ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്പോൾ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ പ്രചാരണ വിഷയങ്ങളിൽ വികസനവും പുരോഗതിയും ദാരിദ്ര്യ നിർമാർജനവും തൊഴിലില്ലായ്മാ ഉച്ചാടനവും ഒക്കെ ഉൾപ്പെടുത്താറുണ്ട്. ഒരിക്കലും നടപ്പിലാവില്ലെന്നു ബോധ്യമുള്ള വാഗ്ദാനങ്ങൾപോലും നടത്താൻ മിക്ക പാർട്ടികളും തയാർ. അതൊക്കെ ആയിക്കൊള്ളട്ടെയെന്നു വയ്ക്കാം. എന്നാൽ ജനങ്ങളിൽ വിഭാഗീയതയും വർഗീയതയും കുത്തിവച്ചു വോട്ടു പിടിക്കാൻ നടത്തുന്ന ശ്രമം രാജ്യത്തെ അധോഗതിയിലേക്കാണു നയിക്കുക. ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിച്ചു വർഗീയവിഷം ഉത്പാദിപ്പിക്കാനുള്ള ശ്രമം എന്തൊക്കെ ആപത്തുകൾ വരുത്തിവയ്ക്കുമെന്നു പറയാനാവില്ല.
യുപിയിലെ ഫൈസാബാദ് ജില്ലയെ അയോധ്യയെന്നു പുനർനാമകരണം ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലിയിലെ ദീപോത്സവത്തിൽ പ്രഖ്യാപിച്ചു. ഈ അയോധ്യയിൽ ശ്രീരാമന്റെ പേരിൽ വിമാനത്താവളവും ദശരഥ മഹാരാജാവിന്റെ പേരിൽ മെഡിക്കൽ കോളജും സ്ഥാപിക്കുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമതടസങ്ങളില്ലെങ്കിൽ അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കി മാറ്റുമെന്നാണു ഗുജറാത്ത് മുഖ്യമന്ത്രി നിതിൻ പട്ടേൽ പറയുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ചാലുക്യ ഭരണാധികാരിയായ കർണൻ സബർമതി തീരത്തു സ്ഥാപിച്ച നഗരമാണു കർണാവതിയെന്നും പിന്നീട് അത് അഹമ്മദാബാദായി മാറിയെന്നുമാണു വിശദീകരണം.
ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി യുപി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടെ കർണാവതി പ്രഖ്യാപനം. പുരോഗമനത്തിൽ മത്സരിക്കുകയാവും മുഖ്യമന്ത്രിമാർ. രാജ്യത്തെ അഞ്ഞൂറിലേറെ വരുന്ന നാട്ടുരാജ്യങ്ങളെ ഐക്യത്തിന്റെ ചരടിൽ കോർത്തെടുത്ത സർദാർ വല്ലഭായി പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ തീർത്ത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പിക്കുന്നതിനാണോ ഇപ്പോൾ ഒരു പുനർനാമകരണം പ്രഖ്യാപിക്കുന്നത്?
അധിനിവേശങ്ങളും യുദ്ധങ്ങളും പിടിച്ചടക്കലുകളും കീഴടങ്ങലുകളും ഇന്ത്യാ മഹാരാജ്യത്തിന്റെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ചരിത്രത്തിലുണ്ട്. വിദേശങ്ങളിൽനിന്നു ധാരാളം പേർ ഇവിടെ കുടിയേറുകയും സമൂഹത്തിൽ കലരുകയും ചെയ്തിട്ടുണ്ട്. അങ്ങനെ രൂപംകൊണ്ട വൈവിധ്യമുള്ള സംസ്കാരമാണ് ഈ രാജ്യത്തിന്റെ വർണപ്പകിട്ടും ശക്തിയും. ഭാരതത്തിന്റെ ചരിത്രപരമായ ഈ സാംസ്കാരിക സാഹചര്യത്തെ ഓരോരുത്തരും സ്വന്തം താത്പര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ചു വ്യാഖ്യാനിക്കുന്നതു രാജ്യത്തിന് ഒരു ഗുണവും ചെയ്യില്ല. ഈ വ്യാഖ്യാനങ്ങൾക്കപ്പുറമുള്ളൊരു സാംസ്കാരിക പൈതൃകം ഈ രാജ്യത്തിനുണ്ട്. അത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. അതിൽ ജാതി, മത ഭേദമില്ല.
വ്യത്യസ്ത സംസ്കാരങ്ങളെയും ആചാരങ്ങളെയും മതങ്ങളെയുമൊക്കെ സ്വാഗതം ചെയ്ത ഈ നാട് എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണു പുരോഗതി പ്രാപിച്ചത്. വ്യത്യസ്തമായ അംശങ്ങൾ ചേർന്നാണ് ഈ രാഷ്ട്രം ദൃഢത നേടിയത്. അതു തകർക്കാൻ, ജനങ്ങളിൽ വിഭാഗീയതയുടെയും ഇടുങ്ങിയ വീക്ഷണങ്ങളുടെയും മതമാത്സര്യത്തിന്റെയും വിഷം കുത്തിവയ്ക്കാൻ, കച്ചകെട്ടിയിറങ്ങിയിരിക്കുകയാണു ചിലർ.
