എടിഎം കവർച്ച വർധിച്ചുവരുന്നതു വലിയ ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം പിറവം ഐബി ജംഗ്ഷനു സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്ക് എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ ആസാം സ്വദേശി പിടിയിലായി. എടിഎം കൗണ്ടറിനു മുന്നിലുണ്ടായിരുന്ന അപായ സൈറൺ പ്രവർത്തനരഹിതമാക്കിയശേഷം കൗണ്ടറിൽ പ്രവേശിച്ച തസ്കരൻ നടത്തിയ നീക്കങ്ങളോരോന്നും ബാങ്കിന്റെ മുംബൈ ഓഫീസിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് ഉടനേതന്നെ ബാങ്കിന്റെ പിറവത്തെ ബ്രാഞ്ച് മാനേജരെ വിവരമറിയിച്ചു. മാനേജർ പോലീസിൽ അറിയിച്ചതനുസരിച്ച് അവർ എത്തിയപ്പോൾ മോഷ്ടാവ് കൗണ്ടറിൽ തന്റെ ജോലി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
ബാങ്കും എടിഎം കൗണ്ടറും പ്രധാന റോഡിൽനിന്നു 15 മീറ്ററോളം ഉള്ളിലാണു സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ പോകുന്നവർക്കു കൗണ്ടറിനുള്ളിലുള്ളവരെ കാണാനാവില്ല. അതേ കെട്ടിടത്തിൽ മറ്റൊരു ദേശസാത്കൃത ബാങ്കിന്റെ ശാഖയും എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. രണ്ടിടത്തും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. മോഷ്ടാക്കൾക്ക് എത്ര സൗകര്യം!
പൊതുവഴികളോടു ചേർന്നാണു മിക്ക എടിഎമ്മുകളും സ്ഥാപിച്ചിരിക്കുന്നതെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും എടിഎമ്മുകൾ കാണാം. വലിയ നഗരങ്ങളിൽപ്പോലും ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയി കെട്ടിടങ്ങൾകൊണ്ടു മറഞ്ഞ സ്ഥലത്തുനിന്ന് എടിഎമ്മിൽനിന്നു പണം എടുക്കേണ്ടിവരാറുണ്ട്. ഇത്തരം എടിഎമ്മുകളുടെ പരിസരത്തു പതിയിരുന്ന് തസ്കരന്മാർക്കു പണം എടുത്തവരെ അപായപ്പെടുത്താൻപോലും കഴിഞ്ഞെന്നുവരും.
അടിയന്തരാവശ്യങ്ങൾക്കു രാത്രികാലങ്ങളിലും എടിഎം ഉപയോഗിക്കേണ്ടിവരാറുണ്ട്. രാത്രികാല പോലീസ് ബീറ്റ് ഉണ്ടെങ്കിൽപോലും പോലീസും ആളുകളും അടുത്തൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു പരിചയസന്പന്നരായ കള്ളന്മാർ തങ്ങളുടെ ജോലി നടത്തുന്നത്. പുലർച്ചെ രണ്ടുമണിക്കു ശേഷമാണു കേരളത്തിൽ ഈയിടെ എടിഎം കവർച്ചകളും കവർച്ചാശ്രമങ്ങളും നടന്നത്. കേരളത്തിൽ പഴയതുപോലെ രാത്രികാല ജീവിതം അത്ര സജീവമല്ല ഇപ്പോൾ. തട്ടുകടകളും ബസ് സ്റ്റാൻഡുകളോടു ചേർന്നുള്ള രാത്രി തിരക്കുമെല്ലാം കുറഞ്ഞു. രാത്രി വൈകി തട്ടുകടകൾ നടത്തുന്നതു പലേടത്തും പോലീസ് നിരുത്സാഹപ്പെടുത്തിയിരിക്കയാണ്. ഇവയുടെ മറവിൽ സാമൂഹ്യവിരുദ്ധർക്കു രാത്രികാലങ്ങളിൽ സ്വൈരവിഹാരം നടത്താനുള്ള അവസരം ഒഴിവാക്കാനാണിത്. പോലീസ് പട്രോളിംഗ് ഉണ്ടെങ്കിലും എപ്പോഴും പോലീസിന്റെ സാന്നിധ്യം ഉണ്ടാകില്ലല്ലോ. രാത്രിയിൽ പൊതുസ്ഥലങ്ങളിൽ സംശയകരമായി കാണുന്നവരെ പോലീസ് ചോദ്യം ചെയ്യാറുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിക്കാൻ തസ്കരന്മാർക്കു കഴിയുന്നു.
കഴിഞ്ഞ ദിവസം പിറവത്ത് എടിഎം കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ മുഖം മറച്ചാണ് എടിഎമ്മിൽ കടന്നത്. കൈയിൽ കൂർപ്പിച്ച കന്പിയും പ്ലയറും ലീവറുമൊക്കെ ഉണ്ടായിരുന്നു.
സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടും പല കേസുകളിലും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. ഇതര സംസ്ഥാനക്കാരായ തസ്കരന്മാർ കവർച്ച കഴിഞ്ഞാലുടൻ കേരളം വിടും. വളരെ ജാഗ്രതയോടെ നടന്ന അന്വേഷണങ്ങളിൽ ചിലരെ പിടികൂടിയെങ്കിലും പല കേസുകളും തുന്പില്ലാതെ തുടരുന്നു.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ എടിഎമ്മുകളിൽ രണ്ടിടത്തു മോഷണവും മൂന്നിടത്തു മോഷണശ്രമവും നടന്നതു കഴിഞ്ഞ മാസമാണ്. തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് 25 ലക്ഷം രൂപയാണ് എടിഎം കുത്തിത്തുറന്നു കവർന്നത്. അന്നേദിവസം കൊരട്ടി സർക്കാർ പ്രസിനു സമീപമുള്ള എടിഎമ്മിൽനിന്നു പത്തുലക്ഷം രൂപ മോഷ്ടിച്ചു. കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എറണാകുളം കളമശേരിയിലും ഇതേ ദിവസം എടിഎമ്മുകളിൽ മോഷണശ്രമം നടന്നു. എംസി റോഡിനോടു ചേർന്നുള്ള എടിഎമ്മുകളായിരുന്നു വെന്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലേത്.
