പഠനം കഴിഞ്ഞു. കാംപസ് റിക്രൂട്ട്മെന്റ്വഴി നിയമനം ലഭിച്ചു. ജോലിയിൽ പ്രവേശിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം നടക്കേണ്ട വൈവവോസി നടന്നിട്ടില്ല. മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം വന്നിട്ടുമില്ല. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ജൂണിൽ അവസാനിച്ച എംബിഎ കോഴ്സിലെ വിദ്യാർഥികളുടെ അവസ്ഥയാണിത്.
സംസ്ഥാനത്തെ സർവകലാശാലകളിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കോഴ്സ് കഴിഞ്ഞ് ഒരുവർഷത്തിനുശേഷംപോലും പരീക്ഷാഫലം വരാത്ത സംഭവങ്ങൾ അനേകമുണ്ട് നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകളിൽ. നാലര ലക്ഷം കുട്ടികൾ പഠിക്കുന്ന പത്താംക്ലാസിലെ പരീക്ഷ ഒരു വർഷം മുന്പു നിശ്ചയിക്കുന്ന ടൈംടേബിൾ അനുസരിച്ചു നടത്തി ഏഴെട്ട് ആഴ്ചകൾക്കുള്ളിൽ ഫലപ്രഖ്യാപനം നടത്താനും പിന്നീടു പത്തുദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് എത്തിച്ചുകൊടുക്കാനും ഈ കേരളത്തിൽത്തന്നെ കഴിയുന്നുണ്ട്. എസ്എസ്എൽസിക്ക് ആറുലക്ഷം കുട്ടികൾ എഴുതിയിരുന്നപ്പോഴും സമയക്രമം തെറ്റിയിട്ടില്ല.
ലക്ഷങ്ങൾ ഉൾപ്പെടുന്ന പരീക്ഷകൾ കൃത്യമായി നടത്തി നിശ്ചിതസമയത്തു മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുമൊക്കെ എത്തിച്ചുകൊടുക്കാൻ കഴിയുന്നു. അതേസമയം, ഡസൻ കണക്കിനോ നൂറുകണക്കിനോ വിദ്യാർഥികൾ മാത്രമുള്ള കോഴ്സുകളിൽ അതു സാധിക്കുന്നില്ല. പരീക്ഷ, ഉത്തരക്കടലാസു പരിശോധന, ഫലപ്രഖ്യാപനം, മാർക്ക് ലിസ്റ്റ് നൽകൽ, സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയവ നിശ്ചിത സമയത്തിനകം നടത്താൻ കഴിഞ്ഞാൽ അതാണു കേരളത്തിലെ സർവകലാശാലകളിൽ വാർത്തയാകുന്നത്.
എന്താണു പ്രശ്നം? എവിടെയാണു കുഴപ്പം? നമ്മുടെ സർവകലാശാലകളിലെ സംവിധാനങ്ങൾതന്നെ പ്രശ്നം. അവിടെയുള്ള ആൾക്കാർതന്നെ കുഴപ്പക്കാർ. കാലം എത്ര മാറിയാലും തങ്ങൾ മാറില്ലെന്ന ദുർവാശിക്കാരായ ജീവനക്കാരുടെ സംഘടനകളും അവർക്കു ചൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരുമാണു നമ്മുടെ നാട്ടിലുള്ളത്. എപിജെ അബ്ദുൾകലാം കേരള ടെക്നളോജിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന കാര്യങ്ങൾ തന്നെ ഇതിന്റെ സാക്ഷ്യപത്രമാണ്. ഓൺലൈൻ പരീക്ഷാരീതി നടപ്പാക്കിയപ്പോൾ അതു സ്വകാര്യവത്കരണമാണെന്നു പറഞ്ഞ് എതിർത്തു തോല്പിച്ചു. ലോകം 21-ാം നൂറ്റാണ്ടിലാണെന്നതുപോലും മനസിലാക്കാത്ത മട്ടിലായിരുന്നു പരീക്ഷാപരിഷ്കരണത്തിന് എതിരു നിന്നത്. യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ എണ്ണം കൂട്ടാൻവേണ്ടി പഴയരീതിയിലുള്ള പരീക്ഷകളിലേക്കു പോകണമെന്നു ശഠിച്ചു. ഇതിനു രാഷ്ട്രീയ നേതൃത്വവും കൂട്ടുനിന്നു.
സാങ്കേതികവിദ്യ പഠിക്കാനും പഠിപ്പിക്കാനുമായി രൂപംകൊണ്ട സർവകലാശാലയുടെ ഗതി ഇതാണെങ്കിൽ പരന്പരാഗത സർവകലാശാലകളുടെ കാര്യം പറയേണ്ടതില്ലല്ലോ. സർവകലാശാലകൾ എന്തിനുവേണ്ടിയാണെന്ന മൗലികകാര്യം മറക്കുകയാണ് ഇവിടെ. വിദ്യാർഥികൾക്കു പഠനത്തിനുവേണ്ടിയാണ് ഒരു സർവകലാശാല. അവിടത്തെ കോഴ്സുകൾ പഠിച്ചും ഗവേഷണങ്ങൾ നടത്തിയും കടന്നുപോകുന്ന വിദ്യാർഥികളുടെ പരീക്ഷാനടത്തിപ്പും സർട്ടിഫിക്കറ്റ്നൽകലും ഇത്രയേറെ താമസിപ്പിക്കുന്നത് അവരുടെ അവകാശത്തിന്റെ നിഷേധമാണ്.
