പൊതുവിദ്യാഭ്യാസ രംഗത്തായാലും ഉന്നത വിദ്യാഭ്യാസ രംഗത്തായാലും പാഠ്യപദ്ധതികളുടെ പരിഷ്കരണം ഏറെ സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി ചെയ്യേണ്ട കാര്യമാണ്. സ്കൂൾതലത്തിലാകട്ടെ, അതീവശ്രദ്ധതന്നെ ഉണ്ടാവണം. ഭാഷയിലും ശാസ്ത്രവിഷയങ്ങളിലും മാനവികവിഷയങ്ങളിലും വിദ്യാർഥികളിൽ അടിസ്ഥാനാവബോധം രൂപപ്പെടുത്തുന്ന ഘട്ടമാണത്. അതുകൊണ്ടുതന്നെയാണു സ്കൂൾ പാഠ്യപദ്ധതി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ വിവാദങ്ങളും വിമർശനങ്ങളും ഉയരാറുള്ളത്.
സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചു. പരിഷ്കരണത്തിന് എൻസിഇആർടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒൻപത്, പത്ത് ക്ലാസുകളിലെ 40 പാഠപുസ്തകങ്ങളിലാണു മാറ്റം വരുത്തുന്നത്. നിലവിലുള്ളതിൽ ചില പാഠഭാഗങ്ങൾ ഒഴിവാക്കിയും പുതുതായി ചിലതു കൂട്ടിച്ചേർത്തുമാണു പരിഷ്കരണം. എന്നാൽ, കരിക്കുലം കമ്മിറ്റിയിലെ ചില അംഗങ്ങൾ വിയോജനക്കുറിപ്പു നൽകിയിട്ടുണ്ട്.
പാഠപുസ്തക പരിഷ്കരണത്തിൽ തികച്ചും നിഷ്പക്ഷവും അക്കഡേമിക് താത്പര്യം മാത്രം മുൻനിർത്തിയുള്ളതുമായ നിലപാടാണു പരിഷ്കർത്താക്കൾ സ്വീകരിക്കേണ്ടത്. പാഠ്യപദ്ധതിയിൽ കേരളം വളരെ മാതൃകാപരമായ നിലപാടാണ് എക്കാലവും സ്വീകരിച്ചുപോന്നത്. അതുകൊണ്ടുതന്നെയാണു സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതിക്കു ദേശീയ തലത്തിൽ പ്രത്യേകമായ അംഗീകാരം ഉണ്ടായിരുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാഷണൽ അച്ചീവ്മെന്റ് സർവേ കേരളത്തിലെ പാഠ്യപദ്ധതിയെക്കുറിച്ചു മികച്ച അഭിപ്രായമാണു രേഖപ്പെടുത്തിയിട്ടുള്ളത്.
വിവാദമുക്തവും വൈജ്ഞാനികാടിത്തറയുള്ളതുമായ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തിന് അനുപേക്ഷണീയമാണ്. എന്നാൽ നിർഭാഗ്യവശാൽ ഈ രംഗത്തു കുറെക്കാലമായി അനഭിലഷണീയമായ ചില ഇടപെടലുകൾ നടക്കുന്നുണ്ട്. "മതമില്ലാത്ത ജീവൻ' പോലുള്ള പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ കയറിവന്നതും വിവാദങ്ങൾ സൃഷ്ടിച്ചതും മറക്കാനാവില്ല. ആശയപ്രചാരണത്തിന് എല്ലാവർക്കും അവകാശമുള്ള സ്വതന്ത്ര ജനാധിപത്യമാണു നമ്മുടേത്. പക്ഷേ ആശയപ്രചാരണത്തിന് ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗിക്കുന്നത് ഒട്ടും അഭിലഷണീയമല്ല.
സ്കൂളുകളിലും കലാശാലകളിലും രാഷ്ട്രീയാതിപ്രസരത്തിന്റെ ദുഷ്ഫലങ്ങൾ നാം കാണുന്നുണ്ട്. പാഠ്യപദ്ധതികളിലും രാഷ്ട്രീയം പുരട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ അതു കണ്ടില്ലെന്നു നടിക്കാനാവില്ല. ഓരോ അഞ്ചു വർഷം കൂടുന്പോഴും പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നുണ്ടെങ്കിലും ഈ സമയക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. എന്നാൽ, 2013ലെ പരിഷ്കരണത്തിനുശേഷം ഇപ്പോൾ അഞ്ചു വർഷം തികഞ്ഞപ്പോഴേക്കും പരിഷ്കരണമുണ്ടാകുകയാണ്. ഇപ്പോഴത്തെ മാറ്റങ്ങൾ വളരെ പരിമിതമാണെന്നും പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും കരിക്കുലം കമ്മിറ്റി പറഞ്ഞതായറിയുന്നു.
സ്കൂളുകളുടെ ഘടനയിൽത്തന്നെ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. ഹൈടെക് സൗകര്യങ്ങൾ പല സ്കൂളുകളിലും വന്നുകഴിഞ്ഞു. കൂടുതൽ സ്കൂളുകൾ ഹൈടെക് ആക്കാനുള്ള തയാറെടുപ്പിലാണ്. തൊഴിൽ നൈപുണ്യ വിദ്യാഭ്യാസത്തിനു കേന്ദ്ര സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അതിനനുസൃതമായ പാഠ്യപദ്ധതിയും പ്രായോഗിക പഠനമാർഗങ്ങളും ആവശ്യമാണ്.
