്യേണ്ടിയിരുന്ന പലതും ഇപ്പോഴും ബാക്കി കിടക്കുന്നു.
കഠിന ദുരിതങ്ങളാണു പ്രളയം വിതച്ചത്. മലയോരങ്ങൾ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നു. കുട്ടനാട് മൊത്തത്തിൽ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്തു. ഭാരതപ്പുഴയും പെരിയാറും പന്പാനദിയും മണിമലയാറും അച്ചൻകോവിലാറും മീനച്ചിലാറുമെല്ലാം കവിഞ്ഞൊഴുകി. ചാലക്കുടിയും ആലുവയും പറവൂരും ചെങ്ങന്നൂരും പാണ്ടനാടും മാന്നാറുമൊക്കെ ഒറ്റപ്പെട്ടുപോയ ദിവസങ്ങൾ. ഇടുക്കിയും വയനാടും പാലാക്കാടും കോഴിക്കോടുമൊക്കെ ദുരിതത്തിലായി.
വീടുവിട്ടുപോയവർ വെള്ളമിറങ്ങിയതോടെ മടങ്ങിച്ചെന്നപ്പോൾ നേരിടേണ്ടിവന്നതു ചില്ലറ ദുരിതങ്ങളായിരുന്നില്ല. ദുരിതത്തിൽനിന്ന് അവരെ കരകയറ്റാൻ അനേകംപേർ ആവതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നീങ്ങി. സർക്കാർ സംവിധാനങ്ങളും ആ ദിനങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണു കാഴ്ചവച്ചത്. എന്നാൽ, അതൊരു തുടർപ്രക്രിയയാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വൻതോതിൽ സഹായപ്രവാഹമുണ്ടായി. സാലറി ചാലഞ്ച് വിവാദങ്ങൾക്കും കോടതി നടപടികൾക്കും ഇടയാക്കിയെങ്കിലും നിരവധിപേർ അതിൽ പങ്കാളികളായി. 2018 ജൂലൈ 27മുതൽ നവംബർ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കിട്ടിയ സംഭാവന 2683.18 കോടി രൂപയാണ്. ഇതിന്റെ കൂടെ കേന്ദ്ര സർക്കാരിന്റെ അറുനൂറു കോടി രൂപയും ലഭിച്ചു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനും പൂർണമായി തകർന്നവയ്ക്കു പകരം പുതുതായി പണിയുന്നതിനും 1357 കോടി രൂപ വേണമെന്നാണു കണക്കാക്കിയിരിക്കുന്നത്. വീടുകൾക്കു നാലു ലക്ഷം രൂപ വീതമാണു സർക്കാർ നൽകുന്നത്. വലിയ കേടുപാടുണ്ടായ വീടുകളുടെ അറ്റകുറ്റപ്പണികൾക്കുപോലും അതു തികയുകയില്ലെന്നതു വസ്തുത.
പ്രളയത്തിനുശേഷം നൂറു ദിനം പിന്നിടുന്നതു പ്രമാണിച്ച്, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ വിലിയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകൾ ഈ ദിവസങ്ങളിൽ ദീപിക പ്രസിദ്ധീകരിക്കുന്നുണ്ട്. വളരെ ദയനീയമായ സാഹചര്യങ്ങളാണ് ഇവയിൽ പല പ്രദേശങ്ങളിലുമുള്ളത്. യാഥാർഥ്യങ്ങൾ അധികൃത സമക്ഷം എത്തിക്കാൻ ഈ റിപ്പോർട്ടുകളിലൂടെ ശ്രമിക്കുകയാണു ദീപിക. പ്രളയത്തിൽ ഒലിച്ചുപോയ പല റോഡുകളും പാലങ്ങളും ഇനിയും പുനർനിർമിച്ചിട്ടില്ല. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റോഡുകൾ തകർന്നുകിടക്കുന്നു. ശബരിമല തീർഥാടനകാലം തുടങ്ങിയിട്ടും അവിടേക്കുള്ള പാതകൾ മിക്കതും നന്നാക്കിയിട്ടില്ല.
