ലോകമാകെ കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം ഏറെ ആശങ്കയുണർത്തുന്നതാണ്. പൊതുവേ മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന പല പ്രദേശങ്ങളിലും കൊടുംചൂടും വൻ പ്രളയവും മാറിമാറി ഉണ്ടാകുന്നു. കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ പ്രകൃതി നടത്തുന്നു. ശാസ്ത്രപുരോഗതി ഏറെയുണ്ടായെങ്കിലും പ്രകൃതിയെ നിയന്ത്രിക്കാനെന്നല്ല, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻപോലും കഴിയുന്നില്ല. കേരളത്തിൽ വൻപ്രളയം ഉണ്ടായപ്പോൾ മുന്നറിയിപ്പു കൃത്യമായി നൽകാൻ കഴിയാതെ വന്നതിൽ ശാസ്ത്രജ്ഞരുടെ വീഴ്ചയും ഉണ്ടായെന്നുവേണം കരുതാൻ. ഈയിടെ ഇന്തോനേഷ്യയിൽ വലിയ കൊടുങ്കാറ്റും പേമാരിയുമുണ്ടായി നൂറുകണക്കിനാളുകൾക്കു ജീവഹാനി നേരിട്ടപ്പോഴും കാലാവസ്ഥാ പ്രവചനം സംബന്ധിച്ചു പരാതി ഉയർന്നു. വേണ്ടത്ര മുന്നറിയിപ്പു നൽകാതിരുന്നതുകൊണ്ടാണ് അത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായതെന്നാണു വിലയിരുത്തൽ.
ആഗോളതാപനമാണു കാലാവസ്ഥാ വ്യതിയാനത്തിനു പ്രധാന കാരണമായി ശാസ്ത്രലോകം പറയുന്നത്. ലോകത്തു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനങ്ങളും മറ്റുമാണ് ആഗോളതാപനത്തിനു വഴിയൊരുക്കുന്നത്. എണ്ണ, പ്രകൃതിവാതകം എന്നിവയുടെയും കൽക്കരിയുടെയുമൊക്കെ ഉപയോഗം അന്തരീക്ഷത്തെ ഏറെ മലിനമാക്കുന്നു. ഇത്തരം ഊർജസ്രോതസുകളുടെ ഉപയോഗം കുറയ്ക്കാനോ അപകടരഹിതവും ചെലവു കുറഞ്ഞതുമായ പുതിയ ഊർജസ്രോതസുകൾ കണ്ടുപിടിക്കാനോ കഴിയുന്നില്ല.
ഇന്ധനോപയോഗ കാര്യത്തിൽ ഓരോ രാജ്യത്തെയും ഭരണകൂടത്തിനു ചിലതൊക്കെ ചെയ്യാൻ സാധിച്ചേക്കും. ശക്തമായ നയങ്ങളും നിലപാടുകളും ഇതിനായി സ്വീകരിക്കണം. ഇപ്പോൾ ഉപയോഗിക്കുന്ന പല ഇന്ധനങ്ങളും അന്തരീക്ഷത്തിൽ കലർത്തുന്ന വിഷാംശം മനുഷ്യർക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു.
ഊർജോത്പാദനം വികസനാവശ്യങ്ങൾക്ക് അനിവാര്യമാണ്. പക്ഷേ നാം ജീവിക്കുന്ന ഭൂമി വരുംതലമുറകൾക്കുകൂടി വാസയോഗ്യമാകണമെന്ന ചിന്ത എല്ലാവർക്കും, പ്രത്യേകിച്ചു രാഷ്ട്രനേതാക്കൾക്ക്, ഉണ്ടാകണം. ഏതുവിധത്തിലും വികസനം കൊണ്ടുവരണമെന്നു ചിന്തിക്കുന്നതു യഥാർഥ വികസനത്തെ അട്ടിമറിക്കും. മാലിന്യങ്ങൾ കുന്നുകൂടുന്ന ഭൂമി വരുംതലമുറകൾക്ക് എങ്ങനെ വാസയോഗ്യമാകും? വാഹനങ്ങൾ ഓടുന്പോഴും വ്യവസായശാലകൾ പ്രവർത്തിക്കുന്പോഴും അന്തരീക്ഷത്തിലേക്കുയരുന്ന വാതകങ്ങൾ മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാണ്.
