ടൂറിസം മേഖലയിൽ കേരളത്തിനിത് ഉയിർത്തെഴുന്നേൽപ്പിന്റെ സമയമാണ്. കേരള ട്രാവൽ മാർട്ടിലൂടെ ഈ ഉയിർത്തെഴുന്നേൽപ്പിനു നല്ലൊരു തുടക്കംകുറിക്കാനായി. ടൂറിസം സീസൺ തുടങ്ങിക്കഴിഞ്ഞു. ഈ സീസണിലെ ആദ്യസംഘം ടൂറിസ്റ്റുകളുമായി ആഡംബരക്കപ്പൽ എംവി ബൗഡിക്ക കഴിഞ്ഞ ദിവസം കൊച്ചി തുറമുഖത്തെത്തി. അഞ്ഞൂറിലേറെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുമായാണു കപ്പൽ എത്തിയത്. കേരളത്തനിമയിലുള്ള ആവേശപൂർണമായ സ്വീകരണം വിനോദസഞ്ചാരികൾക്കു ലഭിച്ചു.
നിപ്പാ വൈറസ് ഭീതിയും വൻപ്രളയവും കേരളത്തിലെ വിനോദസഞ്ചാരത്തിനു വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. അതിൽനിന്നു സംസ്ഥാനത്തെ കരകയറ്റാനുള്ള കഠിനയത്നമാണിപ്പോൾ നടക്കുന്നത്. സർക്കാരിനോടൊപ്പം വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇതിൽ സജീവമായി സഹകരിക്കണം. ജനങ്ങളുടെ ഭാഗത്തുനിന്നു നല്ല പിന്തുണയും ഉണ്ടാവണം.
കേരളം ടൂറിസ്റ്റുകൾക്കു സുരക്ഷിതമാണെന്ന സന്ദേശം ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും പകർന്നു നൽകണമെന്ന് കൊച്ചിയിൽ ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. പ്രളയക്കെടുതിയിൽനിന്നു കേരളം കരകയറിത്തുടങ്ങിയെങ്കിലും ടൂറിസം മേഖലയിൽ കുറെക്കൂടി വേഗത്തിലും സൂക്ഷ്മതയോടെയും പുനരുദ്ധാരണം ആവശ്യമാണ്. ഒരു വ്യാഴവട്ടത്തിനു ശേഷം നീലക്കുറിഞ്ഞിപ്പൂവുകൾ മൂന്നാറിനെ വയലറ്റ് ഉടുപ്പിച്ചപ്പോൾ അതു കാണാൻ നിരവധിപേരാണ് അവിടെയെത്തിയത്. പക്ഷേ, ഇതിന്റെ പതിന്മടങ്ങു സഞ്ചാരികൾ ഈ മനോഹരദൃശ്യം കാണാൻ അവിടെയെത്തുമായിരുന്നു. മൂന്നാറിന്റെ സുരക്ഷയെക്കുറിച്ചു നാം അല്പം അമിതമായി ആശങ്കപ്പെട്ടതല്ലേ ടൂറിസ്റ്റുകൾ കുറയാൻ കാരണം?
പ്രളയം മൂന്നാറിനെ ഏറെ ബാധിച്ചിരുന്നു. നീലക്കുറിഞ്ഞി പൂക്കുന്നതിനോടടുത്ത ദിവസങ്ങളിൽ വീണ്ടുമൊരു പ്രകൃതിക്ഷോഭം കൂടിയുണ്ടാകുമെന്നു നാം ആശങ്കപ്പെട്ടു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒമാൻ തീരത്തേക്കു ഗതിമാറിയതിനാൽ ആ അപകടം ഒഴിവായി. പക്ഷേ, അതിനുമുന്പുള്ള ദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പും അതിന്റെ അടിസ്ഥാനത്തിൽ അധികൃതർ എടുത്ത നടപടികളും നീലക്കുറിഞ്ഞിയുടെ അസുലഭ ചാരുത ദർശിക്കാൻ ആഗ്രഹിച്ച അനവധി സഞ്ചാരികളെ പിന്നോക്കം വലിച്ചു.
