ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം അസ്വസ്ഥജനകമായൊരു സാഹചര്യത്തിലേക്കു വഴുതിവീഴുന്നതൊഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട എല്ലാവരും അടിയന്തര ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം കോടിക്കണക്കിനു വിശ്വാസികളുടെ വികാരങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാവണം ഇത്തരമൊരു വിഷയത്തിൽ തീരുമാനങ്ങളെടുക്കാൻ എന്ന് മുന്പൊരിക്കൽ ഈ പംക്തിയിൽ ഞങ്ങൾ പ്രകടിപ്പിച്ച അഭിപ്രായം ആവർത്തിക്കുകയാണ്. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന വേളയിൽ അവിടെ അരങ്ങേറുന്ന പ്രതിഷേധങ്ങൾ ആ പുണ്യസങ്കേതത്തിന്റെ ആധ്യാത്മിക ചൈതന്യത്തിനു നിരക്കാത്തതാകരുത്. ജനകോടികളുടെ മനസിൽ പതിഞ്ഞിട്ടുള്ള വിശ്വാസങ്ങളും ആചാരങ്ങളും ഒരൊറ്റ ദിവസംകൊണ്ടു തിരുത്തിക്കുറിക്കാൻ കഴിയില്ല.
സങ്കീർണമായൊരു സാഹചര്യമാണു ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷവിധി ഉളവാക്കിയത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഈ വിധിയോടു വിയോജിപ്പു പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. പിന്നീട് രാജ്യത്തെ അറ്റോർണി ജനറലും വനിതാ ജഡ്ജിയുടെ വിധിയോടുള്ള തന്റെ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ മുന്നിൽ കൊണ്ടുവരേണ്ടിയിരുന്നില്ലെന്നു ഹൈക്കോടതിയിലെ ഒരു മുൻ ജഡ്ജി അഭിപ്രായപ്പെടുകയുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ടു സ്വയാർജിത നിയന്ത്രണമാണു വേണ്ടതെന്നും അവിടെ വർഷങ്ങളായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്പാകെ വരേണ്ട വിഷയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ഹർജികൾ കോടതി മുന്പാകെ എത്തിയാൽ അവ പരിഗണിക്കാതിരിക്കാൻ കോടതികൾക്കാവില്ല. ഇത്തരം ഹർജികൾ സമർപ്പിക്കപ്പെടണമോയെന്നു തീരുമാനിക്കേണ്ടതു പൊതുജനങ്ങളാണ്.
റിവ്യൂ ഹർജി നൽകുന്നതിൽ സംസ്ഥാന സർക്കാർ തുടക്കത്തിലേ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിതന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പുനഃപരിശോധന ഹർജിക്കു ദേവസ്വം ബോർഡും തയാറായില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാടു പിന്തുടരാൻ ബോർഡ് നിർബന്ധിതമാകുകയായിരുന്നു. ഏതായാലും ലക്ഷക്കണക്കിനു തീർഥാടകർ കൂട്ടത്തോടെ ദർശനത്തിനെത്തുന്ന മണ്ഡല മകരവിളക്കു കാലം അടുത്തിരിക്കേ ശബരിമലയിൽ സുപ്രീംകോടതി വിധി ഉണ്ടാക്കിയ അനുരണനങ്ങൾ സമാധാനപ്രേമികളും ഈശ്വരവിശ്വാസികളുമായ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏറെ വേദനിപ്പിക്കുന്നു, അസ്വസ്ഥമാക്കുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിലയ്ക്കലിലും പന്പയിലും സന്നിധാനത്തുമൊക്കെ നടന്ന സംഭവവികാസങ്ങൾ ഏറെ ആശങ്കയോടെയാണ് ആളുകൾ കാണുന്നത്. വിശ്വാസപരവും വൈകാരികവുമായൊരു പ്രശ്നത്തെ നിയമത്തിന്റെ നൂലിഴകൾ കീറിയോ സാങ്കേതികത്വത്തിന്റെ കടുംപിടിത്തംകൊണ്ടോ മാത്രം കൈകാര്യം ചെയ്യാവുന്നതല്ല. അവിടെ നിയമസംഹിതകൾക്കും അതീതമായൊരു മാനത്തിൽ കാര്യങ്ങൾ കാണേണ്ടിയിരിക്കുന്നു. ഭരണഘടനാതത്ത്വങ്ങളെ അവഗണിച്ചു രാജ്യത്ത് ആർക്കും മുന്നോട്ടു പോകാനാവില്ല എന്ന വസ്തുത നിലനിൽക്കെത്തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക വലിയ വെല്ലുവിളി തന്നെയാണ്. പക്ഷേ, ഭരണഘടനയ്ക്കു നിരവധി ഭേദഗതികൾ പാർലമെന്റ് കൊണ്ടുവന്നിട്ടുണ്ടന്ന കാര്യവും വിസ്മരിക്കരുത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാരിനും നിയമനിർമാണസഭയ്ക്കും ഫലപ്രദമായ ചില ഇടപെടലുകൾ നടത്താനാവും. അപ്രകാരം ഇടപെടലുകൾ നടത്തിയ ചരിത്രവുമുണ്ട്. പല ഭരണഘടനാ ഭേദഗതികളും ഇത്തരം സന്നിഗ്ധാവസ്ഥയുടെ അനന്തരഫലമായുണ്ടായിട്ടുള്ളതാണ്.
