പ്രളയത്തെ അതീജീവിച്ച ഒരു സമൂഹത്തെ വീണ്ടും ഞെരുക്കുന്നതു കൊടുംക്രൂരതയാണ്. കുട്ടനാട്ടിലെ നെൽക്കർഷകരോടുള്ള സർക്കാർ സമീപനം ഇങ്ങനെയൊന്നാണ്. കുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങേണ്ട സമയമാണിത്. കർഷകർ നിലമൊരുക്കി ഇട്ടിരിക്കുന്നു. പക്ഷേ, വിതയ്ക്കാൻ നെൽവിത്തില്ല. പഴയകാലത്ത് പ്രാദേശികമായി കുറെയൊക്കെ വിത്തു സൂക്ഷിച്ചിരുന്നു. ഇന്നിപ്പോൾ കൂടുതൽ ഉത്പാദനക്ഷമതയും കീടപ്രതിരോധശേഷിയുമൊക്കെയുള്ള വിത്ത് വികസിപ്പിച്ചിട്ടുണ്ട്. പ്രത്യേകമായി പരുവപ്പെടുത്തിയ പാടങ്ങളിൽ സംസ്ഥാന സീഡ്സ് കോർപറേഷന്റെയും കാർഷികവിദഗ്ധരുടെയും മേൽനോട്ടത്തിൽ കൃഷി നടത്തിയാണ് വിത്തിനുള്ള നെല്ല് സംഭരിക്കുന്നത്. വിത്തു വിതരണം ചെയ്യേണ്ട കേരള സീഡ്സ് കോർപറേഷന്റെ പക്കൽ ഇപ്പോൾ ആവശ്യത്തിനുള്ള വിത്തില്ല. വിത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാൻ കൃഷിക്കാർക്ക് ഉപദേശം നൽകി കൈകഴുകുകയാണിവർ. ഇക്കാര്യം പാടശേഖരസമിതികളെ അറിയിക്കാൻ കൃഷി ഓഫീസർമാർക്കു നിർദേശവും നൽകി. വിത്തു കണ്ടെത്താനുള്ള ഉത്തരവാദിത്വം കർഷകരുടെ തലയിൽ വച്ചുകൊടുത്തുവെന്നു സാരം.
കൃഷി വകുപ്പിന്റെ കണക്കനുസരിച്ചു കുട്ടനാട്ടിൽ മാത്രം പുഞ്ചകൃഷിക്ക് 3,700 ടൺ നെൽവിത്ത് ആവശ്യമുണ്ട്. പ്രളയദുരിതം കണക്കിലെടുത്ത് ഈ പുഞ്ചകൃഷിക്ക് ഏക്കറൊന്നിന് 50 കിലോഗ്രാം വിത്ത് സൗജന്യമായി നൽകുമെന്നു കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്ടിലെ കർഷകർ ഇത്തരം നിരവധി മോഹനസുന്ദര വാഗ്ദാനങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ വാക്കുപാലിക്കുമെന്നാണു കരുതിയത്. അതു കുറുപ്പിന്റെ ഉറപ്പുപോലായി. ആരും ഒന്നും കൊടുത്തില്ലെങ്കിലും സർക്കാർ കൈമലർത്തിയാലും കർഷകർ സമയമാകുന്പോൾ വിത്തു വിതയ്ക്കുകയും വളമിടുകയുമൊക്കെ ചെയ്തുകൊള്ളുമെന്നു രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും അറിയാം. അതവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാർഷിക സംസ്കാരത്തിന്റെ ഭാഗമാണ്. മണ്ണിന്റെ സ്വഭാവവും കാലാവസ്ഥയുമൊക്കെ നന്നായി മനസിലാക്കിയിട്ടുള്ളവരാണു കർഷകർ. സമയത്തു കൃഷിയിറക്കാതിരിക്കുന്നതു കൃഷിപ്പിഴയും വിളനാശവും വിളിച്ചുവരുത്തുമെന്ന് അവരെയാരും പഠിപ്പിക്കേണ്ടതില്ല.
തുലാം തുടങ്ങുന്പോഴെങ്കിലും വിതയാരംഭിച്ചില്ലെങ്കിൽ നെല്ല് വളർന്നു പാലടിച്ചു മുറുകുന്ന സമയമാകുന്പോഴേക്കും ഓരുവെള്ളം വരും. പരിപാലിച്ച നെല്ലു മുഴുവൻ പതിരായിപ്പോകാൻ അതുമതി. ഈ സാഹചര്യം മനസിലാക്കിക്കൊണ്ട് ഏതുവിധേനയും ഒക്ടോബർ പകുതിയോടെയെങ്കിലും വിത്തിടാൻ നിലമൊരുക്കിയിട്ടപ്പോഴാണു വിത്തു തരാൻ ചുമതലയുള്ള കേരള സീഡ് കോർപറേഷന്റെ കൈമലർത്തൽ.
