പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങളോടെ, കാര്യക്ഷമമായി നടപ്പാക്കുന്നുവെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി വളരെ ജനോപകാരപ്രദമാകും. ജാർഖണ്ഡിലെ റാഞ്ചിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ആവേശകരമായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ളതാണീ പദ്ധതിയെന്നു പറഞ്ഞ അദ്ദേഹം അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ജനസംഖ്യയെക്കാളേറെപ്പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് അവകാശപ്പെട്ടു.
സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യപദ്ധതിയാണെന്നും ആദ്യഘട്ടത്തിൽ 50 കോടി ജനങ്ങൾ ഇതിന്റെ പരിധിയിൽ വരുമെന്നുമൊക്കെയാണ് അവകാശവാദം. പ്രധാനമന്ത്രി ജന ആരോഗ്യ യോജന(പിഎംജെഎവൈ) എന്നതാണു പദ്ധതിയുടെ ഔദ്യോഗികനാമം. അമേരിക്കയിൽ ബറാക് ഒബാമ കൊണ്ടുവന്ന ഒബാമാ കെയർ പദ്ധതിയുടെ ചുവടുപിടിച്ച് മോദി കെയർ എന്ന പേര് ഈ പദ്ധതിക്കു ചിലർ ചാർത്തിയിട്ടുണ്ട്. കള്ളപ്പണമെല്ലാം പിടികൂടുമെന്നും ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം വരുമെന്നുമൊക്കെ വലിയ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ ആവേശം കൊള്ളിച്ച വാഗ്വിലാസത്തിനുടമയാണു പ്രധാനമന്ത്രി മോദി. റാഞ്ചിയിലെ ആയുഷ്മാൻ ഭാരത് പദ്ധതി ഉദ്ഘാടനവേളയിലും ഈ വാഗ്വിലാസം കേട്ടു.
ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും കാലാവധി പൂർത്തിയാക്കുന്നതിനുമുന്പു തെലുങ്കാനയിലെ നിയമസഭ പിരിച്ചുവിട്ട് ഇലക്ഷൻ നടത്തുന്ന ടിആർഎസ് പാർട്ടി ആയുഷ്മാൻ പദ്ധതി തങ്ങളുടെ സംസ്ഥാനത്തു നടപ്പാക്കാൻ തയാറല്ല. തങ്ങൾ നടപ്പാക്കിയിരിക്കുന്ന ആരോഗ്യശ്രീ പദ്ധതി ഇപ്പോൾത്തന്നെ സംസ്ഥാനത്തെ 70 ശതമാനം ജനങ്ങൾക്കു പ്രയോജനം ചെയ്യുന്നുണ്ടെന്നും ആയുഷ്മാൻ ഭാരത് നടപ്പാക്കിയാൽ വളരെക്കുറച്ചു കുടുംബങ്ങളേ പദ്ധതിയുടെ പരിധിയിൽ വരുകയുള്ളൂവെന്നുമാണ് അവരുടെ വാദം. ഡൽഹി സർക്കാരിനു നിലവിൽ ഇത്തരം ആരോഗ്യ പദ്ധതികളൊന്നുമില്ലെങ്കിലും പദ്ധതിയുടെ നിബന്ധനകളനുസരിച്ച് ആറു ലക്ഷം കുടുംബങ്ങൾ മാത്രമേ അതിന്റെ പരിധിയിൽ വരുകയുള്ളൂ എന്നതിനാൽ അവർക്കും പദ്ധതിയിൽ താത്പര്യമില്ല.
ചികിത്സാച്ചെലവിനായി പണമെല്ലാം ചെലവഴിക്കേണ്ടിവരുന്ന പാവപ്പെട്ടവരെ രക്ഷിക്കാനുള്ള പദ്ധതിയാണിതെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. മുൻ സർക്കാരുകൾ ദാരിദ്യനിർമാർജനത്തിനായി അധരവ്യായാമം മാത്രമാണു നടത്തിയിട്ടുള്ളതെന്നും എന്നാൽ ബിജെപി പാവപ്പെട്ടവരുടെ ശക്തീകരണമാണു ലക്ഷ്യമിടുന്നതെന്നും മോദി അവകാശപ്പെട്ടു. 13,000 ആശുപത്രികൾ ഇതിനോടകം ഈ പദ്ധതിയിലേക്ക് എംപാനൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, കിഡ്നി-കരൾ രോഗങ്ങൾ എന്നിവയടക്കം 1,300 ഇനം രോഗങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസാണിത്.