ഏതായാലും ശബരിമലയിൽ ഇപ്പോൾ അരങ്ങേറുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏഴിടങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്. ഇന്നലെയും വളരെ സംഘർഷഭരിതമായിരുന്നു സ്ഥിതിഗതികൾ. പതിനെട്ടാംപടിക്കു താഴെ പരികർമികളുൾപ്പെടെയുള്ളവർ നടത്തിയ നാമജപ പ്രതിഷേധം അസാധാരണ സാഹചര്യമായി. സന്നിധാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതികളെ തടയാൻ ശ്രമിച്ചതിന്റെ പേരിൽ ഇരുനൂറോളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമോ എന്ന സന്ദേഹം നിലനിൽക്കെ ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടിയിരുന്നു.
സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി കൊടുക്കണമെന്ന പൊതുവായൊരു അഭിപ്രായം വന്നിട്ടുണ്ട്. അതോടൊപ്പം വിധി നടപ്പാക്കുന്നതിനു സാവകാശം തേടണമെന്നും അഭിപ്രായമുയർന്നു. എന്നാൽ ബന്ധപ്പെട്ടവർ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു മാറിനിൽക്കുന്നതു പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ദേവസ്വം ബോർഡാകട്ടെ ഇക്കാര്യത്തിൽ ഇനിയും വ്യക്തമായൊരു നിലപാട് എടുത്തിട്ടില്ല. നിലവിൽ 25 പുനഃപരിശോധനാ ഹർജികൾ കോടതിയുടെ മുന്നിലുണ്ടെന്നും ഇതിലെല്ലാം ദേവസ്വം ബോർഡ് കക്ഷിയാണെന്നുമാണ് ബോർഡ് പ്രസിഡന്റ് പറയുന്നത്.
ആക്ടിവിസ്റ്റുകൾക്കു ശക്തി തെളിയിക്കാനുള്ള വേദിയായി ശബരിമലയെ മാറ്റാൻ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രിയുടെ നിലപാട് പിന്നീടു മയപ്പെടുത്തേണ്ടിവന്നത് ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെയാണ്. മാധ്യമങ്ങൾക്കു നേരേയും ഈ ദിവസങ്ങളിൽ ഏറെ ആക്രമണം ഉണ്ടായി. സംഘർഷപൂരിതമായ അന്തരീക്ഷം ശബരിമല പോലെയുള്ളൊരു ആധ്യാത്മിക കേന്ദ്രത്തിൽ ഉളവാകുന്നത് യാതൊരു കാരണവശാലും അഭിലഷണീയമല്ല. അക്കാര്യത്തിൽ സർക്കാരിനു വലിയ ഉത്തരവാദിത്വമാണുള്ളത്. രാഷ്ട്രീയപാർട്ടികൾ മുതലെടുപ്പിനുള്ള അവസരമായി ഇതിനെ മാറ്റരുത്. കാരണം തീക്കൊള്ളികൊണ്ടുള്ള കളിയാണിത്. അപകടമുണ്ടായാൽ അത് എല്ലാവരെയും ബാധിക്കും. കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കരുത്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രതിസന്ധി പരിഹരിക്കുന്നതിനു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും യോജിച്ചു നീങ്ങണം. വേണ്ടിവന്നാൽ സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കണം. സാഹചര്യങ്ങളുടെ പ്രത്യേകത ജുഡീഷറിയെ ബോധ്യപ്പെടുത്തണം. പ്രതിസന്ധി പരിഹരിക്കുകയെന്നതു മാത്രമാകണം ലക്ഷ്യം. അതിനായി അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവയ്ക്കാം.
ശബരിമല പ്രശ്നത്തിൽ അടിയന്തര പരിഹാരം അനിവാര്യം
01:34 AM Oct 20, 2018 | Deepika.com