വീടുകളുടെ വൈദ്യുതി നിരക്ക് ഗണ്യമായി വർധിപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ നിർദേശം സാധാരണക്കാരുടെ ഭാരം വർധിപ്പിക്കും. പാചകവാതകമുൾപ്പെടെ അത്യാവശ്യ വസ്തുക്കൾക്കെല്ലാം ദിനംപ്രതിയെന്നോണം വില വർധിച്ചുവരുന്ന സാഹചര്യത്തിൽ വൈദ്യുതികൂടി ചെലവു കൂടിയതായാൽ ജനങ്ങൾ നട്ടം തിരിയും. വീടുകളുടെ ഫിക്സഡ് ചാർജും വർധിപ്പിക്കാൻ നീക്കമുണ്ട്. വൈദ്യുതി ബോർഡിന്റെ അടുത്ത നാലുവർഷത്തേക്കുള്ള പ്രതീക്ഷിത വരവു ചെലവു കണക്കുകളും നിരക്കു വർധന നിർദേശത്തോടൊപ്പം ബോർഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷനു സമർപ്പിച്ചിട്ടുണ്ട്.
സാധാരണജനങ്ങളുമായി ഏറെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ കെഎസ്ഇബി ലിമിറ്റഡിന് വലിയ സാമൂഹിക ഉത്തരവാദിത്വമാണുള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും തടസമില്ലാതെയും കുറഞ്ഞ നിരക്കിലും വൈദ്യുതി ലഭ്യമാക്കുകയുമാണു ചെയ്യേണ്ടത്. സർക്കാരിന്റെ ഊർജനയവും ഇതുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.
ബോർഡിനെ കന്പനിയാക്കിയതോടുകൂടി അവർ ലാഭകരമായി നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന നിലപാടിൽ സർക്കാരിനു കൈയുംകെട്ടി നിൽക്കാനാവില്ല. കന്പനിയുടെ ചെലവിനനുസരിച്ചു നിരക്കു വർധിപ്പിച്ചു കാര്യങ്ങൾ നടത്തിയാൽ മാത്രം പോരാ. ആധുനിക സാങ്കേതികവിദ്യയും ഊർജോത്പാദന മാർഗങ്ങളും ഫലപ്രദമായി ഉപയോഗിച്ചു ജനങ്ങൾക്കു കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുകയാണു വേണ്ടത്. അപകടരഹിതവും പരിസ്ഥിതി സൗഹൃദവുമായ ഊർജം ഉത്പാദിപ്പിക്കപ്പെടണം. ഇതിനു ധാരാളം സാധ്യതകൾ നമുക്കുണ്ട്. സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയൊക്കെ പൂർണമായും പരിസ്ഥിത സൗഹൃദ ഊർജസ്രോതസുകളാണ്.
പ്രകൃതിദത്തമായ ഊർജത്തിന്റെ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കണം. എല്ലാക്കാലവും ജലവൈദ്യുത പദ്ധതികളെയും ആണവോർജ പദ്ധതികളെയും ആശ്രയിച്ചു മുന്നോട്ടു പോകാനാവില്ല. ചെർണോബിൽ ദുരന്തം പോലുള്ള അനുഭവങ്ങൾ ആണവോർജത്തെക്കുറിച്ചുള്ള ഭയം ഇപ്പോഴും വിട്ടുമാറാതെ നിൽക്കുന്നതിനിടയാക്കുന്നു. കൂടംകുളത്ത് ആണവോർജനിലയം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്. ആണവവികിരണം ഉണ്ടാവുമെന്നും വേണ്ടത്ര സുരക്ഷയില്ലെന്നുമൊക്കെയായിരുന്നു ആശങ്കകൾ. ഉത്തരവാദിത്വമുള്ള പദവികൾ വഹിച്ച പലരും ഉറപ്പു നൽകിയെങ്കിലും ജനങ്ങളിൽ ഉരുണ്ടുകൂടിയ സംശയം ദൂരീകരിക്കാൻ അതൊന്നും വേണ്ടത്ര പ്രയോജനപ്പെട്ടില്ല.
സൗരോർജവും കാറ്റിൽനിന്നുത്പാദിപ്പിക്കുന്ന വൈദ്യുതിയുമാണ് ഇന്നു നമ്മുടെ നാട്ടിൽ ഏറെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇടുക്കി പദ്ധതിപോലെ ഏറെ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന നിരവധി ജലവൈദ്യുത പദ്ധതികൾ നമുക്കുണ്ട്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന മഴവെള്ളം ഇവിടുത്തെ വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഏറെ പ്രയോജനപ്രദമാണ്. പക്ഷേ, കൂടുതൽ ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. പ്രകൃതിദത്തമായി നമുക്കു കിട്ടിയിട്ടുള്ള ഊർജസ്രോതസുകൾ കൂടുതലായി ഉപയോഗിക്കാൻ സാധിക്കണം.
