വികസനത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പാവങ്ങളുടെ പ്രശ്നങ്ങൾ ആരും കാണുന്നില്ല; അല്ലെങ്കിൽ, കണ്ടതായി ഭാവിക്കുന്നില്ല. കേരളത്തിലെ ചില അശാസ്ത്രീയ വികസനപദ്ധതികൾ എത്രയോ പേരെ കണ്ണീരു കുടിപ്പിച്ചിരിക്കുന്നു. എന്നിട്ടും വികസനവാദികൾക്കു മതിയാവുന്നില്ല. വികസനത്തിന്റെ അങ്ങേയറ്റംവരെ പോയേ അവർ അടങ്ങൂ. അതിന്റെ പേരിൽ ചവിട്ടിമെതിക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്താൻ അധികമാരുമില്ല.
തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽ റൺവേ നിർമിക്കാനുള്ള പദ്ധതി തീരവാസികളെയും മത്സ്യത്തൊഴിലാളികളെയും ആശങ്കാകുലരാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന ഈ പദ്ധതി കടലിലെയും തീരപ്രദേശത്തെയും പാരിസ്ഥിതിക- ആവാസ വ്യവസ്ഥയ്ക്കു ദൂരവ്യാപകമായ ദൂഷ്യം വരുത്തിവയ്ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി കടലും കടലോരവും വൻകിട പദ്ധതികൾക്കു തീറെഴുതുന്നതിനെതിരേ കടുത്ത പ്രതിഷേധമുയർത്തുകയാണു തീരവാസികൾ. പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യ കുത്തകയ്ക്കു നൽകിയതുപോലെ തിരുവനന്തപുരം വിമാനത്താവളവും ശംഖുമുഖം തീരവും ഇതിനോടു ചേർന്നുള്ള കടൽപ്രദേശവും കുത്തകകൾക്കു നൽകി മത്സ്യത്തൊഴിലാളികളെ അവിടെനിന്നു കുടിയൊഴിപ്പിക്കാനുള്ള ഗൂഢോദ്ദേശ്യമാണു പദ്ധതിക്കു പിന്നിലെന്നു സംശയിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം കഴിഞ്ഞ ദിവസം പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ ഏതാനും വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളവും ഉൾപ്പെടുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരും ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 18 ഏക്കർ ഭൂമികൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെർമിനൽ വികസനത്തിനായി ഈ സ്ഥലം ഉപയോഗിച്ചാലും കൂടുതൽ വികസനത്തിന് ഇനിയും സ്ഥലം ആവശ്യമായി വരും. നിലവിലെ റൺവേ വികസിപ്പിക്കാൻ വേറെ മാർഗമില്ല. കൂടുതൽ സ്ഥലം ഏറ്റെടുക്കണമെങ്കിൽ വാസസ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവരും. പ്രതിവർഷം ശരാശരി 13 ശതമാനം യാത്രക്കാരുടെ വർധന രേഖപ്പെടുത്തുന്ന വിമാനത്താവളമാണിത്. ഇന്ത്യയിലെ മറ്റു പല വിമാനത്താവളങ്ങളിലെയും യാത്രാ ട്രാഫിക് പരിഗണിക്കുന്പോൾ ഇതു സാമാന്യം മുന്തിയ വളർച്ചയാണ്. അതുകൊണ്ടു വിമാനത്താവളവികസനം അനിവാര്യമാണത്രേ.
വികസനപദ്ധതികളോടു മുഖം തിരിച്ചുനിൽക്കുന്നവരല്ല തീരദേശത്തെ മത്സ്യത്തൊഴിലാളികൾ. പക്ഷേ, തങ്ങളുടെ ജീവസന്ധാരണമാർഗം അടയ്ക്കുക മാത്രമല്ല, പരിസ്ഥിതിയെ അപകടത്തിലാക്കുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്പോൾ അവർക്ക് അതിനെ ചെറുക്കാതിരിക്കാനാവില്ല. തുന്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കാൻ പള്ളിപൊളിച്ചു സ്ഥലം നൽകിയ പാരന്പര്യമുള്ളവരാണു തീരദേശത്തെ ജനങ്ങൾ. വികസനത്തിനു സഭയോ സമുദായമോ എതിരല്ലെന്ന് ആർച്ച്ബിഷപ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ജനജീവിതത്തെയും പാരിസ്ഥിതിക- ആവാസ വ്യവസ്ഥകളെയും തകർത്തുകൊണ്ടല്ല വികസനപദ്ധതികൾ നടപ്പാക്കേണ്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പുലിമുട്ടും ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ നിർമാണത്തിനു മുന്പുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പക്ഷേ, അത് അവഗണിച്ചു പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ഭവിഷ്യത്തുകൾ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. സാഗർമാല പദ്ധതിയുടെ ഭാഗമായി നേവിയുടെ ബെർത്ത് നിർമിച്ചതും മുൻ ധാരണകൾക്കു വിരുദ്ധമായിരുന്നു.
