കാർഷികമേഖലയ്ക്കു സർക്കാർ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളുടെ എത്രയോ ചെറിയ അംശമാണു യഥാർഥത്തിൽ കർഷകരുടെ കൈയിലെത്തുന്നത് എന്ന വസ്തുത അനേകം തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. കേന്ദ്രസർക്കാരിന്റെ അത്തരം വാഗ്ദാനങ്ങളുടെ പരന്പരയിൽപ്പെട്ടതാണു വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജന. ഇൻഷ്വറൻസ് കന്പനികളുമായി ചേർന്നു കർഷകരുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി നരേന്ദ്ര മോദി സർക്കാരിന്റെ അഭിമാനപദ്ധതികളിൽ ഒന്നാണ്. എന്നാൽ ഈ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ കർഷകരല്ലെന്നും ഇൻഷ്വറൻസ് കന്പനികളെ നിയന്ത്രിക്കുന്ന വൻകിട കോർപറേറ്റുകളാണെന്നും പറയുന്നത് മറ്റാരുമല്ല, മഗ്സസെ അവാർഡ് ജേതാവും പ്രശസ്ത കാർഷിക മാധ്യമപ്രവർത്തകനുമായ പി. സായ്നാഥാണ്. കാർഷികമേഖലയുമായി ബന്ധപ്പട്ട സുപ്രധാനമായ പല റിപ്പോർട്ടുകളും തയാറാക്കിയിട്ടുള്ള സായ്നാഥ് മാധ്യമ പ്രവർത്തകനെന്നപോലെ കാർഷികാവകാശ പ്രവർത്തകനുമാണ്. "രാജ്യത്തെ കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തെക്കുറിച്ചു മുംബൈയിൽ കിസാൻ സ്വരാജ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വിള ഇൻഷ്വറൻസിന്റെ കാര്യം സായ്നാഥ് ചൂണ്ടിക്കാട്ടിയത്. വിള ഇൻഷ്വറൻസ് ഏജൻസികളായി തെരഞ്ഞെടുക്കപ്പെട്ട വൻകിട കോർപറേറ്റ് കന്പനികളായ റിലയൻസും എസാറും ഈ പദ്ധതിയിലൂടെ ഭീമമായ ലാഭമുണ്ടാക്കിയതായി സായ്നാഥ് ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലെ സോയാബീൻ കൃഷിക്കാരുടെ വിള ഇൻഷ്വറൻസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ പദ്ധതിയിലെ കളി സായ്നാഥ് വിശദീകരിച്ചത്. അവിടെ ഒരു ജില്ലയിലെ മാത്രം 2.80 ലക്ഷം സോയാ കർഷകർ തങ്ങളുടെ വിഹിതമായി വിള ഇൻഷ്വറൻസിനടച്ചതു 19.2 കോടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും വിഹിതമായി 77 കോടി രൂപ വീതം പ്രീമിയം അടച്ചു. അങ്ങനെ റിലയൻസ് ഇൻഷ്വറൻസിന് ഒരു ജില്ലയിൽനിന്നു മാത്രം കിട്ടിയതു 173 കോടി രൂപ. വിള പൂർണമായി നശിച്ചു. നഷ്ടപരിഹാരവും നൽകി. വിള ഇൻഷ്വറൻസ് ഇനത്തിൽ നൽകിയ നഷ്ടപരിഹാരം 30 കോടി രൂപ മാത്രം. ഒരു പൈസപോലും ചെലവില്ലാതെ ആ ജില്ലയിൽനിന്നു കന്പനിക്കു കിട്ടിയതു 143 കോടി രൂപ. കാർഷികമേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ നൽകുന്നതാണീ കണക്ക്. 2016ലെ ഖാരിഫ് സീസണിൽ വിള ഇൻഷ്വറൻസ് ഇനത്തിൽ കന്പനികൾക്കു കിട്ടിയതു 16,130 കോടി രൂപ. കർഷകർക്കു ക്ലെയിം നൽകിയത് 8100 കോടി രൂപ. 2017ലെ ഖാരിഫ് സീസണിലാകട്ടെ പിരിച്ചെടുത്തത് 21,500 കോടി രൂപ. ക്ലെയിം നൽകിയത് 714 കോടി രൂപ മാത്രം. ചൂഷണത്തിന്റെ ആഴം ഇതിൽനിന്നു വ്യക്തം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകപ്രക്ഷോഭങ്ങൾ ഈയടുത്തകാലത്തുണ്ടായി. മുംബൈയിലും ഡൽഹിയിലും ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങി. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കർഷകരോഷം എത്ര ഗുരുതരമായിത്തീരാമെന്ന് അധികാരികൾ തിരിച്ചറിയുന്നില്ലെങ്കിൽ അത് എത്രയോ നിർഭാഗ്യകരം. കർഷകർ പിന്തിരിയാൻ ഉദ്ദേശിക്കുന്നില്ല. ഈ മാസം അവസാനം അവർ പാർലമെന്റിലേക്കു മാർച്ച് ചെയ്യുകയാണ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു ചർച്ച ചെയ്യാൻ പാർലമെന്റിന്റെ മൂന്നു ദിവസങ്ങൾ നീക്കിവയ്ക്കണമെന്നതാണ് അവരുടെ ആവശ്യം. ജിഎസ്ടിയെക്കുറിച്ചു ചർച്ച ചെയ്യാൻ പാതിരായ്ക്കും പാർലമെന്റ് ഉണർന്നിരുന്നെങ്കിൽ കർഷകർക്കുവേണ്ടി ചർച്ച ചെയ്യാനുള്ള സമയവും കണ്ടെത്തണമെന്നാണു രാജ്യത്തെ കർഷകകോടികൾ ആവശ്യപ്പെടുന്നത്. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ- ഓർഡിനേഷൻ കമ്മിറ്റിയാണു പാർലമെന്റ് മാർച്ചിന് ആഹ്വാനം നൽകിയിരിക്കുന്നത്.
