പുതുതലമുറയ്ക്ക് അർജന്റീനയെന്നാൽ മെസിയാണ്. എന്നാൽ ആ മെസിയുടെ നിഴലിൽ കാലുറപ്പിച്ചാണ് ഹൂലിയൻ അൽവാരസ് എന്ന 22കാരന്റെ കുതിപ്പ്.
ലൗട്ടാരോ മാർട്ടിനസിന്റെ പകരക്കാരനായി ടീമിൽ ഇടംപിടിച്ച അൽവാരസ് ഖത്തർ ലോകകപ്പിൽ ഇതുവരെ നാലു ഗോൾ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ക്രൊയേഷ്യക്കെതിരേ നേടിയ സോളോ ഗോൾ സ്പൈഡർമാൻ എന്നു വിളിപ്പേരുള്ള അൽവാരസിന് ആരാധകക്കൂട്ടത്തെയും സമ്മാനിച്ചിട്ടുണ്ട്.
പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ലോകകപ്പിൽ അർജന്റീനക്കായി അൽവാരസിന്റെ ആദ്യഗോൾ. പിന്നാലെ പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ്ക്കെതിരേ വിജയഗോളുമായി ടീമിലെ നിർണായക സാന്നിധ്യമായി.
ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ കരുത്തരായ ക്രൊയേഷ്യയുടെ വലയിലേക്കു രണ്ടുവട്ടമാണ് അൽവാരസ് നിറയൊഴിച്ചത്. ക്രൊയേഷ്യക്കെതിരേ അർജന്റീന നേടിയ മൂന്നു ഗോളിനു പിന്നിലും അൽവാരസുണ്ടായിരുന്നു.
2018ലാണ് റിവർപ്ലേറ്റിൽ അൽവാരസ് അരങ്ങേറ്റം കുറിക്കുന്നത്. 2021ൽ അർജന്റീന സീനിയർ ടീമിനായി അരങ്ങേറി. ഈ വർഷം മാഞ്ചസ്റ്റർ സിറ്റിയിലേക്കു കൂടുമാറി. ഖത്തർ ലോകകപ്പിലെ ഗോൾനേട്ടക്കാരിൽ മൂന്നാമതാണ് അൽവാരസ്; അതും എംബാപ്പെയ്ക്കും മെസിക്കും മാത്രം പിന്നില്‍.
സ്പൈഡർമാൻ!
10:41 AM Dec 15, 2022 | Deepika.com