വികസനത്തിനു തടസമാവരുതെന്നുകരുതി പല കാര്യങ്ങളിലും ഉദാരസമീപനം സ്വീകരിക്കുന്ന തീരവാസികളെ കഷ്ടത്തിലാക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ജനങ്ങളെ എന്തെങ്കിലുമൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു കഴിഞ്ഞാൽ പിന്നെ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ പൊതുമാനദണ്ഡങ്ങൾക്കു വിരുദ്ധമായിരിക്കുമെന്നതാണ് അനുഭവം. സ്ഥാപിത താത്പര്യങ്ങളോടെ നടത്തിയ ചില അശാസ്ത്രീയ പഠനങ്ങൾ ഉയർത്തിക്കാട്ടി വികസനപദ്ധതികൾ നടപ്പാക്കാൻ ചിലർ വ്യഗ്രത കാട്ടുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ തുടക്കം മുതൽ ദീർഘവീക്ഷണമില്ലായ്മയുണ്ടായിരുന്നു. അശാസ്ത്രീയമായ ഡിസൈൻ വിമാനത്താവളത്തിന്റെ ഭാവി വികസന സാധ്യതകൾതന്നെ ഇല്ലാതാക്കി. ടെർമിനൽ വികസനത്തിനും റൺവേ വികസനത്തിനും ഉണ്ടായിരുന്ന സാധ്യതകൾ വേണ്ടവിധം ഉപയോഗിച്ചില്ല. ഇപ്പോൾ കടലിൽ റൺവേ നിർമിക്കാമെന്നാണു പറയുന്നത്. ഇതിനുള്ള ചെലവിനെക്കുറിച്ചുപോലും കാര്യമായ പഠനം നടന്നിട്ടില്ല. സ്വപ്ന പദ്ധതികൾ എന്നു പറഞ്ഞു യാതൊരു യാഥാർഥ്യബോധവുമില്ലാത്ത പദ്ധതികൾ കൊണ്ടുവന്നാലോ!
ജപ്പാനിലും ഹോങ്കോംഗിലുമൊക്കെ കടൽ റൺവേകൾ ഉണ്ടത്രേ. പക്ഷേ ഹോങ്കോംഗിലെ കടൽ റൺവേ കടലിലല്ല, ചതുപ്പുനിലത്താണ്. അവിടെ മത്സ്യബന്ധനം നടക്കുന്നില്ല. പരിസ്ഥിതി പ്രശ്നവും കാര്യമായില്ല. തിരുവനന്തപുരത്തു കടൽ റൺവേ പ്രായോഗികമായാൽ കേരളത്തിന്റെ സാന്പത്തിക കുതിപ്പ് അതിവേഗമാകുമെന്നാണു ക്യാപിറ്റൽ റീജൻ ഡെവലപ് പ്രോജക്ടുകാരുടെ വാദം. എന്നാൽ ഇതു ശുദ്ധ അസംബന്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബായ്, സിംഗപ്പൂർ എന്നിവപോലെ തിരുവനന്തപുരവും വ്യോമയാന ഹബ്ബായി മാറുമെന്നതു വെറും ദിവാസ്വപ്നമാണ്. കൊട്ടിഘോഷിച്ചു തുടക്കമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. കന്യാകുമാരിയിൽ വിമാനത്താവളം നിർമിക്കുന്നതിനെക്കുറിച്ചു തമിഴ്നാട് ഗൗരവപൂർവം ചിന്തിക്കുന്നുവെന്ന പ്രചാരണമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന ആലോചനകൾക്ക് ആക്കം കൂട്ടിയത്. തമിഴ്നാട്ടിൽ സ്ഥലമേറ്റെടുപ്പു വലിയ പ്രയാസമില്ലാതെ നടക്കുമെന്നതാണു കന്യാകുമാരി പദ്ധതിയുടെ സാധ്യത വർധിപ്പിച്ചത്. കടലിലെ നിർമാണ പ്രവർത്തനങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. തിരുവനന്തപുരം വിമാനത്താവള വികസനത്തിൽ സ്വകാര്യമേഖലയെ പങ്കാളിയാക്കാനുള്ള നീക്കത്തിനു സംസ്ഥാന സർക്കാർ എതിരാണ്. പക്ഷേ, വൻപദ്ധതികൾ നടപ്പാകണമെങ്കിൽ സ്വകാര്യ പങ്കാളിത്തം കൂടിയേ തീരൂ എന്ന നിലപാടിലാണു കേന്ദ്ര സർക്കാർ.
ശംഖുമുഖത്തെ കടൽ റൺവേയുടെ പ്രശ്നം അതു മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടയുമെന്നതു മാത്രമല്ല. കടൽ നികത്തിയുള്ള നിർമാണപ്രവർത്തനം വലിയ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുകയും ചെയ്യും. കേരളത്തിന്റെ തീരമേഖലയിൽ വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതായോധനത്തിനും ജീവിതത്തിനും ഭീഷണിയാകുന്ന പദ്ധതിയെക്കുറിച്ചു പുനർചിന്ത ആവശ്യമാണ്.
കടൽ റൺവേ പദ്ധതി കഞ്ഞികുടി മുട്ടിക്കും
02:02 AM Nov 16, 2018 | Deepika.com