ശബരിമലയുടെ പ്രവേശനകവാടമാണു പന്പ-ത്രിവേണി. പ്രളയം തകർത്ത ഈ പ്രദേശം ഇപ്പോഴും തകർന്ന അവസ്ഥയിൽത്തന്നെ. അടിഞ്ഞുകൂടിയ മണൽ നീക്കിയെന്നതൊഴിച്ചാൽ നൂറു ദിനം പിന്നിടുന്പോഴും തീർഥാടകർക്കാവശ്യമായ സംവിധാനങ്ങളൊന്നും അവിടെ സജ്ജീകരിച്ചിട്ടില്ല. ചാലക്കുടിയും പറവൂരും ചെങ്ങന്നൂരും പ്രളയാഘാതത്തിൽനിന്ന് ഇനിയും പൂർണമായി മോചിതമായിട്ടില്ല. ആയിരത്തോളം വ്യാപാരസ്ഥാപനങ്ങളാണു ചാലക്കുടിയിൽ നശിച്ചത്. എട്ടു ദുരിതാശ്വാസക്യാന്പുകളിലായി ഇരുനൂറിലേറെപ്പേർ ഇപ്പോഴും കഴിയുന്നു. ചെറുതും വലുതുമായ 47 ഉരുൾപൊട്ടലുകൾ ഉണ്ടായ വയനാടു ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാന്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. നൂറുദിനം കഴിഞ്ഞിട്ടും ദുരിതാശ്വാസ ക്യാന്പുകൾ തുടരേണ്ടിവരുന്നുവെന്നത് സ്ഥിതി എത്ര രൂക്ഷമാണെന്നുവ്യക്തമാക്കുന്നു. ക്യാന്പുകളിൽ കഴിയുന്ന പാവങ്ങൾക്കു വീടുണ്ടാക്കിക്കൊടുക്കാനും അവർക്കു സ്വൈരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനും സർക്കാരിനും സമൂഹത്തിനും കടമയുണ്ട്.
പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടതിനാൽ അയൽവാസിയുടെ പറന്പിൽ നാട്ടുകാർ കെട്ടിക്കൊടുത്ത ഷെഡിൽ കഴിയേണ്ടിവരുന്ന കണമല ആറാട്ടുകയം പ്ലാച്ചിക്കൽ തകടിയേൽ പൊന്നമ്മയുടെ കഥ ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം ദയനീയ കഥകൾ ഏറെയുണ്ട്. പ്രളയനാശത്തിന്റെ കണക്കെടുപ്പുപോലും നൂറുദിനം പിന്നിട്ടിട്ടും പൂർത്തിയായില്ലെന്നു പറയുന്പോൾ ഔദ്യോഗികതലത്തിലെ അലംഭാവം എത്രമാത്രമെന്ന് ഊഹിക്കാം. ഈ സാഹചര്യം മാറണം. അതിനു സർക്കാർ ഉണരണം. സമൂഹവും ഉണരണം.
ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടി രൂപയും രണ്ടാം ഘട്ടത്തിലെ മഹാപ്രളയത്തിനു 4796 കോടി രൂപയുമുൾപ്പെടെ 5616 കോടി രൂപയുടെ പുനരധിവാസ സഹായം ആവശ്യപ്പെട്ടു കേരളം വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകിയതാണ്. റിപ്പോർട്ട് നൽകിയാൽ സഹായം അനുവദിക്കാമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ല. കേന്ദ്രം നൽകിയ അറുനൂറു കോടി രൂപ തികച്ചും അപര്യാപ്തമാണ്. പ്രളയകാലത്തു കേന്ദ്രം നൽകിയ അരിക്കും മണ്ണെണ്ണയ്ക്കും സംസ്ഥാനം താങ്ങുവില നിരക്കു നൽകേണ്ടിവന്നാൽ 265.74 കോടി രൂപ തിരിച്ചുകൊടുക്കേണ്ടിവരും.
സംസ്ഥാനത്തു 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു ലോകബാങ്ക്, യുഎൻ സംഘങ്ങൾ കണക്കാക്കിയിരിക്കുന്നത്. കർണാടകത്തിൽ കുടക് ജില്ലയിലും പരിസരങ്ങളിലുമുണ്ടായ പ്രളയനഷ്ടത്തിനു കേന്ദ്രം നൽകിയത് 546.21 കോടി രൂപയാണ്. ഉത്തരാഖണ്ഡിനു നൽകിയത് 2300 കോടി രൂപ. 2015ൽ ചെന്നൈയിലുണ്ടായ പ്രളയനാശത്തിനു കേന്ദ്രം 940 കോടി രൂപ നൽകിയ കാര്യവും മുഖ്യമന്ത്രി ഇന്നലെ ചൂണ്ടിക്കാട്ടി. കേന്ദ്ര സഹായം കൂടുതൽ ലഭ്യമാക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെടണം. അതോടൊപ്പം പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമെന്നു സംസ്ഥാന സർക്കാർ ഉറപ്പാക്കുകയും വേണം.
നൂറു ദിനം കഴിഞ്ഞിട്ടും ദുരിതംതന്നെ
12:19 AM Nov 24, 2018 | Deepika.com