അന്തരീക്ഷ മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളുടെയും വ്യാപനം അപകടകരമായ നിലയിലേക്കു വളരെവേഗം നീങ്ങുകയാണ്. ലോകത്തിലെ പല നഗരങ്ങളിലെയും മലിനീകരണത്തോത് ജനജീവിതത്തിന് താങ്ങാവുന്നതിനപ്പുറമായിക്കൊണ്ടിരിക്കുന്നു. അതിനു മികച്ച ഉദാഹരണമാണു ഡൽഹി. ഡൽഹിയിലെ അന്തരീക്ഷനില മരണദണ്ഡനത്തിനു സമാനമാണെന്ന ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്രീനിവാസ് ഗോപിനാഥിന്റെ വിലയിരുത്തൽ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. പൂജ്യത്തിനും അന്പതിനും ഇടയിലായിരിക്കേണ്ട വായു നിലവാര സൂചിക(എയർ ക്വാളിറ്റി ഇൻഡക്സ്) ഡൽഹിയിൽ പലേടത്തും 400 കവിഞ്ഞു.
ഇരുനൂറിനു മുകളിലായാൽത്തന്നെ മോശം വിഭാഗത്തിൽപെടും. ഈ വർഷവും ശൈത്യകാലത്തിന്റെ തുടക്കത്തിൽത്തന്നെ ഡൽഹി പുകമഞ്ഞിൽ മുങ്ങിക്കഴിഞ്ഞു. അയൽസംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കാൻ തുടങ്ങിയതും അവിടെനിന്നു കാറ്റു ഡൽഹിയിലേക്കു വീശുന്നതുമാണ് അന്തരീക്ഷം ഇത്രയും മലിനമാക്കുന്നതത്രേ. വാഹനങ്ങളിൽനിന്നുള്ള പുക സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
പൊടിയും പുകമഞ്ഞും നിറഞ്ഞ ഡൽഹിയിൽ ഈ ദിവസങ്ങളിൽ ജനിക്കുന്ന നവജാത ശിശു ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ മലിനവായു ആണെന്നു വിദഗ്ധർ പറയുന്നു. പടക്കം പൊട്ടിക്കുന്നതിനു സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ദീപാവലിക്ക് അന്തരീക്ഷമലിനീകരണം വളരെ കൂടുതലായിരുന്നേനേ. യാത്രകളും ആഘോഷപരിപാടികളും ഡൽഹി നിവാസികൾ പരമാവധി കുറയ്ക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മലിനീകരണ നിയന്ത്രണ ബോർഡും ഉപദേശിക്കുന്നു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രാഷ്ട്രീയ പുകപടലങ്ങൾക്കും കാരണമാകുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. കേന്ദ്രം സംസ്ഥാന സർക്കാരിനെയും. ശ്വസിച്ചാൽ മരിക്കുന്ന അവസ്ഥയിലാണു ഡൽഹി നിവാസികളെന്നു കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു ഡൽഹി സർക്കാർ നവംബർ പത്തുവരെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പൂർണമായി വിലക്കി. ദേശീയ തലസ്ഥാന മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ധാരാളംപേർ മുഖാവരണമണിഞ്ഞാണു യാത്ര ചെയ്യുന്നത്.
മലിനീകൃത ഡൽഹി ഒരു മുന്നറിയിപ്പാണ്. രാജ്യത്തെ മറ്റു നഗരങ്ങളും ഈ നിലവാരത്തിലേക്കാണു കുതിക്കുന്നത്. അന്തരീക്ഷ മാലിന്യങ്ങൾ മാത്രമല്ല, പരിസര മാലിന്യങ്ങളും വലിയ പ്രശ്നമായി വളരുകയാണ്. ഇ- മാലിന്യം അപകടകരമായ നിലയിലേക്ക് ഉയരുന്നു. ഇതു സംസ്കരിക്കുന്നതിനുള്ള സൗകര്യം പരിമിതം. വാഹനങ്ങളുടെ പെരുപ്പം നഗരപ്രദേശങ്ങളെ മാത്രമല്ല, ഗ്രാമങ്ങളെപ്പോലും വിഷപ്പുകയിൽ കുളിപ്പിക്കുന്നു. രാജ്യത്തു 2020 ഏപ്രിൽ ഒന്നിനു ശേഷം ഭാരത് സ്റ്റേജ് 4(ബിഎസ്4) വാഹനങ്ങൾ വിൽക്കരുതെന്നു സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഈയിടെ ഉത്തരവിട്ടു. വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന മാലിന്യങ്ങളുടെ അളവു നിശ്ചയിക്കുന്ന സംവിധാനമാണു ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്. കൂടുതൽ ശുദ്ധമായ ഇന്ധനം ഉപയോഗിക്കാനുള്ള സമയമായെന്നാണു കോടതി വിലയിരുത്തുന്നത്.
