ഇരുപത്തൊന്പതാംനാൾ ശേഷിച്ചത് അവർ രണ്ടുപേർ മാത്രം... അതിൽ ഒരു സംഘം ചിരിക്കും മറു സംഘം കണ്ണീർപൊഴിക്കും... ആരു ചിരിച്ചാലും കണ്ണീർപൊഴിച്ചാലും അതിന്റെ അലയൊലി ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങൾ ഏറ്റുവാങ്ങും... ജീവിതത്തിൽ ഒരിക്കൽപോലും കാണില്ലെന്ന് ഉറപ്പുള്ള ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിലുള്ള ആരാധകർ അവരുടെ ഇഷ്ടതാരത്തിന്റെ കിരീട ലബ്ധിയിൽ ആഹ്ലാദിക്കും...
അതെ, ഇന്നാണ് ആ ദിനം, ഫിഫ 2022 ഖത്തർ ലോകകപ്പിന്റെ ഗ്രാൻഡ് ഫിനാലെ... ലോകകപ്പ് ഫിക്സ്ചറിന്റെ ഇരുവശങ്ങളിലൂടെ ഓരോ എതിരാളികളെയും വെട്ടിവീഴ്ത്തി അവസാന അങ്കത്തിനായി ഫ്രാൻസും അർജന്റീനയും നേർക്കുനേർ... ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് ദോഹയിലെ ലൂസൈൽ സ്റ്റേഡിയത്തിലാണ് ലോക കപ്പിനായുള്ള ക്ലൈമാക്സ് പോരാട്ടം...
അർജന്റീന x ഫ്രാൻസ്
2018 റഷ്യൻ ലോകകപ്പ് പ്രീക്വാർട്ടറിലെ തോൽവിയുടെ കണക്ക് അർജന്റീനയ്ക്കു വീട്ടാനുണ്ട്. ഏഴു ഗോൾ പിറന്ന സൂപ്പർ ത്രില്ലറിൽ ഫ്രാൻസ് 4-3ന് അർജന്റീനയെ പ്രീക്വാർട്ടറിൽ തോൽപ്പിച്ചായിരുന്നു റഷ്യയിൽ മുന്നേറിയത്. അന്ന് കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളായിരുന്നു ഫ്രാൻസിന്റെ കരുത്ത്. ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഇരുടീമും നേർക്കുനേർ ഇറങ്ങുന്ന രണ്ടാം മത്സരമാണ്, ആദ്യ ഫൈനലും.
1930, 1978 ലോകകപ്പുകളിൽ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയിരുന്നു. അതിൽ 1-0നും 2-1നും അർജന്റീനയ്ക്കായിരുന്നു ജയം.
വൈറസിനെ പേടിച്ച്
ഫ്രഞ്ച് ക്യാന്പ് സെമി ഫൈനലിനു മുന്പുതന്നെ അജ്ഞാത വൈറസ് ബാധയിലാണ്. ജലദോഷത്തിന്റെ സ്വഭാവം കാണിക്കുന്ന രോഗബാധ കൂടുതൽ ഫ്രഞ്ച് താരങ്ങളെ ബാധിക്കുന്നതായാണ് റിപ്പോർട്ട്. എപ്പോഴും എയർകണ്ടീഷൻ ഉപയോഗിക്കുന്നതിനാൽ ഫ്ളൂവിനു സമാനമായ രോഗം ഫ്രഞ്ച് ക്യാന്പിലുണ്ടെന്ന് മുഖ്യപരിശീലകൻ ദിദിയെ ദേഷാംപും സ്ഥിരീകരിച്ചു.
രോഗബാധയെത്തുടർന്ന് റാഫേൽ വരാൻ, ഇബ്രാഹിമ കോനാറ്റെ, കിംഗ്സ്ലി കോമാൻ എന്നിവർ കഴിഞ്ഞദിവസത്തെ പരിശീലന ക്യാന്പിൽനിന്ന് വിട്ടുനിന്നിരുന്നു. ആദ്യം രോഗബാധയേറ്റ അഡ്രിയാൻ റോബിയോട്ട്, ഡേയറ്റ് അപമെങ്കാനൊ എന്നിവർ മൊറോക്കോയ്ക്ക് എതിരായ സെമി ഫൈനലിൽ കളിച്ചില്ല. എന്നാൽ, ഇരുവരും ഫൈനലിനു മുന്നോടിയായുള്ള പരിശീലനത്തിൽ പങ്കെടുത്തു.
