ഇനിയും നിങ്ങൾ മെസിയുടെ ആരാധകരായില്ലേ...? എങ്കിൽ ആ ഗോൾ അസിസ്റ്റിന്റെ റീപ്ലേ തീർച്ചയായും കാണണം, ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരേ 69-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസ് ഗോളാക്കി മാറ്റിയ ആ അസിസ്റ്റ്... ആരാധകരെ സൃഷ്ടിക്കാൻ ഇതിൽ കൂടുതലൊന്നും ലോകകപ്പ് പോലൊരു വേദിയിൽ ഒരു ഇതിഹാസവും ചെയ്തിട്ടില്ല...
1986ൽ ഡിയേഗോ മാറഡോണയും 1958ൽ പെലെയും ഗോൾ നേടിയാണ് ലോകകപ്പ് വേദിയിൽ ചരിത്രം സൃഷ്ടിച്ചതെങ്കിൽ ഗോൾ നേടുന്നതിനൊപ്പം അതിമനോഹരമായ അസിസ്റ്റ് നടത്തിയാണ് 2022 ലോകകപ്പിൽ മെസി ആരാധകഹൃദയം കീഴടക്കിയത്. GOAT (ഗ്രേറ്ററ്റ് ഓഫ് ഓൾ ടൈം) ആരാണെന്ന് ഇനിയൊരു തർക്കം നടത്തുന്നത് നിർഭാഗ്യകരംതന്നെ...
1986 ലോകകപ്പിൽ സോളോ റണ്‍ ഗോളിലൂടെയാണ് മാറഡോണ ഇതിഹാസമായതെങ്കിൽ ആ സിംഹാസനത്തിലേക്ക് സോളോ റണ്‍ അസിസ്റ്റിലൂടെയാണ് മെസിയുടെ വരവ്. ചരിത്രത്തിൽ ഇടംപിടിച്ച ആ സോളോ റണ്‍ അസിസ്റ്റിന്റെ ഏകദേശ വിവരണം ഇങ്ങനെ:
മത്സരത്തിന്റെ 66-ാം മിനിറ്റിലെ സെക്കൻഡുകൾ ടിക് ടിക് വയ്ക്കുന്നു. ക്രൊയേഷ്യൻ പകുതിയിൽ വലത് പാർശ്വത്തിന്റെ അരികിനോടു ചേർന്ന് മധ്യവരയ്ക്ക് അടുത്തായി മെസിയുടെ കാലിൽ പന്ത്. തികച്ചും സാധാരണമായ ഒരു പൊസിഷനും പന്ത് സ്വീകരിക്കലുമായിരുന്നു അത്. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച സെന്റർ ഡിഫെൻഡറായ ജോസ്കോ ഗ്വാർഡിയോൾ എന്ന മുഖമൂടിധാരി മെസിയുടെ കാലിൽനിന്ന് പന്ത് റാഞ്ചാനൊരു ശ്രമം നടത്തി.
തനിക്ക് 35 വയസ് ആയെന്നതോ അജാനുബാഹുവും 20കാരനുമാണ് എതിരേ എന്നതോ മെസിയുടെ ചിന്തയിൽ ഒരിടത്തുമുണ്ടായില്ല. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച സെന്റർ ഡിഫെൻഡറും ഏറ്റവും മികച്ച കളിക്കാരനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളിയായിരുന്നു പിന്നീട്. ബോക്സ് ലക്ഷ്യമാക്കി വലതു പാർശ്വത്തിലൂടെ മെസി ഓട്ടം തുടങ്ങി.
മെസിയുടെ തോളിൽ പിടിച്ചുവലിച്ച് നിർത്താനായി പിന്നാലെ ഗ്വാർഡിയോൾ. ബോക്സ് വരയ്ക്ക് സമാന്തരമായി എത്തിയതോടെ മെസി ഒന്ന് വേഗം കുറച്ചു, വീണ്ടും മുന്നോട്ട് കുതിച്ചു... വിടാതെ പിന്തുടർന്ന് ഗ്വാർഡിയോൾ. ബോക്സിനു പുറത്തുകൂടി ഒാടുന്നതിനിടെ മെസി തിരിച്ച് രണ്ടു മൂന്നു ചുവട് വച്ചു; ഗ്വാർഡിയോളിനെ ഒന്നു വട്ടംകറക്കുന്ന രീതി... വീണ്ടും വെട്ടിത്തിരിഞ്ഞ് മുന്നോട്ടു പാഞ്ഞ് കോർണർ ലൈനു സമാന്തരമായി ബോക്സിനുള്ളിൽ. അപ്പോഴും ഗ്വാർഡിയോൾ പിന്നാലെ...
ഇൻസൈഡ് ബോക്സിനുള്ളിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പ് മെസിയുടെ പാസ്. ഇൻസൈഡ് ബോക്സിനു പുറത്തായി മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹൂലിയൻ ആൽവരസിന്റെ ക്ലിനിക്കൽ ഫിനിഷ്... പന്ത് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചിനെ കീഴടക്കി വലയിൽ... അസാമാന്യ സോളോ റണ്‍ അസിസ്റ്റിനെ സാധൂകരിക്കുന്ന ക്ലിനിക്കൽ ഫിനിഷ്... ഖത്തർ ലോകകപ്പിൽ മെസിയുടെ മൂന്നാം അസിസ്റ്റ് ആയിരുന്നു അത്. പന്തുകൊണ്ടൊരു കവിത രചിച്ച അസിസ്റ്റ്...
ഒരു ചോദ്യം...
മെസി ആരാധകരല്ലാത്തവർക്കിടയിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമുണ്ട്. മധ്യവരയ്ക്ക് സമീപത്തുനിന്ന് മെസിക്ക് പന്ത് ലഭിച്ചിട്ടും അത്രയും നേരം പിന്നാലെ ഓടിയിട്ടും എന്തുകൊണ്ട് ഗ്വാർഡിയോൾ ഫൗൾ ചെയ്തില്ല? ഫൗൾ ചെയ്യപ്പെടാനും ഫ്രീകിക്ക് നേടാനുമായാണ് മെസി ഓട്ടം തുടങ്ങിയത്. അതു മനസിലാക്കിയ ഗ്വാർഡിയോൾ വീഴ്ത്താൻ ശ്രമിച്ചില്ല. വീഴ്ത്തിയിരുന്നെങ്കിൽ മഞ്ഞക്കാർഡും ഫ്രീകിക്കും വഴങ്ങുമായിരുന്നു.
മെസിയുടെ അസിസ്റ്റിൽ ഒരു ഗോൾ പിറക്കുമെന്ന് ഗ്വാർഡിയോൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല എന്നതാണ് വാസ്തവം...
പന്തുകൊണ്ടൊരു കവിത
10:35 AM Dec 15, 2022 | Deepika.com