മറ്റൊരു കർഷകപ്രക്ഷോഭംകൂടി തത്കാലത്തേക്കു തണുപ്പിക്കാൻ കേന്ദ്രസർക്കാരിനായി. ആയിരക്കണക്കിനു കർഷകർ ഹരിദ്വാറിൽനിന്നാരംഭിച്ച യാത്ര 200 കിലോമീറ്റർ പിന്നിട്ടു ഡൽഹിയിലെത്തിയപ്പോൾ ഭരണകൂടം ശരിക്കും വിറച്ചു.
കർഷകനേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചരൺസിംഗിന്റെ സ്മൃതിസ്ഥലമായ കിസാൻഘട്ടിൽ എത്താനാണവർ ഉദ്ദേശിച്ചിരുന്നത്. തങ്ങളുടെ പതിനൊന്നിന ആവശ്യങ്ങൾ ഭരണകൂടത്തിന്റെ മുന്നിൽ ഉന്നയിക്കാൻ ആദ്യം അവർക്ക് അവസരം നിഷേധിക്കപ്പെട്ടു. ഡൽഹിയിലേക്ക് അവരെ കയറ്റിവിട്ടില്ല. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു കർഷകമുന്നേറ്റത്തെ തടയാൻ ഭരണകൂടം ഉദ്യമിച്ചു. നാനൂറോളം ട്രാക്ടറുകളുമായാണു കർഷകരെത്തിയിരുന്നത്. ഇരുന്പുകൊണ്ടുതീർത്ത പോലീസ് ബാരിക്കേഡുകൾ കർഷകരുടെ ട്രാക്ടറുകൾക്കു മുന്നിൽ തകർന്നു. സമരം രൂക്ഷമാകുന്നുവെന്നു കണ്ടപ്പോൾ സർക്കാർ തന്ത്രം മാറ്റി, അനുനയവുമായെത്തി. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നു വാക്കു നൽകി. കർഷകരെ പറഞ്ഞു കബളിപ്പിക്കാം എന്നു സർക്കാർ കരുതുന്നുണ്ടാവാം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്നു ഭാരതീയ കിസാൻയൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു.
സർക്കാരിന്റെ മനസിലിരിപ്പു പാളിയെന്നും സമരത്തിൽ കർഷകർ വിജയിച്ചെന്നും നരേഷ് ടിക്കായത്ത് അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ എത്രമാത്രം കഴന്പുണ്ടാകുമെന്നതു കണ്ടറിയേണ്ട കാര്യമാണ്. 1988ൽ ഡൽഹി ബോട്ട് ക്ലബ് മൈതാനത്ത് ആഴ്ചകൾ നീണ്ട കർഷക പ്രക്ഷോഭം നടത്തിയ മഹേന്ദ്രസിംഗ് ടിക്കായത്ത് സംഘടിപ്പിച്ച കർഷക പ്രസ്ഥാനമാണു ഭാരതീയ കിസാൻ യൂണിയൻ(ബികെയു). പുത്രൻ നരേഷ് ടിക്കായത്താണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്രയിലും ഇതുപോലൊരു കർഷക ജാഥ അരങ്ങേറി. അര ലക്ഷത്തോളം കർഷകർ 180 കിലോമീറ്റർ കാൽനടയായി യാത്രചെയ്തു നാസിക്കിൽനിന്നു മുംബൈയിലെത്തി. മുംബൈയെ ത്രസിപ്പിച്ച ആ പ്രക്ഷോഭവും പറഞ്ഞൊതുക്കുകയായിരുന്നു. സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ വിശ്വസിച്ചു പാവം കർഷകർ തങ്ങളുടെ ഗ്രാമങ്ങളിലേക്കു മടങ്ങി. മാസങ്ങൾ പലതു കഴിഞ്ഞിട്ടും ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സംഘടിത വെള്ളക്കോളർ ജോലിക്കാരെപ്പോലെഎന്നും സമരവുമായി നടക്കാൻ കർഷകർക്കാവില്ലല്ലോ. സമയത്തു വിളയിറക്കണം, അതു പരിപാലിക്കണം. വിളവെടുക്കുന്പോൾ വില കിട്ടിയില്ലെങ്കിൽ വീണ്ടും കടക്കെണിയിൽ പെട്ടതുതന്നെ. അതുകൊണ്ട് ഉടനേയൊന്നും മറ്റൊരു കർഷകപ്രക്ഷോഭം ഉണ്ടാകില്ലെന്നാവും സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ രാജ്യത്ത് കർഷകപ്രക്ഷോഭങ്ങൾ ഈയിടെ പലതു നടന്നു. എന്നിട്ടും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കർഷകരോടു പുലർത്തുന്ന നിസംഗ മനോഭാവം അപലപനീയമാണ്, അപകടകരമാണ്.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കർഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ ഏക്താ മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ ജൂൺ ആദ്യ വാരം രാജ്യവ്യാപകമായി നടന്ന കർഷകസമരം ഉത്തരേന്ത്യൻ നഗരങ്ങളിൽ പാലിന്റെയും പച്ചക്കറികളുടെയും വിതരണം സ്തംഭിപ്പിച്ചിരുന്നു. പാൽ നിരത്തിലൊഴുക്കിയും പച്ചക്കറികൾ നിരത്തിൽ ഉപേക്ഷിച്ചും കർഷകർ പ്രതിഷേധിച്ചു. അന്നു ചണ്ഡീഗഡിൽ തക്കാളിക്കു കിലോഗ്രാമിനു 15 രൂപ വിലയായിരുന്നു. കഴിഞ്ഞ ദിവസം ഉദുമൽപേട്ടയിലും പഴനിയിലും തക്കാളി കർഷകർക്കു കിട്ടിയതാകട്ടെ കിലോഗ്രാമിനു നാലു രൂപ.