വികസിത രാജ്യങ്ങളിലെല്ലാം കോഴ്സ് പൂർത്തിയാക്കലും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ്വിതരണവും ഒരൊറ്റ തുടർപ്രക്രിയയാണ്. കോഴ്സ് കഴിഞ്ഞാൽ ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റ് ലഭിക്കും. ഇവിടെയും അസാധ്യമായ കാര്യമൊന്നുമല്ല അത്. നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു ടാബുലേഷനും സർട്ടിഫിക്കറ്റ് തയാറാക്കലും കൂടുതൽ വേഗത്തിലാക്കാം. സെമസ്റ്റർ പരീക്ഷകൾ യഥാസമയം നടത്തി കൃത്യമായ കാലയളവിൽ ഫലപ്രഖ്യാപനം നടത്താൻ ആകെയുള്ള തടസം ബ്യൂറോക്രാറ്റിക് സമീപനമാണ്. അതു മാറ്റിയെടുക്കണം. യൂണിയനുകൾക്കുവേണ്ടി യൂണിവേഴ്സിറ്റികളെ നശിപ്പിക്കുന്ന അവസ്ഥ മാറ്റാൻ ഉന്നത വിദ്യാഭ്യാസവകുപ്പും അതിന്റെ മന്ത്രിയുമൊക്കെ തന്റേടം കാണിക്കണം.
കാംപസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ച കുട്ടികൾക്കു മാസങ്ങൾ കഴിഞ്ഞാലും മാർക്ക്ലിസ്റ്റും ബിരുദസർട്ടിഫിക്കറ്റും കാണിക്കാനാകാതെ വരുന്നത് എത്ര കഷ്ടമാണ്? കോഴ്സ് കഴിഞ്ഞ് അതിന്റെ ബലത്തിൽ വേറെ കോഴ്സിനു ചേരാനോ ജോലിക്ക് അപേക്ഷിക്കാനോ പറ്റാതെ വരുന്ന യുവതീയുവാക്കളോട് ആരു സമാധാനം പറയും? അവരുടെ ആയുസിന്റെ ഒന്നോ രണ്ടോ വർഷം നിഷ്ഫലമാക്കിക്കളയുന്നതിൽ രസിക്കുന്നത് ആരൊക്കെയാണ്? ഒന്നോ രണ്ടോ വർഷം വെറുതേ പോകുന്പോൾ ആ യുവാക്കൾക്കു തൊഴിലിലും വരുമാനത്തിലും ഉണ്ടാകുന്ന വലിയ നഷ്ടം ആരു നികത്തും?
സർവകലാശാലാ ഭരണം സംബന്ധിച്ച കാഴ്ചപ്പാടുകൾതന്നെ മാറേണ്ടിയിരിക്കുന്നു. സർവകലാശാലയെന്നാൽ കുറെയേറെപ്പേരെ ജോലിക്കാരാക്കാനുള്ള താവളമായി കാണുന്ന രാഷ്ട്രീയക്കാരാണ് ഇപ്പോഴത്തെ തകർച്ചയ്ക്കു കാരണം. സർവകലാശാലകളിലെ പരീക്ഷാനടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും സർട്ടിഫിക്കറ്റ് നൽകലിനുമൊക്കെ സമയക്രമം നിശ്ചയിക്കണം; അതു പാലിക്കുകയും പാലിക്കാത്തവർക്കു ശിക്ഷ ഉണ്ടാകുകയും വേണം. ഇതൊക്കെ നടത്താൻ കോടതി ഇടപെട്ടാലേ പറ്റൂ എന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. സിൻഡിക്കറ്റുകളോ മറ്റ് ഉന്നത വിദ്യാഭ്യാസ സമിതികളോ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യുന്നതായി കാണുന്നില്ല. സർവകലാശാലയുടെ നിലവാരമോ മികവോ കൂട്ടുന്നകാര്യങ്ങളേക്കാൾ "ആദായകരമായ' കാര്യങ്ങളിലാണല്ലോ പലരുടെയും ശ്രദ്ധ.
യൂണിവേഴ്സിറ്റികളും കോളജുകളുമൊക്കെ പലതരം ഗ്രേഡിംഗുകൾക്കു വിധേയമാകുന്ന കാലമാണല്ലോ ഇത്. ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളിൽ യഥാസമയമുള്ള പരീക്ഷാ നടത്തിപ്പിന്റെയും ഫലപ്രഖ്യാപനത്തിന്റെയും കാര്യത്തിനു കൂടുതൽ വെയ്റ്റേജ് നൽകേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി ഒരു മന്ത്രി കേരളത്തിൽ ഉണ്ട്. ഇത്രയേറെ സർവകലാശാലകളും കോളജുകളും ഉള്ള സംസ്ഥാനത്ത് അതു നല്ലകാര്യംതന്നെ. അദ്ദേഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യംകൂടിയാണിത്. കൃത്യസമയത്തു കോഴ്സുകൾ പൂർത്തിയാക്കി ബിരുദസർട്ടിഫിക്കറ്റുകൾ നൽകുന്ന മികവുറ്റ സ്ഥാപനങ്ങളായി നമ്മുടെ സർവകലാശാലകളെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനു നേതൃത്വംവഹിക്കാൻ, അതിനുവേണ്ട നിർണായക തീരുമാനങ്ങൾ തന്റേടത്തോടെ എടുത്തു നടപ്പാക്കാൻ, അദ്ദേഹം തയാറായാൽ അതു വിദ്യാർഥിസമൂഹത്തോടു ചെയ്യുന്ന വലിയ സേവനമായിരിക്കും.
യുവാക്കളുടെ ഭാവി പന്താടരുത്
12:58 AM Oct 27, 2018 | Deepika.com