2006 ഓഗസ്റ്റിലാണ് ഇതിനുമുന്പു മൂന്നാറിൽ നീലക്കുറിഞ്ഞികൾ വിരിഞ്ഞത്. അന്ന് അഞ്ചു ലക്ഷത്തിലേറെപ്പേർ അവിടെയെത്തി ആ വിസ്മയദൃശ്യം ആസ്വദിച്ചു. ഇത്തവണ അതിലേറെപ്പേർ എത്തേണ്ടതായിരുന്നു. പക്ഷേ, ആ കണക്കുകൂട്ടൽ പ്രളയം തെറ്റിച്ചു. അതിന്റെ കൂടെ ഭീതിപ്രചാരണം കൂടിയായപ്പോൾ പലരും അവിടേക്കുള്ള യാത്രാപരിപാടികൾ ഉപേക്ഷിച്ചു. ഇനിയൊരു നീലവസന്തത്തിനായി നാം കാത്തിരിക്കേണ്ടതു പന്ത്രണ്ടുവർഷമാണ്. ഇത്തവണ രാജമലയ്ക്കു പുറമേ മറയൂരിലും ഏറെ നീലക്കുറിഞ്ഞികൾ പൂവിട്ടിരുന്നു. ഇത്തരം അന്യാദൃശ സുന്ദരദൃശ്യങ്ങൾ പലതും നമ്മുടെ കൊച്ചുകേരളത്തിലുണ്ട്.
നമ്മുടെ ബീച്ചുകളും റിസോർട്ടുകളും കുട്ടനാടും പശ്ചിമഘട്ടപ്രദേശവും വയനാട്ടിലെ പ്രകൃതിസൗന്ദര്യവുമെല്ലാം വലിയ ടൂറിസം സാധ്യതകളുള്ളവയാണ്. ജനസാന്ദ്രതയേറിയ ഈ സംസ്ഥാനത്തിന് ഇനി ഏറ്റവും വികസനസാധ്യതയുള്ളത് ഐടി, ടൂറിസം മേഖലകളിലാണ്. അതിനു വേണ്ടത്ര മനുഷ്യവിഭവശേഷിയും പ്രകൃതിസന്പത്തും ഈ നാടിനുണ്ട്. അവ വേണ്ടവിധം ഉപയോഗിച്ചാൽ മാത്രം മതി. പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ടൂറിസത്തെ പെട്ടെന്നു ബാധിക്കും. ഇവിടെ വരുന്ന ഓരോ സഞ്ചാരിക്കും നൂറു ശതമാനം സുരക്ഷ ഉറപ്പു നൽകാനാവുമെന്നു നാം കാണിച്ചുകൊടുക്കണം. നിപ്പാ വൈറസിനെ നേരിടാൻ നാം കാട്ടിയ ജാഗ്രത അഭിനന്ദനാർഹമായിരുന്നു.
ആരോഗ്യകരമായ അന്തരീക്ഷം വിനോദസഞ്ചാരിക്കു വളരെ പ്രധാനമാണ്. മാലിന്യം നിറഞ്ഞ തെരുവുകളും തലങ്ങും വിലങ്ങും പായുന്ന തെരുവുനായ്ക്കളും പകർച്ചവ്യാധി ഭീതിയും നാട്ടുകാരെപ്പോലും അസ്വസ്ഥരാക്കുന്പോൾ സഞ്ചാരികളുടെ കാര്യം പറയേണ്ടതില്ലല്ലോ. തെരുവുകൾ വൃത്തിയുള്ളതും മനോഹരവുമായിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സദാ ശ്രദ്ധിക്കണം. ജനങ്ങളിൽ ശുചിത്വാവബോധം വളർത്താൻ നിരന്തരമായ ശ്രമമുണ്ടാകണം.
