രാജ്യത്തു സന്പന്നരുടെ എണ്ണം വർധിക്കുന്നു. അതേസമയം ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുന്നു. ഈ അസമത്വം രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത വികസനത്തിനു വിരുദ്ധമാണ്. സമ്മിശ്ര സന്പദ്വ്യവസ്ഥയും സോഷ്യലിസ്റ്റ് ജനാധിപത്യവും ഉയർത്തിപ്പിടിച്ച രാജ്യം, സാന്പത്തികമായ അസമത്വം കുറഞ്ഞുവരുന്നതും സാമൂഹ്യസമത്വം നിലവിൽ വരുന്നതും സ്വപ്നം കണ്ടിരുന്നു. എന്നാൽ ആ വഴിക്കൊന്നുമല്ല ആധുനിക ഇന്ത്യ നീങ്ങുന്നത്. കാലത്തിനനുസരിച്ച്, ലോക സാന്പത്തികക്രമത്തിനു യോജിച്ച വിധത്തിൽ നീങ്ങാൻ വിട്ടുവീഴ്ചകൾ ആവശ്യമായിരിക്കാം.
പക്ഷേ, ഭരണാധികാരികൾ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടച്ച്, ജനങ്ങളുടെ യഥാർഥ അവസ്ഥ മനസിലാക്കാതെ, ലോകരാജ്യങ്ങളോടൊപ്പം ഓടാൻ ശ്രമിച്ചാൽ ലക്ഷ്യസ്ഥാനത്തെത്തുകില്ല.
കോടിപതികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുകയാണ്. 2014-15നും 2017-18നുമിടയ്ക്ക് ഒരു കോടി രൂപയിലേറെ വാർഷികവരുമാനം കാണിച്ച വ്യക്തികളുടെ എണ്ണം 68 ശതമാനം വർധിച്ചുവെന്നാണ് പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ്(സിബിഡിടി) വ്യക്തമാക്കുന്നത്.
ഒരു കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവരുടെ സംഖ്യ ഈ കുറഞ്ഞ കാലത്തിനുള്ളിൽ ഇരട്ടിയിലേറെ ആയിരിക്കുന്നുവെന്നതു രാജ്യത്തെ ജനങ്ങളുടെ പൊതുവായ സാന്പത്തികവളർച്ചയുടെ അടയാളമല്ല. ജനങ്ങളുടെ സ്ഥിതി കുറെയെങ്കിലും മനസിലാകണമെങ്കിൽ ഗ്രാമങ്ങളിലേക്കും ചേരികളിലേക്കും പോകണം. അവിടത്തെ ജനങ്ങളുടെ സ്ഥിതി പണ്ടത്തേതിനേക്കാൾ അല്പമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടോ? കാർഷികോത്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്നില്ല. നല്ലൊരു ഭാഗം കൃഷിക്കാർക്കു ജീവിക്കാൻ നിർവാഹമില്ല. കർഷക ആത്മഹത്യകൾ കുറയുന്നില്ല, കൂടുകയാണ്.
വ്യക്തിഗത ആദായനികുതിയും കന്പനി നികുതിയും ഉൾപ്പെട്ട പ്രത്യക്ഷനികുതി വരുമാനത്തിലുണ്ടായിരിക്കുന്ന വർധനയ്ക്കു പല കാരണങ്ങളുണ്ട്. പൊതുവേ രാജ്യത്തെ സാന്പത്തിക ഇടപാടുകൾ ക്രമവത്കരിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ പേർ നികുതി നൽകുന്നവരുടെ പട്ടികയിൽ പെടുന്നുണ്ട്. നികുതി റിട്ടേണുകൾ നൽകുന്നവരുടെ സംഖ്യ മൂന്നു വർഷത്തിനുള്ളിൽ 80 ശതമാനം വർധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ സാന്പത്തികനില പൊതുവായി മെച്ചപ്പെടുന്നുവെന്നു പറയാനാവില്ല. മൊത്തം നികുതിദായകരുടെ സംഖ്യ വർധിച്ചെങ്കിലും ശരാശരി നികുതിയുടെ തുക കുറഞ്ഞുവെന്നതാണു വാസ്തവം. 2014-15ൽ 6.14 കോടി നികുതിദായകർ ഉണ്ടായിരുന്ന സ്ഥാനത്ത് 2017-18 ആയപ്പോൾ 9.2 കോടി നികുതിദായകരുണ്ടായി. അതേസമയം 2014-15ൽ ഒരു നികുതിദായകൻ ശരാശരി 50,667 രൂപ നികുതിയടച്ചുവെങ്കിൽ ഈ വർഷം ആദ്യത്തെ അഞ്ചു മാസങ്ങളിൽ ശരാശരി തുക 27,083 രൂപ മാത്രമാണ്.
