സ്വകാര്യതയ്ക്കുള്ള പൗരാവകാശം ഉയർത്തിപ്പിടിക്കുന്നതാണ് ആധാറിനെ സംബന്ധിച്ച സുപ്രീംകോടതി വിധി. നിയന്ത്രണങ്ങളോടെ മാത്രം ആധാർ നടപ്പാക്കാമെന്നു കോടതിയുടെ ഭരണഘടനാബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി സർക്കാരിന് ആശ്വാസകരമാകുമെങ്കിലും ചില വിയോജിപ്പുകൾ തുടർനിയമയുദ്ധങ്ങൾക്കിടയാക്കിയേക്കാം.
2009ൽ യുപിഎ സർക്കാർ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയിലൂടെ കൊണ്ടുവന്ന ആധാർ തിരിച്ചറിയൽപദ്ധതി മോദി സർക്കാരിന്റെകാലത്താണു നിയമപരമായി അംഗീകരിക്കപ്പെട്ടത്. ലോക്സഭയിൽ പണബില്ലായാണ് ഇത് അവതരിപ്പിച്ചത്. പണബിൽ രാജ്യസഭയിൽ പാസാകേണ്ടതില്ല. ബിൽ ലോക്സഭ പാസാക്കിയതിനുശേഷം കൂടുതൽ സേവനമേഖലകൾ ആധാറിന്റെ പരിധിയിലാക്കപ്പെട്ടു. സ്വകാര്യതയെയും പൗരാവകാശങ്ങളെയും അപഹാസ്യമാക്കുംവിധം തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാർ നിർബന്ധിതമാക്കിക്കൊണ്ടുള്ള വിജ്ഞാപനങ്ങളുണ്ടായി. കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനും മൊബൈൽ ഫോൺ എടുക്കുന്നതിനും, എന്നുവേണ്ട സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിനുപോലും ആധാർ വേണമെന്ന അവസ്ഥയായി. ദേശീയ തലത്തിൽ എല്ലാ പൗരന്മാർക്കുമുള്ള സവിശേഷമായ തിരിച്ചറിയൽ രേഖ എന്ന മഹത്തായ ആശയത്തെ ഇത്തരം നടപടികളിലൂടെ സർക്കാർ അപഹാസ്യമാക്കിത്തീർത്തു. ഇതിനെതിരേ നിരവധി ഹർജികൾ കോടതി മുന്പാകെ എത്തി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് ആധാർ കാർഡിന്റെ ഭരണഘടനാ സാധുത ശരിവയ്ക്കുന്ന വിധിയാണു നൽകിയത്. ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് വിധിയിൽ വിയോജിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. മുന്നു സെറ്റ് വിധിന്യായങ്ങളാണു ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ എന്നിവർക്കും തനിക്കുമായി ജസ്റ്റീസ് എ.കെ. സിക്രി ഒരു വിധിന്യായം എഴുതിയപ്പോൾ ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡും ജസ്റ്റീസ് അശോക് ഭൂഷണും തങ്ങളുടെ അഭിപ്രായങ്ങൾ പ്രത്യേകം വിധിന്യായങ്ങളിൽ രേഖപ്പെടുത്തി.
സവിശേഷ തിരിച്ചറിയൽ രേഖ എന്ന വിശേഷണമാണ് ആധാർകാർഡിനു സുപ്രീംകോടതി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകളേക്കാൾ സവിശേഷത ആധാർ കാർഡിനുണ്ടാവും. 99 ശതമാനം ജനങ്ങൾക്കും ആധാർ ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് സർക്കാർ ബോധിപ്പിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽനിന്നൊരു പിന്നോക്കംപോകൽ വേണ്ടെന്നാണു കോടതിയുടെ അഭിപ്രായം. വ്യക്തികളുടെ ശാരീരിക വിവരങ്ങളടങ്ങിയ ആധാർ ഡാറ്റ സംരക്ഷിക്കുന്നതിനു യുക്തമായ നടപടികളെടുത്തിട്ടുണ്ടെന്ന സർക്കാരിന്റെ ഉറപ്പ് കോടതി മുഖവിലയ്ക്കു സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ആധാർ ഡാറ്റ ഉപയോഗിച്ചു പൗരന്മാരുടെ മേൽ നിരീക്ഷണം നടത്തില്ലെന്നു കോടതി കരുതുന്നു. അതേസമയം ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ കൂടുതൽ നടപടികളുണ്ടാവണമെന്നും ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നവർ ആ ഡാറ്റാ സൂക്ഷിക്കുന്നതിനു സമയപരിധി നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആധാറിനുവേണ്ടി ശേഖരിച്ച വിവരങ്ങൾ സംരക്ഷിക്കുന്നതിനു ശക്തമായ നിയമനിർമാണം നടത്തണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡാറ്റ സംരക്ഷണം ഉറപ്പുവരുത്താൻ ആധാർ നിയമം, വിവരാവകാശ നിയമം, വിവര സാങ്കേതിക നിയമം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്നു ജസ്റ്റീസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ നേരത്തേ നിർദേശിച്ചിരുന്നതാണ്.