കേരളത്തിലും വാഹനപ്പെരുപ്പം അന്തരീക്ഷ മലിനീകരണത്തോതു വളരെ വർധിച്ചിപ്പിട്ടുണ്ടെങ്കിലും കുറെയെങ്കിലും പച്ചപ്പു കാത്തു സൂക്ഷിക്കാൻ നമുക്കു കഴിയുന്നുവെന്നത് ആശ്വാസകരം. മലിനീകരണം നിയന്ത്രിക്കുന്നതിനു പ്രകൃതിവാതകത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ സംസ്ഥാന ഗതാഗത വകുപ്പു ചില നീക്കങ്ങൾ നടത്തുന്നുണ്ട്. കെഎസ്ആർടിസി ബസുകൾ, മത്സ്യബന്ധനബോട്ടുകൾ, യാത്രാബോട്ടുകൾ എന്നിവ ലിക്വിഫൈഡ് നാച്വറൽ ഗ്യാസിലേക്ക്(എൽഎൻജി) മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ഗതാഗതവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ഉപസമിതി രൂപവത്കരിച്ചു. എറണാകുളത്ത് പെട്രോനെറ്റ് എൽഎൻജി അധികൃതരുമായി നടത്തിയ ചർച്ചയിലായിരുന്നു ഈ തീരുമാനം. വലിയ മുതൽമുടക്കുള്ള സംരംഭമായതിനാൽ പരീക്ഷണാടിസ്ഥാനത്തിലാവും എൽഎൻജി ബസുകൾ അവതരിപ്പിക്കുക. കെഎസ്ആർടിസി ബസുകൾ എൽഎൻജിയിലേക്കു മാറ്റുന്പോഴുണ്ടാകുന്ന വിലവ്യത്യാസം തങ്ങൾ വഹിക്കാമെന്നു പെട്രോനെറ്റ് പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കന്പനിയിൽനിന്ന് ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്തു സർവീസ് നടത്താനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.
നമ്മുടെ തെരുവുകളിലും മറ്റുമുള്ള മാലിന്യക്കൂന്പാരങ്ങൾ വലിയ പ്രശ്നമാണ്. കേരള മുനിസിപ്പാലിറ്റീസ് ആക്ട്പ്രകാരം ഖരമാലിന്യ സംസ്കരണം കോർപറേഷന്റെയും മുനിസിപ്പാലിറ്റിയുടെയും ഉത്തരവാദിത്വമാണെന്നും പൊതുജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ട ചുമതല തദ്ദേശസ്ഥാപനത്തിന് ഉണ്ടെന്നും ഹൈക്കോടതി ഈയിടെ വ്യക്തമാക്കിയിരുന്നു. ഈ ചുമതലയിൽ വീഴ്ച വരുത്തിയാൽ തദ്ദേശസ്ഥാപനവും വാർഡ് കൗൺസിലർമാരും ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു. മാലിന്യനീക്കം തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാന കടമകളിലൊന്നാണ്.
പ്ലാസ്റ്റിക് മാലിന്യം അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഇതേക്കുറിച്ചു വ്യാപകമായ ബോധവത്കരണം ആവശ്യമാണ്. ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഭൂമിയിൽ അടിഞ്ഞുകൂടുകയാണ്. കരഭൂമിയെയെന്നപോലെ ജലാശയങ്ങളെയും സമുദ്രത്തെയുമൊക്കെ പ്ലാസ്റ്റിക് മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും പ്ലാസ്റ്റിക്കിനു പകരം പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കാനും പ്രത്യേക പ്രചാരണം ആവശ്യമാണ്. ചില റെസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ മാതൃകാപരമായ ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊല്ലത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ ഒരു മണിക്കൂർ സമയം കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മാറ്റിവച്ചിരിക്കുന്നു.
കടലിലേക്കെത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യം മത്സ്യസന്പത്തിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിനും മറ്റും പഴയ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും ഈ രംഗത്ത് ഇനിയും പഠനഗവേഷണങ്ങൾ ആവശ്യമാണ്.
മാലിന്യമുക്തമായ അന്തരീക്ഷം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ആധുനിക ജീവിത സൗകര്യങ്ങൾ അപകടകരമായ വാതകങ്ങളും വസ്തുക്കളും അന്തരീക്ഷത്തിലും ചുറ്റുപാടുകളിലും നിറച്ചുകൊണ്ടിരിക്കേ നിസംഗരായിരിക്കുകയെന്നതു പാറമുനന്പിൽ കണ്ണടച്ചു നടക്കുന്നതിനു തുല്യമാണ്.
ശ്വാസംമുട്ടിക്കാൻ പുകയും മാലിന്യങ്ങളും
12:13 AM Nov 07, 2018 | Deepika.com