നികുതി ബാധ്യതയില്ലാത്ത ഒട്ടേറെപ്പേർ നികുതി റിട്ടേൺ സമർപ്പിക്കാൻ നിർബന്ധിതരാകുന്നതും നികുതിദായകരുടെ എണ്ണം വർധിക്കുന്നതിനിടയാക്കി. ഇതിനിടയിലും വൻ വെട്ടിപ്പുകൾ പുറത്തുവരുന്നുണ്ട്. വെട്ടിപ്പുകൾ കൂടുതൽ നടത്തുന്നതു വൻകിടക്കാരാകാനാണു സാധ്യത. ഇവിടെ പ്രധാന പ്രശ്നം സമൂഹത്തിലെ സാന്പത്തിക അസമത്വവും അതുളവാക്കുന്ന ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളുമാണ്.
ഇന്ത്യയിലെ സാന്പത്തിക അസമത്വം എല്ലാ സീമകളും അതിലംഘിച്ചു മുന്നേറുന്നതായാണ് അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നത്. ""ഇന്ത്യയിലെ സാന്പത്തിക അസമത്വം,1922-2014: ബ്രിട്ടീഷ് ഭരണം മുതൽ കോടീശ്വര ഭരണംവരെ'' എന്ന പേരിൽ പ്രശസ്ത ധനശാസ്ത്രജ്ഞരായ ലൂക്കാസ് ചാൻസലിന്റെയും തോമസ് പിക്കറ്റിയുടെയും നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് ഈ അസമത്വത്തിന്റെ നാനാവശങ്ങൾ തുറന്നുകാട്ടുന്നുണ്ട്. സാന്പത്തിക അസമത്വത്തിന്റെ കാര്യത്തിൽ ലോകത്തു രണ്ടാംസ്ഥാനത്താണത്രേ ഇന്ത്യ. രാജ്യത്തെ മൊത്തം സന്പത്തിന്റെ 58.4 ശതമാനം കൈവശം വച്ചിരിക്കുന്നതു കേവലം ഒരു ശതമാനം അതിസന്പന്നർ. രാജ്യത്തെ ആകെ സന്പത്തിന്റെ 80 ശതമാനം കൈവശം വച്ചിരിക്കുന്നത് പത്തു ശതമാനം ആളുകളാണ്.
ഗരീബി ഹഠാവോയും അഛാ ദിനുമൊക്കെ കേൾക്കാൻ സുഖമുള്ള മുദ്രാവാക്യങ്ങളായിരുന്നു. പക്ഷേ അവയൊന്നും രാജ്യത്തു കാര്യമായ മാറ്റമൊന്നും ഉളവാക്കിയില്ല. എല്ലാ പദ്ധതികളും പരാജയമായെന്നല്ല ഇതിനർഥം.
