കേരളത്തിലെ ഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. കേന്ദ്ര സർക്കാർ ഇന്നലെ ഇന്ധനനികുതിയിൽ അല്പം ഇളവു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു വർധിപ്പിച്ച നികുതിയുടെ ഒരംശമേ ആകുന്നുള്ളൂ. വർധിപ്പിച്ച നികുതി മുഴുവൻ കേന്ദ്രം പിൻവലിച്ചാലേ സംസ്ഥാനം നികുതി കുറയ്ക്കൂ എന്ന നിലപാടിലാണു കേരള സർക്കാർ. ഇന്ധനവില പൊള്ളുന്ന അവസ്ഥയിൽ തുടരുമെന്നർഥം. അതുണ്ടാക്കുന്ന നീറ്റൽ പൊതുസമൂഹത്തെയാകെ ബാധിക്കും.
മൂവായിരത്തോളം സ്വകാര്യ ബസുകൾ ഡീസൽ വില വർധനയുടെ പശ്ചാത്തലത്തിൽ സർവീസ് നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഡീസലടിക്കാൻ പണമില്ലാത്തതുമൂലം കെഎസ്ആർടിസി പല സർവീസുകളും വെട്ടിച്ചുരുക്കുകയുമാണ്. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഇതു മാത്രമല്ല പ്രശ്നം. മാനേജ്മെന്റും തൊഴിലാളി സംഘടനകളും വിരുദ്ധചേരികളായി നിൽക്കുന്നു. ഭരണപക്ഷ യൂണിയനുകളാണു മാനേജ്മെന്റിനെതിരേ കടുത്ത വിമർശനം നടത്തുന്നത് എന്നതാണു കൗതുകകരം.
സ്വകാര്യബസുകളും കെഎസ്ആർടിസി യും നടത്തുന്ന സർവീസ് മുടക്കലിനൊപ്പം ട്രെയിൻ ഗതാഗതത്തിലെ പ്രശ്നങ്ങൾ കൂടിയാകുന്പോൾ യാത്രക്കാർ നട്ടംതിരിയുകയേയുള്ളൂ. ഏറെ യാത്രക്കാർക്ക് ആശ്രയമായിരുന്ന പാസഞ്ചർ ട്രെയിനുകളിൽ പലതും അടുത്തകാലത്തു സർവീസ് നിർത്തി. കേരളത്തിലെ ട്രെയിൻ യാത്രക്കാരോടു റെയിൽവേയ്ക്കു പണ്ടേ ചിറ്റമ്മ നയമാണല്ലോ. ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു.
മൂവായിരത്തോളം സ്വകാര്യ ബസുകൾ വിവിധ ജില്ലകളിലെ ആർടിഒമാർക്കു സ്റ്റോപ്പേജ് അപേക്ഷ നൽകിയിട്ടുണ്ടെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചത്. സംസ്ഥാനത്തു പന്തീരായിരത്തോളം സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. അതിൽ നാലിലൊന്നു ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പു നിസാരമായി തള്ളാനാവില്ല. പലേടത്തും സ്വകാര്യ ബസുകൾ പെർമിറ്റ് സറണ്ടർ ചെയ്തിട്ടുണ്ട്. കൊല്ലത്ത് ഒരു ഡസനിലേറെ സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കി. കോഴിക്കോട്ട് ഇരുനൂറോളം ബസുകളാണു സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തു സ്വകാര്യ ബസുകളുടെ എണ്ണം പകുതിയിൽ താഴെയായി. ഡീസൽ വില കൂടാതെ മറ്റു ചെലവുകളും താങ്ങാനാവാതെ വന്നപ്പോഴാണു പലരും വണ്ടിപ്പണി ഉപേക്ഷിച്ചത്. പെട്രോൾ-ഡീസൽ വിലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം അഞ്ചു രൂപയിലേറെ വർധനയാണുണ്ടായത്.