മധ്യപ്രദേശിലെ മന്ദ്സോറിൽ നടന്ന കർഷകപ്രക്ഷോഭത്തിനിടെ ഏഴു കർഷകർക്കു ജീവഹാനി ഉണ്ടായതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂണിൽ വിവിധ കർഷക സംഘടനകൾ പത്തു ദിവസത്തെ ഗ്രാമബന്ദ് നടത്തിയിരുന്നു. 172 കർഷകസംഘടനകളാണ് അതിൽ പങ്കെടുത്തത്. അന്നും അതിനുമുന്പും അവർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ കുറഞ്ഞ താങ്ങുവില ഏർപ്പെടുത്തണമെന്നതും വായ്പകൾ എഴുതിത്തള്ളണമെന്നതുമായിരുന്നു.
ഗുജറാത്തിലെ ഭവ്നഗർ ജില്ലയിൽ 12 ഗ്രാമങ്ങളിൽനിന്നുള്ള 1250 കർഷകരിൽനിന്നായി 3377 ഏക്കർ കൃഷിസ്ഥലം ലിഗ്നൈറ്റ് പ്ലാന്റിനുവേണ്ടി ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടു രണ്ടു ദശാബ്ദമായി. ഓരോ തവണയും ഇവിടെ കൃഷിയിറക്കുന്പോൾ കർഷകർ പോലീസിന്റെ പീഡനത്തിനിരയാകുന്നു. ഈ വർഷവും ഇവിടെ കൃഷിയിറക്കിയ കർഷകർക്കു പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. രാജസ്ഥാനിൽ സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കഴിഞ്ഞ വർഷം ആഴ്ചകൾ നീണ്ടുനിന്ന സമരമാണു നടന്നത്. ജയ്പുരിനടുത്ത നിന്ദർ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച സമീൻ സമാധി സമരം ആഗോള ശ്രദ്ധയാകർഷിച്ചു. ഭൂമിയിൽ വലിയ കുഴികളുണ്ടാക്കി അതിലിരുന്നായിരുന്നു സമരം. "ഉടൽ മണ്ണിനും ഉയിർ ഭൂമിക്കും' എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം. പാർപ്പിട സമുച്ചയവും ടൗൺഷിപ്പും ഉണ്ടാക്കാൻ ജയ്പുർ ഡെവലപ്മെന്റ് അഥോറിറ്റി (ജെഡിഎ) രൂപംകൊടുത്ത പദ്ധതിക്കെതിരേയാണു നിന്ദറിൽ കർഷകരോഷം ഉയർന്നത്.
കേരളവും വലിയ കാർഷിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിലുണ്ടായ കാർഷികനഷ്ടത്തിന്റെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. പുതുതായി കൃഷിചെയ്യാനുള്ള സഹായം ആർക്കും ലഭിക്കുന്നില്ല. കാർഷികമേഖലയോടു വലിയ ആഭിമുഖ്യമുള്ളതായി അധികൃതർ പറയാറുണ്ടെങ്കിലും കാര്യമായി എന്തെങ്കിലും കർഷർക്കുവേണ്ടി ചെയ്യാനവർ തയാറല്ല.
രാജ്യത്തെ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് കേരളത്തിലും സംസ്ഥാന സമിതിക്കു രൂപം നൽകിയിട്ടുണ്ട്. കാർഷികമേഖലയ്ക്കു വരുംനാളുകളിൽ വൻവെല്ലുവിളിയാവുന്ന സ്വതന്ത്രവ്യാപാരകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കെതിരേയുള്ള സംയുക്ത ദേശീയ പ്രക്ഷോഭത്തിൽ കേരളത്തിലെ കർഷകപ്രസ്ഥാനങ്ങളും പങ്കുചേരും.
കാർഷികവിളകൾക്ക് അടിക്കടി വിലയിടിവുണ്ടാവുകയും ഉത്പാദനച്ചെലവു വർധിക്കുകയും ജീവിതച്ചെലവു കുത്തനേ ഉയരുകയും ചെയ്യുന്പോൾ ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞ അവസ്ഥയിലാണു അസംഖ്യം കർഷകർ. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ കൃഷിയെ നേരിട്ടോ പരോക്ഷമായോ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന വസ്തുത കണക്കിലെടുത്തു കേന്ദ്ര സർക്കാർ നയങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ രാജ്യം വലിയ പ്രതിസന്ധിയെയാവും അഭിമുഖീകരിക്കേണ്ടിവരുക.
കർഷകപ്രശ്നങ്ങൾക്കു വേണ്ടതു മുട്ടുശാന്തിയല്ല
01:16 AM Oct 04, 2018 | Deepika.com