തൊഴിൽ മേഖല കടുത്ത അനിശ്ചിതത്വത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബജറ്റുകളിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തും. പക്ഷേ അവയിൽ പത്തിലൊന്നുപോലും നിറവേറുന്നില്ല. ഇത്തരം പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പൊള്ളത്തരം ജനം പെട്ടെന്നു മറക്കും. അല്ലെങ്കിൽ ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും നേതാക്കൾ ജനങ്ങൾക്കു പുതിയ വാഗ്ദാനങ്ങൾ നൽകി പഴയതൊക്കെ മറക്കാൻ പ്രേരിപ്പിക്കും. ശുദ്ധമനസ്കർ ഇതിലെല്ലാം വീണുപോകും.
രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതു ജനാധിപത്യത്തിന് അപകടകരമാണ്. രാജ്യത്തിന്റെ കരുത്തായിരുന്ന പൊതുമേഖല അനുദിനം ദുർബലമാകുന്നു. പകരം കോർപറേറ്റുകൾ ശക്തിപ്പെടുന്നു. കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു ഭരണകർത്താക്കളും രാഷ്ട്രീയ കക്ഷികളും പൊതുവേ സ്വീകരിച്ചുപോരുന്നത്. ജനകീയത പ്രസംഗിക്കുന്നവർപോലും കോർപറേറ്റുകളുമായി ബാന്ധവമുണ്ടാക്കുന്നു.
2017ൽ ഇന്ത്യയിലുണ്ടായ സന്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസന്പന്നരിലേക്കാണ് എത്തിയതെന്നാണ് "ഓക്സ്ഫാം ഇന്ത്യ' ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. അതിസന്പന്നരുടെ സന്പത്തിലുണ്ടായ വർധന മാത്രം 20.9 ലക്ഷം കോടി രൂപയാണ്. 2017-18ലെ ഇന്ത്യയുടെ ബജറ്റിനു തുല്യമായ തുകയാണിത്. അതിസന്പന്നരുടെ വരുമാനം ക്രമാതീതമായി ഉയരുന്പോൾ തൊഴിലാളികളുടെ വേതനവർധന രണ്ടു ശതമാനത്തിൽ താഴെ മാത്രം.
രാജ്യത്തെ സാന്പത്തിക അസമത്വം വർധിക്കാൻ തുടങ്ങിയിട്ടു രണ്ടുമൂന്നു ദശകങ്ങളായി. ഉദാരവത്കരണവും നവസാന്പത്തിക നയങ്ങളുമൊക്കെ ഇതിനു കാരണമായിട്ടുണ്ടാവാം. പക്ഷേ, മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗത്തിനുവേണ്ടിയുള്ള നയങ്ങളും പരിപാടികളും നടപ്പാക്കുക എന്നതാണു ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന്റെ ദൗത്യം.
സർക്കാർ അതു മറന്നു കോർപറേറ്റുകൾക്കും അതിസന്പന്നർക്കും കുടപിടിക്കുന്നതാണു നാം ഇന്നു കാണുന്നത്. പൊതുമേഖലയ്ക്കും സർക്കാരിനും പ്രാമുഖ്യമുള്ള മിശ്ര സന്പദ്വ്യവസ്ഥയിൽനിന്നു കന്പോള സന്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഈ കൊടിയ അസമത്വത്തിനു വഴിയൊരുക്കിയതെന്നു വേൾഡ് ഇക്വിറ്റി ലാബിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നൈപുണ്യവികസനം, സ്ത്രീശാക്തീകരണം, അവസരസമത്വം ഉറപ്പാക്കൽ എന്നിവയിലെല്ലാം ഇന്ത്യ പിന്നോക്കം പോവുകയാണെന്ന് അമർത്യാസെൻ പറയുന്നു. രാജ്യത്തിന്റെ സാന്പത്തികവളർച്ച എല്ലാ വിഭാഗങ്ങളുടെയും വികസനത്തിന് ഉപയുക്തമാക്കുന്നതിൽ നാം പരാജയപ്പെട്ടു.
സന്പന്നർ കുതിക്കുന്പോൾ ജനം കിതയ്ക്കുന്നു
12:51 AM Oct 24, 2018 | Deepika.com