ഓരോപ്രദേശത്തെയും മണ്ണിന്റെ സ്വഭാവവും കാലാവസ്ഥയും കണക്കിലെടുത്താണ് കർഷകർ വിത്ത് തെരഞ്ഞെടുക്കുന്നത്. വിത്തുനെല്ലിനു കൂടുതൽ പരിപാലനവും ശ്രദ്ധയും വേണ്ടിവരും. കളകൾ പൂർണായി നീക്കി കീടബാധയില്ലാതെ വിത്തുനെല്ല് ഉത്പാദിപ്പിക്കുന്നതിനു ചെലവു കൂടും, അധ്വാനവും ഏറെ വേണ്ടിവരും. ഇതനുസരിച്ചു വില നൽകി നെല്ല് എടുക്കാൻ തയാറാവണമെന്നാണു കർഷകരുടെ ആവശ്യം. അത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ആവശ്യത്തിനു വിത്തുനെല്ല് കിട്ടിയതുമില്ല. കഷ്ടപ്പെട്ടു കൃഷിചെയ്തുണ്ടാക്കുന്ന നെല്ലിന് ന്യായമായ വില ലഭ്യമാകാതെ എങ്ങനെയാണു വിൽക്കുക. കേന്ദ്ര സർക്കാർ ഈയിടെ നെല്ലിന്റെ സംഭരണവില ഉയർത്തിയിരുന്നു. അതിന് ആനുപാതികമായി സംസ്ഥാന സർക്കാർവില കൂട്ടിയിട്ടില്ല. വില കൂട്ടാമെന്നൊക്കെ വാഗ്ദാനമുണ്ടെങ്കിലും ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല. ഉമ, ജ്യോതി തുടങ്ങിയ നെൽവിത്തുകളാണു കുട്ടനാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കം മൂലവും മറ്റും മണ്ണിനുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത് പുതിയ ഇനം നെൽവിത്തുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. മങ്കൊന്പിലെ നെല്ലു ഗവേഷണ കേന്ദ്രം ഇക്കാര്യത്തിൽ കൂടുതൽ ശുഷ്കാന്തിയോടെ പ്രവർത്തിക്കണം.
പ്രളയക്കെടുതിയുടെ നഷ്ടപരിഹാര വിതരണത്തിലും ധാരാളം പരാതികളുണ്ട്. പാടശേഖരങ്ങളുടെ പുറംബണ്ടുകൾക്കുണ്ടായ നാശം പരിഹരിക്കുന്നതിന് ഇപ്പോൾ നൽകുന്ന ധനസഹായം തികച്ചും അപര്യാപ്തമാണ്. ചെലവായതിന്റെ 20 ശതമാനം മാത്രമാണു സർക്കാർ നൽകുന്നത്. കുട്ടനാട്ടിൽ പുറംബണ്ടു നന്നാക്കാൻ ആകെ നൽകിയത് 1.47 കോടി രൂപ മാത്രം. കർഷകരും പാടശേഖരസമിതിയും കടംവാങ്ങി കാര്യങ്ങൾ നടത്തുകയാണ്. പ്രളയജലത്തിന്റെ ആഘാതം ആദ്യം നേരിട്ട അപ്പർ കുട്ടനാട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ പുറം ബണ്ടുകളാണ് കൂടുതൽ നശിച്ചത്. ജില്ലയിലെ 802 മോട്ടോർ തറകൾ തകർന്നു. ഇതിൽ 202 മോട്ടോറുകറുകളുടെ അറ്റകുറ്റപ്പണിക്കു മാത്രമാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്.
എടത്വാ, തലവടി,വീയപുരം, മുട്ടാർ തുടങ്ങി പല പ്രദേശങ്ങളിലെയും പാടശേഖരങ്ങളിൽ നിലമൊരുക്കൽ ഇത്തവണ അല്പം വൈകിയത് വീണ്ടും ന്യൂനമർദഭീഷണി ഉയർന്ന സാഹചര്യത്തിലാണ്. ആ ന്യൂനമർദം ഒമാൻ തീരത്തേക്കുപോയതോടെ കുട്ടനാട്ടുകാരും ആശ്വസിച്ചു. നിലമൊരുക്കാൻ താമസിച്ചതു നന്നായി എന്ന് ഇപ്പോഴവർ കരുതുന്നു. കാരണം വിത്ത് കിട്ടായ്മതന്നെ. വെളളം വറ്റിച്ചു നിലമൊരുക്കിയിട്ടാൽ അധികം വൈകാതെ വിത്തു വിതയ്ക്കണം. അല്ലെങ്കിൽ കള കിളിർക്കും. അതു നീക്കണമെങ്കിൽ വീണ്ടും പണം മുടക്കണം. ചില പാടശേഖരങ്ങളിൽവീണ്ടും വെള്ളം കയറ്റിയിട്ടിരിക്കുന്നതു കളശല്യം കുറെയെങ്കിലും കുറയ്ക്കാനുദ്ദേശിച്ചാണ്.
ഫെബ്രുവരിയാകുന്പോഴേക്കും തണ്ണീർമുക്കത്തുനിന്നും തോട്ടപ്പള്ളി സ്പിൽവേയിൽകൂടിയും ഈ പ്രദേശത്തെ ഓരുമുട്ടുകൾ വഴിയും കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറും. അതു കൃഷിക്കു ദോഷം ചെയ്യും. തണ്ണീർമുക്കം ബണ്ടു തുറക്കുന്നതിനും അടയ്ക്കുന്നതിനും നിശ്ചിത സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്പിൽവേ വഴിയും ഓരുമുട്ടുകൾ വഴിയും കടൽവെള്ളം കയറുന്നതു തടയാൻ ഇനിയും ഫലപ്രദമായ സംവിധാനമില്ല. മഴയില്ലാതിരിക്കുന്പോഴും കുട്ടനാട്ടിൽ പലപ്പോഴും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ ഇങ്ങനെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഇവയ്ക്കൊക്കെ ദീർഘകാല ശാസ്ത്രീയ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. പഠനവും ഗവേഷണവും മാത്രം നടന്നാൽപോരാ. ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ, അധ്വാനിക്കുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണം. ആവശ്യമായ നെൽവിത്ത് എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ അടിയന്തരാവശ്യം. സർക്കാർ തന്നെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടു പരിഹാരം കണ്ടെത്തണം.
നിലമൊരുക്കി കാത്തിരുന്നു, വിത്തിനായി നെട്ടോട്ടം
09:33 PM Oct 17, 2018 | Deepika.com