തൊണ്ണൂറ് മിനിറ്റ്, ഫിഫ ലോകകപ്പ് ട്രോഫിയിലേക്കുള്ള നിശ്ചിത സമയം... നാളെ ഇന്ത്യൻ സമയം രാത്രി 8.30ന് റഫറി കിക്കോഫ് വിസിൽ മുഴക്കിക്കഴിഞ്ഞാൽ ആരാധകരുടെ നെഞ്ചിടിപ്പ് പെരുന്പറയായി ചെവിയിൽ മുഴങ്ങും.
മരുഭൂമിയിലെ പച്ചപ്പരവതാനിയിൽ ഫുട്ബോൾ കിരീടത്തിനായി ലയണൽ മെസിയും കൈലിയൻ എംബാപ്പെയും നേർക്കുനേർ ഇറങ്ങും. ക്ലബ് ഫുട്ബോളിൽ ഒന്നിച്ച് ഒരു വശത്തേക്ക് നീങ്ങുന്ന ഇവർ രണ്ട് സൈന്യാധിപന്മാരായി മുഖാമുഖം പോരാടിക്കുന്ന മിനിറ്റുകൾ. ലൂസൈൽ സ്റ്റേഡിയത്തിൽ മെസിയും എംബാപ്പെയും തമ്മിൽ ലോക കപ്പിനായിമാത്രമല്ല, ഈ ലോകകപ്പിലെ മികച്ച താരം ആരാണെന്നറിയാനുള്ള പോരാട്ടംകൂടിയാണ് അരങ്ങേറുക.
ഗോൾഡൻ ബൂട്ട്
ഫിഫ ലോകകപ്പിലെ ടോപ് സ്കോററിനുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയും എംബാപ്പെയും തുല്യരാണ്. രണ്ടുപേർക്കും അഞ്ച് ഗോൾ വീതമുണ്ട്. ഫൈനൽ പോരാട്ടമാകും ഇരുവരും തമ്മിലുള്ള ഗോൾ അന്തരം ഒരുപക്ഷേ നിർണയിക്കുക. മെസിയും എംബാപ്പെയും മാത്രമല്ല, ഫ്രാൻസിന്റെ ഒലിവിയെ ജിറൂവും അർജന്റീനയുടെ ഹൂലിയൻ ആൽവരസും നാല് ഗോളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ശക്തമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയം.
അടിച്ച ഗോളുകളുടെ എണ്ണം തുല്യമായാൽ നടത്തിയ അസിസ്റ്റ്, ആകെ കളിച്ച സമയം എന്നിവയാണ് തുടർന്ന് പരിഗണിക്കുക. നിലവിൽ മൂന്ന് അസിസ്റ്റുള്ള മെസി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എംബാപ്പെയേക്കാൾ മുന്നിലാണ്. എംബാപ്പെയ്ക്ക് രണ്ട് അസിസ്റ്റാണുള്ളത്. മെസി ഈ ലോകകപ്പിൽ ഇതുവരെ 570 മിനിറ്റ് കളിച്ചു, എംബാപ്പെ 477 മിനിറ്റും.
ഗോൾഡൻ ബോൾ
ഓരോ ലോകകപ്പിലെയും മികച്ച താരത്തിനുള്ള പുരസ്കാരമാണ് ഗോൾഡൻ ബോൾ. 2014ൽ ലയണൽ മെസി ആയിരുന്നു ഗോൾഡൻ ബോളിന് അർഹനായത്. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും.
ഇത്തവണ മെസി, എംബാപ്പെ എന്നിവർക്ക് ഒപ്പം ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാൻ, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, മോഡ്രിച്ച്, മൊറോക്കോയുടെ അക്രാഫ് ഹക്കീമി തുടങ്ങിയവരെയും പരിഗണിച്ചേക്കും. ഖത്തറിൽ ഏറ്റവും മികച്ച കളിക്കെട്ടഴിച്ച താരമാണ് ലയണൽ മെസി എന്നതാണ് വാസ്തവം.
ചരിത്രം 90’
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന നാലാം കൊന്പുകോർക്കലാണ് നാളെത്തേത്. കഴിഞ്ഞ മൂന്നു പോരാട്ടങ്ങളും നിശ്ചിതസമയത്തിനു പുറത്തേക്കു നീണ്ടില്ല. എന്നുവച്ചു തണുപ്പൻ പോരാട്ടങ്ങളല്ലായിരുന്നു അരങ്ങേറിയതെന്നതും ചരിത്രം. സൂപ്പർ ത്രില്ലറുകളായിരുന്നു കഴിഞ്ഞ മൂന്നു തവണയും.
1930: ഉറുഗ്വെ ആതിഥേയത്വം വഹിച്ച 1930 ലോകകപ്പിലാണ് അർജന്റീന x ഫ്രാൻസ് പോരാട്ടം ആദ്യമായി നടന്നത്. ഗ്രൂപ്പ് ഒന്നിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലൂയിസ് മോണ്ടിയുടെ (81’) ഗോളിൽ 1-0ന് അർജന്റീന ജയിച്ചു.
1978: അർജന്റീന കന്നിക്കിരീടം നേടിയ ലോകകപ്പിലും ഗ്രൂപ്പ് ഒന്നിൽ ഇരുടീമും ഏറ്റുമുട്ടി. മിഷേൽ പ്ലാറ്റീനിയും ഡീനിയേൽ പാസറെല്ലയുമായിരുന്നു ഇരുടീമിന്റെയും കപ്പിത്താന്മാർ. പാസറെല്ലയുടെ (45’) പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ പ്ലാറ്റീനിയിലൂടെ (60’) ഫ്രാൻസ് ഒപ്പം പിടിച്ചു. എന്നാൽ, ലിയോപോൾഡൊ ലൂക്ക് (73’) അർജന്റീനയ്ക്ക് 2-1 ജയം സമ്മാനിച്ചു.
2018: റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടർ. ഏഴ് ഗോൾ ത്രില്ലറിൽ ഫ്രാൻസ് 4-3ന് ജയം സ്വന്തമാക്കി. കൈലിയൻ എംബാപ്പെ (64’, 68’) ഇരട്ടഗോളോടെ തിളങ്ങിയ മത്സരം. ആൻത്വാൻ ഗ്രീസ്മാൻ (13’), ബെഞ്ചമിൻ പവാർഡ് (57’) എന്നിവരും ഫ്രാൻസിനായി ഗോൾ നേടി. ഏയ്ഞ്ചൽ ഡി മരിയ (41’), ഗബ്രിയേൽ മെർക്കാഡൊ (48’), സെർജിയൊ അഗ്വേറോ (90+3’) എന്നിവരായിരുന്നു അർജന്റീനയുടെ ഗോൾനേട്ടക്കാർ.
കപ്പും കപ്പിത്താനും; 90’
02:10 PM Dec 18, 2022 | Deepika.com