നാടു വൃത്തിയും വെടിപ്പുമുള്ളതായാൽ ഇവിടെ സഞ്ചാരികൾ ധാരാളമായി എത്തും. അവർക്കു കാണാനും ആസ്വദിക്കാനും ഏറെക്കാര്യങ്ങൾ ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങൾ, അരുവികൾ, വനമേഖലകൾ, പുരാതന വാസ്തുവിദ്യാ മാതൃകകൾ, കേരളത്തിന്റെ സ്വന്തമായ ഭക്ഷ്യവിഭവങ്ങൾ, തനതു കലകൾ എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വാദ്യമാകും, വേണ്ടവിധത്തിൽ അവർക്ക് അവ പ്രാപ്യമാക്കിയാൽ.
അടിസ്ഥാനസൗകര്യ വികാസവും സുരക്ഷിതത്വവും ടൂറിസം വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഒരു കാലത്തു ടൂറിസം മേഖലയിൽ മുന്നിൽ നിന്നിരുന്ന ഗോവ പിന്നോക്കം പോയതു സഞ്ചാരികൾക്കു സുരക്ഷിതത്വം നൽകുന്നതിലുള്ള വീഴ്ചകൊണ്ടും ലഹരിമരുന്നുകളുടെ വ്യാപനംകൊണ്ടുമാണ്. കേരളം ഇതു പ്രത്യേകം ശ്രദ്ധിക്കണം. ലഹരിമരുന്നിന്റെ ഹബ്ബായി കേരളം മാറിയിരിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് ഈയിടെ പറഞ്ഞത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.
ടൂറിസ്റ്റുകൾ ആഗ്രഹിക്കുന്ന അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കേരളത്തിന്റെ വലിയ പ്രശ്നമാണ്. വൻകിട ഹോട്ടലുകൾകൊണ്ട് എല്ലാമായില്ല. സഞ്ചാരികളിൽ സന്പന്നർ മാത്രമല്ല സാധാരണക്കാരും ഏറെയുണ്ട്. പത്തനംതിട്ടയിലും വയനാട്ടിലും ഇടുക്കിയിലും ആലപ്പുഴയിലുമൊക്കെ എത്രയോ സ്ഥലങ്ങൾ സഞ്ചാരികൾക്കു കൂടുതൽ സൗകര്യപ്രദമായി ഒരുക്കിയെടുക്കാനാവും. പ്രളയം ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയ പ്രദേശങ്ങളാണിവ. വയനാട്ടിലെ നാനൂറിലേറെ റിസോർട്ടുകൾ വലിയ പ്രതിസന്ധിയിലാണെന്നു വയനാട് ടൂറിസം ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു. “വയനാട് സുരക്ഷിതം’’ എന്ന മുദ്രാവാക്യവുമായി ഇതര സംസ്ഥാന നഗരങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഹൗസ്ബോട്ടുകൾക്കു വലിയ നാശമുണ്ടാക്കി. ടൂറിസം മേഖലയുടെ വികസനത്തിനും നിലനിൽപ്പിനും സ്വകാര്യ മേഖലയുടെ സഹായം അനുപേക്ഷണീയമാണ്. സുരക്ഷയും അടിസ്ഥാന സൗകര്യവും സർക്കാർ ഒരുക്കണം. എന്നാൽ, സുരക്ഷയുടെ പേരിൽ അനാവശ്യ ഭീതി പരത്തുകയുമരുത്. കഴിഞ്ഞുപോയ പ്രളയം നമ്മെ ഏറെ ബാധിച്ചു. പക്ഷേ, നമ്മെക്കാൾ ക്ഷതമേറ്റ പല നാടുകളും പെട്ടെന്നു തിരിച്ചുവരവു നടത്തിയിട്ടുണ്ട്. അതു നമുക്കു മാതൃകയാവണം. ടൂറിസത്തെ മുൻഗണനാപട്ടികയിൽത്തന്നെ നിലനിർത്തി ഫലപ്രദമായ പരിപാടികൾ ആവിഷ്കരിക്കണം.
ഭീതികൾ തുടച്ചുമാറ്റണം, ടൂറിസം പുഷ്ടിപ്പെടാൻ
01:08 AM Oct 16, 2018 | Deepika.com