പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക സഹായം ലഭ്യമാക്കുന്നതിലുള്ള പിഴവും കാലതാമസവും ഏറെ ദരിദ്ര കുടുംബങ്ങളെ കഷ്ടപ്പെടുത്തുന്നുണ്ട്. ഈ വർഷം ഇതിനോടകം മൂന്നു തവണയാണു കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായത്. മറ്റൊരു വെള്ളപ്പൊക്കം ഈ ദിവസങ്ങളിൽ പ്രതീക്ഷിച്ചതാണെങ്കിലും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒമാൻ തീരത്തേക്കു തിരിഞ്ഞതിനാൽ കേരളം രക്ഷപ്പെട്ടു.
ജൂണിലായിരുന്നു ആദ്യത്തെ കെടുതി. അന്നു ദുരിതബാധിതർക്ക് അടിയന്തര സഹായമായി സർക്കാർ ആയിരം രൂപ വീതം പ്രഖ്യാപിച്ചു. അതു കൊടുത്തുതീർക്കുംമുന്പുതന്നെ അടുത്ത പ്രളയമെത്തി- ജൂലൈ പകുതിയോടെ. അപ്പോൾ സർക്കാർ സഹായം 3800 രൂപയാക്കി ഉയർത്തി. ആദ്യം ആയിരം കിട്ടിയവർക്കു ബാക്കി 2800 രൂപയേ കിട്ടൂ എന്നും വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് പകുതിയോടെ കനത്ത മഴ തുടങ്ങി. തൊണ്ണൂറു വർഷത്തിനുള്ളിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ തുടക്കമായിരുന്നു അത്. ഒരിക്കലും വെള്ളം കയറില്ലെന്നു കരുതിയിരുന്ന കരകളിൽപോലും ആൾപ്പൊക്കത്തിൽ വെള്ളം മൂടി. ചില വീടുകളുടെ രണ്ടാംനിലവരെയെത്തി പ്രളയജലം. പതിനായിരങ്ങൾ പലായനം ചെയ്തു. ചാലക്കുടി, ആലുവ, പറവൂർ, ആറന്മുള, ചെങ്ങന്നൂർ, പാണ്ടനാട്, റാന്നി തുടങ്ങിയ പ്രദേശങ്ങൾ കൂടാതെ കുട്ടനാട് മുഴുവനും വെള്ളത്തിൽ മുങ്ങി. കിഴക്കൻ മലയോരങ്ങളിലാകട്ടെ ഉരുൾപൊട്ടൽ ഏറെ നാശം വിതച്ചു. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേനയും പോലീസും ഫയർഫോഴ്സും നാട്ടുകാരുമെല്ലാം തോളോടു തോൾ ചേർന്നു രക്ഷാപ്രവർത്തനം വിജയകരമാക്കി. ആയിരങ്ങളെ ജീവഹാനിയിൽനിന്നു രക്ഷിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാടൊന്നാകെ സഹകരിച്ചു. വെള്ളമിറങ്ങിയപ്പോൾ പുനരധിവാസത്തിന്റെ പ്രശ്നങ്ങൾ തുടങ്ങി. അവിടെയാണു സർക്കാരിനും സന്നദ്ധസംഘടനകൾക്കും ഏറെ ചെയ്യാനുണ്ടായിരുന്നത്. സന്നദ്ധ സംഘടനകൾ തങ്ങളുടെ കഴിവിനൊത്തും അതിനപ്പുറവും ഉദാരമായി ചെയ്യുന്നുണ്ട്.
വെള്ളം കയറിയ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ കുറച്ചൊന്നുമല്ല. കട്ടിലും മെത്തയും വീട്ടുപകരണങ്ങളുമൊക്കെ വെള്ളത്തിൽ കുതിർന്ന് ഉപയോഗശൂന്യമായി. ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടുകളിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾപോലും ശേഷിച്ചില്ല. ഇനി കൃഷിയിൽനിന്നൊരു വരുമാനമുണ്ടാകണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. അനേകം കുടുംബങ്ങൾ അത്യാവശ്യത്തിനുപോലും പണമില്ലാതെ വലഞ്ഞു. അപ്പോഴാണ് ഓരോ കുടുംബത്തിനും പതിനായിരം രൂപ ദുരിതാശ്വാസമെന്ന സർക്കാർ പ്രഖ്യാപനമുണ്ടായത്. ആ പ്രഖ്യാപനം സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. പക്ഷേ, തുകയുടെ വിതരണത്തിൽ പല അപാകതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലതാമസം തന്നെ പ്രധാന പ്രശ്നം. ചിലയിടങ്ങളിൽ തുകവിതരണം തടസംകൂടാതെ നടന്നെങ്കിലും പലേടത്തുനിന്നും പരാതി ഉയരുന്നുണ്ട്. പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി എന്ന വൃദ്ധയുടെ അനുഭവം ഉദാഹരണമാക്കാം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരഭാര്യയാണവർ. പ്രളയസഹായമായ പതിനായിരം രൂപയ്ക്കായി ഈ വിധവ അഞ്ചു തവണയാണ് പറവൂർ വില്ലേജ് ഓഫീസിലും കനറാ ബാങ്കിലും കയറിയിറങ്ങിയത്. പണം എത്തിയില്ലെന്ന മറുപടി ഓരോ തവണയും കേട്ടു മടങ്ങി.