കേരളം, ഡൽഹി, പഞ്ചാബ്, ഒഡീഷ, തെലുങ്കാന സംസ്ഥാനങ്ങൾ പദ്ധതിയിൽ പങ്കുചേർന്നിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യപദ്ധതികൾ തങ്ങൾ സംസ്ഥാനത്തു നടപ്പാക്കുന്നുണ്ടെന്നും കേന്ദ്ര പദ്ധതിയെക്കുറിച്ചു തങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ തങ്ങൾ ഇതിൽ പങ്കാളികളാകൂ എന്നുമാണ് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നിലപാട്. തമിഴ്നാടാകട്ടെ, തങ്ങൾ സംസ്ഥാനത്തു നടപ്പാക്കിയിരുന്ന ആരോഗ്യപദ്ധതിയെ ആയുഷ്മാൻ പദ്ധതിയുമായി സംയോജിപ്പിച്ചു നടപ്പാക്കുന്നു. കേന്ദ്ര ഫണ്ട് പരമാവധി വാങ്ങിയെടുക്കാൻ തമിഴ്നാട് എപ്പോഴും ശ്രമിക്കാറുണ്ടല്ലോ. കേരളത്തിന് നിലവിൽ സമഗ്ര ആരോഗ്യപദ്ധതിയുണ്ടെങ്കിലും കേന്ദ്ര പദ്ധതി സംസ്ഥാനത്തെ ജനങ്ങൾക്കു പ്രയോജനകരമാക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ ആലോചിക്കണം. ആയുഷ്മാൻ പദ്ധതി വലിയൊരു തട്ടിപ്പാണെന്ന അഭിപ്രായമാണു സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനുള്ളത്. ഇത്രയും കുറഞ്ഞ പ്രീമിയത്തിൽ പദ്ധതി എപ്രകാരമാണു മുന്നോട്ടു കൊണ്ടുപോവുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
അഞ്ചു ലക്ഷം രൂപവരെ ആരോഗ്യസുരക്ഷാ ഇൻഷ്വറൻസ് കിട്ടുന്നതാണു കേരളത്തിന്റെ കാരുണ്യ സുരക്ഷാ പദ്ധതി. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ പദ്ധതി കാരുണ്യ, ചിസ് പ്ലസ്, താലോലം തുടങ്ങിയ പദ്ധതികൾ സംയോജിപ്പിച്ച് ആവിഷ്കരിച്ചതാണ്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായി പ്രത്യേക സമഗ്ര ആരോഗ്യപദ്ധതിയുമുണ്ട്. മെഡിക്കൽ റീ- ഇംബേഴ്സ്മെന്റ്, പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ്, പലിശരഹിത ചികിത്സാവായ്പ എന്നീ ഇനങ്ങളിൽ പ്രതിവർഷം വൻതുക സംസ്ഥാനം ചെലവഴിക്കുന്നുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് നിലവിൽ വരുന്നതോടെ ഈ ബാധ്യതയിൽനിന്നു സർക്കാർ ഒഴിവാകും. നിലവിലുള്ള രോഗങ്ങളും ഇൻഷ്വറൻസിന്റെ പരിധിയിൽ വരത്തക്കവിധമാണു പദ്ധതി തയാറാക്കിയിട്ടുള്ളത്. ഔട്ട് പേഷന്റ് ചികിത്സയ്ക്കും ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണമെന്നതാണു നിബന്ധന. പൊതുതെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടുള്ളൊരു മോദി തന്ത്രമായി ആയുഷ്മാൻ ഭാരത് പദ്ധതിയെ പലരും ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ദേശീയതലത്തിൽ മികച്ചൊരു ആരോഗ്യപദ്ധതി രാജ്യത്തിന് അത്യന്താപേക്ഷിതമാണ്.
അടുത്തകാലത്തു പുറത്തുവന്ന പല സർവേകളും രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ചു നല്ല റിപ്പോർട്ടല്ല നൽകിയത്. ഇന്ത്യയിൽ അഞ്ചു മിനിറ്റിൽ മൂന്നു കുഞ്ഞുങ്ങൾക്കു ജീവഹാനി ഉണ്ടാകുന്നുവെന്ന ഐക്യരാഷ്ട്ര പഠനറിപ്പോർട്ട് ഈയിടെയാണു പുറത്തുവന്നത്. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം എന്നിവയുടെ അഭാവമാണ് ഇത്രയും ഉയർന്ന ശിശുമരണനിരക്കിനു കാരണമെന്നു യുഎൻ ഇന്റർ ഏജൻസി ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ കണക്കാക്കുന്നു. വിശപ്പും പോഷകാഹാരക്കുറവും സംബന്ധിച്ചു കാൻഡി ഫൗണ്ടേഷൻ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളും ആശങ്കാജനകമാണ്. രാജ്യത്തെ ദാരിദ്ര്യ നിർമാർജനംകൂടി ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതെന്നു പ്രധാനമന്ത്രി പറയുന്പോൾ നിലവിൽ രാജ്യത്തുള്ള സാഹചര്യങ്ങൾ അദ്ദേഹം അംഗീകരിക്കുന്നുണ്ടാവണം.
പണക്കാർക്കു ലഭിക്കുന്ന സൗകര്യങ്ങൾ പാവപ്പെട്ടവർക്കും ലഭിക്കണമെന്നൊക്കെയുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥത ഉണ്ടായിരിക്കട്ടെ. എന്നാൽ, ഇത്തരം കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനു രാജ്യം ഇനിയുമേറെ മുന്നോട്ടു പോകണമെന്ന കാര്യം ഭരണാധികാരികൾ മറക്കരുത്.
"ആയുഷ്മാൻ ഭാരത്' പദ്ധതി ആരോഗ്യമുള്ളതായിരിക്കണം
12:29 AM Sep 25, 2018 | Deepika.com