അഗ്വേറോ ക്യാന്പിൽ
ലോകകപ്പ് ഫൈനലിനു മുന്നോടിയായി അർജന്റൈൻ ക്യാന്പിനൊപ്പം മുൻ താരം സെർജിയൊ അഗ്വേറോ. ടീമിന്റെ പരിശീലന ക്യാന്പിലുൾപ്പെടെ അഗ്വേറോ പങ്കാളിയായി. ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് 2021 ഡിസംബറിൽ അഗ്വേറോ ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നു.
സെമി ഫൈനലിൽ ക്രൊയേഷ്യയെ 3-0ന് അർജന്റീന തോൽപ്പിച്ചപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയ ലയണൽ മെസിക്ക് പുരസ്കാരം സമ്മാനിച്ചത് അഗ്വേറോ ആയിരുന്നു. ഖത്തറിൽ ലയണൽ മെസിക്കൊപ്പമാണ് അഗ്വേറോ താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.
മൂന്നാം കിരീടം
മൂന്നാം ലോകകപ്പ് ട്രോഫിക്കായാണ് അർജന്റീനയും ഫ്രാൻസും ഇന്ന് കളത്തിലുള്ളത്. 1978, 1986 ലോകകപ്പുകളാണ് അർജന്റീന സ്വന്തമാക്കിയതെങ്കിൽ 1998, 2018 എഡിഷനുകളിൽ ഫ്രാൻസ് ജേതാക്കളായി. ഫ്രാൻസിന്റെ നാലാം ലോകകപ്പ് ഫൈനലാണ് (1998, 2006, 2018, 2022). അർജന്റീനയുടെ ആറാമത്തേതും (1930, 1978, 1986, 1990, 2014, 2022).
ഫിഫ ലോകകപ്പ് കിരീടം നിലനിർത്തുന്ന മൂന്നാമത് രാജ്യം എന്ന ചരിത്രം കുറിക്കാനുള്ള അവസരമാണ് ഫ്രാൻസിനുള്ളത്. ഇറ്റലി (1934, 1938), ബ്രസീൽ (1958, 1962) ടീമുകൾ മാത്രമേ തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളൂ.
അർജന്റീനയെ പിന്തുണച്ച് ബ്രസീൽ
ലോകകപ്പ് ഫൈനലിൽ ലയണൽ മെസിയെയും അർജന്റീനയെയും പിന്തുണച്ച് ബ്രസീൽ. ലോകകപ്പിൽ ബ്രസീൽ പുറത്തായ പശ്ചാത്തലത്തിൽ ലയണൽ മെസിക്കും അർജന്റീനയ്ക്കും ഒപ്പമാണ് തങ്ങളെന്നാണ് അവരുടെ നിലപാട്. 2002 ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ റിവാൾഡോ, കഫു എന്നിവർ പ്രത്യക്ഷമായി ലയണൽ മെസിക്കും അർജന്റീനയ്ക്കും പിന്തുണ അറിയിച്ചു.
2002ൽ ബ്രസീൽ ജേതാക്കളായതിനുശേഷം ലോകകപ്പ് ട്രോഫിയിൽ ചുംബിക്കാൻ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. 2006 മുതൽ യൂറോപ്യൻ രാജ്യങ്ങളാണ് ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കുന്നത്.
അർജന്റീന പഴയ അർജന്റീനയല്ല
2018ൽ ഫ്രാൻസ് കീഴടക്കിയ അർജന്റീന അല്ല ഇപ്പോൾ ഖത്തറിലേത് എന്ന് ഉസ്മാൻ ഡെംബെലെ. ആൻത്വാൻ ഗ്രീസ്മാനൊപ്പം ചേർന്ന് ഫ്രാൻസിന്റെ മധ്യനിര നിയന്ത്രിക്കുന്നത് ഡെംബെലെയാണ്. അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത് യുവ സ്ട്രൈക്കർ ജൂലിയൻ ആൽവരസ് ആണെന്നും ഡെംബെലെ പറഞ്ഞു.
ജൂലിയൻ ആൽവരസിന്റെ സോളോ റണ്ണുകൾ ലയണൽ മെസിക്കും മറ്റ് താരങ്ങൾക്കും കളിക്കാനുള്ള ഇടം ഒരുക്കുന്നുണ്ടെന്നും അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലിയൻ ആൽവരസിനെ ഫൈനലിൽ പൂട്ടാനുള്ള വഴികണ്ടെത്തിയിട്ടുണ്ടെന്നും ഡെംബെലെ വ്യക്തമാക്കി.
അർജന്റീന x ഫ്രാൻസ് ഫൈനൽ ഇന്ന് രാത്രി 8.30ന്
02:19 PM Dec 18, 2022 | Deepika.com