മുൻ മുഖ്യമന്ത്രിയുടെ സഹോദരഭാര്യക്കുണ്ടായ അനുഭവം വാർത്താപ്രാധാന്യം നേടിയപ്പോൾ അധികൃതർ സടകുടഞ്ഞെണീറ്റു. റവന്യു വകുപ്പ് കഴിഞ്ഞദിവസം തുക സരോജിനിക്കു നൽകി. ഇതുവരെ സഹായധനം കിട്ടാത്തവർ എത്രയോ! കണക്കെടുപ്പിന്റെയും സാങ്കേതികത്വത്തിന്റെയും പേരിൽ മാറ്റിവയ്ക്കാവുന്നതല്ല സഹായധന വിതരണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ റവന്യു അധികൃതർക്കു കൈമാറിയവർക്കാണു സഹായധനം ലഭിക്കുന്നത്. അടിയന്തര സഹായമായ പതിനായിരം രൂപ ലഭിക്കുന്നതിനു പ്രത്യേക അപേക്ഷാഫോം പോലും നൽകേണ്ടതില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നതാണ്. അതതു പ്രദേശത്തെ വില്ലേജ് ഓഫീസർ ദുരിതബാധിതരെ കണ്ടെത്തി തുക കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദേശം. ചില സ്ഥലങ്ങളിൽ അപേക്ഷാഫീസ് എന്ന പേരിൽ തട്ടിപ്പു നടന്നതായി വെളിപ്പെട്ടതിനെത്തുടർന്നാണു സഹായധനം ലഭിക്കാൻ അപേക്ഷാഫോമോ ഇടനിലക്കാരോ ആവശ്യമില്ലെന്നു സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയത്. 5.98 ലക്ഷം പേർക്ക് ഇതിനോടകം പതിനായിരം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്.
ദുരിതബാധിതരെ സഹായിക്കാൻ ഇങ്ങനെയൊക്കെ തയാറാകുന്ന സർക്കാർ അർഹർക്കെല്ലാം സഹായം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്യണം. ധനസഹായത്തിന് അർഹതയുള്ള പലരും പണം കിട്ടാതെ നട്ടം തിരിയുന്പോൾ ചില കുടുംബങ്ങൾക്ക് ഒന്നിൽക്കൂടുതൽ തവണ സഹായം വിതരണം ചെയ്തതായി പരാതിയുണ്ട്. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ബിഎൽഒമാർ വീടുകളിലെത്തി എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സഹായധന വിതരണത്തിനുള്ള പട്ടിക തയാറാക്കിയത്. ഇതിന്റെ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥർ ഈ പട്ടിക കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കാമായിരുന്നു. അനർഹരായ പലരും സഹായം കൈപ്പറ്റിയതായും പരാതിയുണ്ട്. അപ്പീൽ അപേക്ഷകളിൽ അന്വേഷണം നടത്തി ഇത്തരക്കാരെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്.
പ്രളയം ഓരോ കുടുംബത്തിനും വരുത്തിവച്ച നഷ്ടം കണക്കാക്കുന്പോൾ പതിനായിരം രൂപയുടെ ധനസഹായം തികച്ചും അപര്യാപ്തമാണ്. എന്നിരുന്നാലും ഈ തുകയെങ്കിലും യഥാസമയം കൈയിൽ കിട്ടിയാൽ വെള്ളമിറങ്ങിയ വീട്ടിലേക്ക് അത്യാവശ്യമുള്ള ചില സാധനങ്ങളെങ്കിലും സംഘടിപ്പിക്കാമല്ലോ.
പ്രളയത്തിൽ സ്ഥലവും വീടും നഷ്ടപ്പെട്ടവർക്കു പത്തുലക്ഷം രൂപവീതം നൽകുമെന്നാണു മുഖ്യമന്ത്രിയുടെ വാഗ്ദാനം - ആറു ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും നാലു ലക്ഷം രൂപ വീടു നിർമിക്കുന്നതിനും. നഷ്ടവുമായി തട്ടിക്കുന്പോൾ ഇതു തികച്ചും അപര്യാപ്തമാണെങ്കിലും ഈ തുകയെങ്കിലും എത്രയും വേഗം നൽകാൻ കഴിയണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെ നടന്ന അവലോകനയോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചു. പൊതുജനങ്ങളിൽനിന്നും സർക്കാർ ഉദ്യോഗസ്ഥരിൽനിന്നും മറ്റു മേഖലകളിൽനിന്നും ലഭിച്ച സംഭാവനകൾ അർഹർക്കു കൈമാറുന്നതിൽ സർക്കാർ അമാന്തം കാട്ടരുത്. വലിയ നഷ്ടം സംഭവിച്ചവർക്കു കൊടുക്കുന്ന ചെറിയ സഹായങ്ങൾ ഒരു കാരണവശാലും വച്ചുതാമസിപ്പിക്കരുത്.
പ്രളയദുരിത സഹായം ഇനി വൈകരുത്
12:36 AM Oct 09, 2018 | Deepika.com