വലിയ പ്രകൃതിക്ഷോഭങ്ങളൊന്നും കേരളത്തിൽ ഉണ്ടാകില്ലെന്നൊരു മിഥ്യാധാരണ പല മലയാളികൾക്കുമുണ്ടായിരുന്നതു മാറിയിട്ടുണ്ട്. പ്രകൃതിചൂഷണത്തിൽനിന്നു പിന്തിരിഞ്ഞില്ലെങ്കിൽ നാം അപകടക്കെണിയിലാകുമെന്നു വ്യക്തമായിത്തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കാണിച്ച ഉദാസീനതയുടെ ഫലമാണു കേരളത്തിലെ പ്രളയമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറെസ് ഈയിടെ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നമെന്നു ചൂണ്ടിക്കാട്ടിയ ഗുട്ടാറെസ്, മനുഷ്യരാശി സ്വന്തം അസ്തിത്വത്തിനെതിരേയുള്ള ഭീഷണി അഭിമുഖീകരിക്കുകയാണെന്നും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണു പ്രകൃതിദുരന്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉഷ്ണക്കാറ്റ്, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം എന്നിവ മൂലം നിരവധി മരണങ്ങളും വൻ നാശനഷ്ടങ്ങളുമാണ് ഓരോ വർഷവും ലോകത്തുണ്ടാകുന്നത്. അന്തരീക്ഷ താപനില ഏറ്റവുമധികം ഉയർന്നിരിക്കുന്നതായി വേൾഡ് മിറ്റിരിയളോജിക്കൽ ഓർഗനൈസേഷനും ചൂണ്ടിക്കാട്ടുന്നു.
മൂന്നു വർഷം മുന്പു കാലാവസ്ഥയെക്കുറിച്ചുള്ള പാരിസ് ഉടന്പടിയിൽ, ആഗോള താപനില രണ്ടു ഡിഗ്രി സെൽഷസ് കുറയ്ക്കാൻ ശ്രമിക്കുമെന്നു ലോകനേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇന്ധനോപയോഗം നിയന്ത്രിച്ചും പ്രകൃതിസൗഹൃദമായ ഊർജസ്രോതസുകൾ വികസിപ്പിച്ചും ഇതു നേടാമെന്നായിരുന്നു പ്രതീക്ഷ. ഇന്ധനോപയോഗം പരമാവധി കുറച്ച് സൗരോർജം പോലുള്ളവ കൂടുതലായി ഉപയോഗിക്കുന്നതിൽ പല രാജ്യങ്ങളും ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരളത്തിന് അഭിമാനകരമായി പറയാവുന്നതാണു നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോർജ പദ്ധതി. വിമാനത്താവളത്തോടനുബന്ധിച്ചുസ്ഥാപിച്ചിരിക്കുന്ന സൗരോർജ പാനലുകൾ അവിടേക്കാവശ്യമായ മുഴുവൻ ഊർജവും നൽകുന്നു. എന്നാൽ കൂടുതൽ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള ഊർജപദ്ധതികൾ നടപ്പാക്കാൻ തയാറാകുന്നില്ലെന്നതു ഖേദകരമാണ്.
സൗരോർജമടക്കമുള്ള പാരന്പര്യേതര ഊർജങ്ങളിലൂടെയേ കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാവൂ എന്ന് ഡൽഹിയിൽ ഇന്റർനാഷണൽ സോളാർ അലയൻസിന്റെ സ്ഥാപനദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകവ്യാപകമായി സൗരോർജ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള പത്തിന പദ്ധതിയും അന്നു പ്രഖ്യാപിച്ചു. 2022 ആകുന്പോഴേക്കും 175 ജിഗാവാട്സ് വൈദ്യുതി പുതിയ ഊർജസ്രോതസുകളിൽനിന്ന് ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ യൂറോപ്യൻ യൂണിയനുമായി ചേർന്നു നടപ്പാക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. സൗരോർജ പദ്ധതികൾക്കു പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കുക, ഭാവിവികസനത്തിനു സഹായകമാകുന്ന വിധത്തിൽ സൗരോർജോപയോഗം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സൗരോർജ ഉച്ചകോടിക്ക് ഈ വർഷം ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. സൗരോർജം വികസിപ്പിക്കുന്നതിൽ ആധുനിക സാങ്കേതികവിദ്യ കൈവശമുള്ള ഫ്രാൻസും ഓസ്ട്രേലിയയും ഉൾപ്പെടെ 25 രാജ്യങ്ങൾ ഈ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ സൗരോർജ പദ്ധതികളുടെവികസനത്തിനായി 70 കോടി യൂറോ മുതൽമുടക്കുമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.
കേരളത്തിൽ 1956 മുതൽ 2004 വരെയുള്ള ശരാശരി താപനില കണക്കാക്കിയപ്പോൾ ഒരു ഡിഗ്രി സെൽഷസിന്റെ വർധനയാണു കണ്ടത്. താപനില രണ്ടു ഡിഗ്രികൂടി ഉയർന്നാൽ സമുദ്രനിരപ്പിൽനിന്നു രണ്ടു മീറ്റർ വരെ താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ കടലെടുത്തുപോകാം. കുട്ടനാടും തൃശൂരിലെ കോൾനിലങ്ങളും കൊച്ചിയുമൊക്കെ ഇതിന്റെ ഇരകളാകാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആഗോളതലത്തിൽ ഭക്ഷ്യോത്പാദനം തകർച്ചയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്(ഐപിസിസി) വർക്കിംഗ് ഗ്രൂപ്പ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ദുരന്തങ്ങൾ വിദൂര ഭീതിയല്ലെന്നും സമീപസ്ഥമാണെന്നും ലോകം മറക്കരുത്.
ഇന്ധനോപയോഗം കരുതലോടെയാവണം
01:49 AM Oct 10, 2018 | Deepika.com