സംസ്ഥാനത്തെ പൊതുഗതാഗതത്തിന്റെ ജീവനാഡിയായ കെഎസ്ആർടിസിയാകട്ടെ കടുത്ത പ്രതിസന്ധിയിലാണ്. സാന്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന കോർപറേഷനെ കരകയറ്റാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഉന്നതതലത്തിൽ നിന്നുള്ള പിന്തുണയോടെ ചില പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ട്രേഡ് യൂണിയനുകൾ അതിനു കടകവിരുദ്ധമായ നിലപാടിലാണ്. പ്രത്യക്ഷസമരത്തിലേക്കു നീങ്ങാൻ യൂണിയനുകൾ തീരുമാനിച്ചെങ്കിലും ഫലത്തിൽ അതൊരു സർക്കാർ വിരുദ്ധ സമരമായി മാറുമെന്നുള്ളതിനാലാവും തത്കാലം വേണ്ടെന്നു വച്ചിരിക്കുന്നത്. എന്നിരുന്നാലും സമീപഭാവിയിൽചില പൊട്ടിത്തെറികൾ പ്രതീക്ഷിക്കാം. ഇതെല്ലാം ചെന്നു പതിക്കുന്നതാകട്ടെ സാധാരണക്കാരായ യാത്രക്കാരുടെമേലും. കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ മൾട്ടി ഡ്യൂട്ടി സന്പ്രദായം മാറ്റി സിംഗിൾ ഡ്യൂട്ടി ആക്കിയതോടെ പലേടത്തും ഓർഡിനറി സർവീസുകൾ മുടങ്ങുന്നതായി പരാതി ഉയരുന്നു. യാത്രക്കാർ തീരെക്കുറവുള്ള റൂട്ടുകളിൽ മാത്രമാണു ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നതെന്നാണു കെഎസ്ആർടിസിയുടെ വിശദീകരണം. പക്ഷേ, തിരക്കുള്ള റൂട്ടുകളിലും ഇപ്പോൾ സർവീസ് റദ്ദാക്കുന്നുണ്ടെന്നതാണു വസ്തുത. ദേശസാത്കൃത റൂട്ടുകളിൽ റദ്ദാക്കലുണ്ടായാൽ യാത്രക്കാർക്കു ക്ലേശം വലുതായിരിക്കും. അതുണ്ടാകാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം.
സ്വകാര്യ ബസുകളുടെ ധർമമല്ലല്ലോ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്കുള്ളത്. തിരക്കു കുറവുള്ള സമയത്തെ ഷെഡ്യൂളുകളാണു കുറച്ചിരിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഇതനുസരിച്ചുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങൾ ഒരു ഡിപ്പോയിലും ഉണ്ടായിട്ടില്ല. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ, യാത്രക്കാർ അധികമുള്ള സമയത്തു കൂടുതൽ ബസുകൾ ഓടിക്കാനും യാത്രക്കാർ കുറവുള്ളപ്പോൾ സർവീസ് കുറയ്ക്കാനുമായിരുന്നു നിർദേശം. എന്നാൽ ചില റൂട്ടുകളിലെങ്കിലും യാത്രക്കാർ കൂടുതലുള്ള സമയത്തെ സർവീസുകളാണു പിൻവലിച്ചിരിക്കുന്നത്. ഇപ്പോഴത്തെ യാത്രാക്ലേശത്തിനു തൊഴിലാളികളും മാനേജ്മെന്റും പരസ്പരം പഴിചാരുകയാണ്. ഡ്യൂട്ടി പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കമായും ഇപ്പോഴത്തെ പ്രശ്നത്തെ ചിലർ കാണുന്നുണ്ട്.
ബസ് സർവീസുകളിലെ പ്രശ്നങ്ങളോടൊപ്പം ട്രെയിൻ സർവീസുകളുടെ വെട്ടിക്കുറയ്ക്കലും വൈകിയോടലും കൂടിയായപ്പോൾ യാത്രാപ്രശ്നം ഗുരുതരമായിട്ടുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഈയിടെ ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. പ്രളയകാലത്തു പലേടത്തും പാതയിൽ മണ്ണിടിഞ്ഞു ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പാതയൊക്കെ നന്നാക്കിവരുന്നതേയുള്ളൂ.
കേരളത്തിലെ റെയിൽവേവികസനവും പദ്ധതികളും ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിൽ, വൈകിയോടൽ പ്രശ്നം ചർച്ച ചെയ്തിട്ടുമതി മറ്റു വിഷയങ്ങൾ എന്ന് എംപിമാർ നിർബന്ധം പിടിച്ചു. കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമം നിരീക്ഷിക്കാൻ ചെന്നൈ കേന്ദ്രീകരിച്ചു ചീഫ് ഓപ്പറേറ്റിംഗ് മാനേജരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നു റെയിൽവേ അന്ന് ഉറപ്പു നൽകിയതാണ്. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട്, വഞ്ചിനാട്, മലബാർ, ഇന്റർ സിറ്റി, മാവേലി തുടങ്ങിയ ട്രെയിനുകൾ കൃത്യസമയം പാലിക്കുമെന്നും എംപിമാർക്ക് ഉറപ്പു നൽകി. അതൊക്കെ പക്ഷേ കുറുപ്പിന്റെ ഉറപ്പായി. കേരളത്തിലെ പാളങ്ങളുടെ ശേഷിക്കപ്പുറമാണ് ഇപ്പോൾ ട്രെയിനുകൾ ഓടുന്നതെന്നാണു റെയിൽവേയുടെ വാദം. അതു ശരിയുമാവാം. കേരളത്തിന്റെ യാത്രാ ആവശ്യങ്ങൾ നിറവേറ്റാനുതകുന്നവിധത്തിൽ റോഡോ റെയിലോ നിർമിച്ചിട്ടില്ല. അതു വരുംകാലങ്ങളിൽ യാത്ര കൂടുതൽ ദുഷ്കരമാക്കും. ഈ സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
ബസുകൾ മുടങ്ങുന്നു, ട്രെയിനുകൾ ഇഴയുന്നു
11:04 PM Oct 04, 2018 | Deepika.com