ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്ന ആധുനിക കാലഘട്ടത്തിലെ നിർണായക നിയമനിർമാണങ്ങളിലൊന്നായിരുന്നു ഒരു വ്യാഴവട്ടം മുന്പു നടപ്പിലാക്കിയ വിവരാവകാശ നിയമം. ഭരണതലത്തിലെ മാത്രമല്ല, ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്നു കരുതുന്ന സംവിധാനങ്ങളുടെയെല്ലാം സുതാര്യതയാണ് ഈ നിയമനിർമാണത്തിലൂടെ ലക്ഷ്യമിട്ടത്. ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന സ്വകാര്യതയുടെ വിഷയം അന്നും ഉയർന്നുവെങ്കിലും അതിലും ഉദാത്തമായ ചില ലക്ഷ്യങ്ങൾ ഈ നിയമനിർമാണത്തിനു പിന്നിലുണ്ടായിരുന്നു.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, സമൂഹത്തിന്റെ നന്മയായിരിക്കണം പരമപ്രധാനം. പക്ഷേ, വിവരാവകാശ നിയമം നടപ്പാക്കിയിട്ടു പതിമൂന്നു വർഷം പിന്നിടുന്പോഴും ആ നിയമത്തെ ശക്തമാക്കാനല്ല, ദുർബലപ്പെടുത്താനാണു ശ്രമിക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു.
വിവരാവകാശ നിയമം പ്രബലമായതോടെ എങ്ങനെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാം എന്നാണ് ഉദ്യോഗസ്ഥർ ചിന്തിക്കുന്നതെന്ന് ഈയിടെ കൊച്ചിയിൽ നടന്നൊരു സെമിനാറിൽ മുഖ്യ വിവരാകാശ കമ്മീഷണർ പറഞ്ഞത് ഇത്തരമൊരു നീക്കത്തിന്റെ അടിസ്ഥാനത്തിലാവും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ 30/48 ദിവസത്തിനുള്ളിൽ അതിനു മറുപടി നൽകണമെന്നതാണു ചട്ടം. നിയമം നടപ്പിലായിട്ട് പതിമൂന്നു വർഷമേ ആയിട്ടുള്ളുവെങ്കിലും പത്തും പതിനൊന്നും വർഷം പഴക്കമുള്ള ഹർജികൾ ഹൈക്കോടതിയിൽ ഇപ്പോഴും കെട്ടിക്കിടപ്പുണ്ടെന്നു വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു രേഖകൾ ലഭിക്കുന്നതു സൗജന്യമായിട്ടായിരുന്നു. ഇതിനിപ്പോൾ ഫീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാതിരിക്കാനാണീ ചട്ടംകൊണ്ടുവന്നതെന്നാണ് വിശദീകരണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ കരുവാക്കി സൗജന്യസേവനം ദുരുപയോഗിക്കപ്പെടുമെന്നതാണ് ആശങ്ക. അതിൽ കുറെ കഴന്പില്ലാതില്ല. വിവരാവകാശ നിയമം ദുരുപയോഗിക്കുന്നവരുണ്ട്. അതു തടയുകതന്നെ വേണം. വിവരാവകാശ നിയമത്തിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണ് അത്തരം പ്രവർത്തനങ്ങൾ. ഇവരെ കണ്ടെത്താനും കർശന നടപടി സ്വീകരിക്കാനും സാധിക്കണം. സാധാരണക്കാർക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റി ഏറെ ബോധ്യമുണ്ടാക്കിയ ഈ നിയമത്തിൽ വെള്ളം ചേർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിയമഭേദഗതിക്കുതന്നെ കോപ്പുകൂട്ടുകയാണ്. ജസ്റ്റീസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണീ നീക്കം. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാൻ ശ്രമം നടന്നിരുന്നു.
വ്യക്തിഗത വിവരങ്ങളുടെ (ഡാറ്റ) സംരക്ഷണത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠന റിപ്പോർട്ടാണ് ശ്രീകൃഷ്ണ കമ്മീഷൻ സർക്കാരിനു സമർപ്പിച്ചത്. ഡാറ്റ സംരക്ഷണം ഉറപ്പു വരുത്താൻ ആധാർ നിയമം, വിവരാവകാശ നിയമം, വിവര സാങ്കേതിക നിയമം എന്നിവയിൽ ഭേദഗതി വരുത്തണമെന്നതായിരുന്നു ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വിവരസംരക്ഷണ നിയമം വരുന്നതോടെ വ്യക്തികൾ കൂടുതൽ കരുത്തരാകുമെന്നതായിരുന്നു കമ്മീഷന്റെ നിഗമനം.
ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലും വിവരാവകാശ നിയമപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ വിവരാവകാശ കമ്മീഷനിലും ഒരേ രീതിയിലുള്ള ശന്പളവ്യവസ്ഥ ഉചിതമല്ലെന്നു കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വേർതിരിവുണ്ടാക്കുന്ന നിർദേശമാണു നിർദിഷ്ട ഭേദഗതിയിൽ വരുത്താൻ ഉദ്ദേശിച്ചതെന്നു സർക്കാർ പറയുന്നു. എന്നാൽ, ഇത്തരം തൊടുന്യായങ്ങൾ പറഞ്ഞു വിവരാവകാശ കമ്മീഷനെ സ്വന്തം പാളയത്തിൽ കൊണ്ടുകെട്ടാനാണു സർക്കാർ ശ്രമിക്കുന്നത്.
വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി അഞ്ചു വർഷത്തിൽനിന്നു മൂന്നു വർഷമായി കുറയ്ക്കാനും നീക്കമുണ്ട്. മൂന്നു വർഷത്തിനുശേഷം കാലാവധി നീട്ടിനൽകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണംപോലും. സർക്കാരിനോടു കൂറുള്ളവരെ നിലനിർത്താനുള്ള ഉപായമായി ഇതിനെ കാണുന്നവരുണ്ട്. സർക്കാരിന്റെ ഈ ഭേദഗതി നീക്കത്തെക്കുറിച്ചറിയുന്നതിനു വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം അതിനു മറുപടി നൽകിയില്ല. കേരളത്തിൽ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട രേഖകൾക്കായി രാഷ്ട്രീയ നേതാവ് നൽകിയ അപേക്ഷ ഉദ്യോഗസ്ഥന്റെ വ്യക്തിഗത വിവരങ്ങൾ നൽകാൻ സാധ്യമല്ലെന്നു കാട്ടി വിവരാവകാശ ഉദ്യോഗസ്ഥൻ തള്ളിയിരുന്നു.
എന്നാൽ, അപ്പീൽ അപേക്ഷയിൽ ഈ ഉദ്യോഗസ്ഥനെതിരേ ശിക്ഷാനടപടി സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചു. സുതാര്യതയും ഉദ്യോഗസ്ഥ പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ നിയമം സ്ഥാപിത താത്പര്യങ്ങൾക്കായി ദുർവ്യാഖ്യാനം നടത്തി വിവരനിഷേധം നടത്തുന്ന ഉദ്യോഗസ്ഥതല പ്രവണത അവസാനിപ്പിക്കണമെന്ന് അന്നു പുറപ്പെടുവിച്ച ഉത്തരവിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ കമ്മീഷൻ പരിധിയിൽ വരില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവും വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും ജുഡീഷറിയെയുമൊക്കെ വിവരാവകാശത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി നിർത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്.
ഭരണസ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം ലഭ്യമായില്ലെങ്കിൽ അതിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്തേണ്ടിവരുന്നൊരു നിയമം ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും അത്ര ഇഷ്ടപ്പെടുന്നതാവില്ല. എന്നാൽ, ജനാധിപത്യത്തിൽ ജനങ്ങളാണു പരമാധികാരികൾ എന്ന വസ്തുത ഇവരാരും മറന്നുപോകരുത്. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെയും ഭരണകൂട നിസംഗതയുടെയും മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയപ്പോൾ പലർക്കും അതത്ര പന്തിയല്ലെന്നു തോന്നിയിട്ടുണ്ടാവും. നിയമനിർമാണസഭയിലേക്കും ജുഡീഷറിയിലേക്കുമൊക്കെ അതു പടർന്നുകയറുന്പോൾ പലർക്കും അസ്വസ്ഥതയുണ്ടാകാം. യാതൊരു പ്രാധാന്യവുമില്ലാത്ത സ്വകാര്യവിവരങ്ങളും വിലക്കപ്പെട്ട വിവരങ്ങളും വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാകാൻ നിലവിലുള്ള നിയമത്തിൽതന്നെ വ്യവസ്ഥയുണ്ട്. സ്വകാര്യതയുടെയോ സുരക്ഷയുടെയോ പൊയ്മുഖമണിഞ്ഞു വിവരാവകാശനിയമത്തെ ദുർബലപ്പെടുത്താനുള്ള ഏതു നീക്കവും ജനാധിപത്യത്തെ ക്ഷീണിപ്പിക്കുകതന്നെ ചെയ്യും; അതനുവദിച്ചുകൂടാ.
വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തരുത്
01:22 AM Nov 12, 2018 | Deepika.com