ഈ ലോകകപ്പിന്റെ വലിയ ആരവങ്ങൾക്കിടയിലും മറക്കാൻ പറ്റാത്ത ചില മുഖങ്ങളുണ്ട്... ഒരു ലോകകപ്പ് മത്സരം പോലും കാണാൻ സാധിക്കില്ലല്ലോ എന്നുള്ള സങ്കടത്തോടെ നടക്കുകയായിരുന്ന നേപ്പാൾ സ്വദേശി രാജേന്ദ്രനെപോലെയുള്ള ചെറിയ ശന്പളക്കാർ.
ഉള്ളിലെ സങ്കടങ്ങൾ പുറത്തുകാണിക്കാതെ എപ്പോഴും നിറഞ്ഞ ചിരിയുമായി ഊർജസ്വലമായി ജോലിചെയ്യുന്ന രാജേന്ദ്രന് ഒരു കളിയെങ്കിലും കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും ലോകകപ്പ് വേദിയിൽ പോയി അതിന്റെ ആംബിയൻസ് നേരിൽ കണ്ട് അനുഭവിക്കാൻ തുടക്കം മുതൽ ശ്രമിച്ചുകൊണ്ടേയിരുന്നു. രാജേന്ദ്രന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ഓഫീസിൽ ഉയർന്ന ജോലിചെയ്യുന്ന ശശിയേട്ടനിലൂടെ സഫലമായി. കളി കഴിഞ്ഞു വന്നപ്പോൾ രാജേന്ദ്രന്റെ സന്തോഷം, അതിന്റെ വിവരണം... അതൊക്കെ പറഞ്ഞറിയിക്കുക അസാധ്യം...
ഉഗാണ്ട സ്വദേശിയായ റിഗനും കെനിയൻ സ്വദേശിയായ ജെഫ്രിയും ഫുട്ബോൾ പ്രേമികളാണ്. ചെറിയ ശന്പളത്തിൽ ജോലി ചെയ്യുന്ന ഇരുവരും ഫാൻ സോണുകളിലും പാസഞ്ചർ ഓവർഫ്ലോ ടെർമിനലുകളിലും വേണ്ട ക്രമീകരണങ്ങൾ നടത്തുകയാണ്. ഫിഫ ലോകകപ്പ് ജോലിക്കായി എത്തിയവരാണ്.
തികഞ്ഞ ഫുട്ബോൾ നിരീക്ഷകരും കടുത്ത ബ്രസീലിയൻ ആരാധകരുമാണെങ്കിലും ആഫ്രിക്കൻ രാജ്യമായ മെറോക്കോ സെമിയിൽ എത്തിയതിന്റെ സന്തോഷം ഇവരിലുണ്ട്. നേരിട്ട് കളികാണണം എന്ന ഇവരുടെ ആഗ്രഹം മാത്രം ഇതുവരെ സഫലമായില്ല. നിരവധി സ്വപ്നങ്ങളും പേറി നടക്കുന്ന ഇരുവരും എപ്പോഴെങ്കിലും നേരിട്ട് കളി കാണാൻ സാധിക്കും എന്നുള്ള ആഗ്രഹം ബാക്കിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുകയാണ്.
അടുത്തുള്ള വീടുകളിലും ടിവി ഷോറൂമുകളിലും ഒക്കെയായി കളി കണ്ടു നടന്ന എത്രയോപേർ ഖത്തറിലെ ലോകകപ്പ് നേരിട്ട് കണ്ടു. തണുപ്പ് നിറഞ്ഞ ഖത്തറിന്റെ രാവുകളിൽ ആരാധന ഹൃദയങ്ങൾ കൂടുതൽ മരവിച്ചു പോയ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ജർമനി അങ്ങനെ കാൽപ്പന്ത് ലോകത്തിലെ അതികായകർ ഓരോന്നോരോന്നായി അറേബ്യൻ മണ്ണിൽ നിന്നും പിൻവാങ്ങി. ഖത്തറിന്റെ പ്രകൃതി പോലും മഴനീർത്തുള്ളികൾ പൊഴിച്ചു...
നന്മനിറഞ്ഞ ഹൃദയങ്ങൾ
02:57 PM Dec 12, 2022 | Deepika.com