ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ നാളെമുതൽ ലൂക്ക മോഡ്രിച്ച് എന്ന കളിക്കാരൻ ഉണ്ടാകില്ല. 37കാരനായ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരം ഇന്ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
2022 ഖത്തർ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. മൂന്നാം സ്ഥാന പോരാട്ടം എന്നതിനേക്കാൾ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരം എന്നതുകൊണ്ട് ശ്രദ്ധേയമാണീ മത്സരം.
അപൂർവ സഹോദരങ്ങൾ
ഇരുടീമും ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ ഇറങ്ങിയിരുന്നു. ഗ്രൂപ്പ് എഫിൽ ഇരുടീമിന്റെയും ആദ്യമത്സരമായിരുന്നു അത്. ഗോൾരഹിത സമനിലയായിരുന്നു ഫലം. ഖത്തർ ലോകകപ്പ് ഇരുടീമും ആരംഭിച്ചതും ഇന്ന് അവസാനിപ്പിക്കുന്നതും പരസ്പരം നേരിട്ടാണെന്നത് അപൂർവതയാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഹക്കിം സീയെച്ചും അക്രാഫ് ഹക്കീമിയുമെല്ലാം അണിനിരക്കുന്ന മൊറോക്കോ. സെമിയിൽ അർജന്റീനയോട് 3-0നാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഫ്രാൻസിനോട് 2-0ന് ആയിരുന്നു മൊറോക്കോയുടെ സെമിഫൈനൽ തോൽവി.
ബൈ, ബൈ... മോഡ്രിച്ച്
02:08 PM Dec 18, 2022 | Deepika.com