സൗരോർജം ഉപയോഗിക്കുന്നതിൽ അഭിമാനകരവും മാതൃകാപരവുമായ ചില നേട്ടങ്ങൾ നാം കൈവരിച്ചിട്ടുണ്ട്. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം അവിടെ ഉപയോഗത്തിനുള്ളതിലും ഏറെയാണ്. പക്ഷേ, തത്തുല്യമായൊരു വലിയ പദ്ധതി കേരളത്തിൽ മറ്റൊരിടത്തും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ദീർഘകാലാടിസ്ഥാനത്തിൽ സൗരോർജം നമ്മുടെ ഊർജാവശ്യങ്ങൾക്കുള്ള പരിഹാരം മാത്രമല്ല പരിസ്ഥിതി സൗഹൃദ ഊർജമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ അനുകൂല കാലാവസ്ഥയും സൗരോർജ പദ്ധതികൾക്ക് ആക്കം കൂട്ടേണ്ടതാണ്.
ഇതൊക്കെയാണെങ്കിലും കുറഞ്ഞ വിലയ്ക്കു സൗരോർജം വാഗ്ദാനം ചെയ്തിട്ടും സംസ്ഥാനങ്ങൾ ഇതിനോടു മുഖം തിരിക്കുകയാണെന്നു കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗ് പറയുന്നു. പുതിയ ലേലത്തിൽ മറ്റു സ്രോതസുകളിൽനിന്നുള്ള വൈദ്യുതി വിലയിലും കുറഞ്ഞ വിലയായ യൂണിറ്റിന് 2.44 രൂപയ്ക്കു വാഗ്ദാനം ചെയ്തിട്ടുപോലും സംസ്ഥാനങ്ങൾ അവഗണിക്കുകയാണെന്നു കേന്ദ്ര ധനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് 2.76 രൂപയാണ് ഈടാക്കുന്നത്. പവർ പർച്ചേസ് കരാർ പ്രകാരം സംസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കായി വിവിധ സ്രോതസുകളിൽനിന്നുള്ള വൈദ്യുതി വാങ്ങണം. സൗരോർജ വൈദ്യുതി ഈ കരാറിന്റെ ഭാഗമായി വാങ്ങിയാൽ ഇപ്പോൾ താപവൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങൾ യൂണിറ്റൊന്നിന് 4.04 രൂപ നൽകേണ്ടിവരും. നിലവിൽ താപവൈദ്യുതി യൂണിറ്റിന് 3.25 രൂപയ്ക്കു ലഭിക്കുന്ന സ്ഥാനത്താണ് ഈ വർധനയെന്നോർക്കണം. ഇതാണു സംസ്ഥാനങ്ങളെ സൗരോർജം വാങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതത്രേ.
ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾ/മോഡ്യൂളുകൾക്ക് 25 ശതമാനം സംരക്ഷണചുങ്കം ഏർപ്പെടുത്തിയിരുന്നു. നിർമാണച്ചെലവു കൂടിയതിനെത്തുടർന്ന് നാലു ജിഗാവാട്ടിന്റെ സോളാർ പദ്ധതി ഉപേക്ഷിച്ചിരുന്നു. നിലവിൽ 23 ജിഗാവാട്ടിന്റെ സൗരോർജ ശേഷിയാണു രാജ്യത്തിനുള്ളത്. 2022 ആകുന്പോഴേക്കും 100 ജിഗാ വാട്ട് ശേഷി കൈവരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സൗരോർജത്തിനായാലും ഇതര പ്രകൃതിദത്ത ഊർജോത്പാദനത്തിനായാലും പുതിയ ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ചില എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ ഇത്തരത്തിലുള്ള പ്രോജക്ടുകൾ രൂപകല്പന ചെയ്തിട്ടുണ്ട്. അവർക്കു കൂടുതൽ പ്രോത്സാഹനം നൽകാനും ശാസ്ത്ര വിദ്യാർഥികളെ ഇത്തരം ഗവേഷണ മണ്ഡലങ്ങളിൽ ഉറപ്പിച്ചു നിർത്താനും സാധിക്കണം.
കേരളത്തിൽ വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കണം. നിരക്കുവർധന സംബന്ധിച്ച് ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം ചെറുകിട, ഇടത്തരം ഉപയോക്താക്കളെ കൂടുതൽ ബാധിക്കും. വീടുകളുടെ ഫിക്സഡ് ചാർജ് സിംഗിൾ ഫേസ്, ത്രീ ഫേസ് എന്നിങ്ങനെ രണ്ടു തരത്തിലായിരുന്നതു നാലായി വിഭജിക്കും. സിംഗിൾ ഫേസിനെ 150 യൂണിറ്റ് വരെയെന്നും അതിനു മുകളിലെന്നും രണ്ടായിട്ടാണു വിഭജിക്കുന്നത്. നിരക്കിലും ഇതനുസരിച്ചു മാറ്റമുണ്ടായേക്കും. വൈദ്യുതി പ്രസരണനഷ്ടം നമുക്കു കൂടുതലാണ്. അത്തരം നഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കണം. ആധുനിക സാഹചര്യങ്ങളിൽ ഊർജോപയോഗം വർധിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഊർജോത്പാദനം പ്രധാനമാണ്. അവിടെയാണ് ഇന്ത്യയുടെ സാധ്യതകളും.
നിരക്കുയർത്തി ഷോക്കടിപ്പിക്കാതെ ഊർജോത്പാദന വഴികൾ തേടാം
12:35 AM Nov 08, 2018 | Deepika.com