ഫ്രഞ്ച് സൂപ്പർമാൻ കൈലിയൻ എംബാപ്പെയും എംബാപ്പെയെ പിടിച്ചുകെട്ടാൻ നിയോഗിക്കപ്പെട്ടേക്കാവുന്ന കൈൽ വാക്കറുമായിരുന്നു ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ മത്സരത്തിനു മുന്‍പത്തെ ചർച്ചാവിഷയം. എന്നാൽ, ഇതിനിടെ ഇംഗ്ലണ്ടിന്റെ ശ്രദ്ധതെറ്റിച്ചു മറ്റുചില കാര്യങ്ങൾ നടന്നു.
അന്റോയിൻ ഗ്രീസ്മൻ പ്ലേമേക്കറുടെ റോളിൽ തകർത്തുകളിച്ചപ്പോഴാണ് ഇംഗ്ലണ്ടിനു കാര്യങ്ങൾ പിടികിട്ടിയത്. എന്നാൽ, അപ്പോഴേക്കും ഗ്രീസ്മൻ കളിയിൽ നിയന്ത്രണം സ്ഥാപിച്ചിരുന്നു. മിഡ്ഫീൽഡിൽനിന്ന് ആക്രമണത്തിലേക്കും തിരിച്ചും ഓടിയെത്തി ഗ്രീസ്മാൻ കളി നിയന്ത്രിച്ചു.
കാലിൽ കൊരുത്ത പന്തുമായി ഗ്രീസ്മാൻ ഗ്രൗണ്ടിൽ ഓടിനടന്നു. ആദ്യഗോളിനു വഴിവച്ച പാസെത്തിയതു ഗ്രീസ്മന്റെ കാലിൽനിന്നാണ്.
സമനില ഗോൾ നേടിയശേഷം ഇംഗ്ലണ്ട് പ്രതിരോധം ശക്തമാക്കിയപ്പോൾ വിംഗുകളിലെത്തി ബോക്സിലേക്കു ക്രോസ് നൽകുന്ന റോൾ ഗ്രീസ്മൻ ഏറ്റെടുത്തു. ജിറൂദിന്റെ വിജയഗോളിനു പിന്നിലെ പിൻപോയിന്റ് ക്രോസ് വന്നതും ഗ്രീസ്മന്റെ ബൂട്ടിൽനിന്നായിരുന്നു.
ഇംഗ്ലീഷ് താരങ്ങളെ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ഒട്ടിച്ചുനിർത്തുന്ന സൂപ്പർ ഗ്ലു; ആ റോളിൽ തിളങ്ങിയ ഗ്രീസ്മനു കൊടുക്കണം ഫ്രഞ്ച് വിജയത്തിന്റെ വലിയൊരുപങ്ക് ക്രെഡിറ്റും.
ഫ്രഞ്ച് സൂപ്പർ ഗ്ലു
02:50 PM Dec 12, 2022 | Deepika.com