നമ്മുടെ റോഡുകളിലെ ഗതാഗത നിയന്ത്രണം വിഷമം പിടിച്ച ജോലിയാണ്. ഒട്ടുമിക്ക റോഡുകളിലും വലിയ തിരക്കുള്ള കേരളം വാഹനാപകടങ്ങളുടെ കാര്യത്തിൽ, 2017ലെ കണക്കനുസരിച്ച്, രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. കാൽനടയാത്രക്കാർ ഉൾപ്പെട്ട പതിനായിരത്തിലേറെ അപകടങ്ങളാണു കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായത്. ഇതിൽ 1,332 പേർ മരിച്ചു. അശ്രദ്ധകൊണ്ടും ട്രാഫിക്കിലെ അശാസ്ത്രീയതകൊണ്ടുമാണു മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. അപകടം ഒഴിവാക്കാൻ ഉപയോഗിക്കുന്ന ബാരിക്കേഡുകൾ പോലും അപകടം വിളിച്ചുവരുത്തുന്നു. മുൻകരുതലോ മുന്നറിയിപ്പോ ഇല്ലാതെ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്പോൾ അപകടമുണ്ടാകുന്ന സംഭവങ്ങളും വിരളമല്ല.
ഗതാഗതം നിയന്ത്രിക്കാനോ വാഹനങ്ങൾ തിരിച്ചുവിടാനോ സ്ഥാപിക്കുന്ന തടസങ്ങളിൽ റിഫ്ലക്ടറുകൾ ഇല്ലാതിരിക്കുന്നതു രാത്രികാലങ്ങളിൽ നിരവധി അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. പകൽസമയത്തുപോലും ഇത്തരം തടസങ്ങൾ അപകടങ്ങളുണ്ടാക്കാം. കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ തിരുവനന്തപുരത്ത് റോഡിനു കുറുകെ പോലീസ് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനാവും, ഗതാഗതം തിരിച്ചുവിടുന്നതിനു റോഡിനു കുറുകേ പോലീസ് കയർ കെട്ടേണ്ടെന്നു ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. കയറോ വള്ളിയോ ഉപയോഗിച്ചു റോഡിനു കുറുകെ തടസം സൃഷ്ടിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഇതിനു പകരം, വഴിമാറിപ്പോകേണ്ട സ്ഥലത്തിനു മുന്പുതന്നെ ഇതു സംബന്ധിച്ച ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ജില്ലാ പോലീസ് മേധാവികൾ അടിയന്തര പ്രാധാന്യത്തോടെ ഈ ഉത്തരവു നടപ്പാക്കണമെന്നാണു ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗതാഗതം തിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ‘വഴി തിരിയുക’ എന്ന ബോർഡ് സ്ഥാപിക്കുകയും അവിടെ പോലീസിനെ നിയോഗിക്കുകയും ചെയ്യണമെന്നാണു നിർദേശം. ഡ്രൈവർമാർക്ക് ദൂരെനിന്നുതന്നെ കാണാൻ കഴിയുംവിധമുള്ള റിഫ്ലക്ടർ പതിപ്പിച്ചാണു ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. പക്ഷേ, ഇതൊക്കെ നടപ്പാകുന്നുണ്ടോ?
റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളും ഫ്ലെക്സുകളും ഉടനടി മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ആഘോഷപൂർവം ബോർഡ് നശിപ്പിക്കൽ തുടങ്ങി. കോർപറേഷൻ മേയർ മുതൽ പഞ്ചായത്തു പ്രസിഡന്റുവരെ ഈ പരിപാടി ഉദ്ഘാടനം ചെയ്തു മാധ്യമങ്ങളിൽ ഫോട്ടോ വരുത്തുമെങ്കിലും അധികം വൈകാതെതന്നെ ബോർഡുകളും ഫ്ലെക്സുകളും തിരികെ എത്തുമെന്നാണു കണ്ടുവരുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവ പൊതുനിരത്തിലും വൈദ്യുതി പോസ്റ്റിലുമൊക്കെ സ്ഥാപിക്കുന്നത്. കാഴ്ച മറയത്തക്കവിധത്തിലുള്ള പരസ്യബോർഡുകൾ എത്രയോ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും ബിസിനസ് സ്ഥാപനങ്ങളും മത, സാംസ്കാരിക സംഘടനകളുമെല്ലാം ഫ്ലെക്സുകളുമായി രംഗത്തുണ്ട്. ട്രാഫിക് തടസത്തിനു മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിനും അവ കാരണമാകും.
അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പോലീസ് പലേടത്തും ‘നോ പാർക്കിംഗ്’ ബോർഡുകൾ വയ്ക്കാറുണ്ടല്ലോ. ഉറപ്പിച്ചുവയ്ക്കാത്ത ഈ ബോർഡുകൾക്കു സ്ഥാനം തെറ്റുന്നതും അവ മോഷ്ടിക്കപ്പെടുന്നതും പതിവാണ്. ഡ്രൈവിംഗ് പരിശീലനത്തിനു മൂവായിരത്തിലധികം സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ പലേടത്തും പഠനം ശാസ്ത്രീയമായല്ല നടക്കുന്നതെന്നു ഗതാഗത മന്ത്രിതന്നെ നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ മേൽനോട്ടത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റോഡുകളിൽ മുന്നൂറോളം ബ്ലാക് സ്പോട്ടുകൾ ഉള്ളതായാണു കണക്കാക്കിയിരിക്കുന്നത്. ആ സ്ഥലങ്ങളിൽ കൂടുതൽ കരുതലോടെയുള്ള നടപടികൾ ഉണ്ടാവണം. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന റോഡ് സുരക്ഷാ സമിതികളുടെ പ്രവർത്തനങ്ങളും സജീവമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്തിരുന്ന വാഹനാപകട കേസുകൾ ലോക്കൽ പോലീസിനു കൈമാറിക്കൊണ്ട് ഈയിടെ ഉത്തരവിറങ്ങിയിരുന്നു. സ്കൂൾ കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവർക്കു പ്രത്യേക പരിഗണന നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ട ബോധവത്കരണം നടത്തുന്നതിനും ട്രാഫിക് വിഭാഗത്തെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനു പോലീസ് ഈയിടെ പ്രത്യേക ആക്ഷൻ പ്ലാൻ ഉണ്ടാക്കി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും അവ സംബന്ധിച്ചു പെറ്റി കേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും മൊബൈൽ ആപ് ഉണ്ടാക്കിയിട്ടുണ്ട്. വാഹനപരിശോധന നടത്തുന്പോൾ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട പെരുമാറ്റരീതിയെക്കുറിച്ചു വളരെ വിശദമായ നിർദേശങ്ങളുണ്ടെങ്കിലും അവ പ്രയോഗത്തിൽ വരുന്നുണ്ടോ? രാത്രികാലങ്ങളിൽ പോലീസിന്റെ വാഹനപരിശോധന ഇപ്പോൾ വ്യാപകമായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ഇത്തരം നിരന്തര പരിശോധനകൾ ആവശ്യമാണ്. അതു യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലായിരിക്കണമെന്നുമാത്രം.
സീബ്രാ ലൈനുകൾ യാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാനുള്ള ഇടമാണ്. പലേടത്തും ഇവ നിറം മങ്ങി തിരിച്ചറിയാത്ത വിധത്തിലായി. വാഹനമോടിക്കുന്നവർ ഇത്തരം അടയാളങ്ങൾ ശ്രദ്ധിക്കാതെപോയാൽ അപകടമുണ്ടാകാം. കാൽനടക്കാരെ പരിഗണിക്കാതെ സീബ്രാ ലൈൻ മറികടക്കുന്ന ഡ്രൈവർമാർക്കു വിദേശരാജ്യങ്ങളിൽ പിഴശിക്ഷ ഉറപ്പാണ്. വാഹനസാന്ദ്രത കൂടിയത് അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഇവിടത്തേക്കാൾകൂടുതൽ വാഹനസാന്ദ്രതയുള്ള പല രാജ്യങ്ങളിലും അപകടനിരക്കു കുറവാണെന്ന കാര്യം ശ്രദ്ധിക്കണം.
കേരളത്തിൽ ജനങ്ങൾക്കു റോഡ് നിയമങ്ങൾ അറിയാഞ്ഞിട്ടല്ല, അവ പാലിക്കുന്നതിൽ വലിയ അശ്രദ്ധ ഉണ്ടാകുന്നതാണ് അപകടങ്ങൾ ഏറാൻ ഒരു കാരണം. അശ്രദ്ധമായ ട്രാഫിക് നിയന്ത്രണം അശ്രദ്ധമായ ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ്. സുഗമമായ റോഡുകൾ അപകടസാധ്യത വർധിപ്പിക്കുമെന്നു പറയുന്നവരുണ്ടെങ്കിലും, റോഡ് നന്നായതല്ല, റോഡ് ഉപയോഗത്തിൽ ശ്രദ്ധ കുറയുന്നതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്നതു നിഷേധിക്കാനാവാത്ത കാര്യമാണ്.
അശ്രദ്ധയും അശാസ്ത്രീയതയും റോഡിൽ ചോര വീഴ്ത്തുന്നു
12:45 AM Oct 12, 2018 | Deepika.com