സംഗീതത്തിനും സിനിമയ്ക്കും രണ്ടു പ്രതിഭകളെയാണ് ഇന്നലെ നഷ്ടപ്പെട്ടത്. വയലിനിൽ വിസ്മയഗീതങ്ങളൊരുക്കിയ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ വേർപാട് തികച്ചും ആകസ്മികവും ഏറെ വേദനാജനകവുമായിരുന്നു. വാഹനാപകടമാണു നാല്പതുകാരനായ ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയത്. അദ്ദേഹത്തിന്റെ രണ്ടുവയസുള്ള മകൾ തേജസ്വിനി അപകടദിവസംതന്നെ മരണമടഞ്ഞിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. ഇന്നലെ അന്തരിച്ച തന്പി കണ്ണന്താനം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. എൺപതുകളിൽ തിയറ്ററുകളെ ഇളക്കിമറിച്ച സിനിമകളുടെ സംവിധായകൻ. ഇരുവരും കേരളത്തിലെ സംഗീതപ്രേമികളുടെയും സിനിമാ പ്രേക്ഷകരുടെയും മനസിൽ ലബ്ധപ്രതിഷ്ഠ നേടിയവർ.
പ്രശസ്തിയുടെ പടവുകൾ താണ്ടുന്ന വേളയിലാണു ബാലഭാസ്കറിന്റെ സംഗീതം നിലച്ചത്. തന്പി കണ്ണന്താനമാകട്ടെ സജീവ സിനിമാരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു. കലാകാരന്മാർ എന്നും മനുഷ്യമനസുകളിൽ ജീവിക്കുന്നവരായതിനാൽ ഇരുവരും കലാസ്നേഹികളുടെ മനസിൽ ചിരംജീവികളായിരിക്കും. സമകാലിക സംഗീതലോകത്തിനു ബാലഭാസ്കർ ചിരപരിചിതനായിരുന്നുവെങ്കിൽ, തന്പി കണ്ണന്താനം രണ്ടു മൂന്നു ദശാബ്ദങ്ങൾക്കപ്പുറത്തു സിനിമാലോകത്തു നിറഞ്ഞുനിന്ന സംവിധായകനാണ്. മോഹൻലാലിനെപ്പോലുള്ള അഭിനേതാക്കളുടെ അഭിനയപാടവം മിനുക്കിയെടുത്ത സംവിധായകരിലൊരാൾ. അക്കാലത്തെ സാമൂഹ്യ സാഹചര്യങ്ങളോടു ബന്ധപ്പെടുത്തി കാലികപ്രസക്തമായ പ്രമേയങ്ങൾ അഭ്രപാളികളിലെത്തിച്ച് പ്രേക്ഷകരെ ഹരം പിടിപ്പിച്ച സംവിധായകൻ. സാധാരണ പ്രേക്ഷകന്റെ ഹൃദയത്തിൽ പതിയുന്ന സംഭാഷണങ്ങളും കഥാമുഹൂർത്തങ്ങളുമായി തന്പി കണ്ണന്താനം- ഡെന്നീസ് ജോസഫ് കൂട്ടുകെട്ട് അക്കാലത്ത് സിനിമാ ചരിത്രം മാറ്റിയെഴുതി.
ജന്മസിദ്ധമായ സംഗീതാഭിമുഖ്യം ബാലഭാസ്കറിൽ ദൃശ്യമായിരുന്നു. അമ്മാവനിൽനിന്നായിരുന്നു ആദ്യപാഠങ്ങൾ പഠിച്ചത്. കോളജു പഠനകാലത്ത് മാർ ഈവാനിയോസ് കോളജിനെയും പിന്നീടു യൂണിവേഴ്സിറ്റി കോളജിനെയും യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ ചാന്പ്യന്മാരാക്കാൻ ബാലഭാസ്കറുടെയും സുഹൃത്തുക്കളുടെയും അക്ഷീണപരിശ്രമമുണ്ടായിരുന്നു. പതിനേഴാം വയസിൽ "മംഗല്യപല്ലക്ക്' എന്ന സിനിമയ്ക്കു സംഗീതം പകർന്ന് സിനിമാ സംഗീത ലോകത്തെത്തിയ ബാലഭാസ്കർ തന്റെ സംഗീതത്തെ അവിടെ കെട്ടിയിട്ടില്ല.