വിദ്വേഷപരമായ മത, ജാതി ചിന്തകൾ ഏറെ വിൽക്കാൻ സാധിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. വർഗീയതയുടെ ചീട്ടുകൾ രാഷ്ട്രീയക്കളിയിൽ അവിടെ ഏറെ ഉപയോഗിക്കപ്പെടുന്നു. ഉത്തർപ്രദേശിൽ സ്ഥലനാമ മാറ്റത്തിന്റെ രാഷ്ട്രീയം അരങ്ങു തകർത്തുതുടങ്ങി. അവിടത്തെ പ്രധാന നഗരങ്ങളിലൊന്നായ അലാഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കാൻ ഗവർണറുടെ അനുമതി ലഭിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ മാസം പറഞ്ഞു. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥലമായ പ്രയാഗിലാണു വ്യാഴവട്ടത്തിലൊരിക്കൽ കുംഭമേള നടക്കുന്നത്. പ്രയാഗിന്റെ പേര് അലാഹാബാദിനു നൽകണമെന്നു വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു വരുകയായിരുന്നു യോഗി അതിനു വഴങ്ങിയിരിക്കുന്നു.
1580ൽ മുഗൾ ചക്രവർത്തി അക്ബറിന്റെ ഭരണകാലത്താണു പ്രയാഗ് എന്ന പേരു മാറ്റി അല്ലാഹുവിന്റെ സ്ഥലം എന്നർഥമുള്ള അലാഹാബാദ് എന്നാക്കി മാറ്റിയതെന്നാണു സംഘപരിവാർ പറയുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഉസ്മാനാബാദ് നഗരങ്ങളുടെ പേരും മാറ്റണമെന്നാവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയിട്ടുണ്ട്.
യുപിയിൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉത്തരേന്ത്യയിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഹൈന്ദവ ധ്രുവീകരണ തന്ത്രം ബിജെപി ഫലപ്രദമായി പ്രയോഗിച്ചിരുന്നു. അതിന്റെ നേട്ടം അവർക്കുണ്ടാവുകയുംചെയ്തു. കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷം ഭരണമികവിന്റെ പേരിൽ ബിജെപി സർക്കാരിനു ശോഭിക്കാനായില്ല. നോട്ട് നിരോധനവും ഇന്ധനവിലവർധനയും വിലക്കയറ്റവും രൂപയുടെ മൂല്യശോഷണവും തൊഴിലില്ലായ്മയുടെ വളർച്ചയും സാന്പത്തികാസമത്വത്തിന്റെ വളർച്ചയും ഒക്കെയായി ജനം സർക്കാരിൽനിന്ന് ഏറെ അകന്നിരിക്കുന്നു. ഈ പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനും ജനങ്ങളെ മതത്തിന്റെ പേരിൽ വികാരഭരിതരാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുമുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിപ്പോഴത്തെ പേരുമാറ്റ യജ്ഞം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിലേക്കും പേരുമാറ്റം പടർത്താനുള്ള ശ്രമം സജീവമാണ്. ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുഗൾസരായിക്കു സംഘപരിവാർ നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ പേരു നൽകാനാണു നീക്കം. ഇതു സംബന്ധിച്ച തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ എടുത്തുകഴിഞ്ഞു. കേന്ദ്രത്തിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അംഗീകാരംകൂടി വേണം.1968ൽ മുഗൾസരായ് റെയിൽവേ സ്റ്റേഷനിൽ വച്ചാണു ദീൻ ദയാൽ ഉപാധ്യായ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മുഗൾസരായിയിൽ ജനിച്ച മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പേര് ഈ റെയിൽവേ സ്റ്റേഷനു നൽകണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന അധ്യായമായ വാഗൺ ട്രാജഡി ചിത്രീകരിച്ച ചുമർചിത്രം കേരളത്തിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഈയിടെ മായ്ച്ചു. ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരേ നടന്ന വലിയൊരു ജനമുന്നേറ്റത്തിലെ ദുരന്തപൂർണമായ സംഭവമാണു വാഗൺ ട്രാജഡി. പ്രാദേശിക പ്രാധാന്യമുള്ള ചരിത്രസംഭവമെന്ന നിലയിലാണ് ഇതിന്റെ ചിത്രീകരണവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും തിരൂർ സ്റ്റേഷനിൽ വച്ചിരുന്നത്. ഇതു മാറ്റിയതിനു പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ ആരോപിക്കപ്പെടുന്നു.
ഈ മാറ്റങ്ങളൊക്കെ സദുദ്ദേശ്യത്തോടെയാണെന്നു കരുതാൻ പ്രയാസം. രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെയുള്ള അനാവശ്യ നടപടികൾ സാമൂഹ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കട്ടെ എന്നാശിക്കുകയേ നിവൃത്തിയുള്ളൂ.
വിഭാഗീയത വളർത്താൻ പേരുമാറ്റം
01:42 AM Nov 10, 2018 | Deepika.com