ഖത്തർ ലോകകപ്പ് ഫുട്ബോളിൽ വിശ്രമമില്ലാതെ ഉരുളുകയാണ് അഡിഡാസിന്റെ പന്ത്. അൽ റിഹ്ല എന്നായിരുന്നു ഔദ്യോഗിക പന്തിന് പേരുനൽകിയത്. ‘അൽ റിഹ്ല’ എന്ന അറബിക് വാക്കിന്റെ അർഥം ‘യാത്ര’ എന്നും. ലോകകപ്പ് പോരാട്ടം സെമി ഫൈനലിലേക്ക് എത്തിയതോടെ പുതിയ പന്തുമായി അഡിഡാസ് രംഗത്തെത്തി. ‘അൽ ഹിൽമ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
സ്വപ്നം എന്നാണ് ‘അൽ ഹിൽമ്’എന്ന അറബി വാക്കിന്റെ അർഥം. സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ‘അൽ ഹിൽമ്’ ആയിരിക്കും ഉപയോഗിക്കുക. ഖത്തർ ലോകകപ്പ് പന്തിന്റെ യാത്ര സ്വപ്നത്തിലേക്ക് അടുക്കുന്നു എന്നു ചുരുക്കം. ഖത്തർ ലോകകപ്പ് വേദിക്കു പുറത്തുള്ള മരുഭൂമിയും ലോകകപ്പ് ട്രോഫിയുമെല്ലാം പന്തിന്റെ പുതിയ മാറ്റത്തിൽ പ്രചോദനമായിട്ടുണ്ട്.
നീല, ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളായിരുന്നു അൽ റിഹ്ലയിൽ കൂടുതലും. എന്നാൽ, അൽ ഹിൽമ് സ്വർണനിറത്തിലാണ്. ബ്രൗണ്‍, ചുവപ്പ്, കറുപ്പ് നിറങ്ങളും അൽ ഹിൽമ് പന്തിൽ ഉണ്ട്. ഗ്രൂപ്പ് ഘട്ടം, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ 56 മത്സരങ്ങളിൽ അൽ റിഹ്ല പന്താണ് ഉപയോഗിച്ചത്.
പന്തിനുള്ളിൽ സ്ഥാപിച്ച ഐഎംയു സെൻസർ വഴി ഡേറ്റകൾ വീഡിയോ മാച്ച് ഒഫീഷലുകൾക്ക് കൈമാറുകയും ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കുന്നതുമാണ് ഈ ലോകകപ്പിലെ സാങ്കേതികവിദ്യ. അൽ റിഹ്ലയിലെ സാങ്കേതികവിദ്യകൾ എല്ലാം അൽ ഹിൽമിലും ഉണ്ട്.
പന്തിന്റെ ‘യാത്ര’ ‘സ്വപ്ന’ത്തിലേക്ക്
12:00 PM Dec 14, 2022 | Deepika.com