ഫിഫ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന വിശേഷണം മൊറോക്കോ സ്വന്തമാക്കിക്കഴിഞ്ഞു. ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന നേട്ടവും മൊറോക്കോയെ തേടിയെത്തി.
വാലിദ് റെഗ്രാഗുയി പരിശീലിപ്പിക്കുന്ന മൊറോക്കോയുടെ കരുത്ത് മറുനാട്ടിൽ പിറന്ന കളിക്കാരാണ്. മറുനാട്ടിൽ ജനിച്ച്, അവിടുത്തെ ഫുട്ബോൾ അക്കാദമികളിൽ കളിച്ചുവളർന്നവരുടെ കരുത്തിലാണ് അറ്റ്ലസ് ലയണ്സ് എന്നറിയപ്പെടുന്ന മൊറോക്കോയുടെ സ്വപ്ന കുതിപ്പ്.
ഖത്തർ ലോകകപ്പിൽ എത്തിയതിൽ ഏറ്റവും കൂടുതൽ വിദേശത്ത് പിറന്ന കളിക്കാരുള്ള ടീമാണ് മൊറോക്കോ എന്നതും ശ്രദ്ധേയം. 26 അംഗ ലോകകപ്പ് സംഘത്തിൽ 14 പേരും മൊറോക്കോയ്ക്ക് പുറത്ത് ജനിച്ച് വളർന്നവരാണ്. അതിൽ ഏറ്റവും കൂടുതലും യൂറോപ്പിൽ ജനിച്ച് വളർന്നവരാണ്. യൂറോപ്പാണ് മൊറോക്കോയ്ക്കുവേണ്ടി കളിക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ലെന്നു ചുരുക്കം.
ഖത്തറിൽ ഇതുവരെ ഗോൾ വഴങ്ങാത്ത (സെൽഫ് ഗോൾ ഒഴിച്ച്) ഗോൾ കീപ്പറായ മൊറോക്കോയുടെ യൂനെസ് ബൗനൗ. കാനഡയിലാണ് ബൗനൗ ജനിച്ചത്. റൈറ്റ് ബാക്കിലെ കരുത്തനായ അക്രാഫ് ഹക്കിമി സ്പെയിനിലും മധ്യനിരയിലെ ശക്തിയായ സോഫ്യാൻ അംറാബത് നെതർലൻഡ്സിലും ഇടത് വിംഗറായ സോഫിയാനെ ബൗഫാൽ ഫ്രാൻസിലുമാണ് ജനിച്ചത്.
കുടിയേറ്റ ടീം
യൂറോപ്പിൽ ഏറ്റവും അധികം കുടിയേറിയിരിക്കുന്നത് മൊറോക്കൻ ജനതയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 50 ലക്ഷത്തിൽ അധികം മൊറോക്കൻ ജനത കുടിയേറിയിട്ടുണ്ട് എന്നതാണ് കണക്ക്. കുടിയേറിയെന്നുവച്ച് വേരു മുറിക്കുന്ന ശീലം മൊറോക്കോയ്ക്ക് ഇല്ലെന്നതും വാസ്തവം.
ഖത്തർ ലോകകപ്പിൽ കളിക്കുന്ന മൊറോക്കൻ സംഘത്തിലെ 14 പേർ ബെൽജിയം, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ജനിച്ചത്. യൂറോപ്പിൽ കുടിയേറിയ മൊറോക്കൻ വംശക്കാരിലെ 18നും 35നും ഇടയിലുള്ള യുവജനങ്ങളിൽ 61 ശതമാനംപേരും എല്ലാവർഷവും തങ്ങളുടെ മാതൃരാജ്യം സന്ദർശിക്കാറുണ്ടെന്നതും മറ്റൊരു യാഥാർഥ്യം.
അതുകൊണ്ടുതന്നെയാണ് വിദേശരാജ്യത്തു ജനിച്ചു വളർന്നാലും അവർ മൊറോക്കോയ്ക്കായി ലോകകപ്പിൽ കളിക്കുന്നത്. 1998 ഫ്രാൻസ് ലോകകപ്പിലാണ് വിദേശത്ത് ജനിച്ച കളിക്കാരെ മൊറോക്കോ ടീമിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്.
മറുനാടൻ മൊറോക്കോ
02:56 PM Dec 12, 2022 | Deepika.com