റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള സംഘർഷത്തിൽ താത്കാലിക വെടിനിർത്തലായി. കഴിഞ്ഞദിവസം ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. വിവാദവിഷയങ്ങൾ വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടുകൊണ്ടുള്ള ഒത്തുതീർപ്പ് ഇരുകൂട്ടർക്കും മാത്രമല്ല, രാജ്യത്തിനും നല്ലതുതന്നെ.
കരുതൽധനത്തിന്റെ കാര്യത്തിലാണു റിസർവ് ബാങ്കും ധനമന്ത്രിയും തമ്മിൽ ഗുരുതരമായ ഭിന്നതയുള്ളത്. ഉന്നതതല സംഘട്ടനം രാജ്യത്തിന്റെ സന്പദ്ഘടനയെ ബാധിക്കുന്ന വലിയൊരു പ്രശ്നത്തിലാകുന്പോൾ ആർക്കും അതു ഗൗരവത്തോടും ഉത്കണ്ഠയോടും കൂടിയല്ലാതെ കാണാനാവില്ല. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം, ബാങ്കുകളുടെ കരുതൽ ധനാനുപാതം എന്നീ വിഷയങ്ങളിൽ ഇനിയും തീരുമാനമാകാനുണ്ട്.
ആർബിഐ ആക്ടിന്റെ ഏഴാം വകുപ്പുപയോഗിച്ചു റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം സർക്കാർ നിർബന്ധപൂർവം പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിക്കപ്പെട്ടു. റിസർവ് ബാങ്കിനെതിരേ ധനമന്ത്രി മാത്രമല്ല, ഭരണകക്ഷിയിലെ പല നേതാക്കളും രംഗത്തെത്തി. വിവാദം രാഷ്ട്രീയമാനം കൈവരിച്ചതോടെ സർക്കാരിന് അല്പം പിന്നോട്ടു വലിയേണ്ടിവന്നു.
വൻവ്യവസായികൾ ബാങ്കുകളെ കബളിപ്പിച്ചു നാടുവിടുന്നതും പല ബാങ്കുകളും വലിയ കിട്ടാക്കടത്തിലാകുന്നതും ബാങ്കിംഗ് മേഖലയെ അസ്വസ്ഥമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് ചില കർശന നിലപാടുകൾ സ്വീകരിക്കാൻ ഈ സാഹചര്യം കാരണമായി. ബാങ്കുകൾക്കു വായ്പ അനുവദിക്കുന്നതിൽ റിസർവ് ബാങ്ക് കർശനമായ ചില നിലപാടുകൾ സ്വീകരിച്ചു. ഇത് സന്പദ്ഘടനയെ ദുർബലമാക്കുമെന്ന വിമർശനമുണ്ടായി.
കിട്ടാക്കടത്തിന്റെ കുരുക്കിൽ ഞെരുങ്ങുന്നത് ഒരു ഡസനോളം പൊതുമേഖലാ ബാങ്കുകളാണെന്നോർക്കണം. രാജ്യത്തെ ബാങ്കിംഗ് മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. ബാങ്കുകൾക്കു പിന്നാലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ഇതു പണ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിൽ റിസർവ് ബാങ്കിനു നിർണായകമായ പങ്കാണു വഹിക്കാനുള്ളത്. ബാങ്കുകളുടെ കരുതൽ ധനാനുപാതം പോലുള്ള കാര്യങ്ങളിൽ റിസർവ് ബാങ്ക് കുറെക്കൂടി ഉദാരമായ നിലപാടു സ്വീകരിക്കണമെന്ന വാദം ഉയരുന്നു. വായ്പയ്ക്കുമേലുള്ള കടുത്ത നിയന്ത്രണം ഒഴിവാക്കി പണലഭ്യത ഉറപ്പാക്കിയാലേ വളർച്ച തിരിച്ചുപിടിക്കാനാവൂ എന്നു ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സുപ്രധാന സാന്പത്തിക നയങ്ങളുടെ കാര്യത്തിൽ കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും തമ്മിൽ ധാരണയിൽ പോകേണ്ടതുണ്ട്. ആ പാരസ്പര്യമാണു കഴിഞ്ഞ കുറെ നാളുകളായി ഇല്ലാതെപോയത്.
നോട്ട് നിരോധനം ഇതിനു തുടക്കമായിരുന്നു. അന്ന് റിസർവ് ബാങ്ക് അധികാരികളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയെടുത്ത നോട്ട് നിരോധന തീരുമാനം വളരെ കടുത്ത പ്രതിസന്ധിയാണുളവാക്കിയത്. അതിന്റെ ആഘാതത്തിൽനിന്നു രാജ്യം ഇനിയും മോചിതമായിട്ടില്ല. അതിനു പിന്നാലെ, വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ജിഎസ്ടിയും സന്പദ്ഘടനയെ കൂടുതൽ ഉലച്ചു. ഇതൊക്കെ വലിയ ബുദ്ധിയായിരുന്നെന്നു വരുത്തേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ ആവശ്യമായിരുന്നു. പക്ഷേ, യാഥാർഥ്യങ്ങൾ മൂടിവയ്ക്കാൻ റിസർവ് ബാങ്കിനു സാധിക്കുമായിരുന്നില്ല. പലപ്പോഴായുണ്ടായ വെളിപ്പെടുത്തലുകൾ അരുചികരമായ യാഥാർഥ്യങ്ങളാണു പുറത്തുകൊണ്ടുവന്നത്.
റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ കേന്ദ്ര സർക്കാർ നടപടികളോടു വിയോജിപ്പു പ്രകടിപ്പിച്ച രഘുറാം രാജനു കാലാവധി നീട്ടിനല്കിയില്ല. പിന്നീടെത്തിയ ഉർജിത് പട്ടേൽ പുതിയ സർക്കാരിന്റെ നോമിനിയായിരുന്നെങ്കിലും സർക്കാരിന്റെ താളത്തിനൊത്തു തുള്ളുന്നയാളായില്ല. കരുതൽ ധനത്തിന്റെ കാര്യത്തിൽ ഉർജിത് ഉറച്ച നിലപാടാണെടുത്തത്. അതു സർക്കാരിൽ പലർക്കും പിടിച്ചില്ല. ഭരണഘടനാ സ്ഥാപനങ്ങളെയും തത്തുല്യമായ അധികാരങ്ങളുള്ള സ്വയംഭരണ സ്ഥാപനങ്ങളെയുമൊക്കെ വരുതിയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം കടുത്ത വിമർശനമാണുണ്ടാക്കുന്നത്. സിബിഐ തലപ്പത്തുണ്ടായ ഇളക്കിപ്രതിഷ്ഠയും അവിടെ ഒന്നും രണ്ടും സ്ഥാനങ്ങൾ വഹിക്കുന്നവർ തമ്മിലുള്ള പോരാട്ടവും അതിൽ സർക്കാരിന്റെ പരോക്ഷമായ കക്ഷിചേരലും ജനാധിപത്യവ്യവസ്ഥിതിയോടുള്ള അവഹേളനമാണെന്ന വിമർശനമുയർന്നുകൊണ്ടിരിക്കേയാണു റിസർവ് ബാങ്കും സർക്കാരും തമ്മിലുള്ള സംഘർഷം.
സിബിഐയും ആർബിഐയുമൊക്കെ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കണമെന്നു കേന്ദ്രത്തിനു ശാഠ്യമാണെന്നു തോന്നുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും തങ്ങൾക്കു നൽകപ്പെട്ടിട്ടുള്ള മാൻഡേറ്റ് അനുസരിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്. ഇടപെടലുകളില്ലാതെ, അതതു സ്ഥാപനങ്ങളുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കാര്യങ്ങൾ നീങ്ങിയാൽ പ്രശ്നങ്ങൾ ഒഴിവാക്കാനാവും. ഓരോ സ്ഥാപനത്തിനും അതിന്റേതായ ഉത്തരവാദിത്വം നിർവഹിക്കാനുണ്ട്. സർക്കാരിനും അവകാശങ്ങളുണ്ട്. അതു ഭരണഘടനയ്ക്കപ്പുറത്തേക്കു കടക്കുന്പോഴാണു സംഘർഷം ഉടലെടുക്കുന്നത്.
ലോകത്തിലെ ആറാമത്തെ സാന്പത്തിക ശക്തിയാകാനൊരുങ്ങുന്ന ഇന്ത്യക്ക് സുശക്തമായ സാന്പത്തിക അടിത്തറ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ലോകം നേരിട്ട കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ പിടിച്ചുനിന്നത് അന്നത്തെ ഭരണാധികാരികളുടെ ധിഷണാവൈഭവം കൊണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശക്തമായ സാന്പത്തിക നയങ്ങളുടെ പിൻബലത്തിലുമായിരുന്നു. അന്നു ലോകം അംഗീകരിച്ച ആ മികവ് ഇന്നു നാം നഷ്ടപ്പെടുത്തുകയാണ്.
സാന്പത്തികരംഗത്ത് ഏറെ കരുതലോടെ നീങ്ങേണ്ട ഘട്ടത്തിൽ നിർണായക നയതീരുമാനങ്ങളെടുക്കേണ്ടവർ തമ്മിലുള്ള ഭിന്നതകൾ തുടക്കത്തിൽത്തന്നെ പരിഹരിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ, കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും തമ്മിലുള്ള തർക്കം പരിധിവിട്ടുപോയി. ഒത്തുതീർപ്പിന് ഇരുവിഭാഗവും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനയാണു കഴിഞ്ഞ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം നൽകുന്നത്. ഈ നീക്കം കരുത്താർജിക്കട്ടെ.
റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന്റെ സീറ്റ് ബെൽറ്റാണെന്ന മുൻ ഗവർണർ രഘുറാം രാജന്റെ വിലയിരുത്തൽ യാഥാർഥ്യബോധത്തോടെയുള്ളതാണ്. രാജ്യത്തിന്റെ സന്പദ്ഘടനയെ വലിയ അപകടത്തിൽനിന്നു രക്ഷിക്കാനുള്ള ഈ സംവിധാനത്തെ കൂടുതൽ ഉറപ്പുള്ളതാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.
ഉന്നതങ്ങളിലെ ഏറ്റുമുട്ടൽ പരിക്കുകൾ ഗുരുതരമാക്കും
12:26 AM Nov 21, 2018 | Deepika.com