മലയാളത്തിൽ പഴയ ലിപി സന്പ്രദായം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും കരിക്കുലം കമ്മിറ്റിയിൽ ചർച്ചയുണ്ടായി. കംപ്യൂട്ടറിന്റെ ഉപയോഗം ലിപികളിൽ ചില മാറ്റങ്ങൾ അനിവാര്യമാക്കുന്നു.
സോഷ്യൽ സയൻസ് വിഭാഗത്തിൽ ചരിത്ര പാഠപുസ്തകത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റമില്ല. ജീവശാസ്ത്ര പാഠപുസ്തകം എൻസിഇആർടി സിലബസിനോടു ചേരുന്ന തരത്തിലാണു തയാറാക്കിയിരിക്കുന്നത്. ചില പാഠപുസ്തകങ്ങൾ എൻസിഇആർടി നിലവാരത്തെയും കവച്ചുവയ്ക്കുന്നതാണെന്നു കരിക്കുലം കമ്മിറ്റി കരുതുന്നു.
കമ്മിറ്റിയിലെ ചില അംഗങ്ങളുടെ വിയോജനക്കുറിപ്പുകൾകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കേണ്ടതുണ്ട്. അധികാരത്തിലിരിക്കുന്നവരുടെയോ അവരെ പിന്തുണയ്ക്കുന്ന അധ്യാപക സംഘടനകളുടെയോ മാത്രം നയങ്ങളും നിലപാടുകളുമല്ല പാഠ്യപദ്ധതിയിൽ തെളിഞ്ഞുകാണേണ്ടത്. സാർവത്രികമായി അംഗീകരിക്കപ്പെടുന്നതും ആധുനിക വൈജ്ഞാനിക സന്പത്തിനെ ഉപയോഗപ്പെടുത്തുന്നതുമായിരിക്കണം പാഠ്യപദ്ധതി. അതിൽ വിഭാഗീയതയും പ്രത്യയശാസ്ത്ര താത്പര്യങ്ങളും രാഷ്ട്രീയവും സന്നിവേശിപ്പിച്ചുകൂടാ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികളിൽ ഇത്തരം ചില കടന്നാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആധുനികശാസ്ത്രവുമായി ഒത്തുപോകാത്ത കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതു പരിഹാസ്യമായിത്തീരുകയേയുള്ളൂ. ചരിത്രംപോലും തിരുത്തിയെഴുതാൻ വെന്പൽ കാട്ടുന്നവരുണ്ട്. അധികാരമുപയോഗിച്ച് എന്തും അടിച്ചേൽപ്പിക്കാമെന്നു കരുതരുത്.
കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലും ചില പക്ഷപാതിത്വങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒന്പതാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ സി.പി. ശ്രീധരൻ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചെഴുതിയ പാഠഭാഗം മാറ്റി. പകരം നെഹ്റുവിന്റെ "ഇന്ത്യയെ കണ്ടെത്ത'ലിൽ നിന്ന് ഒരു ഭാഗം കൂട്ടിച്ചേർത്തു. ഒന്പതിലെ തന്നെ മലയാള പാഠാവലിയിൽ എം.എൻ. വിജയന്റെ ലേഖനം മാറ്റി. വിദ്യാർഥികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പാഠഭാഗം എന്നതാണു കാരണമായി പറഞ്ഞത്. പകരം, പ്രായേണ അപ്രസക്തമായൊരു ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭേദഗതികൾ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽവേണം നടപ്പാക്കാൻ.
പാഠ്യപദ്ധതി പരിഷ്കരണത്തോടൊപ്പം അധ്യയന സൗകര്യങ്ങളും അധ്യാപകരുടെ സേവനവും ഉറപ്പു വരുത്താനും വിദ്യാഭ്യാസവകുപ്പു ശ്രദ്ധിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങളാണ് തടസപ്പെട്ടുകിടക്കുന്നത്. സംസ്ഥാനത്തെ പല പ്രൈമറി വിദ്യാലയങ്ങളിലും ആവശ്യത്തിന് അധ്യാപകരില്ല. എൽപി, യുപി അധ്യാപക നിയമനങ്ങൾ വർഷങ്ങളായി തടസപ്പെട്ടു കിടക്കുന്നു. രണ്ടായിരത്തിലേറെ എൽപിഎസ്എ ഒഴിവുകളാണു നികത്താനുള്ളത്. ആറായിരം അധ്യാപകരെ ഈ അധ്യയനവർഷം നിയമിക്കുമെന്നു പിഎസ്സി പ്രഖ്യാപിച്ചിരുന്നു. അതും പൂർത്തിയായിട്ടില്ല. പാഠ്യപദ്ധതി പരിഷ്കരണത്തോടൊപ്പം ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരവുമുണ്ടായാലേ പൊതുവിദ്യാഭ്യാസരംഗം മികവു പുലർത്തൂ.
അതീവ സൂക്ഷ്മതയോടെയാവണം സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം
12:59 AM Oct 25, 2018 | Deepika.com