അർജന്റീന x ക്രൊയേഷ്യ: നാളെ ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഫിഫ 2022 ഖത്തർ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ കണ്ടെത്താനുള്ള സെമി പോരാട്ടം. ആദ്യ സെമിയിൽ നാളെ അർജന്റീനയും ക്രൊയേഷ്യയും ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ക്രൊയേഷ്യയും അർജന്റീനയും നേർക്കു നേർ ഇറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 1998 ൽ നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ അർജന്റീന 1-0ന് ജയിച്ചു. 2018 ഗ്രൂപ്പ് പോരാട്ടത്തിൽ ക്രൊയേഷ്യ 3-0ന് അർജന്റീനയെ കീഴടക്കി. രണ്ട് അസിസ്റ്റും നാല് ഗോളുമായി ലയണൽ മെസിയാണ് അർജന്റീനയുടെ പട നയിക്കുന്നത്. ലൂക്ക മോഡ്രിച്ച്, ഗോളി ഡൊമിനിക്ക് ലിവാകോവിച്ച് തുടങ്ങിയവരാണ് ക്രൊയേഷ്യയുടെ കരുത്ത്.
ഫ്രാൻസ് x മൊറോക്കോ: ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30നാണ് ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ. അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യം. അഞ്ച് ഗോൾ നേടിയ കൈലിയൻ എംബാപ്പെയും നാല് ഗോൾ നേടിയ ഒലിവിയെ ജിറൂവുമാണ് ഫ്രാൻസിന്റെ കരുത്ത്.
ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളാണ് മൊറോക്കോ. ഗ്രൂപ്പ് എഫ് ചാന്പ്യന്മാരായാണ് മൊറോക്കോ പ്രീ ക്വാർട്ടറിൽ കടന്നത്. ഫിഫ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ. ഈ ലോകകപ്പിൽ ഇതുവരെ മൊറോക്കോയുടെ വലയിൽ എതിർ ടീം ഗോൾ അടിച്ചിട്ടില്ല. ഒരു സെൽഫ് ഗോൾ മാത്രമാണ് മൊറോക്കൻ വലയിൽ ഇതുവരെ വീണത്.
ഇടിവെട്ട് സെമി
03:00 PM Dec 12, 2022 | Deepika.com