ഇത്തരം മോഷണങ്ങൾ മിക്കതും സംഘടിതമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ്. വഴിയാത്രക്കാരുടെ കണ്ണുവെട്ടിക്കാനും പോലീസിനെ കബളിപ്പിക്കാനുമൊക്കെയുള്ള ഏർപ്പാടുകൾ കവർച്ചക്കാർക്ക് ഉണ്ടായിരിക്കും. കളമശേരിയിലെ എടിഎം കൗണ്ടറിൽ കയറിയ തസ്കരർ കൗണ്ടറിലെ കാമറ പെയിന്റടിച്ചു മറച്ചു. പക്ഷേ, എടിഎം മെഷീനിലുണ്ടായിരുന്ന കാമറയിൽ അവരുടെ രൂപം വ്യക്തമായി പതിഞ്ഞു. മോഷണത്തിന് ഉചിതമായ സമയം, സ്ഥലത്തെ വിജനത, ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഇവയെല്ലാം കൃത്യമായി വിലയിരുത്തിയാണ് എടിഎം കവർച്ചക്കാർ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നുവേണം കരുതാൻ. ഒട്ടുമിക്ക ബാങ്കുകളും ഇപ്പോൾ എടിഎമ്മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നില്ല.
നേരിട്ടുള്ള കവർച്ചകൾ കൂടാതെ സൈബർ ബാങ്കിംഗിലും തട്ടിപ്പുകൾ നടക്കുന്നു. എടിഎം കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ ഏറെയാണ്. തിരുവനന്തപുരത്ത് ഏതാനും മാസം മുന്പ് ഒരു ഡോക്ടറുടെ അക്കൗണ്ടിൽനിന്നു കവർച്ചക്കാർ ഒരു ദിവസം അഞ്ചുതവണ പണം പിൻവലിച്ചു. ബാലരാമപുരത്ത് ഒരിക്കൽപോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലാത്ത വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ പിൻവലിക്കപ്പെട്ടു. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയതായാണു ബാങ്ക് രേഖകളിൽ കാണുന്നത്. ഇത്തരം ഇടപാടുകൾക്ക് ഒടിപി നന്പർ വരേണ്ടതുണ്ട്. അതു വന്നിട്ടില്ല. വിദേശ ടൂറിസ്റ്റുകളുടെ ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ സ്കിമ്മിംഗ് ഉപകരണംവഴി ചോർത്തുകയും പിൻ നന്പർ ഒളികാമറ ഉപയോഗിച്ചു കണ്ടെത്തി വ്യാജ എടിഎം കാർഡുകൾ നിർമിച്ചു പണം പിൻവലിക്കുകയും ചെയ്യുന്ന സംഘത്തെ ഏതാനും മാസം മുന്പു ബംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നു പിടികൂടി.
2019 മാർച്ചോടെ രാജ്യത്തെ അന്പതു ശതമാനം എടിഎമ്മുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി(ക്യാറ്റ്മി) റിപ്പോർട്ട് ചെയ്യുന്നു. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവാണു കാരണമായി പറയുന്നത്. സുരക്ഷാ ഭീഷണികളുടെ സാഹചര്യത്തിൽ സാങ്കേതിക സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടിവന്നതും ചെലവു വർധിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകൾക്കാവും ആദ്യം പൂട്ടുവീഴുക. സാധാരണക്കാർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.
എടിഎം തട്ടിപ്പുകൾ ഏറിയതോടെ ചില ബാങ്കുകൾ എടിഎം ഉപയോഗത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പിൻവലിക്കുന്ന തുക അടുത്തകാലത്ത് എസ്ബിഐ കുറച്ചു. നിലവിലെ മാഗ്നറ്റിക് എടിഎം കാർഡുകളെല്ലാം ചിപ്പ് കാർഡുകളാക്കി മാറ്റാൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. മാഗ്നറ്റിക് കാർഡുകളുടെ പിന്നിൽ പതിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാൻഡിൽനിന്നു കാർഡ് ഉടമയുടെയും അക്കൗണ്ടിന്റെയും വിവരങ്ങൾ ചോർത്തിയെടുക്കാനാവും. ചിപ്പ് കാർഡുകൾ കൂടുതൽ സുരക്ഷിതമാണെന്നു കരുതുന്നു. ഏതായാലും ഓൺലൈൻ ഇടപാടുകൾ സർവസാധാരണമായിരിക്കേ അവ കൂടുതൽ സുരക്ഷിതമാക്കണം. എടിഎമ്മുകൾ ഉപയോക്താക്കൾക്കു സൗകര്യപ്രദമാണെങ്കിലും അവയുടെ സുരക്ഷ പ്രധാനമാണ്. അതു ബാങ്കുകളുടെ ഉത്തരവാദിത്വമാണ്.
എടിഎം കൗണ്ടറുകൾക്ക് അരക്ഷിതാവസ്ഥ
12:46 AM Nov 22, 2018 | Deepika.com