2016 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി സുപ്രധാനമായൊരു പ്രഖ്യാപനം നടത്തി. 2022ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്പോൾ കർഷകരുടെയെല്ലാം വരുമാനം ഇരട്ടിയാകുമെന്നായിരുന്നു പ്രഖ്യാപനം. കാർഷികമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ സമഗ്രഗവേഷണം നടത്തുന്നതിന് ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രിക്കൾച്ചറൽ ഇക്കണോമിക്സിനെ(ഐഎസ്എഇ) ചുമതലപ്പെടുത്തുകയും ചെയ്തു. കൃഷിയിടങ്ങളിലേക്കെത്താത്ത കാർഷിക ഗവേഷണങ്ങളും കർഷകരിൽ എത്താത്ത കാർഷികാശ്വാസ നടപടികളും പതിരായ ചെടികളുടെ പാടങ്ങൾ പോലെയാണ്. ഈ അവസ്ഥ രാജ്യത്തിന്റെ സന്പദ്ഘടനയെ ദുർബലമാക്കുക മാത്രമല്ല, ജനജീവിതത്തെ ദുരിതപൂർണമാക്കുകയും ചെയ്യും.
കഴിഞ്ഞ 20 വർഷമായി ഓരോ ദിവസവും രണ്ടായിരം കർഷകരാണു കാർഷികവൃത്തിയിൽനിന്നു പിന്മാറുന്നത്. ഭൂമിയുടെ ഉടമകളായ കർഷകരുടെ എണ്ണം കുറഞ്ഞുവരുന്നു. പാട്ടക്കാരുടെ എണ്ണം വർധിക്കുന്നു. ഉടമകളായാലും പാട്ടക്കാരായാലും കർഷകരിൽ ബഹുഭൂരിപക്ഷവും വായ്പയെടുത്തു കൃഷി നടത്തുന്നവരാണ്. കടബാധ്യത ഒഴിഞ്ഞ ഒരു നേരവും അവരിൽ മിക്കവർക്കുമില്ല. കാർഷികമേഖല മൊത്തത്തിൽ കോർപറേറ്റുകളുടെ കൈയിലേക്കു പോകുന്ന സാഹചര്യം രാജ്യത്തു വളർന്നുവരുന്നുണ്ട്. ഭരണകൂടത്തിന്റെ പ്രോത്സാഹനവും അതിനു ലഭിക്കുന്നു. പക്ഷേ, പരന്പരാഗത കൃഷിക്കാരെ പാടേ അവഗണിച്ചുകൊണ്ടു ദീർഘകാലാടിസ്ഥാനത്തിൽ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവില്ല.
മഹാരാഷ്ട്രയിലെയും മറ്റും കർഷക ആത്മഹത്യകളുടെ പെരുപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതു നാണക്കേടാകുമെന്നു കണ്ടിട്ടാവാം, കഴിഞ്ഞ രണ്ടു വർഷമായി കർഷക ആത്മഹത്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവിടുന്നില്ല. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ മാത്രമാണ് ഇക്കാര്യത്തിൽ ഇപ്പോൾ ആശ്രയം. 1995-2015ൽ 3.10 ലക്ഷം കർഷകർ ജീവനൊടുക്കിയെന്നാണു കണക്ക്.
കേരളത്തിൽ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനു പല സഹായപദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ, അവയിൽ പലതും ഇനിയും നടപ്പായിട്ടില്ല. കേരളത്തിലെ പ്രളയദുരിതവുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് ക്ലെയിമുകൾ എത്രയും വേഗം നൽകണമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി(ഐആർഡിഎ) രണ്ടു മാസം മുന്പു നിർദേശം നൽകിയതാണ്. 2015ലെ ചെന്നൈ പ്രളയകാലത്ത് ഐആർഡിഎയുടെ നിർദേശപ്രകാരം 15 ദിവസത്തിനുള്ളിൽ ക്ലെയിം അപേക്ഷകൾ തീർപ്പാക്കിയിരുന്നു.
കാർഷികോത്പന്നങ്ങളുടെ വിലയിടിവും ഇറക്കുമതി നയവുമൊക്കെ കർഷകരെ വല്ലാതെ ഞെരുക്കുകയാണ്. ഓരോ വിളയുടെയും ഉത്പാദനച്ചെലവു കണക്കാക്കി അതിന്റെ 50 ശതമാനം കൂടി ചേർത്തു വേണം താങ്ങുവില നിശ്ചയിക്കാനെന്നു 2006ൽ ഡോ. സ്വാമിനാഥൻ നിർദേശിച്ചിരുന്നു. കർഷകരിൽനിന്നു ലഭിക്കുന്നതും സർക്കാർ കർഷകർക്കു നൽകുന്നതും വേണ്ടപോലെ ഉപയോഗിച്ചാൽ ഇതു സാധിക്കാവുന്നതേയുള്ളൂ.
കർഷകർക്കു കിട്ടേണ്ടതു കോർപറേറ്റുകളുടെ കീശയിൽ
01:28 AM Nov 13, 2018 | Deepika.com