പാൻകാർഡ് ലഭിക്കുന്നതിനും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധിതമാണ്. ദേശസുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ കൈമാറുന്നതിന് ഉദ്യോഗസ്ഥർക്കുള്ള അധികാരം കോടതി റദ്ദാക്കി. കോടതിയുടെ അനുമതിയോടെ വേണം ഇനി ഇത്തരം വിവരങ്ങളുടെ കൈമാറ്റം. ഇതുമായി ബന്ധപ്പെട്ട ആധാർ നിയമത്തിലെ 33(2)വകുപ്പ് എടുത്തുകളഞ്ഞിട്ടുണ്ട്. ആധാർ നിയമത്തിലെ 57-ാം വകുപ്പും ഭരണഘടനാവിരുദ്ധമെന്നു കോടതി കണ്ടെത്തി റദ്ദാക്കി. സ്വകാര്യ കന്പനികൾക്ക് ആധാർ വിവരങ്ങൾ കൈമാറാനുള്ള അധികാരമാണ് ഇതിലൂടെ റദ്ദായത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ സ്വകാര്യ കന്പനികൾക്കു കൈമാറുന്നതിനെതിരേ സുപ്രീംകോടതി കൈക്കൊണ്ട ശക്തമായ നിലപാട് പൗരാവകാശസംരക്ഷണത്തിൽ സുപ്രധാനമാണ്. നേരത്തേ ടെലികോം കന്പനികൾ വാങ്ങിയ സ്വകാര്യ വിവരങ്ങൾ മായിച്ചുകളയണമെന്നാണു ജസ്റ്റീസ് ചന്ദ്രചൂഡ് പ്രത്യേക വിധിന്യായത്തിൽ പറഞ്ഞത്.
സർക്കാരിന്റെ സാമൂഹ്യ സേവനപദ്ധതികൾക്ക് ആധാർ ഉപയോഗിക്കാമെങ്കിലും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും ആനുകൂല്യം നിഷേധിക്കരുതെന്നും കോടതി നിർദേശിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈൽ കണക്ഷൻ എടുക്കുന്നതിനും ആധാർ നിർബന്ധിതമാക്കരുത്. ഇതു സംബന്ധിച്ചുണ്ടായിരുന്ന സർക്കാർ ഉത്തരവ് നിരവധിപേർക്കു ക്ലേശമുണ്ടാക്കിയിരുന്നു. സ്കൂൾ പ്രവേശനത്തിനും അടുത്തകാലത്ത് ആധാർ ആവശ്യപ്പെട്ടിരുന്നു. ഇനി സ്കൂൾ അധികൃതർക്ക് ഇത് ആവശ്യപ്പെടാനാവില്ല. എന്നുമാത്രമല്ല, സ്കൂൾ പരീക്ഷകൾക്കും നീറ്റ് പോലുള്ള മത്സരപരീക്ഷകൾക്കും ഇനി ആധാർ ആവശ്യമില്ല.
ആധാർ ബിൽ പണബില്ലായി ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കിയതിനെ ഭൂരിപക്ഷ ബെഞ്ച് അംഗീകരിച്ചപ്പോൾ ഇക്കാര്യത്തിൽ ജസ്റ്റീസ് ചന്ദ്രചൂഡ് വിരുദ്ധാഭിപ്രായം രേഖപ്പെടുത്തി. ആധാർ ബിൽ പണബില്ലല്ലെന്നും ഇക്കാര്യത്തിൽ സ്പീക്കർക്കു സവിശേഷാധികാരമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വിഷയം ഇനിയും തർക്കവിതർക്കങ്ങൾക്കിടയാക്കിയേക്കാം.
യുപിഎ സർക്കാർ കൊണ്ടുവന്നതും എൻഡിഎ സർക്കാർ നടപ്പാക്കിയതുമായ ആധാർ പദ്ധതിയെക്കുറിച്ചുള്ള വിധിയെ ഇരുകൂട്ടരും സ്വാഗതം ചെയ്തിട്ടുണ്ട്. സദ്ഭരണത്തിനാണ് ആധാറെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചപ്പോൾ യുപിഎയുടെ ആധാർ കാഴ്ചപ്പാടാണു നടപ്പാകുന്നതെന്നു കോൺഗ്രസ് വക്താവ് കപിൽ സിബൽ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാജ ഉപയോക്താക്കളെ ഒഴിവാക്കുന്നതിലൂടെ രാജ്യത്തിനു 90,000 കോടിയോളം രൂപ ലാഭമുണ്ടാകുമെന്നാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി പറയുന്നത്. ആധാറുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ എത്തിയതിനെത്തുടർന്ന് ഇതു സംബന്ധിച്ച കാര്യങ്ങൾ ഭരണഘടനാബെഞ്ച് പരിശോധിക്കട്ടെയെന്നു സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിലാണു തീരുമാനിച്ചത്.
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏകീകൃതസ്വഭാവത്തിലുള്ള ഒരു ആധികാരിക തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ അംഗീകരിക്കപ്പെടണം. എന്നാൽ, പൗരന്റെ സ്വകാര്യവിവരങ്ങൾ ചൂഷണം ചെയ്യപ്പെടുകയുമരുത്.
പൗരാവകാശവും സ്വകാര്യതയും ഉയർത്തിപ്പിടിച്ച് ആധാർവിധി
12:28 AM Sep 27, 2018 | Deepika.com