ശ്രദ്ധേയമായ ചില ആൽബങ്ങൾ പുറത്തിറക്കി. തന്റെ സംഗീത സപര്യയ്ക്ക് അഭ്രപാളികളെക്കാൾ അദ്ദേഹത്തെ ആകർഷിച്ചത് ആളുകൾ കൂടുന്ന സദസായിരുന്നു. ഫ്യൂഷൻ മ്യൂസിക്കിന്റെ അനന്തസാധ്യതകൾ മലയാളികൾക്ക് അനുഭവവേദ്യമാക്കിക്കൊടുത്തതിൽ ബാലഭാസ്കർക്ക് വലിയൊരു പങ്കുണ്ട്. അങ്ങനെയാണ് കോളജ് ബാൻഡ് എന്ന ആശയം കടന്നുവന്നത്. കർണാടക സംഗീതവും പാശ്ചാത്യസംഗീതവും സമന്വയിപ്പിച്ച് ശ്രോതാക്കളെ ആവേശഭരിതരാക്കി. മട്ടന്നൂർ ശങ്കരൻകുട്ടി ചെണ്ടയിലും സ്റ്റീഫൻ ദേവസി കീബോർഡിലും ബാലഭാസ്കർ ഇലക്ട്രിക് വയലിനിലും ഒരുക്കിയ ഫ്യൂഷൻ നാദവിസ്മയം ആളുകളെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചു. അരങ്ങു പോലെ ആവേശകരമായൊരു വേദി മറ്റൊന്നില്ലെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. സ്റ്റേജിൽ നിൽക്കുന്നയാൾ ഒരു മാന്ത്രികനെപ്പോലെയായിരിക്കണമെന്നും കാണികളെ മുഴുവൻ കൈകാര്യം ചെയ്യാൻ കഴിയണമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
സിനിമാ സംഗീതത്തിൽ പുതിയ കാലത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു ബാലഭാസ്കറിന്. "ക്രിയേറ്റിവിറ്റിയെ ടെക്നോളജി' വിഴുങ്ങുന്ന സാഹചര്യമാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. പാട്ടിന്റെ പഴയരീതി തിരിച്ചുവരുമെന്നും അദ്ദേഹം വിശ്വസിച്ചു. വിദേശത്തൊക്കെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും അവിടെ എല്ലാ സംഗീതോപകരണങ്ങളും ഉപയോഗിച്ചു ലൈവായ റിക്കാർഡിംഗ് വീണ്ടും സജീവമാകുകയാണെന്നും "രാഷ്ട്രദീപിക സിനിമ'യുടെ മ്യൂസിക് സ്പെഷൽ ഓണപ്പതിപ്പിനുവേണ്ടി നടത്തിയ അഭിമുഖത്തിൽ ബാലഭാസ്കർ അഭിപ്രായപ്പെട്ടിരുന്നു.
പതിനാറു വർഷം കാത്തിരുന്നു ലഭിച്ച ഓമനമകൾ തേജസ്വിനിയുടെ മരണവാർത്തയോ ജീവിതസഖി ലക്ഷ്മി ജീവനോടു മല്ലിട്ട് ആശുപത്രിയിൽ കിടക്കുന്നതോ അറിയാതെ അപകടത്തിന്റെ ഏഴാം നാൾ ബാലഭാസ്കർ ലോകത്തോടു വിടപറയുന്പോൾ ആ കുടുംബത്തിനു നേരിട്ട അപകടത്തിന്റെ കാരണങ്ങളും വാഹനയാത്രയ്ക്കിടയിൽ ശ്രദ്ധിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളും പൊതുചർച്ചയ്ക്കിടയാക്കുന്നുണ്ട്. രാത്രികാല യാത്രകൾ അപകടകരമാകുന്നതിനു പിന്നിൽ വാഹനമോടിക്കുന്നയാളുടെ ഉറക്കക്ഷീണമാണൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാർയാത്രയിൽ പിഞ്ചുകുട്ടികളുടെ സുരക്ഷ പ്രത്യേകം ശ്രദ്ധിക്കണമെന്ന കാര്യവും നാം പലപ്പോഴും മറക്കുന്നു. വികസിത രാജ്യങ്ങളിൽ കുട്ടികൾക്ക് വാഹനങ്ങളിൽപ്രത്യേക സീറ്റിംഗ് സൗകര്യം നിർബന്ധമാണ്. രാത്രികാല യാത്രകളിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എത്ര അത്യാവശ്യ യാത്രയായാലും ഡ്രൈവർ ഉറക്കച്ചടവോടെയാണ് വാഹനമോടിക്കുന്നതെങ്കിൽ അത് അപകടത്തിലേക്കുള്ള വഴി തുറക്കലാണ്.
"ഉറങ്ങുന്പോൾ സ്വപ്നങ്ങൾ നീളും, ഉണരുന്പോൾ സ്വപ്നങ്ങൾ തകരും' എന്ന ഓർമപ്പെടുത്തലോടെ ട്രാഫിക് പോലീസ് ഈയിടെ ഫേസ് ബുക്കിലൂടെ പ്രചാരണം നടത്തിയിരുന്നു. ഡ്രൈവർമാരുടെ ഉറക്കംമൂലം അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലായിരുന്നു പോലീസിന്റെ ഈ ഫേസ് ബുക്ക് പോസ്റ്റ്. ഉറക്കം വരുന്നുവെന്നു തോന്നിയാൽ ഉടൻ തന്നെ ഡ്രൈവിംഗ് നിർത്തി വാഹനം പാർക്ക് ചെയ്യണം. ദൂരയാത്രയ്ക്കുമുന്പ് ഡ്രൈവർക്കു നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് ഡ്രൈവിംഗ് അറിയാവുന്ന മറ്റൊരാളുടെ സഹായം കൂടി ഉറപ്പാക്കേണ്ടതുണ്ട്.
കുടുംബസമേതമുള്ള യാത്രയിൽ അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് രാത്രികാലത്താണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സമയത്തെത്താൻവേണ്ടി പലരും ഓവർസ്പീഡിൽ വാഹനം ഓടിക്കാറുണ്ട്. അതും അപകടത്തിനിടയാക്കും. ലക്ഷ്യസ്ഥാനത്തെത്താൻ നിശ്ചിതസമയത്തിനും അല്പം നേരത്തേ യാത്ര പുറപ്പെടുക മാത്രമാണിതിനു പരിഹാരം. ചില സമയങ്ങളിൽ അപ്രതീക്ഷിതമായ ട്രാഫിക് ബ്ലോക്കോ മറ്റു യാത്രാതടസമോ ഉണ്ടാകാമെന്ന കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്. ഒരല്പം മുൻകരുതൽ, ജാഗ്രത ഉണ്ടെങ്കിൽ പല അപകടങ്ങളും ഒഴിവാക്കാനാവും. നിരത്തിൽ പൊലിയുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്.
സംഗീതത്തിനും സിനിമയ്ക്കും നഷ്ടമായതു പ്രതിഭകളെ
12:28 AM Oct 03, 2018 | Deepika.com